Friday, April 17, 2015

തെറ്റുകാർ

അന്ന്, ഞാൻ ജനിച്ചു വീണ ദിവസം ശക്തമായ മഴയുണ്ടായിരുന്നു എന്നാണ് ഉമ്മ പറഞ്ഞ് അറിഞ്ഞിട്ടുള്ളത്. നാട്ടിലെ ശരാശരി കുടുംബക്കാരുടെ ആശുപത്രിയായ D. E. നഴ്സിംഗ് ഹോമിലെ ഏതോ ഒരു ഇരുണ്ട മൂലയിൽ ശിവരാത്രിയുടെ തലേന്നാണ് ഞാൻ ജനിച്ചത്, രാത്രി പത്തരയ്ക്ക്. ഞാൻ എന്നു പറഞ്ഞാൽ ഞങ്ങളാണ്. എന്നോടൊപ്പം എന്റെ ഇരട്ട സഹോദരനും കൂടി അന്ന് പിറന്നു. പക്ഷേ, ഏഴ് മിനിട്ടുകളുടെ വ്യത്യാസത്തിൽ ഞാനാണ് ചേട്ടൻ.
ആശുപത്രിയുടെ വശത്തു കൂടിയാണ് മീനച്ചിലാർ ഒഴുകുന്നത്. കഴിഞ്ഞ കൊല്ലം ഏതോ ഒരു അന്യസംസ്ഥാന തൊഴിലാളി ചത്തു മലച്ച് പൊങ്ങിക്കിടന്ന കടവിനു കുറച്ചു താഴെയാണ് ആശുപത്രിക്കടവ്. അയാളുടെ ഘാതകനെ ഇന്നും പോലീസ് തിരയുന്നുണ്ട്. കിട്ടുമോ ആവോ.
ആറ്റിലേക്കിറങ്ങാനുള്ളത് ഒമ്പത് പടിക്കെട്ടുകൾ. എണ്ണിയിട്ടുണ്ട് ഞാൻ, പലപ്പോഴും. മിക്കവാറും പടിയിറങ്ങി താഴെച്ചെല്ലുമ്പോൾ ആശുപത്രിയിലെ ഗേറ്റ് കീപ്പർ കിഴവൻ ഒരു ബീഡിയും പുകച്ച് വെള്ളത്തിലേക്ക് നോക്കിയിരിക്കുകയാവും.
"ങും?"
തല ഉയർത്തി ഗൗരവത്തോടെയുള്ള ആ ചോദ്യം കേൾക്കുമ്പോൾ ഞാൻ ഒന്നു തല കുലുക്കി തിരിച്ച് ഓടിക്കേറാറായിരുന്നു പതിവ്. തിരികെയെത്തുമ്പോൾ ഉമ്മയും അനിയനും മുകളിൽ നിൽപ്പുണ്ടാവും.
"പറഞ്ഞാൽ കേൾക്കില്ല. ആറ്റിലെങ്ങാനും വീണാലോ?"
ഉമ്മയുടെ ശകാരം കേട്ട് നിൽക്കുകയേയുള്ളൂ. കാരണം തിരികെ പറയാൻ എനിക്കറിയില്ല. പറയണമെന്നാഗ്രഹമുണ്ടെങ്കിലും വാക്കുകൾ പുറത്തു വരില്ല. വികൃതമായ എന്തൊക്കെയോ ശബ്ദം മാത്രമാണ് ഞാൻ പറയാറുള്ളത്. അനിയനും അങ്ങനെ തന്നെ. ഞങ്ങൾക്ക് മാനസികമായി അസുഖമാണെന്നാണ് എല്ലാവരും പറയാറ്. ചിലർ ദൈന്യതയുടെ ഒരു നോട്ടമെറിഞ്ഞു കൊണ്ട്
"അവർക്ക് വട്ടാണ്"
എന്നും പറയാറുണ്ട്.
തലച്ചോറിൽ വല്ലാത്ത താളപ്പിഴകളാണ്. ചിന്തിക്കുന്നതു പോലെ പ്രവർത്തിക്കാൻ കഴിയുന്നില്ല. ചിലപ്പോഴൊക്കെ ചിന്തിക്കാൻ പോലും കഴിയുന്നില്ല. ചിന്തിക്കാൻ കഴിയാത്ത മനുഷ്യരെയാണോ ഭ്രാന്തൻ എന്നു പറയുന്നത്?
എനിക്ക് എല്ലാത്തിനോടും ദേഷ്യമായിരുന്നു. എല്ലാവരെയും ഞാൻ ഉപദ്രവിക്കും. അവർ തിരികെ ഒന്നും ചെയ്യാത്തത് എന്നെ പേടിച്ചിട്ടാണ് എന്നായിരുന്നു എന്റെ വിശ്വാസം. പക്ഷേ, ഞാനൊരു മാനസികരോഗിയാതു കൊണ്ട് അവർ എന്നോടു കാണിക്കുന്ന അനുകമ്പ മാത്രമാണ് ആ ക്ഷമ എന്ന് മനസ്സിലാക്കാൻ ഒരുപാട് കാലം വേണ്ടി വന്നു.
എന്തിനാണ് ദൈവം ഞങ്ങളെ സൃഷ്ടിച്ചത്? ഒരുപാട് തവണ ആലോചിച്ചു നോക്കിയിട്ടുണ്ട്. പക്ഷേ, ഉത്തരം കിട്ടിയിട്ടില്ല. ഈയിടെ റോഡിലൂടെ പോകുന്ന ഒരു കാറിനു വട്ടം ചാടി അനിയൻ ആശുപത്രിയിലായി. ഇടിച്ച ശേഷം കാറിൽ നിന്നിറങ്ങി വന്ന കാർ ഡ്രൈവർ
"ഇതിനെയൊക്കെ എന്തിനാണ് ഒണ്ടാക്കി വിടുന്നത്?"
എന്നാക്രോശിച്ചപ്പോൾ എനിക്കാദ്യമായി ഉമ്മയോടും വാപ്പയോടും വെറുപ്പ് തോന്നി. ആശുപത്രിയിൽ പോകണമെന്ന് ഞാൻ വാശി പിടിച്ചു കരഞ്ഞു. കരച്ചിൽ നിറുത്താൻ വാപ്പ മിഠായി തന്നെങ്കിലും ഞാൻ വിജയിച്ചു. അവന്റെ കിടയ്ക്കക്കരികിൽ നിലത്തിരിയ്ക്കുമ്പോൾ കണ്ണ് നിറഞ്ഞിരുന്നു എന്നാണെന്റെ ഓർമ.
പക്ഷേ, ഇങ്ങനെയൊക്കെയാണെങ്കിലും ഞങ്ങളുടെ ജനന ശേഷം സാമ്പത്തികമായി ഞങ്ങൾ ഒരുപാട് ഉയർന്നു. ഞങ്ങൾക്ക് ശേഷം ജനിച്ച ഞങ്ങളുടെ കുഞ്ഞനുജത്തി പഠിച്ച സ്ഥലത്തെല്ലാം ഒന്നാമതായിരുന്നു. ഒരു കൊച്ചു സുന്ദരിയായിരുന്നു അവൾ. ഞങ്ങളുടെ കാര്യത്തിൽ അവൾക്കായിരുന്നു ഏറെ ശ്രദ്ധ. പക്ഷേ, കാര്യങ്ങൾ വഷളായത് വളരെ പെട്ടെന്നായിരുന്നു. അവൾക്ക് വന്ന കല്യാണാലോചനകൾ ഞങ്ങൾ കാരണം മുടങ്ങാൻ തുടങ്ങി. ഒന്നിനു പിറകെ ഒന്നായി ഏഴ് ആലോചനകൾ. കാരണം, ഞങ്ങളുടെ ഭ്രാന്ത് തലമുറകളിലേക്ക് പകർന്നാലോ എന്ന ഭയം. കുറ്റപ്പെടുത്തലിന്റെ കൂരമ്പുകൾ ഞങ്ങളുടെ നേർക്ക് നീണ്ടു തുടങ്ങി. അങ്ങനെയാണ് ഞങ്ങൾ അത് തീരുമാനിച്ചത്.
ഈ രാത്രി അവസാനിക്കാതിരിക്കട്ടെ. പുലർച്ചക്കു മുൻപ് ഞങ്ങൾക്ക് ഇവിടെ നിന്നും ദൂരെ പോകേണ്ടതുണ്ട്. ഞങ്ങൾ നടന്നു കൊണ്ടിരുന്നു.

5 comments:

  1. ആര്‍ക്കാണ് ഭ്രാന്ത് ? ചികില്‍സ വേണ്ടത് സമൂഹത്തിനാണ് ,, നല്ല എഴുത്ത് തുടരുക , പുതിയ പോസ്റ്റുകള്‍ അറിയിക്കുക ..ആശംസകള്‍ .

    ReplyDelete
    Replies
    1. നന്ദി, വായനയ്ക്കും അഭിപ്രായത്തിനും :)

      Delete
  2. ഭ്രാന്ത് താങ്കളുടെ മനസ്സിന് മാത്രമേ ഉള്ളു എഴുത്തിൽ കാണുന്നില്ല , ആശംസകൾ

    ReplyDelete
    Replies
    1. നന്ദി. മനസ്സിനു തന്നെയാണ് ഭ്രാന്ത് :)

      Delete