Thursday, August 25, 2016

ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ ഡയറിക്കുറിപ്പുകൾ

ദേവദാസ്

7-8-2016

ഏപ്രൺ വലിച്ചു കെട്ടി ധൃതിയിൽ മുറിയിൽ നിന്നും പുറത്തിറങ്ങുമ്പോ വാച്ചിലേക്ക് നോക്കി. സമയം പതിനൊന്നര. എന്ന് വെച്ചാൽ ദേവകി ഡോക്ടർ വേട്ടക്കിറങ്ങുന്ന സമയം. മുറിയിൽ നിന്നുള്ള ഇടനാഴി തിരിഞ്ഞതും മുന്നിൽ ദേവകി ഡോക്ടർ. അവർ എന്നെ ദഹിപ്പിക്കുന്ന ഒരു നോക്കി.
"ഇയാൾ എന്നും ലേറ്റാണല്ലോ. എന്നെ കണ്ടിട്ട് പോയാ മതി"
ഉഗ്രശാസനം നടത്തി ഡോക്ടർ പോയി.
'തൊലഞ്ഞ്, എന്ത് പണിയാണാവോ കിട്ടാൻ പോകുന്നത്'
ഡ്യൂട്ടി റൂമിൽ ആറ് ജൂനിയർ ഡോക്ടർമാർ ശ്വാസഗതി പോലും കഴിക്കാൻ പറ്റാതെ നിൽക്കുന്നു.
ഞാൻ വാതിൽക്കൽ നിന്ന് കണ്ണു കൊണ്ട് അകത്തു നിൽക്കുന്ന അരുന്ധതിയോട് സംസാരിക്കാൻ ശ്രമിച്ചു. അവൾ പക്ഷേ, കലാപത്തോടെ നിലത്തേക്ക് നോക്കി നിന്നു. ഞാൻ വാതിൽക്കൽ ചെന്ന് ഒരു വിഡ്ഡിയെപ്പോലെ അകത്തേക്ക് നോക്കി നിന്നു.
"ങാ, ദേവദാസ്. ലൈക്ക് ഓൾവെയ്‌സ്, ഇന്നും ലേറ്റ്. കമിന്!"
കിട്ടാൻ പോകുന്ന ചീത്ത വിളി മനസ്സിൽ കണ്ടു കൊണ്ട് ഞാൻ അകത്തേക് ചെന്നു. ഡോക്ടർ തന്റെ മുന്നിൽ മേശമേലിരുന്ന നെയിം ബോർഡ് ചൂണ്ടി എന്നോട് പറഞ്ഞു.
"വായിക്ക്"
"ഡോക്ടർ സലാഹുദ്ദീൻ"
പരുങ്ങലോടെ ഞാൻ വായിച്ചു.
"ആദ്യം എഴുതിയ ആ ഡോക്ടർ പട്ടം കിട്ടിയിട്ടാണിവിടെ ഇങ്ങനെയിരിക്കുന്നത്. നിനക്കൊക്കെ തോന്നുമ്പോ വരാനും അപ്പോ പഠിപ്പിക്കാനുമൊന്നും എന്നെ കിട്ടില്ല. മനസ്സിലായോ?"
ഞാൻ മൃദുവായി തലയാട്ടി. അയാൾ മേശപ്പുറത്തിരുന്ന നീണ്ട സ്‌കെയിലെടുത്ത് ചുമലിൽ ചുരുട്ടി വെച്ചിരുന്ന  എന്റെ ഏപ്രൺ ഒന്നുയർത്തി.
"യാ റബ്ബൽ ആലമീൻ"
മൂക്ക് പൊത്തിക്കൊണ്ട് അയാൾ നിലവിളിച്ചു.
"എത്ര നാളായെടോ ഇതൊന്ന് കഴുകിയിട്ട്?"
ഞാൻ ഒരു വളിച്ച ചിരി അണിഞ്ഞു കൊണ്ട് നിന്നു.
"ആ, പോ പോ"
ഞാൻ മെല്ലെ നടന്ന് ജൂനിയർ ഡോക്ടർമാരോടൊപ്പം ലയിച്ചു.
"ഒന്ന് നേരത്തെ വന്നൂടെ ദേവാ? എന്നും വഴക്ക് കേട്ട് മടുത്തില്ലേ?"
അരുന്ധതി തീരെ ശബ്ദം താഴ്ത്തി ചോദിച്ചു.
'ഇന്നലെ കിടന്നപ്പോ ലേറ്റായി"
"ഹം, ഇന്നലെ എന്തായിരുന്നു?"
"ഫുട്‍ബോൾ. രണ്ട് ഗോളടിച്ചു"
"വല്യ കാര്യായിപ്പോയി. നാളെ മര്യാദയ്ക്ക് ഏപ്രൺ കഴുകിക്കോണം"
പെട്ടെന്ന് സലാഹുദ്ധീൻ ഡോക്ടറുടെ ശബ്ദം മുഴങ്ങി.
"പ്രിയപ്പെട്ട ഡോക്ടേഴ്സ്, ഇന്നത്തെ കേസ് ഒരു ഡയബറ്റിസ് പേഷ്യറിട്ടതാണ്. രവി, 32 വയസ്സ്. കുട്ടികളില്ല. ഡയബറ്റിക് റെറ്റിനോപ്പതി! അപകടകരമാം വിധം കണ്ണിനെ ആക്രമിച്ചു തുടങ്ങിയിരിക്കുന്നു. ബട്ട് സ്റ്റിൽ, നമുക്ക് ഹോപ്പുണ്ട്"
ഞങ്ങൾ ശ്രദ്ധയോടെ കേട്ടു.
"അയാൾ കോമൺ കൺസൾട്ടിംഗ് റൂമിലുണ്ട്. ഗോ ആൻഡ് അസിസ്ററ് ദ പേഷ്യന്റ്"
ഞങ്ങൾ ദീർഘനിശ്വാസം വിട്ടു കൊണ്ട് മുറിയിൽ നിന്നിറങ്ങി.
"എന്തൊരു നാറ്റമാണ് ദേവാ നിന്റെ ഏപ്രണ്. കഴുകിക്കൂടെ?"
അരുന്ധതി ഒപ്പം നടന്നു കൊണ്ട് ചോദിച്ചു.
"നീ കഴുകിത്തരുവോ?"
അവളെന്നെ പുച്ഛത്തോടെ ഒന്ന് നോക്കി.
"ഡയറി മിൽക്ക് വാങ്ങിത്തരാടീ. പ്ലീസ്"
അവൾ ഒന്നും മിണ്ടിയില്ല.
:ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ ഡയറിക്കുറിപ്പ്:

-തുടരുന്നു

ഞങ്ങൾ ചെന്ന് കേറുമ്പോൾ രോഗി കട്ടിലിൽ ഇരുന്ന് എന്തോ പിറുപിറുക്കുകയായിരുന്നു. ഞാനൊഴികെ ബാക്കിയെല്ലാവരും അയാളുടെ ചുറ്റും കൂടി നിന്നു. ഞാൻ പതിവു പോലെ ഭിത്തിയിലേക്ക്‌ ചാരി അരുന്ധതിയടക്കമുള്ള മൂന്ന് പെൺകൊടികളുടെ നിതംബഭംഗി ആസ്വദിച്ചു കൊണ്ട്‌ നിന്നു. എല്ലാവരും രോഗിയോട്‌ എന്തൊക്കെയോ ചോദിക്കുന്നുണ്ട്‌. ഉറക്ക ക്ഷീണം നന്നായുണ്ട്‌. ഞാൻ ചാരി നിന്ന് കണ്ണുകളടച്ചു.
"ഡാ..!"
കയ്യിലടി കിട്ടിയപ്പോഴാണ്‌ ഞാൻ കണ്ണു തുറന്നത്‌. അരുന്ധതിയുടെ ചുവന്ന മുഖം ഞാൻ കണ്ടു.
"വാ, കഴിഞ്ഞു. പോവാം"
അവളുടെ സംസാരത്തിൽ പുച്ഛഭാവം. തിരികെ നടക്കുമ്പോഴാണ്‌ അവൾ അയാളെപ്പറ്റി പറഞ്ഞത്‌.
"കല്യാണം കഴിഞ്ഞിട്ട്‌ വർഷം പത്തായി. ഇതു വരെ അവർക്ക്‌ കുട്ടികളില്ല. ട്രീറ്റ്‌മന്റ്‌ ചെയ്തിട്ടൊന്നും ഒരു ഫലവുമില്ല. എത്ര കാശുണ്ടായിട്ടെന്താ? മിക്കവാറും അയാളുടെ കണ്ണ്‌ പോവാൻ സാദ്ധ്യതയുണ്ട്‌"
അവൾ നെടുവീർപ്പിട്ടു.
ആശുപത്രിയിലെ നിശബ്ദമായ നീണ്ട ഇടനാഴികൾ തേങ്ങുന്നത്‌ എത്രയോ തവണ ഞാൻ കേട്ടിരിക്കുന്നു. കേട്ട്‌ കേട്ട്‌ നിസ്സംഗത ഒരു സ്ഥായീഭാവമായിരിക്കുന്നു. ഞാൻ ഒന്ന് മൂളിയിട്ട്‌ അരുന്ധതിയോടൊപ്പം നടന്നു.
ഡ്യൂട്ടി റൂമിലെത്തിയപ്പോ അവിടെ ഒരു പാത്രത്തിൽ ലഡ്ഡു.
"ഇതെന്താ സംഗതി?"
കൂട്ടത്തിലൊരു ലഡ്ഡു കൈക്കലാക്കി ഒന്ന് കടിച്ചു കൊണ്ട്‌ ഞാൻ ചോദിച്ചു.
"ജനനം!"
ആരോ പറഞ്ഞു.
ലോകം കാണാനുള്ള കൗതുകത്തോടെ ഒരാൾ വന്നിരിക്കുന്നു! പെട്ടെന്ന് ആംബുലൻസിന്റെ സൈറൻ മുഴങ്ങി. അത്‌ ബ്രേക്കിടുന്ന ശബ്ദത്തോടൊപ്പ്‌ അലമുറകളുയർന്നു. ഞാൻ വാതിൽക്കൽ ചെന്ന് നിന്നു. സ്ട്രെച്ചറിൽ, ശരീരമാസകലം ചുവപ്പിൽ കുളിച്ച ഒരാളെ ആശുപത്രിയുടെ ഇടനാഴിയിലൂടെ തള്ളിക്കൊണ്ട്‌ പോകുന്നു.
"ആക്സിഡന്റാണോ?"
ഒപ്പം ധൃതിയിൽ നടക്കുന്ന ഒരു നഴ്സിനോട്‌ ഞാൻ ചോദിച്ചു.
"അതെ. ആള്‌ തീർന്നു"
മരണം!
ജനനവും മരണവും ഒരേ കണ്ണു കൊണ്ട്‌ ഒരേ നിസ്സംഗതയോടെ നോക്കിക്കാണാൻ വിധിക്കപ്പെട്ടവരാകുന്നു ഞങ്ങൾ!
***************************
മൂന്ന് മാസങ്ങൾ കഴിഞ്ഞു. വൈകി വരലും ചീത്ത കേൾക്കലും അരുന്ധതിയെക്കൊണ്ട്‌ ഏപ്രൺ കഴുകിക്കാൻ ശ്രമിക്കലുമായി എന്റെ ജീവിതം മാറ്റമില്ലാതെ തുടർന്നു. വീണ്ടും മേശമേൽ കാണപ്പെട്ട ലഡ്ഡുവിനെച്ചൊല്ലി ചോദ്യമുണ്ടായി.
"ഇതെന്താ സംഭവം?"
"ആ രവിയില്ലേ? ഡയബറ്റിസ്‌ പേഷ്യന്റ്‌. അയാളുടെ ഭാര്യ ഗർഭിണിയാണ്‌"
ഞാൻ വളരെ നിസ്സംഗമായി അത്‌ കേട്ടു കൊണ്ട്‌ നിന്നു. പെട്ടെന്നാണയാൾ ഡ്യൂട്ടി റൂമിലേക്ക്‌ വന്നത്‌.
"ഡോക്ടർ, എനിക്ക്‌ കുട്ടിയുണ്ടാവാൻ പോകുന്നു. ഞാൻ അച്ഛനാവാൻ പോകുന്നു. പത്ത്‌ വർഷത്തെ പ്രാർത്ഥനകൾക്ക്‌ ഫലമുണ്ടായിരിക്കുന്നു"
അയാൾ സന്തോഷം കൊണ്ട്‌ വീർപ്പുമുട്ടുകയാണ്‌. ഞങ്ങളെല്ലാവരും തീരെ ആത്മാർത്ഥതയില്ലാത്ത ഓരോ പുഞ്ചിരി കൊണ്ട്‌ അയാളെ യാത്രയാക്കി.
**********************
"ദേവാ, നീയറിഞ്ഞോ?"
അരുന്ധതിയാണ്‌ ചോദിച്ചത്‌.
"എന്ത്‌?"
"അയാളുണ്ടല്ലോ, ആ രവി. അയാളുടെ കാഴ്ച ശക്തി നശിച്ചിരിക്കുന്നു. ടോട്ടൽ ബ്ലൈൻഡ്നസ്സ്‌"
ഞാൻ നിശബ്ദനായിരുന്നു.
"പക്ഷേ, അതിലും വേദന അയാളുടെ ഭാര്യയുടെ പ്രസവതീയതി മറ്റന്നാളാണ്‌!"
ഹൃദയം മെല്ലെ ഒന്ന് പിടഞ്ഞു.
"പത്ത്‌ കൊല്ലം കാത്തിരുന്ന് കിട്ടിയ കുഞ്ഞിനെ കാണാൻ അയാൾക്ക്‌ കഴിയില്ല ദേവാ"
അരുന്ധതിയുടെ ശബ്ദം ഇടറുന്നുണ്ട്‌.
"രണ്ട്‌ ദിവസം, രണ്ടേ രണ്ട്‌ ദിവസം കൂടി കഴിഞ്ഞിട്ടായിരുന്നെങ്കിൽ..."
എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. ദുഖം എന്ന വികാരം എനിക്കുമുണ്ട്‌ എന്ന് തോന്നിയ നിമിഷങ്ങൾ.
"ഞാൻ കണ്ടു ദേവാ, ഞാൻ അയാളെ കണ്ടു"
അരുന്ധതി ചീറിക്കൊണ്ട്‌ എന്റെ തോളിലേക്ക്‌ ചാഞ്ഞു. അവളുടെ കണ്ണുനീർ എന്റെ തോൾ നനച്ചു.
********************
കൊലുസിന്റെ ശബ്ദത്തിൽ മകളെ തിരിച്ചറിയുന്ന രവിയായിരുന്നു പിന്നീടയാൾ. വിധിയുടെ ക്രൂരമായ കളികൾ തുടരുന്നു. എല്ലാം കാണാനും നിസ്സംഗതയോടെ അടുത്തതിലേക്ക്‌ കണ്ണു നട്ടിരിക്കാനും ഇവിടെ ഞങ്ങൾ കുറേ പേർ.

ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ ഡയറിക്കുറിപ്പുകൾ-2

ദേവദാസ്

12/8/2016

അന്നൊരു ബുധനാഴ്ചയായിരുന്നു. തലേന്ന് രാത്രി കഴിച്ച മദ്യം എന്നെക്കൊണ്ട് മോണിംഗ് സെഷന്‍ കട്ട് ചെയ്യിപ്പിച്ചു. ഉച്ചക്ക് ശേഷം ആശുപത്രിയുടെ എന്നോ മരണപ്പെട്ട ഇടനാഴിയിലൂടെ അലസമായി നടക്കുമ്പോഴാണ് ഞാനാദ്യമായി അവളെ കാണുന്നത്. പതിവു പോലെ ഏപ്രൺ എന്റെ തോളത്തായിരുന്നു. ഞാൻ നോക്കുമ്പോൾ എട്ട് വയസ്സോളം പ്രായമുള്ള ഒരു പെൺകുട്ടി. അവൾക്ക് ഒരു കാൽ ഇല്ലായിരുന്നു. ദിനേന കാലില്ലാത്തവരെയും കയ്യില്ലാത്തവരെയുമൊക്കെ കാണുന്നതാണെങ്കിൽക്കൂടി ആ കാഴ്ച എന്നെ ഒന്ന് പൊള്ളിക്കാതിരുന്നില്ല. അവൾ ഒരു കൈ വീല്ചെയറിന്റെ ഒരു വശത്ത്‌ പിടിച്ച് ഒരു  ചട്ടിച്ചട്ടി വരികയാണ്. അവളുടെ 'അമ്മ വീൽചെയർ വെറുതേ തള്ളുന്നുണ്ട്. എനിക്ക് ദേഷ്യം വന്നു. ഞാൻ അവരുടെ അടുത്തേക്ക് ചെന്നു.
"നിങ്ങൾ എന്താണീ കാണിക്കുന്നത്? വയ്യാത്ത കുട്ടിയെയാണോ നടത്തിക്കുന്നത്?"
അതിനു മറുപടി പറഞ്ഞത് ആ പെൺകുട്ടിയായിരുന്നു.
"എനിക്ക് നടക്കാനാ ഇഷ്ടം"
വേദനയിലും അവളുടെ മറുപടി കേട്ട് ഞാന്‍ ഒന്ന് പുഞ്ചിരിച്ചു. ഞാൻ അവളുടെ അടുക്കൽ കുന്തിച്ചിരുന്നു.
"അത്രക്കിഷ്ടാ നടക്കാൻ?"
"ഉം"
അവൾ തല കുലുക്കി. ഇരു വശത്തേക്കും പിന്നിയിട്ട അവളുടെ തലമുടി അന്തരീക്ഷത്തിലൂടെ ഒന്ന് ചുറ്റിക്കളിച്ചു.
"എന്താ മോൾടെ പേര്?"
"ചഞ്ചൽ"
അവളുടെ നോട്ടം എന്റെ  ഏപ്രണിലേക്കെത്തിയതു പോലെ തോന്നി. അവളുടെ മുഖം വിളറുന്നത് ഞാൻ കണ്ടു.
"ചഞ്ചലിനു നടക്കണമല്ലേ?"
അവൾ വീണ്ടും മുടി ചുഴറ്റിക്കൊണ്ട് തല കുലുക്കി. ഞാൻ അവളുടെ തോളിലൂടെ കയ്യിട്ട് അവളെ ചേർത്തു പിടിച്ച് നടന്നു. അവൾ ഒറ്റക്കാലിൽ ചാടിച്ചാടി എന്റെ ഒപ്പം നടന്നു. അവളുടെ കാലിലെ പാദസരത്തിന്റെ ശബ്ദം് ആ ഇടനാഴിയെ ശബ്ദോന്മുഖരിതമാക്കി.
“ചഞ്ചല്‍ സ്കൂളില്‍ പോകുന്നില്ലേ?”
“ഇപ്പോ എനിക്ക് വയ്യല്ലോ. ഇവിടുന്ന് പുതിയ കാല്‍ കിട്ടിക്കഴിഞ്ഞ് പോകാമെന്നാ അമ്മ പറഞ്ഞത്. ല്ലേ, അമ്മേ?”
അവള്‍ തിരിഞ്ഞ് അമ്മയെ നോക്കി. അവര്‍ കണ്ണീരൊളിപ്പിക്കാന്‍ ശ്രമിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. പെട്ടെന്ന് ഞാന്‍ ഇടപെട്ടു.
“പിന്നേ, തീര്ച്ചയായും പോകാം”
“ചേട്ടന്റെ പേരെന്താ?”
പെട്ടെന്നവള്‍ ചോദിച്ചു.
“ദേവദാസ്”
അവള്‍ അല്പമൊന്നാലോചിച്ചു. എന്നിട്ട് ചോദിച്ചു.
“അപ്പോ എനിക്ക് നടക്കാന്‍ പറ്റോ?”
“പിന്നെ പറ്റാതെ!”
“എനിക്ക് സ്കൂള്‍ മത്സരത്തിന്‌ ഏയ്ഞ്ചലിനെ തോല്പ്പിക്കണം. അവള്ക്കാ  ഓട്ടത്തിനെപ്പഴും ഫസ്റ്റ്. അത് പറ്റുമോ?’
തൊണ്ടയിലെ ഉമിനീര്‍ വറ്റിപ്പോകും പോലെ തോന്നി എനിക്ക്.
“പിന്നേ. ചഞ്ചലല്ലേ അടുത്ത പി.ടി. ഉഷ”
അവള്‍ ചിരിച്ചു.
“അപ്പോ ചാടാന്‍ പറ്റുമോ?”
“പിന്നെന്താ. ഓടാം, ചാടാം, തലകുത്തി മറിയാം. എന്ത് വേണമെങ്കിലും ചെയ്യാം”
“ഞാനും കൂട്ടുകാരി അമൃതയും കൂടി കൊന്നിക്കളിക്കാറുണ്ടായിരുന്നു, ഒരു കാലില്‍ ചാടിച്ചാടി. ഇനിയും അത് പറ്റുമോ?”
എനിക്ക് വാക്കുകള്‍ തീരെ ദുര്ലഭമായിരിക്കുന്നു.
“പറ്റുമല്ലോ”
അപ്പഴേക്കും ഞാന്‍ ഡ്യൂട്ടി റൂമിന്റെ‍ വാതില്ക്കലെത്തി.
“ചഞ്ചല്‍ അമ്മയുടെ കൂടെ ചെല്ല്. ഞാന്‍ വരാം”
അല്പ നേരം കഴിഞ്ഞ് ഞാന്‍ അവരുടെ മുറിയിലേക്ക് ചെന്നു. ഞാന്‍ അപ്പോള്‍ ഏപ്രണ്‍ ധരിച്ചിട്ടുണ്ടായിരുന്നു. എന്നെ കണ്ടതും ചഞ്ചല്‍ പൊട്ടിക്കരയാന്‍ തുടങ്ങി. അവള്‍ വലിയ വായില്‍ നിലവിളിച്ചു കൊണ്ട് അമ്മയുടെ പിന്നില്‍ ഒളിച്ചു. ഞാന്‍ പറയാന്‍ ശ്രമിച്ചു.
“ചഞ്ചല്‍, ഞാനാണ്‌ ദേവദാസ്. വേദനിക്കില്ല”
പെട്ടെന്ന് അവളുടെ അമ്മ ഇറ്റപെട്ടു.
“ഡോക്ടര്‍, അവള്ക്ക്  നിങ്ങളെയല്ല, ഈ ഏപ്രണെയാണ്‌ പേടി. അവള്ക്ക്  അറിവായതു മുതല്‍ ഈ ഏപ്രണ്‍ ധരിച്ചവരെല്ലാം വരുന്നത് ഇവളെ കുത്തി വെക്കാനാണ്‌”
ആ മറുപടി എന്നെ വല്ലാതെ ഉലച്ചു കളഞ്ഞു. ഞാന്‍ പെട്ടെന്ന് മുറിയില്‍ നിന്നും പുറത്തിറങ്ങി. ഏപ്രണഴിച്ച് ഡ്യൂട്ടി റൂമില്‍ കൊണ്ടു വെച്ചു. എന്നിട്ട് വീണ്ടും അവളുടെ മുറിയിലേക്ക് ചെന്നു. സംശയാസ്പദമായി എന്നെ ഒന്ന് നോക്കിയെങ്കിലും ഞാന്‍ ഒന്ന് ചിരിച്ചപ്പോഴേക്കും അവള്‍ വീണ്ടും ഉഷാറായി. ചഞ്ചല്‍ അവളുടെ പാദസരം എന്നെ കാണിച്ചു.
“കണ്ടോ?”
ഞാന്‍ അതിനെ ഒന്ന് തലോടി.
“പുതിയ കാല്‌ കിട്ടുമ്പോ അതില്‍ പാദസരം ഇടാന്‍ പറ്റുമോ?”
ഈ കുട്ടി എന്നെ വല്ലാതെ നോവിക്കുന്നു.
“ഇടാം”
അവള്‍ ഉത്സാഹത്തോടെ തന്റെ കാല്‍ ബെഡ്ഡിലടിച്ച് പാദസരത്തിന്റെ  കിലുക്കം കേള്പ്പി ച്ചു കൊണ്ടിരുന്നു.
“അപ്പോള്‍ വിദ്യ ചാടി പാദസരത്തിന്റെ കിലുക്കം കേള്പ്പിക്കുന്നതു പോലെ എനിക്കും പറ്റുമല്ലേ?”
“ഉം”
അടക്കാന്‍ കഴിയാത്തൊരു ഗദ്ഗദം മറക്കാന്‍ ഞാന്‍ ധൃതിയില്‍ മുറിയില്‍ നിന്നിറങ്ങി.

ചഞ്ചല്‍. എട്ട് വയസ്സുള്ള ഒരു സുന്ദരിക്കുട്ടി. അവള്‍ ആ ആശുപത്രി വരാന്തയിലൂടെ പിന്നീട് കുറേ ദിവസം ഓടിക്കളിച്ച് നടന്നു. ഞങ്ങള്‍ മെഡിക്കല്‍ വിദ്യാര്ത്ഥികളുടെ ഓമനയായി വളരെപ്പെട്ടെന്ന് അവള്‍ മാറി. എന്നും രാവിലെ എന്റെ  കയ്യില്‍ അവള്ക്കായി ചോക്ലേറ്റുകള്‍ ഞാന്‍ കരുതിയിരുന്നു. ചഞ്ചലിന്റെ  വീട് പണി നടക്കവേ ഭിത്തി ഇടിഞ്ഞു വീണാണ്‌ അവളുടെ വലത്തേ കാല്‍ മുറിഞ്ഞു പോയത്. എനിക്കവളോടുള്ള സ്നേഹം കണ്ട് അരുന്ധതി എന്നോട് പരിഭവിച്ചു കൊണ്ടേയിരുന്നു.
‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍______________________________________________

പിന്നീടൊരു ദിവസം. കൃതിമക്കാല്‍ വെച്ചിട്ട് അവള്‍ വളരെ ബുദ്ധിമുട്ടി നടക്കുകയാണ്‌. ഞാന്‍ പെട്ടെന്ന് അടുത്തേക്ക് ചെന്നു.
“അമ്മയുടെ കയ്യില്‍ പിടിക്കാമായിരുന്നില്ലേ ചഞ്ചല്‍?”
ഞാന്‍ അവളുടെ കയ്യില്‍ പിടിക്കാന്‍ ശ്രമിച്ചു.
“വേണ്ട”
അവള്‍ പെട്ടെന്ന് പറഞ്ഞു.
“ഞാന്‍ തനിയേ നടന്നോളാം”
എന്റെ കണ്ണ് നിറയുന്നതു പോലെ തോന്നി. ഞാന്‍ അവളുടെ അടുക്കല്‍ ഇരുന്നു. എന്നിട്ട് പോക്കറ്റില്‍ നിന്നും ഒരു പൊതി എടുത്തു.
“ഇത് ചഞ്ചലിനുള്ള ഒരു സമ്മാനമാണ്‌. എന്താണെന്ന് പറയാമോ?”
അവള്‍ ഉത്സാഹത്തിലായി.
“ചോക്ലേറ്റ്?”
“ഏയ്, അല്ല”
“ബാര്ബി ഡോള്‍?”
“അല്ലേയല്ല”
“എങ്കില്‍ ദാസേട്ടന്‍ പറ”
ഞാന്‍ പൊതി അഴിച്ച് അതില്‍ നിന്നും ഒരു ജോഡി വെള്ളിക്കൊലുസുകള്‍ പുറത്തെടുത്തു.
“ഹായ്”
ചഞ്ചലിന്റെ് ആഹ്ലാദം നിറഞ്ഞ മുഖം. ഞാന്‍ കൊലുസ് രണ്ടും അവളുടെ കാലുകളില്‍ അണിയിച്ചു. പാദസരത്തിന്റെ കണ്ണിയെക്കാള്‍ തിളക്കം അപ്പോള്‍ ഞാനവളുടെ കണ്ണുകളില്‍ കണ്ടു.
“ഇനി ചഞ്ചലിന്‌ ഇഷ്ടം പോലെ ഓടിച്ചാടി പാദസരവും കിലുക്കി നടക്കാം”
അവളുടെ അമ്മ കണ്ണ് തുടയ്ക്കുന്നത് ഞാന്‍ കണ്ടു.
“പോവാം മോളേ?”
അവള്‍ അമ്മയെ നോക്കി.
“പോവാം”
പെട്ടെന്നവള്‍ എന്നെ കെട്ടിപ്പിടിച്ചു.
“വില്‍ മിസ് യൂ ദാസേട്ടാ”
എന്റെ കണ്ണുകള്‍ സജലങ്ങളായി.
“മിസ് യൂ ടൂ”
ഇടറിക്കൊണ്ട് ഞാന്‍ പറഞ്ഞൊപ്പിച്ചു.
തിരിഞ്ഞു നോക്കി കൈ വീശിക്കാണിച്ചു കൊണ്ട് സഹായിക്കാന്‍ ചെന്ന അമ്മയുടെ കൈ തട്ടി മാറ്റിക്കൊണ്ട് ചഞ്ചല്‍ ചട്ടിച്ചട്ടി നടന്നു പോയി. അവളുടെ പാദസരത്തിന്റെ കിലുക്കത്തിന്‌ അപ്പോള്‍ മാറ്റ് കൂടുതലായിരുന്നു.
കണ്ണ് തുടച്ചു കൊണ്ട് ഇരുന്ന ഇടത്തു നിന്നും എണീറ്റപ്പോഴാണ്‌ അരുന്ധതി എന്നെ ശ്രദ്ധിച്ചു കൊണ്ട് നില്ക്കു ന്നത് ഞാന്‍ കണ്ടത്. ഞാനൊരു കൃത്രിമച്ചിരി ചിരിച്ചു.
“ഇത്തരം ചിലതൊക്കെയാണല്ലേ ദേവാ നമ്മളെ മനുഷ്യരാക്കുന്നത്?”
ഞാന്‍ ഒന്നും മിണ്ടിയില്ല.

Wednesday, May 11, 2016

സ്നേഹിക്കപ്പെടേണ്ടവർ

ഒരു ജോലിയില്ല. കയ്യിൽ കാശില്ല. അക്കൗണ്ട്‌ ബാലൻസ്‌ ശൂന്യത്തിലെത്തിയിട്ട്‌ മാസം ഒന്നാകുന്നു. പിടിച്ചു നിൽക്കാൻ കഴിയുന്നില്ല. അങ്ങനെയാണ്‌ ഫോൺ വിറ്റു കളയാം എന്ന് തീരുമാനിച്ചത്‌. ഓഎല്ലെക്സിൽ ഒരു ആഡ്‌ ഇട്ടു കൊണ്ടിരിക്കെ ഒരു ഫേസ്ബുക്ക്‌ നോട്ടിഫിക്കേഷൻ വന്നു. ശ്രദ്ധിച്ചില്ല. ആഡ്‌ പോസ്റ്റ്‌ ചെയ്തു കഴിഞ്ഞ്‌ നോട്ടിഫിക്കേഷൻ ബാറ്‌ നോക്കിയപ്പോൾ 'Faseela Jaleel sent you a friend request'
എനിക്ക്‌ ഇങ്ങോട്ട്‌ ഫ്രണ്ട്‌ റിക്വസ്റ്റുകൾ വരാൻ തുടങ്ങിയിട്ട്‌ ഏറെ നാളായില്ല. അതിൽ തന്നെ വിരലിലെണ്ണാവുന്ന ചില പെൺകുട്ടികൾ മാത്രമേയുള്ളൂ.
'ഇതാരാണപ്പാ യുദ്ധഭൂമിയിൽ പുതിയൊരു ഭടൻ?'
ഞാൻ ആ പ്രൊഫെയിലിൽ കേറിയൊന്ന് പരതി. അവിടവിടെയായി ചില ബിക്കിനി സ്റ്റാറ്റസുകൾ. പിന്നെ, കുറേ ഷെയറുകൾ. മൊത്തത്തിലൊന്ന് വായിച്ചാൽ ഒറ്റപ്പെടലിന്റെ നീറ്റലനുഭവിക്കുന്ന ഒരു കുട്ടി. എനിക്കെന്തോ അക്സപ്റ്റ്‌ ചെയ്യാൻ തോന്നിയില്ല. ഞാൻ ടൈം ലൈനിലേക്ക്‌ കണ്ണു നട്ടു. അൽപ നേരം കഴിഞ്ഞപ്പോൾ വീണ്ടും നോട്ടിഫിക്കേഷൻ.
'ഫസീല ജലീൽ ലൈക്ക്ഡ്‌ യുവർ പോസ്റ്റ്‌'
അവസാനം പോസ്റ്റ്‌ ചെയ്ത 'എന്റെയും നിന്റെയും ലോകത്തെപ്പറ്റി' എന്ന കഥയാണ്‌ ഇഷ്ടപ്പെട്ടിരിക്കുന്നത്‌. 'വായിക്കാനിഷ്ടപ്പെടുന്നയാളാണെന്ന് തോന്നുന്നു'
ഞാൻ അവളുടെ പ്രൊഫെയിലിൽ കേറി റിക്വസ്റ്റ്‌ അക്സപ്റ്റ്‌ ചെയ്തു. അടുത്ത നിമിഷം മെസേജ്‌.
"ങാഹാ, അപ്പോ പോസ്റ്റ്‌ ലൈക്ക്‌ ചെയ്താലേ റിക്വസ്റ്റ്‌ സ്വീകരിക്കൂ, അല്ലേ?"
ഞാൻ അൽപമൊന്നാലോചിച്ചു.
"ഹേയ്‌, അതല്ല. അന്നേരം തോന്നിയില്ല, പിന്നീട്‌ തോന്നി. ചിലപ്പോ ഒറ്റപ്പെടലിന്റെ നീറ്റൽ എനിക്കും അറിയുന്നതു കൊണ്ടാവാം അത്‌ പങ്കു വെക്കാൻ ഞാനിഷ്ടപ്പെടുന്നില്ല. അതു കൊണ്ടാണ്‌"
അവൾ പുഞ്ചിരിക്കുന്ന ഒരു സ്മൈലി അയച്ചു.
"പേടിക്കണ്ട. ഞാൻ ബോറടിപ്പിക്കില്ല"
അവളുടെ മറുപടി.
ഇത്തവണ പുഞ്ചിരി സ്മൈലി അയക്കാനുള്ള നിയോഗം എനിക്കായിരുന്നു. അപ്പോഴാണ്‌ ഒരു സ്മൈലിക്കും പ്രകടിപ്പിക്കാൻ കഴിയാത്ത വികാരങ്ങൾ നമുക്കുണ്ട്‌ എന്ന് മനസ്സിലായത്‌. പലപ്പോഴും സ്മൈലികൾ മുഖം മൂടികളാണ്‌.
പിന്നീട്‌ ദിനം പ്രതി ഒരുപാട്‌ ചാറ്റ്‌ ചെയ്തു. മണിക്കൂറുകളോളം വിശേഷങ്ങൾ പങ്കു വെച്ചു. ഇതിനിടയിൽ ഓഎല്ലെക്സിലെ ആഡ്‌ ഞാൻ റിമൂവ്‌ ചെയ്തിരുന്നു. ജോലിയില്ല, കാശില്ല എന്നൊക്കെപ്പറഞ്ഞപ്പോഴെല്ലാം അവൾ എനിക്കു മുന്നിൽ അനവധി പ്രതിവിധികൾ തുറന്നു. ഒരുപാട്‌ കഥകൾ പറഞ്ഞ് എന്നെ പ്രചോദിപ്പിച്ചു കൊണ്ടേയിരുന്നു. ഇടക്കെപ്പഴോ അവൾ ചോദിച്ചു:
"ബാസീ, നിന്റെ മൊബെയിൽ നമ്പറെത്രയാണ്‌?"
ഞാൻ അത്ഭുതപ്പെട്ടു. പല തവണ പലരോടും ചോദിച്ചിട്ടുള്ള ചോദ്യം തിരിച്ച്‌ ചോദിക്കപ്പെടുന്നതിന്റെ കൗതുകം എനിക്കുണ്ടായി.
"എന്തിനാ?"
പലപ്പോഴും ഞാൻ കേട്ട, ഉത്തരമില്ലാത്തത്‌ എന്നെനിക്ക്‌ തോന്നിയിട്ടുള്ള ചോദ്യം. എന്തിനെന്നറിയില്ല, ഞാനത്‌ അവളോട്‌ ചോദിച്ചു.
മറുപടിയായി വന്നത്‌ ഒരു പുഞ്ചിരി സ്മൈലിയാണ്.
"ആ ചോദ്യം അനാവശ്യമല്ലേ? ഒരാളുടെ നമ്പർ ചോദിക്കുന്നത്‌ വിളിക്കാനായിരിക്കണമല്ലോ"
അവളുടെ ചോദ്യം. എനിക്ക്‌ പലരോടുമുള്ള ഉത്തരവും.
ഞാൻ നമ്പർ പറഞ്ഞു.
പിന്നീട്‌ ചാറ്റിംഗ്‌ വാട്സപ്പിലായി. ഇടക്ക്‌ ഫോൺ സംസാരങ്ങളായി. എന്താണ്‌ പറയുന്നത്‌ എന്ന യാതൊരു രൂപവുമില്ലാതെ ഞങ്ങൾ മണിക്കൂറുകളോളം സംസാരിച്ചു.   അവൾ കലപില സംസാരിച്ചു കൊണ്ടേയിരിക്കും. എത്ര സംസാരിച്ചാലും മടുക്കാത്ത പ്രകൃതം. ഒരുപക്ഷേ, അവൾ ഇത്ര നാളും അടക്കി വെച്ചിരുന്നതൊക്കെ കേൾക്കാനൊരാളെക്കിട്ടിയപ്പോൾ പുറത്തേക്കെടുക്കുകയാണോ എന്നെനിക്ക്‌ തോന്നിപ്പോയി. അതു കൊണ്ടു തന്നെ ഞാൻ നല്ലൊരു കേൾവിക്കാരനായി. ഓരോ തവണ ഞാൻ ജീവിതത്തിന്റെ മുന്നിൽ തോൽക്കാൻ തുടങ്ങുമ്പോഴും അവൾ എന്നെ എന്തൊക്കെയോ പറഞ്ഞ്‌ ഉന്മേഷവാനാക്കുമായിരുന്നു. അധികം ഉച്ചത്തിലല്ല അവൾ ചിരിക്കുന്നത്‌. പക്ഷേ ചിരിച്ചാൽ ചിരിച്ചു കൊണ്ടേയിരിക്കും. ഇടയ്ക്ക്‌ വെറുതേ കൂവും. ചോദിച്ചാൽ തർക്കുത്തരം പറയും.
"നിങ്ങൾ ആണുങ്ങൾക്ക്‌ മാത്രമേ കൂവാൻ പാടുള്ളോ?"
"അല്ല ഭവതീ, അങ്ങനല്ല. പെൺകുട്ടികൾ കൂവാൻ പാടില്ലെന്നത്രേ പഴമക്കാർ പറയുന്നത്‌"
"അതെന്താ?"
"നല്ല നായരെക്കിട്ടില്ലെന്നാണ്‌"
"ഓ, എനിക്ക്‌ നല്ല നായരെ വേണ്ട. കുറച്ച്‌ മോശം തന്നെ ആയിക്കോട്ടെ"
വഴക്ക്‌ കൂടിയാലും ഒരു നൂറ്‌ 'സോറി'കളുമായി അവൾ വീണ്ടും എന്നോട്‌ കൂട്ടാവും. 'ബാസി' എന്ന അവളുടെ വിളി ഒരു പ്രത്യേക തരത്തിലായിരുന്നു. എന്റെ ഹൃദയാന്തരങ്ങളിലെവിടെയോ എന്തൊക്കെയോ എന്നെ അലട്ടാൻ തുടങ്ങി. ഒരിക്കൽ ഞാൻ ചോദിച്ചു:
"നമുക്ക്‌ കാണണ്ടേ?"
അൽപനേരം അവൾ നിശബ്ദയായി.
"അത്‌ വേണോ ബാസീ? ഞാൻ വല്ലാതെ കറുത്തിട്ടാണ്‌. കാണാൻ ഒരു ഭംഗിയുമില്ല"
എനിക്ക്‌ ദേഷ്യം വന്നു.
"കാണാൻ വയ്യെങ്കിൽ നീ അത്‌ പറഞ്ഞാ മതി. ഡയലോഗടിക്കണ്ട"
"അയ്യോ, അതല്ല. കണ്ട്‌ കഴിഞ്ഞാ നിനക്ക്‌ തന്നെ തോന്നും കാണണ്ടായിരുന്നെന്ന്"
"എന്റെ മനസ്സെങ്ങനെയാ നീ വായിക്കുന്നത്‌?"
അവൾ വീണ്ടും എന്തൊക്കെയോ ഒഴിവുകഴിവുകൾ പറഞ്ഞ്‌ രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ, ഞാൻ വിട്ടില്ല. അവസാനം ഡിസംബറിലെ അവസാനത്തെ ഞായറാഴ്ച കൊച്ചി മറൈൻ ഡ്രൈവിൽ വെച്ച്‌ കണ്ടുമുട്ടാം എന്ന് തീരുമാനിച്ചു.

കായലിനോടഭിമുഖമായിട്ടിരിക്കുന്ന ഒരു ബെഞ്ചിൽ ഞാനിരുന്നു
"എവിടെ?"
ഞാനൊരു മെസേജയച്ചു.
"ഒന്ന് ചുറ്റും നോക്ക്‌. എന്നെ കണ്ട്‌ പിടിക്കാൻ പറ്റുമോ എന്ന്"
'അത്‌ ഈസിയാണ്‌. ഫോൺ പിടിച്ചിരിക്കുന്ന പെൺകുട്ടിയെ നോക്കിയാൽ മതിയല്ലോ'
ഞാൻ ചുറ്റുപാടും നോക്കി. അവിടെ ഇരിക്കുന്ന പെൺകുട്ടികളെല്ലാവരും മൊബെയിൽ ഫോണിന്റെ ലോകത്താണ്‌.
"എനിക്കറിയില്ല, തോറ്റു. എവിടെയാണെന്ന് പറ"
മെസേജിന്‌ റിപ്ലേ ഇല്ല. ഞാൻ ഫോണെടുത്ത്‌ അവളുടെ നമ്പർ ഡയൽ ചെയ്തു. പെട്ടെന്ന് പിന്നിൽ നിന്ന് ആ ശബ്ദം.
"ബാസീ"
ജീവിതത്തിൽ ഇന്നോളം ഞാൻ കൈവരിച്ചിട്ടുള്ള എല്ലാ പ്രസന്നതയും മുഖത്തേക്കാവാഹിച്ച്‌ ഞാൻ തിരിഞ്ഞു. ഞെട്ടിപ്പോയി. എന്റെ പ്രതീക്ഷകളൊക്കെ തകിടം മറിഞ്ഞു. അതിസുന്ദരിയായ ഒരു പെൺകുട്ടിയാണ്‌ അവിടെ. മേൽച്ചുണ്ടിനു മുകളിൽ വിയർപ്പു കണങ്ങൾ. മൂക്ക്‌ കുത്തിയിരിക്കുന്നു. നീലത്തട്ടത്തിനുള്ളിലെ വെളുത്ത മുഖം ജ്വലിച്ചു നിന്നു. എനിക്ക്‌ ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. അവൾ പുഞ്ചിരിച്ചു കൊണ്ട്‌ ബെഞ്ചിന്റെ ഒരു വശത്ത്‌ വന്നിരുന്നു. എനിക്ക്‌ ആ മുഖത്തു നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല. അവളുടെ മുഖത്ത്‌ ലജ്ജ ഞാൻ കണ്ടു.
"വല്ലാതെ കറുത്തിട്ടാണ്‌. കാണാൻ ഒരു ഭംഗിയുമില്ല"
ഞാൻ അവളെന്നോട്‌ പറഞ്ഞ വാചകങ്ങൾ ആവർത്തിച്ചു. അവൾ ചിരിച്ചു.
"എന്നെ പറ്റിച്ചതാണല്ലേ?"
അവൾ എനിക്കു മുന്നിൽ പുഞ്ചിരി സ്മൈലി കിട്ടാതെ കുഴങ്ങി.
"ബാസീ..."
ആ വിളിയിൽ ഒരു നോവുണ്ടായിരുന്നു.
"അയാം ആൻ എച്ചൈവി പോസിറ്റിവ്‌"
വിറയലോടെ അവളുടെ ശബ്ദം തെന്നിച്ചിതറി വീണു. എന്റെ ഹൃദയത്തിനു മുകളിൽ ഒരു ഭാരം കയറ്റി വെക്കപ്പെട്ടതു പോലെ എനിക്ക്‌ വേദന അനുഭവപ്പെട്ടു. ഞാൻ ബെഞ്ചിൽ നിന്നെഴുന്നേറ്റ്‌ കായലിലേക്ക്‌ കണ്ണെറിഞ്ഞു. അകലെ വല്ലാർപ്പാടം കണ്ടൈനർ ടെർമ്മിനൽ. എനിക്ക്‌ ശ്വാസം മുട്ടുന്നത്‌ പോലെ തോന്നി. കണ്ണ്‌ നിറയുന്നുണ്ടോ? വീണ്ടും അവളുടെ ശബ്ദം.
"ഞാനായിട്ടൊന്നും ചെയ്തതല്ല. ഞാൻ..."
ഞാൻ വീണ്ടും ബെഞ്ചിലേക്കിരുന്നു.
"വേണ്ട. വിശദീകരിക്കണ്ട. എനിക്ക്‌ മനസ്സിലാവും. എനിക്ക്‌ പെട്ടെന്ന്, ഷോക്കായിപ്പോയി"
ഞാൻ ചിരിക്കാൻ ശ്രമിച്ചു.
അവളുടെ മുഖം വല്ലാതെ ചുവന്നിരുന്നു. മൂക്കുത്തി വിറച്ചു കൊണ്ടിരുന്നു. ഞങ്ങൾ ഒന്നും സംസാരിച്ചില്ല.
"ബാസീ..."
ഞാൻ തിരിഞ്ഞ്‌ അവളെ നോക്കി.
"കാൻ യൂ ലവ്‌ മീ?"
ഞാൻ ഒന്നും മിണ്ടാനാവാത്ത ഒരവസ്ഥയിലായിരുന്നു. മറുപടിയായി ഞാനൊരു വിളറിയ ചിരി ചിരിച്ചു. അവൾ തുടർന്നു.
"ഒരുപാടൊന്നും വേണ്ട. ഏറിയാൽ നാലോ അഞ്ചോ കൊല്ലങ്ങൾ കൂടിയേ എനിക്കായുസ്സുള്ളൂ. ഞാൻ ഒരു കാര്യത്തിനും ബുദ്ധിമുട്ടിക്കില്ല. മരിക്കുന്നത്‌ വരെ ജീവിക്കാൻ എനിക്കൊരു കാരണം വേണ്ടേ? ബാസീ പ്ലീസ്‌, എന്നെ പ്രണയിക്കാൻ കഴിയുമോ?"
അവളുടെ കണ്ണ്‌ നിറയുന്നു. പെട്ടെന്ന് ഞാൻ അവളെ ചേർത്ത്‌ പിടിച്ചു. യാത്രക്കാരെ കയറ്റിപ്പോകുന്ന ബോട്ടുകൾ കായലിൽ കാണാം. ഞാൻ ആ ബോട്ടിലേക്ക്‌ കൈ ചൂണ്ടി.
"കണ്ടോ, ബോട്ട്‌. അതിൽ കേറുന്ന ആർക്കുമറിയില്ല അത്‌ മുങ്ങുമോ ഇല്ലയോ എന്ന്. എന്നാലും അവർ അതിൽ കേറുന്നു, ആടുന്നു, പാടുന്നു. അല്ലേ? അങ്ങനെയാവണം. അങ്ങനെയാവണം"
അവൾ എന്റെ കയ്യിൽ മുറുകെ പിടിച്ചു.
"ഇനിയെത്ര കൊല്ലം നീയുണ്ടായാലും ഒരു ജീവിതത്തിൽ അനുഭവിക്കേണ്ടതും കാണേണ്ടതുമായ എല്ലാം കണ്ടും അനുഭവിച്ചും കഴിഞ്ഞേ നിന്നെ ഞാൻ വിടൂ"
അവൾ നിറഞ്ഞ്‌ ചിരിച്ചു.
ബോട്ടൊരെണ്ണം തിരികെ വന്നു. നിറയെ യാത്രക്കാരുമായി മറ്റൊരെണ്ണം പുറപ്പെടുന്നു. അങ്ങനെയാവണം, അങ്ങനെയാവണം ജീവിതം!