"നീ ഒമ്പതാണല്ലേ?"
ആ ചോദ്യവും തുടർന്ന് വന്ന പൊട്ടിച്ചിരിയും ആദ്യം കേൾക്കുന്നത് അടുത്ത വീട്ടിലെ കുട്ടികളിൽ നിന്നാണ്. ആദ്യം എന്താണെന്ന് മനസ്സിലായില്ല. പക്ഷേ, മറ്റുള്ളവരിൽ നിന്നും താൻ വ്യത്യസ്തനാണ്/വ്യത്യസ്തയാണ് എന്ന് ഞാൻ മുൻപേ മനസ്സിലാക്കിയിരുന്നു. എനിക്ക് നീണ്ട മുടിയുണ്ടായിരുന്നു. കവിളത്ത് പൊട്ടും ഒരു സുന്ദരിപ്പെൺ കൊടിയുടെ മുഖവുമുണ്ടായിരുന്നു. പക്ഷേ, അതോടൊപ്പം എന്റെ വീടിനു പിന്നിലെ ഞങ്ങളുടെ മൈതാനത്തിന്റെ ഒരു കോണിലുണ്ടായിരുന്ന വാക മരത്തിന്റെ ചുവട്ടിൽ ആരാണ് മൂത്രമൊഴിച്ചെത്തിക്കുക എന്ന ചോദ്യത്തിനുത്തരം കണ്ടെത്താനും ഞാനുണ്ടായിരുന്നു.
അവിടേക്ക് വീട് മാറി വന്നതാണ് ഞങ്ങൾ. അവിടെ സൗഹൃദങ്ങൾ ആയിത്തുടങ്ങുന്നതേയുള്ളൂ. സദാ നിക്കറൂരി പച്ച മുളക് പോലുള്ള തെന്റെ ആണത്തം കാണിക്കുന്ന സരോജ്, തല മൊട്ടയടിച്ച് മാത്രം കണ്ടിട്ടുള്ള ആകാശ്, കൂട്ടത്തിലെ പണക്കാരൻ ചെക്കൻ ആന്റോ, സ്പ്രിംഗ് പോലെ മുടിയുണ്ടായിരുന്ന അമീന, പിന്നെ എന്റെ സതി. ഇത്രയും പേരായിരുന്നു എന്റെ സൗഹൃദങ്ങൾ. വാകമരത്തിലേക്ക് മൂത്രമൊഴിച്ചെത്തെക്കുന്നതാര്? എന്ന വെല്ലുവിളിയുയർത്തിയത് സരോജാണ്. ഞങ്ങൾ മരത്തിനു മുന്നിൽ ഒത്തു കൂടി. അമീന മരത്തിൽ നിന്ന് കുറച്ചു മാറി നീളത്തിൽ ഒരു വര വരച്ചു.
"ഇവിടെ നിന്ന് മുള്ളണം, നിങ്ങള് ചെക്കന്മാര്"
"നിങ്ങളും കൂടി വാ. നല്ല രസമായിരിക്കും"
സരോജ് ആത്മാർത്ഥതയോടെയാണ് പറഞ്ഞത്. അമീനയും സതിയും പരസ്പരം നോക്കി കണ്ണിറുക്കിച്ചിരിച്ചു.
"ഞങ്ങളില്ല. നിങ്ങള് മത്സരിക്ക്"
അവർ തിരിഞ്ഞു നിന്ന് നിക്കറൂരാൻ തുടങ്ങുമ്പോഴാണ് ഞാൻ ഓടിച്ചെന്നത്. പിന്നിൽ നിന്ന് സതിയും അമീനയും പെട്ടെന്ന് വിളിച്ചു:
"ഉണ്ണീ!"
ഞാനത് ശ്രദ്ധിച്ചില്ല. ഓടിച്ചെന്ന് പാവാട പൊക്കി ധൃതിയിൽ പാന്റീസൂരി അവരോടൊപ്പം മത്സരിച്ച് മരച്ചോട്ടിലേക്ക് മുള്ളുമ്പോൾ ആൺകുട്ടികളുടെ ഭാഗത്തു നിന്ന് ആശ്ചര്യത്തിന്റെ ചില ശബ്ദങ്ങൾ കേട്ടു. അത് കേട്ട് ഓടി വന്ന അമീനയും സതിയും മൊത്തം ആണുകുട്ടികളുടേതും എന്റേതുമുൾപ്പെടെ ഒന്നു പാളി നോക്കി. എന്നിട്ട് എന്റെ ആണത്തത്തിലേക്ക് ദൃഷ്ടിയുറപ്പിച്ച് വായും പൊളിച്ചു നിന്നു. മരച്ചോട്ടിലേക്ക് കൃത്യമായി മൂത്രമൊഴിച്ചത് ആരാണെന്ന് ആരും നോക്കിയില്ല. അവരെന്തിനാണ് അന്നങ്ങങ്ങനെ അതിശയിച്ചത് എന്നു മനസ്സിലായില്ല.
സതിയെ അടക്കിപ്പിടിച്ച് ചുണ്ടത്തുമ്മ വെക്കുമ്പോൾ അവൾ വിറക്കുന്നത് ഞാനറിഞ്ഞു.
ഞാൻ വളർന്നു. എന്നോടൊപ്പം എന്റെ ശരീരവും വളർന്നു. ഒരിക്കൽ ഒളിച്ചു കളിച്ചു കൊണ്ടിരിക്കെ സരോജ് പിന്നിലൂടെ വന്ന് എന്നെ കെട്ടിപ്പിടിച്ച് കവിളിൽ അമർത്തി ചുംബിച്ചപ്പോൾ ഞാൻ വിറച്ചു പോയി. എനിക്ക് പെട്ടെന്നെന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നതു പോലെ. സരോജ് കൈകൾ കൊണ്ട് എന്റെ ശരീരത്തിൽ കളം വരച്ചു. ഞാൻ പുല്ലിലേക്കമർന്നു.
പിന്നീട് പല വട്ടം ഇതാവർത്തിക്കപ്പെട്ടു. സരോജ് മാത്രമല്ല, ആകാശും ആന്റോയുമൊക്കെ മൈതാനത്തിലെ പുൽത്തകിടിയിൽ എന്റെ സ്വേദകണങ്ങളിറ്റിച്ചു. ഒപ്പം സതിയും എനിക്ക് മുൻപരിചയമില്ലാത്ത എന്തൊക്കെയോ തന്നു. എന്റെ ശരീരത്തിൽ സരോജുൾപ്പെടെയുള്ള ആണ്വർഗ്ഗം കണ്ടെത്തിയ സുഖം ഞാൻ സതിയിൽ കണ്ടെത്തി. ഞാനാരാണ്, ആണോ പെണ്ണോ?
സംശയം ബലപ്പെട്ടു. ചുറ്റും എന്തൊക്കെയോ അനിവാര്യമായ മാറ്റങ്ങൾ നടക്കുന്നു. ഞാൻ അതിജീവിക്കേണ്ടത് എന്റെ മാത്രം ആവശ്യമായിത്തീർന്നു. സരോജും ആന്റോയും ആകാശുമൊന്നും ഇപ്പോ വരാറില്ല. ഞാൻ വല്ലാതെ മുറ്റിപ്പോയിരിക്കുന്നു. സതി പറഞ്ഞത് 'നീ ആണല്ല' എന്നാണ്. അന്നാണ് ആണും പെണ്ണും തമ്മിൽ മാത്രമാണ് പ്രണയിക്കേണ്ടത് എന്ന് മനസ്സിലായത്. അതല്ലാത്തവർക്ക് പ്രണയവും ജീവിതവുമില്ല. ആകെയുള്ളത് അതിജീവനം മാത്രം. അതാണിപ്പോ നടക്കുന്നത്. വീട്ടിൽ അടച്ചിരുന്ന്, പുറത്തേക്കിറങ്ങാതെ ദൈവത്തെ ശപിച്ച എത്രയോ ദിനരാത്രങ്ങൾ. എന്തിനാണ് ഇത്തരം സൃഷ്ടികൾ?
അടുത്ത ജന്മത്തിൽ എനിക്കൊരു പെണ്ണാവണം. അരുന്ധതി നാലുകെട്ടിൽ എന്ന ആ പെൺകൊടിയെപ്പോലെ ശക്തയായ ഒരു പെണ്ണ്.
ജയിക്കാൻ തീരുമാനിച്ചത് വളരെ പെട്ടെന്നായിരുന്നു. യാത്ര പോയി. ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു. തെറ്റും ശരിയും സമൂഹം കൽപ്പിക്കുന്ന ഒരു രേഖയ്ക്കപ്പുറവും ഇപ്പുറവുമുള്ള, വെറും തന്തയില്ലാത്ത നിർവ്വചനങ്ങളാണ്. ലോകത്തോട് മുഴുവൻ നടുവിരൽ ഉയർത്തിക്കാട്ടാൻ എനിക്ക് കൊതിയായി. ഒടുവിൽ കൽക്കട്ടയിൽ, ഹൗറവുടെ വിരിമാറിൽ നിന്ന് ഞാൻ ആക്രോശിച്ചു
"ഞാൻ ആണല്ല, പെണ്ണുമല്ല. ഞാൻ ഞാനാണ്. ഒറ്റ!"
എന്റെ ജീവിതം അവിടെ മുതൽക്കാണ് തുടങ്ങിയത്. ഞാൻ ഞാനായി ജീവിക്കാൻ തുടങ്ങിയ അന്ന് മുതൽ!
Monday, August 17, 2015
അർഥനാരി
Subscribe to:
Post Comments (Atom)
No comments:
Post a Comment