Wednesday, December 26, 2018

കണ്ണകി



"അഭീ, നീ എന്താ ഇടവഴീലോട്ട് നോക്കി നിക്കുന്നേ? പോയിക്കിടക്ക്. പനി കൂടിയാൽ സ്കൂളീ പോവാൻ പറ്റില്ലാട്ടോ"
ഇടവഴിയുടെ കാഴ്ചയിൽ നിന്നും കണ്ണു പറിച്ച് ഞാൻ തിരിഞ്ഞു നോക്കി. അമ്മ മുറ്റം അടിക്കുകയാണ്. ഞാൻ അവിടെത്തന്നെ നിന്നു. ഇപ്പോ ഹേമ വരും. അത് കണ്ടിട്ടേ പോകുന്നുള്ളൂ. ഹേമയ്ക്ക് വലിയ കണ്ണുകളാണ്. അവൾ കണ്മഷി എഴുതാറില്ലെന്ന് തോന്നുന്നു. തലതാഴ്ത്തി വേഗത്തിലാണ് നടപ്പ്. നടക്കുമ്പോൾ ഇരു വശത്തേക്കും പിന്നിയിട്ട് ചുവന്ന റിബൺ കെട്ടിയ മുടി ഇളകിക്കൊണ്ടിരിക്കും. കൂട്ടുകാരി എന്നാണോ പറയേണ്ടത്? അറിയില്ല. ഒരു അഞ്ചാം ക്ലാസുകാരന് കൂട്ടുകാരിയ്ക്കപ്പുറം ഒന്നും പാടില്ലേ? അതും അറിയില്ല.
നോക്കി നിൽക്കേ സുധാകരൻ മാഷ് വരുന്നത് കണ്ടു. മലയാളമാണ് മാഷ് പഠിപ്പിക്കുന്നത്. കാലൻ കുട നിലത്ത് കുത്തി സാവധാനത്തിൽ അടി വെച്ച് വരുന്ന മാഷ് മുറ്റത്ത് നിൽക്കുന്ന എന്നെ കണ്ടു.
"എന്താ അഭിനന്ദ്, സ്കൂളിൽ പോണില്ലേ?"
കുട എൻ്റെ നേർക്ക് ചൂണ്ടിക്കൊണ്ട് മാഷ് ചോദിച്ചു.
"പനിയാണ് മാഷേ"
ശബ്ദത്തിൽ ആവുന്നത്ര ദൈന്യത വരുത്തി ഞാൻ പറഞ്ഞു.
"എന്നിട്ട് മുറ്റത്തിറങ്ങി നിൽക്കാണോ? പോയി കിടന്നു കൂടേ?"
ഞാൻ വികൃതമായി ഒന്ന് ചിരിച്ചു. മാഷ് എന്നെക്കടന്ന് നടന്നു. വഴിയരികിലെ നാട്ടുമാവിനു ചുവട്ടിൽ ഒരു നിമിഷം നിന്ന മാഷ് കുനിഞ്ഞ് ഒരു മാമ്പഴം എടുത്തു. നല്ല മധുരമുള്ള മാങ്ങകളാണ് അതിൽ ഉണ്ടാവുക. എൻ്റെ കല്ലേറു കൊണ്ട് പരിക്ക് പറ്റിയ ഒരുപാട് മാങ്ങകൾ ഇതിലുണ്ടാവും. മാഷ് മാമ്പഴം എൻ്റെ നേർക്കു നീട്ടി.
"കഴുകിയിട്ട് കഴിക്കണം. നല്ല മധുരമുണ്ടാവും."
മാഷ് നടക്കാൻ തുടങ്ങിയിട്ട് പെട്ടെന്ന് തിരിഞ്ഞു.
"ഇവിടെ നിൽക്കണ്ട. പോയിക്കിടക്ക്. അമ്മയോട് ചുക്ക് കാപ്പി ഇട്ടു തരാൻ പറയൂ. പനി മാറും"
ഞാൻ ഒന്നും പറഞ്ഞില്ല. മാഷ് ഒന്നു ചിരിച്ചിട്ട് വീണ്ടും നടന്നു. അമ്മയെ കാണാനില്ല. പിന്നാമ്പുറം അടിച്ച് വാരുകയാവും. ഞാൻ കയ്യിലിരുന്ന മാമ്പഴം ഒന്ന് സൂക്ഷിച്ചു നോക്കി. ചളി പറ്റിയിട്ടുണ്ട്. ഞാൻ മാമ്പഴം ഷർട്ടിൽ തുടച്ചു. 'ഹേമയ്ക്ക് കൊടുക്കാം.' ഞാൻ വിചാരിച്ചു.
ഇന്നലെ കൊണ്ട മഴയാണ് ഇന്ന് പനിയായി മാറിയത്. അതും ഹേമയ്ക്ക് വേണ്ടി കൊണ്ട മഴ. ഹേമ നാടക സംഘത്തിലുണ്ട്. സ്കൂൾ വിട്ടു കഴിഞ്ഞാലും കലോത്സവത്തിൽ അവതരിപ്പിക്കാനുള്ള നാടകത്തിൻ്റെ റിഹേഴ്സലിലാവും അവൾ. പാതി വിരിഞ്ഞ ചിരിയും ധൃതിയിൽ പിടഞ്ഞു മാറുന്ന നോട്ടവും സമ്മാനിച്ചിട്ടാണ് അവൾ നാടക റിഹേഴ്സൽ നടക്കുന്ന ക്ലാസ് മുറിയിലേക്ക് കയറുക. അവളെ കാത്ത് ഞാൻ വീണ്ടും സ്കൂളിൽ തന്നെ ചുറ്റിപ്പറ്റി നിൽക്കും. പുളിയച്ചാറോ കൂടൈസോ അതുമല്ലെങ്കിൽ എറിഞ്ഞു വീഴ്ത്തിയ പേരക്കകളോ നുണഞ്ഞു കൊണ്ട് അവൾ വരുന്നത് വരെ ഞാൻ സ്കൂൾ ഗേറ്റിനു മുന്നിലിരിക്കും. അവൾ വന്നാൽ ഒരുമിച്ച് നടക്കും. ഒന്നും സംസാരിക്കാറില്ല. ഒരുമിച്ച് നടക്കുമ്പോൾ തന്നെ പരസ്പരം അകൽച്ചയിട്ടാണ് നടപ്പ്. ഇടവഴിയിൽ നിന്നും ഞാൻ വീട്ടിലേക്ക് കയറും. അവൾ ധൃതിയിൽ നടക്കും. കണ്ണിൽ നിന്ന് മറയുന്നത് വരെ ഞാൻ നോക്കി നിൽക്കും. ഇതുവരെ ഒന്ന് തിരിഞ്ഞു പോലും നോക്കിയിട്ടില്ല. പിന്നെന്തിനാണ് ഞാൻ വീണ്ടും അവളെ കാത്തു നിൽക്കുന്നത്? അവളോടൊപ്പം നടക്കുന്നത്? അറിയില്ല.
ഇന്നലെ പക്ഷേ, ഞാൻ നാടക റിഹേഴ്സൽ എങ്ങനെയുണ്ടെന്നറിയാൻ തീരുമാനിച്ചു. ജനാലയുടെ പുറത്തു നിന്ന് ഞാൻ ക്ലാസ് മുറിയിലേക്ക് പാളി നോക്കി. രൗദ്രഭാവത്തിലാണ് ഹേമ. കാലിൽ ഒറ്റച്ചിലമ്പും കയ്യിൽ ഒരു അരിവാളും കണ്ണിൽ തീജ്വാലയും. എനിക്ക് പേടിയായി. അവൾ അട്ടഹസിക്കുകയാണ്. അരിവാൾ ഉയർന്നു താഴുന്നത് കണ്ടു. ഞാൻ കണ്ണടച്ചു. ഞാൻ വേഗം അവിടെ നിന്നു മാറി ഗേറ്റിനു മുന്നിൽ പോയിരുന്നു. പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങി. ഞാൻ അവിടെത്തന്നെയിരുന്നു. കുട ചൂടിക്കൊണ്ട് ഹേമ വരുന്നു. ഞാൻ എഴുന്നേറ്റു. ഞങ്ങൾ നടന്നു. ഞാൻ നനഞ്ഞും അവൾ കുട ചൂടിയും നടന്നു. നനഞ്ഞ് കുളിച്ച് വീട്ടിലേക്ക് കയറിയ എനിക്ക് ആദ്യം കിട്ടിയത് അമ്മയുടെ തല്ലാണ്. തല തുവർത്തുന്നതിനിടയിൽ വീണ്ടും കിട്ടി, ഒന്നു രണ്ട് നുള്ള്. ഞാൻ അവളുടെ രൗദ്ര ഭാവം ആലോചിക്കുകയായിരുന്നു.
എന്തോ ശബ്ദം കേട്ട് പെട്ടെന്ന് മുഖമുയർത്തിയത് ഹേമയിലേക്കാണ്. പതിവു പോലെ മുടി രണ്ടായി പിന്നിയിട്ട് അറ്റത്ത് ചുവന്ന റിബൺ കെട്ടി ധൃതിയിൽ അവൾ നടന്നു വരുന്നു. എൻ്റെ നേർക്ക് അവളുടെ ഒളികണ്ണുകൾ നീണ്ടു വരുന്നതും ചൊടിയിൽ പൂർണ്ണമാവാത്തൊരു പുഞ്ചിരി വിരിയുന്നതും ഞാൻ ശ്രദ്ധിച്ചു. എൻ്റെ അടുത്തെത്തിയ അവൾ പെട്ടെന്ന് നിന്നു.
"വേണോ?"
ചുരുട്ടിപ്പിടിച്ചിരുന്ന ഉള്ളം കൈ നിവർത്തി അവൾ ചോദിച്ചു. ചുവന്നു തുടുത്ത രണ്ട് നെല്ലിക്കകൾ. ഞാൻ അന്തം വിട്ടു നിന്നു.
"വീട്ടിലുണ്ടായതാ. അഭിക്ക് വേണോ?"
അവൾ കൈ നീട്ടിപ്പിടിച്ച് തന്നെ നിൽക്കുകയാണ്. ഞാൻ മുറ്റത്തു നിന്നും ഇടവഴിയിലേക്ക് ചാടിയിറങ്ങി. കാലിടറിപ്പോയ ഞാൻ വേച്ച് വീഴാൻ പോയി. പക്ഷേ വീണില്ല. പെട്ടെന്നെഴുന്നേറ്റ് നോക്കുമ്പോൾ പൂർണതയെത്തിയ ഒരു ചിരിയുണ്ട് അവളുടെ മുഖത്ത്. ഞാൻ കൈ നീട്ടി. അവൾ നെല്ലിക്കകൾ എൻ്റെ കയ്യിൽ വെച്ചു തന്നു.
"ഞാൻ കണ്ടായിരുന്നു."
കൈ പിൻവലിച്ച് അവൾ പറഞ്ഞു.
"എന്ത്?"
"ജനാലയുടെ പുറത്ത് നിക്കുന്നത്"
ഞാൻ ഒന്നും മിണ്ടിയില്ല.
"ഇന്നലെ കുടയിൽ കേറാഞ്ഞതെന്താ? അപ്പോ പനി വരില്ലായിരുന്നല്ലോ"
ഞാൻ അപ്പോഴും ഒന്നും മിണ്ടിയില്ല.
"അത് കണ്ണകിയാണ്"
"ഏത്?"
"ഇന്നലെ നാടകത്തിൽ ഞാൻ അഭിനയിച്ചത്"
ഞാൻ തലയാട്ടി. അവൾ കണ്ണകിയുടെ കഥ പറഞ്ഞു തുടങ്ങി. എൻ്റെ ഉള്ളം കയ്യിലിരുന്ന നെല്ലിക്കകൾക്ക് തീ പിടിച്ചു. എൻ്റെ കൈ പൊള്ളി. അവൾ കഥ പറഞ്ഞു കൊണ്ടേയിരുന്നു. അവളുടെ കണ്ണുകളിൽ ചാടി എനിക്ക് ആത്മഹത്യ ചെയ്യാൻ തോന്നി.

നഷ്ടം



മയം രാത്രി എട്ടര.
മുറി പൂട്ടി പുറത്തിറങ്ങി. തലേന്ന് രാത്രി കഴിച്ച ഭക്ഷണാവശിഷ്ടത്തിന്റെ പൊതിയിൽ പൂച്ച പരാക്രമം കാട്ടുന്നു. അതിനെ കൈവീശി ഓടിച്ച്‌ പൊതിയെടുത്ത്‌ വേസ്റ്റ്‌ പാത്രത്തിലേക്കിട്ടു. മുറിയിൽ നിന്നും നീണ്ട ഗോവണിയിറങ്ങി നിരത്തിലെത്തി.
ആ വഴിയിലൂടെ നേരെ ഒരു കിലോമീറ്ററോളം നടന്നാൽ അവിടെ സഹീറിന്റെ ഹോട്ടലുണ്ട്‌. അവിടെ നല്ല കഞ്ഞി കിട്ടും. രാത്രിയിലെ സ്ഥിരം ഭക്ഷണം അവിടുന്നാണ്‌. വളരെ വിരളമായി മാത്രമേ ഭക്ഷണം വരുത്തിക്കാറുള്ളൂ.
നിരത്തിലൂടെ അല്പ ദൂരം നടന്നപ്പോൾ വശ്യമായ ഒരു സുഗന്ധം എവിടെ നിന്നോ ഒഴുകി വന്നു. പാലപ്പൂവിന്റെ മണമാണ്‌. പക്ഷേ, ഇവിടെ പാലയുണ്ടോ?
ഞാൻ വശങ്ങളിൽ ശ്രദ്ധിച്ചു. പെട്ടെന്ന് കണ്ടു, എന്റെ ഇടതു വശത്ത്‌ ഒരു കള്ളിയെപ്പോലെ നിൽക്കുന്ന പാല മരം.
'ഇങ്ങനെയൊന്ന് ഇവിടെ ഉണ്ടായിരുന്നോ?'
ഞാൻ അതിശയിച്ചു പോയി. നാല്‌ മാസങ്ങളായി ഈ വഴി സ്ഥിരമായി നടക്കാറുണ്ടായിരുന്നെങ്കിലും ഇങ്ങനെ ഒരു മരം ഇവിടെയുള്ളതായി ഇതു വരെ ഞാൻ ശ്രദ്ധിച്ചിട്ടില്ല. ഞാൻ അത്‌ പിന്നിട്ട്‌ മുന്നോട്ടു നടന്നു. പെട്ടെന്നാണ്‌ വഴിയരികിൽ വിഷാദഭാവത്തിൽ ഒരു പെൺകുട്ടി നിൽക്കുന്നതു കണ്ടത്‌. നീല നിറമുള്ള ഒരു സാരിയായിരുന്നു അവൾ ധരിച്ചിരുന്നത്‌. കയ്യിൽ ഒരു ചെറിയ ബാഗ്‌. ഭീതിയോടെ പിടഞ്ഞു കൊണ്ടിരിക്കുന്ന വലിയ കണ്ണുകൾ. അവൾ എന്നെ ഒന്ന് പാളി നോക്കി.
'ഒരു പെൺകുട്ടി, ഇവിടെ, ഇങ്ങനെ'
സദാചാരം ഫണം വിടർത്തിയ ഒരു കൂട്ടം ചോദ്യങ്ങളെ പ്രഹരിച്ചു കൊണ്ട്‌ ഞാൻ പിന്നെയും നടന്നു.
തിരികെ വന്നപ്പോഴും അവളെ ഞാൻ അവിടെ കണ്ടു. അവളുടെ കണ്ണുകളിലെ ഭയം മാറി ദയനീയതയായിരിക്കുന്നു. അവളെക്കടന്ന് മുന്നോട്ടു പോകാൻ തുനിഞ്ഞെങ്കിലും എന്റെ കാലുകൾ അനങ്ങിയില്ല.
"എന്തു പറ്റി?"
ഞാൻ അടുത്തേക്കു ചെന്ന് ചോദിച്ചു. അവൾക്ക്‌ പറയാൻ ഒരുപാടുള്ളതു പോലെ എന്നെ നിസ്സഹായതയോടെ നോക്കി.
"ശരി, വാ"
അവൾ അനുസരണയുള്ള ഒരു മാൻപേടയെപ്പോലെ എന്റെ പിന്നാലെ നടന്നു. മുറിയിലേക്കുള്ള ഗോവണി കേറുമ്പോൾ പൂച്ചയുടെ നിലവിളി കേട്ടു. ഒപ്പം പഴയ കോഴിക്കൂടിനു മുകളിലെ തകര ഷീറ്റിലേക്ക്‌ അത്‌ ചാടുന്ന ശബ്ദവും.
മുറിയുടെ മുന്നികെത്തിയപ്പോൾ വീണ്ടും ഭക്ഷ്യാവശിഷ്ടത്തിന്റെ പൊതി നിലത്തു കിടക്കുന്നത്‌ കണ്ടു.
"ഒരു പൂച്ചയുണ്ട്‌. ശല്യമാണ്‌"
അവളോട്‌ പറഞ്ഞു കൊണ്ട്‌ ഞാൻ ആ പൊതിയെടുത്ത്‌ വീണ്ടും വേസ്റ്റ്‌ പാത്രത്തിലേക്കിട്ടു.
ഞാൻ മുറി തുറന്നു. മുറിയിലും പാലപ്പൂക്കളുടെ മണമോ! ഞാൻ അതിശയിച്ചു.
"ഇവിടെ ഇരിക്കാം"
ഞാൻ കിടക്ക ചൂണ്ടിക്കാട്ടി അവളോട്‌ പറഞ്ഞു.
"ഇനി പറയൂ, എന്താണ്‌ പ്രശ്നം?"
ഞാൻ ഭിത്തിയിൽ ചാരി കയ്യ്‌ കെട്ടി നിന്നു.
"ഒളിച്ചോടിയതാ"
വളരെ മൃദുവായ ശബ്ദം. പണ്ടെങ്ങോ കേട്ടു മറന്നതു പോലെ.
"ഒളിച്ചോടിയതോ?!"
എന്റെ ശബ്ദത്തിൽ ഞെട്ടലുണ്ടായിരുന്നു.
"അതെ. പക്ഷേ, അയാൾ വന്നില്ല. പറ്റിച്ചു"
അവളുടെ മുഖം വിളറുന്നത്‌ ഞാൻ ശ്രദ്ധിച്ചു. ഈ വിഷയം ഇനി തുടർന്നാൽ ഒരു പൊട്ടിക്കരച്ചിൽ കാണേണ്ടി വരും എന്ന് തോന്നിയതു കൊണ്ടു തന്നെ ഞാൻ വിഷയം മാറ്റി.
"ങാ, എങ്കിൽ ഇന്നിവിടെ തങ്ങിയിട്ട്‌ നാളെ പോകാം. ഞാൻ വരാന്തയിൽ കിടക്കാം"
അവൾ പെട്ടെന്നൊന്ന് ചിരിച്ചു.
"എനിക്കൊന്ന് കുളിക്കണം"
പെട്ടെന്നാണ്‌ അവളുടെ പ്രഖ്യാപനം ഉണ്ടായത്‌.
"അത്‌, പിന്നെ... ദാ, അവിടെയുണ്ട്‌. അവിടെയുണ്ട്‌"
ഞാൻ കുളിമുറിക്കു നേരെ കൈ ചൂണ്ടി.
"എങ്കിൽ ഞാനൊന്ന് കുളിച്ചിട്ടു വരാം"
ഞാൻ പുറത്തേക്കിറങ്ങി ഒരു സിഗരറ്റ്‌ പുകച്ചു കൊണ്ട്‌ നിന്നു.
കുളിമുറിയിൽ വെള്ളത്തുള്ളികൾ നിലത്തു വീണ്‌ ചിതറുന്ന ശബ്ദം.
പേരോ ഊരോ അറിയാത്തൊരു പെണ്ണ്‌. ആകെ അറിയാവുന്നത്‌ അവൾ പറഞ്ഞ ഒരു കഥ മാത്രം. അവസാനം പണിയാകുമോ എന്നൊരു സംശയം ഇല്ലാതില്ല.
"എനിക്ക്‌ മാറാൻ ഒന്നുമില്ല. ഡ്രസ്സ്‌ എന്തെങ്കിലും കാണുമോ?"
പെട്ടെന്നാണ്‌ കുളിമുറിയിൽ നിന്നും ആ ചോദ്യം ഉയർന്നു കേട്ടത്‌. ഞാൻ പെട്ടെന്ന് സിഗരറ്റ്‌ കുത്തിക്കെടുത്തി.
ഞാനെവിടുന്ന് കൊടുക്കാനാണ്‌ അവൾക്ക്‌ ഡ്രസ്സ്‌!
"അതിപ്പോ ഞാൻ, എന്നോട്‌ പുരുഷന്മാർ ധരിക്കുന്ന വസ്ത്രങ്ങളേയുള്ളൂ"
അവളുടെ പൊട്ടിച്ചിരി കേട്ടു.
"പുരുഷന്മാർക്ക്‌ ധരിക്കാവുന്നത്‌, സ്ത്രീകൾക്ക്‌ ധരിക്കാവുന്നത്‌ എന്നിങ്ങനെ വർഗ്ഗീകരിക്കപ്പെട്ട വസ്ത്രങ്ങളുമുണ്ടോ?"
ഞാൻ സ്തബ്ധനായിപ്പോയി.
"ഞാനൊന്ന് നോക്കട്ടെ"
കുളിമുറിയിൽ ഏതോ ഒരു മൂളിപ്പാട്ടുയർന്നു. ഡ്രസ്സൺനും അലക്കിയിട്ടില്ല. ഒക്കെ മുഷിഞ്ഞു കിടക്കുകയാണ്‌. ആകെയുള്ളത്‌ ഒരു ത്രീഫോർത്തും ഒരു ടിഷർട്ടുമാണ്‌.
"അലക്കിയത്‌ ആകെ ഒരു ത്രീഫോർത്തും ടിഷർട്ടുമാണ്‌. അത്‌ മതിയാകുമോ?"
"ധാരാളം!"
"ശരി. ഇതാ"
വാതിൽ മെല്ലെ തുറക്കപ്പെട്ടു. തുറന്ന വാതിലിലൂടെ അവളുടെ നഗ്നത ഒരു നോക്ക്‌ ഞാൻ കണ്ടു. ഞാൻ പെട്ടെന്ന് തന്നെ കണ്ണുകൾ മാറ്റിയെങ്കിലും ആ ദൃശ്യം എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു. കവികൾക്ക്‌ വർണ്ണിച്ച്‌ മതി വരാത്ത സ്ത്രീസൗന്ദര്യം അപ്പാടെ എന്റെ മുന്നിൽ എന്ന് തോന്നി എനിക്ക്‌. ഞാൻ വീണ്ടും ഒരു സിഗരറ്റ്‌ കത്തിച്ചു.
"സിഗരറ്റ്‌ വലിക്കുമോ?"
വാതിൽ തുറന്ന് പുറത്തേക്കിറങ്ങി അവളുടെ ചോദ്യം. ഞാൻ അവളുടെ മുഖത്തേക്ക്‌ മാത്രം നോക്കാൻ ശ്രദ്ധിച്ചു.
"ഉവ്വ്‌"
ഒന്നു മൂളിക്കൊണ്ട്‌ അവൾ കട്ടിലിലേക്കിരുന്നു. ഞാൻ പെട്ടെന്ന് എന്തോ ഉൾപ്രേരണ പോലെ സിഗരറ്റ്‌ കുത്തിക്കെടുത്തി. മുറിയിലേക്ക്‌ ചെന്നപ്പോൾ അവളുടെ കണ്ണുകളിൽ എന്തോ ഒരു തിളക്കം ഞാൻ കണ്ടു. ഞാൻ വീണ്ടും ഭിത്തിയിൽ ചാരി നിന്നു.
"ഒക്കെ നമ്മുടെ തിരഞ്ഞെടുപ്പിന്റെ പ്രശ്നമാണല്ലേ?"
പെട്ടെന്ന് അവൾ ചോദിച്ചു. എനിക്ക്‌ മനസ്സിലായില്ല.
"ങേ?!"
"അല്ല, നമ്മുടെ തിരഞ്ഞെടുപ്പുകളാണ്‌ സന്തോഷവും സങ്കടവുമൊക്കെ നൽകുന്നത്‌ എന്ന്"
"അതെ. ശരിയാണ്‌"
"തെറ്റായ തിരഞ്ഞെടുപ്പുകൾ സംഭവിക്കാതിരിക്കാൻ എന്താണ്‌ ചെയ്യേണ്ടത്‌?"
ഞാൻ പെട്ടെന്ന് ഒരു ഉപദേശകന്റെ രൂപമെടുത്തു.
"നോക്ക്‌..., പേര്‌ പറഞ്ഞില്ല!"
അവൾ ഒന്ന് മന്ദഹസിച്ചു.
"അക്ഷയ"
"നോക്ക്‌ അക്ഷയ, അനുഭവങ്ങൾ എന്നൊന്നുണ്ട്‌. അതാണ്‌ നമ്മെ ജീവിക്കാൻ പഠിപ്പിക്കുന്നത്‌. നമുക്ക്‌ സംഭവിക്കുന്ന ഓരോ കാര്യങ്ങളും നമുക്ക്‌ ഓരോ അനുഭവങ്ങളാണ്‌. അവയിൽ നിന്നൊക്കെയാണ്‌ ജീവിക്കാൻ പഠിക്കേണ്ടതും"
അവൾ ഒന്ന് മൂളി.
"ഇയാളുടെ പേരും പറഞ്ഞില്ല!"
"ങ്‌, ഫൈസൽ"
"അപ്പോ ഫൈസി എന്നാവും വിളിക്കുന്നത്‌, അല്ലേ?"
"അതെ"
"ഫൈസിക്ക്‌ ഇത്തരം അനുഭവങ്ങൾ, ഈ പ്രേമനൈരാശ്യം?"
"രണ്ട്‌ തവണ"
അവൾ പൊട്ടിച്ചിരിച്ചു. ഞാൻ പെട്ടെന്ന് ചുണ്ടുകളിൽ ചൂണ്ടു വിരൽ വെച്ച്‌ "ശ്..." എന്നാംഗ്യം കാണിച്ചു.
"ഹൗസോണർ കേട്ടാൽ പിന്നെ തീർന്നു. പെൺകുട്ടിയെ കയറ്റി എന്ന് പറഞ്ഞ്‌ ആകെ പ്രശ്നമാകും"
അവൾ പെട്ടെന്ന് ചിരി നിർത്തി.
"ഞാനായിട്ട്‌ ഫൈസിയുടെ മാന്യത കളയുന്നില്ല"
ഞാൻ അലസമായി ചിരിച്ചു.
"താൻ ഇരിക്കാറില്ലേ?"
അവൾ ചോദിച്ചു. ഞാൻ മറുപടി പറയും മുൻപേ കിടക്ക ചൂണ്ടിക്കാട്ടി അവൾ പറഞ്ഞു.
"ഇവിടെ ഇരിക്കൂ"
ഞാൻ അവളിൽ നിന്നും ഒരൽപം മാറി ഇരുന്നു. അവൾ വിദൂരതയിലേക്ക്‌ നോക്കി ഇരിക്കുകയായിരുന്നു.
"നമ്മുടെ ജീവിതം നമുക്ക്‌ തീരുമാനിക്കാൻ കഴിയുമെങ്കിൽ എത്ര നന്നായേനെ!"
അവൾ നെടുവീർപ്പിട്ടു.
"വല്ലാത്ത ബോറായേനെ"
എന്റെ എതിരഭിപ്രായം കേട്ട്‌ അവൾ എന്റെ നേരെ തിരിഞ്ഞു.
"അതെങ്ങനെ?"
അവളുടെ നോട്ടം നേരിടാൻ കഴിയാതെ ഞാൻ മുഖം താഴ്ത്തി.
"നാളെ എന്ത്‌ സംഭവിക്കും എന്നറിഞ്ഞ്‌ ജീവിക്കുന്നതിൽ എന്ത്‌ ത്രില്ലാണുള്ളത്‌? ജീവിതം ഇത്ര ത്രില്ലാവുന്നത്‌ തന്നെ അതിന്റെ സസ്പൻസ്‌ സ്വഭാവം കാരണമാണ്‌. അപ്രതീക്ഷിതമായ ചില സംഭവങ്ങൾ, ചില കൊഴിഞ്ഞു പോകലുകൾ, ചില ആഗമനങ്ങൾ. ഒരു സിനിമ രണ്ടാമത്‌ കാണുമ്പോൾ ആദ്യം കണ്ട സുഖം അനുഭവിക്കാൻ കഴിയില്ല എന്നതു പോലെ തന്നെയാണിതും"
അവൾ തലയാട്ടി. ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു. കുറേയേറെ, എന്തൊക്കെയോ. അവൾ എന്നെ അവളിലേക്ക്‌ വലിച്ചടുപ്പിക്കുകയായിരുന്നു.
"ഫൈസീ, നിങ്ങൾ നിങ്ങളെക്കിട്ടാനാണ്‌ ഞാനിപ്പോൾ ഏറെ ആഗ്രഹിക്കുന്നത്‌"
എന്ന് പറഞ്ഞപ്പോൾ ഞാൻ സ്വർഗ്ഗത്തിലാണെന്ന് തോന്നിപ്പോയി. ഞാൻ അവളുടെ മുഖം എന്റെ കൈകളിലെടുത്ത്‌ കവിളിൽ അമർത്തി ചുംബിച്ചു. അവളുടെ ചുണ്ടുകൾക്ക്‌ പറഞ്ഞറിയിക്കാൻ കഴിയാത്ത മാധുര്യമുണ്ടായിരുന്നു. അവളുടെ ശരീരത്തിന്‌ ഇളം ചൂടായിരുന്നു. അവളുടെ വയറ്റിലെ മറുകിൽ ഞാൻ മുഖം ചേർത്തപ്പോൾ അവളുടെ കൈകൾ എന്റെ തലമുടിയിലൂടെ വിരലുകളോടിക്കുന്നത്‌ ഞാനറിഞ്ഞു.

******

പ്രഭാതത്തിന്റെ ചില സൂചനകൾ പ്രകൃതി കാട്ടിത്തുടങ്ങി. അവൾ എന്റെ നെഞ്ചിൽ നിന്നും പിടഞ്ഞെണീറ്റു.
"എനിക്ക്‌ പോണം"
"എവിടേക്ക്‌?"
എന്റെ ചോദ്യം അവൾ കേട്ടില്ലെന്ന് തോന്നി.
"എവിടേക്കാണ്‌ അക്ഷയാ നീ പോകുന്നത്‌?"
അവൾ എന്നെ ആർദ്ദ്രതയോടെ നോക്കി.
"എന്നോട്‌ ക്ഷമിക്കണം. ഞാൻ, ഞാനൊരു യക്ഷിയാണ്‌. നിങ്ങളുമായി രമിക്കാനല്ല ഞാൻ വന്നത്‌. പക്ഷേ, നിങ്ങൾ..."
അവളുടെ കണ്ണുകൾ സജലങ്ങളായി. അവൾ പെരുവിരലിൽ ഊന്നി നിന്ന് അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടോട്‌ ചേർത്തു. അതിൽ ഞാൻ അലിഞ്ഞില്ലാതാകവേ ധൃതിയിൽ അവൾ വാതിൽ തുറന്ന് പുറത്തേക്ക്‌ പോയി. 'അക്ഷയ.." എന്നു വിളിച്ച്‌ ഞാൻ പുറത്തേക്കോടിയെങ്കിലും അവളെ അവിടെയൊന്നും കണ്ടില്ല. പാലപ്പൂവിന്റെ മണം അപ്രത്യക്ഷമായിരിക്കുന്നു എന്ന് ഞാൻ അപ്പോഴാണറിഞ്ഞത്‌. ഞാൻ ധൃതിയിൽ മുറിയിലെത്തി പേപ്പറും പേനയുമെടുത്തു.
'നഷ്ടം!'
ഞാൻ എഴുതിത്തുടങ്ങി.