അഞ്ചു കഥകള്, അഞ്ചു സംവിധായകര്, അഞ്ചു ഷോർട് ഫിലിമുകള്, ഒരു സിനിമ. വ്യത്യസ്തമായ ചിന്ത. 'കേരള കഫേ' മറന്നിട്ടല്ല. ഇത്തരമൊരു ചിന്ത മലയാളം ആദ്യം അറിഞ്ഞത് 'കേരള കഫേ'യിലൂടെയാണ്.
അഞ്ചു ഷോർട് ഫിലിമുകളില് ആദ്യത്തേത് 'സേതുലക്ഷ്മി.' മനോഹരമായ കഥ. മനോഹരമെന്നോ ക്രൂരമെന്നോ വിളിക്കാം എം. മുകുന്ദന്റെ ഈ കഥയെ. കാരണം ബാല്യത്തിന്റെ കുസൃതികൾക്കും കൂതൂഹലങ്ങൾക്കും കൂട്ടിനുമൊക്കെ അപ്പുറം ഷൈജു ഖാലിദ് സംവിധാനം ചെയ്ത ഈ ഷോർട് ഫിലിം ചർച്ച ചെയ്യുന്നത് അന്ധമായ കാമാസക്തിയുടെ മുറിവുണങ്ങാത്ത ഭൂമികകളെയാണ്.
സ്റ്റുഡിയോക്കാരന് ചേട്ടന്റെ കാമദാഹത്തിനു മുന്നില് അകപ്പെട്ട് പേടിച്ചരണ്ട സേതുലക്ഷ്മി എന്ന എൽ. പി സ്കൂള് വിദ്യാർത്ഥി 'വീട്ടില് പോണം' എന്ന് ചിണുങ്ങുമ്പോള് നമ്മുടെ ഹൃദയം നീറും. 'നമുക്കൊരിടത്തേക്ക് പോകാം' എന്നു പറഞ്ഞ് സേതുലക്ഷ്മിയെ തന്റെ സ്കൂട്ടറില് കയറ്റിക്കൊണ്ട് പോകുന്ന സ്റ്റുഡിയോച്ചേട്ടന്റെ ദൃശ്യത്തില് 'സേതുലക്ഷ്മി' അവസാനിക്കുമ്പോള് നിങ്ങളുടെ കണ്ണ് നിറഞ്ഞില്ലെങ്കില് ഓർത്തോളൂ, നിങ്ങളുടെ മനസ്സ് കഠിനമാണ്..
സമീര് താഹിര് സംവിധാനം ചെയ്ത 'ഇഷ'യാണ് രണ്ടാമത്തെ ഷോർട് ഫിലിം. പ്രത്യേകിച്ചൊന്നും പറയാനില്ല. ചില ഹിന്ദി, ഇംഗ്ലീഷ് സിനിമകളിലെ ആശയം ആവർത്തിക്കപ്പെട്ടതിനപ്പുറം ഒരു പുതുമ തോന്നിയില്ല. പെണ്ണിനെക്കൊണ്ട് എന്തൊക്കെ ചെയ്യാന് കഴിയും എന്ന് പറയാനാണ് സംവിധായകന് ശ്രമിച്ചതെന്ന് തോന്നുന്നു. ഒരു മാതിരി ഹോളിവുഡ് കഥ.
മൂന്നാമത്തെ ഷോർട് ഫിലിം 'ഗൗരി.' ആഷിക് അബുവിന്റെ സംവിധാനം. പക്ഷേ, കൂട്ടത്തില് ഏറ്റവും മോശം ഇതാണ്. ചുമ്മാ ഒരു കഥ. കൂനിന്മേല് കുരു എന്നതു പോലെ റിമി ടോമിയുടെ അഭിനയവും. അതെ, മ്മടെ പാട്ടുകാരി റിമ്യന്നെ! 'ഗൗരി'യിലൂടെ സംവിധായകന് എന്താണ് പറയാനുദ്ദേശിച്ചത് എന്ന് മനസ്സിലായില്ല.
നാലാമത്തെ ഷോർട് ഫിലിം അമല് നീരദ് സംവിധാനം ചെയ്ത 'കുള്ളന്റെ ഭാര്യ.' ഒരു ചൈനീസ് കഥയില് നിന്ന് കടം കൊണ്ട ആശയമാണ്. സുന്ദരമായ കഥ പറച്ചില്. ദുൽഖറിന്റെ അനായാസമായ അഭിനയവും വിവരണവും ചിത്രത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു. അധികം ഡയലോഗുകളുമൊന്നുമില്ലെങ്കില് പോലും അമല് കഥ പറഞ്ഞ ശൈലി നമ്മെ പിടിച്ചിരുത്തും.
അൻവര് റഷീദിന്റെ 'ആമി'യാണ് അവസാനത്തെ ഷോർട് ഫിലിം. തരക്കേടില്ലാത്ത കഥ. പരസ്ത്രീ/പരപുരുഷ ബന്ധമാണ് ഇതിലൂടെ സംവിധായകന് പറയാന് ഉദ്ദേശിച്ചതെങ്കിലും കോടികളുടെ കണക്ക് ചർച്ച ചെയ്യുന്ന റിയല് എസ്റ്റേറ്റ് ബിസിനസില് മുങ്ങിപ്പോയി അവ. 'ഉത്തരം കിട്ടിയാ?' എന്ന കോഴിക്കോടന് ചോദ്യം കലർപ്പില്ലാത്ത സ്നേഹത്തിന്റെ അടയാളമായി ഈ ഷോർട് ഫിലിമില് നമുക്ക് തോന്നും.
ചുരുക്കത്തില് 'മായാമോഹിനി', 'കമ്മത്ത് ആൻഡ് കമ്മത്ത്' പാറ്റേണിലുള്ള ചിത്രങ്ങള് മാത്രം ഇഷ്ടപ്പെടുന്നവര് ആ പ്രദേശത്തേക്ക് പോലും പോകരുത് എന്നർത്ഥം.