Sunday, April 19, 2015

ഡ്രാക്കുള റിട്ടേൺസ്

-അദ്ധ്യായം മൂന്ന്-

പിറ്റേന്ന് രാവിലെ എലീനയാണ്‌ ഗോമസിനെ വിളിച്ചുണര്‌ത്തിയത്‌.
"ഇതെന്തൊരുറക്കമാ? ഇതെന്താ, ഇന്നു പോകുന്നില്ലേ?"
ഗോമസ്‌ കട്ടിലിൽ എഴിന്നേറ്റിരുന്നു.
"സമയം എത്രയായി?"
"ഒമ്പതര"
"മൈ ഗോഡ്‌. പത്തു മണിക്കാണ്‌ ബസ്സ്‌. സമയമില്ല"
അയാൾ പെട്ടെന്നെഴുന്നേറ്റ്‌ ബ്രഷിൽ പേസ്റ്റ്‌ ചാലിച്ച്‌ വാഷ്‌ ബേസിനരികിൽ വന്ന് ബ്രഷ്‌ ചെയ്യാൻ തുടങ്ങി.
പെട്ടെന്ന് കോളിംഗ്‌ ബെല്ലടിച്ചു. എലീന വാതിൽ തുറന്നു.
റൂം ബോയിയാണ്‌. അവൻ അകത്തേക്ക്‌ വന്ന് ഇരുവർക്കുമുള്ള ഭക്ഷണം മേശപ്പുറത്തേക്ക്‌ വെച്ചു.
"ഇവിടുന്ന് എപ്പഴൊക്കെയാണ്‌ ബിസ്റ്റ്രിറ്റ്സിലേക്ക്‌ വണ്ടിയുള്ളത്‌?"
ഗോമസ്‌ ചോദിച്ചു.
"ഇരുപത്‌ മിനിട്ടിനകം ഉണ്ട്‌ സാർ"
"അവിടെ നിന്ന് ബുക്കോവിനയ്ക്കോ?"
ബുക്കോവിന എന്ന് പേര്‌ കേട്ടപ്പോൾ അവനൊന്ന് ഞെട്ടിയതായി തോന്നി.
"സർ എവിടേക്കാണ്‌ പോകുന്നത്‌?"
പതിഞ്ഞ ശബ്ദത്തിൽ അവൻ ചോദിച്ചു. അവന്റെ ചോദ്യത്തിൽ ഭയം കൂടു കൂട്ടിയിരുന്നു.
"ട്രാൻസില്വേനിയയിലേക്ക്‌"
ഗോമസിന്റെ മറുപടി കേട്ടതും റൂം ബോയ്‌ സ്തബ്ധനായി നിന്നു.
"പറയൂ, ബുക്കോവിനയ്ക്ക്‌ എപ്പോഴാണ്‌ വണ്ടി?"
ആ ചോദ്യം അവനിൽ ഒരു ഞെട്ടലുണ്ടാക്കി.
"അത്‌ ബിസ്റ്റ്രിറ്റ്സിൽ ചോദിച്ചാൽ അറിയാം സാർ"
അത്രയും പറഞ്ഞ ശേഷം അവൻ അവിടെ നിന്നും നിഷ്ക്രമിച്ചു.
"ആരെയാണ്‌ അവൻ ഭയക്കുന്നത്‌?"
എലീന ആരോടെന്നില്ലാതെ ചോദിച്ചു.
"ഡ്രാക്കുള പ്രഭുവിനെ"
അത്‌ പറഞ്ഞ്‌ ഗോമസ്‌ പൊട്ടിച്ചിരിച്ചു.
എലീനയ്ക്ക്‌ എന്തോ ആ തമാശയിൽ പങ്കു ചേരാൻ തോന്നിയില്ല.

റിസപ്ഷനിലേക്ക്‌ താക്കോൽ ഏൽപ്പിക്കുമ്പോൾ റിസപ്ഷനിലെ തള്ള അവരെ വല്ലാതെയൊന്നു നോക്കി.
"നിങ്ങളെങ്ങോട്ടാണ്‌ പോകുന്നത്‌?"
ഗോമസും എലീനയും പരസ്പരം മുഖത്തേക്ക്‌ നോക്കി.
"അതെ, ഞങ്ങൾ ഡ്രാക്കുളക്കോട്ടയിലേക്കാണ്‌!"
ഗോമസ്‌ മുഖവുരയൊന്നും കൂടാതെ നിസ്സംഗതയോടെ പറഞ്ഞു.
"ഞങ്ങൾ പഴയ ആൾക്കാരുടെ വിശ്വാസമാണെന്നു കരുതിക്കോളൂ. അവിടേക്കുള്ള പോക്ക്‌ അത്ര നല്ലതല്ല."
ഇത്രയും പറഞ്ഞ്‌ അവർ എലീനയുടെ കഴുത്തിലേക്ക്‌ നോക്കി. കോട്ടിന്റെ തുറന്നു കിടന്ന മുകളിലെ ബട്ടണിടയിലൂടെ അവളുടെ കഴുത്തിലെ കുരിശുമാല കണ്ടത്‌. ഗോമസിന്റെ കഴുത്തിനു നേരെയും അവരുടെ നോട്ടം നീണ്ടു. പെട്ടെന്ന് തന്നെ ഗോമസ്‌ പറഞ്ഞു.
"ഉണ്ട്‌. എന്റെ കഴുത്തിലുണ്ട്‌"
ചിരിച്ചു കൊണ്ട്‌ അയാൾ തന്റെ കഴുത്തിൽ മാലയ്ക്കായി പരതി. അടുത്ത നിമിഷം ഒരു ഞെട്ടലോടെ അയാൾ അറിഞ്ഞു. മാലയില്ല! അയാൾക്ക്‌ ഒരു ഉൾക്കിടിലമുണ്ടായി.
"എന്താ, മാല കാണുന്നില്ലേ?"
അയാളുടെ പരിഭ്രമം കണ്ട തള്ള ചോദിച്ചു.
"ഓ, ഞാനിന്നലെ കുളിക്കാൻ കയറിയപ്പോൾ കുളിമുറിയിൽ ഊരി വെച്ചതാണ്‌. എടുക്കാൻ മറന്നു."
ഓർത്തെടുത്തു കൊണ്ട്‌ ഗോമസ്‌ തുടർന്നു.
"പ്ലീസ്‌, ആ താക്കോലൊന്നു തരൂ"
സ്ത്രീ താക്കോൽ അയാളുടെ കയ്യിൽ കൊടുത്തു. താക്കോൽ കിട്ടേണ്ട താമസം, അന്തം വിട്ടു നിൽക്കുന്ന എലീനയുടെ അടുക്കൽ തന്റെ ബാഗ്‌ വെച്ചിട്ട്‌ അയാൾ മുകളിലേക്ക്‌ കുതിച്ചു.
അയാൾ കുതിച്ചിറങ്ങി വന്നപ്പോഴേക്കും ബസ്സ്‌ വന്നു കഴിഞ്ഞു.
ഇനി ഡ്രാക്കുളക്കോട്ടയിലേക്ക്‌.
ബസ്സ്‌ ബോർഗ്ഗോ മലയിടുക്കിലേക്കു പ്രവേശിച്ചു. ആളുകൾ ഓരോന്നായി കൊഴിഞ്ഞു കൊണ്ടിരുന്നു. ഇനി ബസ്സിലേക്ക്‌ കയറാനുള്ളവർ ഇല്ല. ഇറങ്ങാനുള്ളവരാണ്‌ എല്ലാം.
ബിസ്ട്രിറ്റ്സിൽ ബസ്സ്‌ എത്തിയപ്പോൾ ഒരു മണി കഴിഞ്ഞിരുന്നു. ബസ്സിൽ നിന്നും അവർ പുറത്തിറങ്ങി. വയർ കത്തിയാളുകയാണ്‌. അവർ ഉച്ചഭക്ഷണം കഴിക്കാനായി ചെറിയ ഒരു ഹോട്ടലിലേക്ക്‌ കയറി.
ഭക്ഷണം കഴിഞ്ഞിറങ്ങിയപ്പോൾ ബുക്കോവിനയ്ക്കുള്ള ബസ്സ്‌ നിറുത്തിയിട്ടിരിക്കുന്നു. അവർ ബസ്സിലേക്ക്‌ കയറി.
ബസ്സ്‌ നീങ്ങിത്തുടങ്ങി. വികസിതമല്ലാത്ത ചെറിയ പട്ടണങ്ങളിൽക്കൂടിയാണ്‌ ബസ്സ്‌ പോകുന്നത്‌. ഇടക്കിടെ പച്ചപ്പ്‌ കാണാം.
"എവിടേക്കാ?"
കണ്ടക്ടറുടെ ചോദ്യം കേട്ടാണ്‌ എലീന പുസ്തകത്തിൽ നിന്നും തലയുയർത്തിയത്‌.
"ബുക്കോവിന"
ഗോമസ്‌ നോട്ടുകൾ കണ്ടക്ടർക്കു നേരെ നീട്ടി.
അയാൾ അൽപമൊന്നമ്പരന്നു.
"ബുക്കോവിനയ്ക്കോ?"
"അതെ"
ഗോമസ്‌ നിസ്സംഗനായിരുന്നു.
അത്ഭുതവും ഭയവും നിറയുന്ന മുഖത്തോടെ അയാൾ ടിക്കേറ്റ്ഴുതി.
പൈൻ മരങ്ങളും സുന്ദരമായ പുൽത്തകിടികളുമാണ്‌ പുറത്തെ കാഴ്ച്ചകൾ. അൽപസമയത്തിനുള്ളിൽ തന്നെ പച്ചപ്പിന്റെ സൗന്ദര്യം മാറി അന്തരീക്ഷം പരുക്കനായിത്തുടങ്ങി. തരിശു ഭൂമികൾ കാണാൻ തുടങ്ങി. അകലെ കാർപ്പേത്യൻ മലനിരകളുടെ ഗിരിശൃംഗങ്ങൾ ഉയർന്നു നിൽക്കുന്നു.
ബസ്സ്‌ ബുക്കോവിനയിലെത്തിയപ്പോൾ ബസ്സിനുള്ളിൽ യാത്രക്കാരായി ഗോമസും എലീനയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
കണ്ടക്ടർ അൽപമൊന്നു ശങ്കിച്ച ശേഷം അവർക്കരികെ വന്നിരുന്നു.
"ബുക്കോവിനയിൽ നിന്നും എങ്ങോട്ടാണ്‌?"
ഗോമസ്‌ ഒന്നു ചിരിച്ചു.
"കോട്ടയിലേക്കാണ്‌"
കണ്ടക്ടർ പെട്ടെന്നെന്തോ പറയാൻ തുടങ്ങി. അപ്പോൾ തന്നെ ഗോമസ്‌ കഴുത്തിലെ കുരിശുമാല ഉയർത്തിക്കാട്ടി. അത്‌ കണ്ടപ്പോൾ കണ്ടക്ടർ ഒന്നു നിശ്വസിച്ചു.
"പക്ഷേ, ശ്രദ്ധിക്കണം"
ഗോമസ്‌ മറുപടിയായി ഒന്നു മന്ദഹസിച്ചു.
അഞ്ചു മണിയായപ്പോഴാണ്‌ ബസ്സ്‌ ബുക്കോവിനയിലെത്തിയത്‌.
"ദാ, അവിടുന്ന് ട്രാൻസില്വേനിയയിലേക്ക്‌ കുതിര വണ്ടി കിട്ടും. അവിടേക്ക്‌ ബസ്സ്‌ സർവ്വീസില്ല"
ഗോമസിനും എലീനയ്ക്കും പിറകെ ബസ്സിൽ നിന്നിറങ്ങിയ കണ്ടക്ടർ ഒരു കുതിര വണ്ടി മാത്രം നിർത്തിയിട്ടിരിക്കുന്ന സ്ഥലത്തേക്ക്‌ കൈ ചൂണ്ടി.
കണ്ടക്ടർക്ക്‌ നന്ദി പറഞ്ഞു കൊണ്ട്‌ അവർ കുതിര വണ്ടിക്കടുത്തേക്ക്‌ നടന്നു.
കുതിര വണ്ടിയിൽ പൂട്ടിയിരുന്ന രണ്ട്‌ കുതിരകളും വയസ്സരും ക്ഷീണിതരുമായിരുന്നു. വണ്ടിക്കാരനായ കിഴവൻ വണ്ടിക്കുള്ളിൽ കിടന്ന് കൂർക്കം വലിച്ച്‌ ഉറക്കമാണ്‌. ഗോമസ്‌ ഒന്നു രണ്ടു തവണ അയാളെ 'ഹേയ്‌' എന്നു വിളിച്ച്‌ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. അത്‌ പരാജയപ്പെട്ടപ്പോൾ അയാൾ വൃദ്ധനെ തട്ടി വിളിച്ചു. അയാൾ ഒന്നു ഞരങ്ങിയ ശേഷം ചാടിയെഴുന്നേറ്റ്‌ ചാട്ട കയ്യിലെടുത്തു.
"എവിടേക്കാ?"
അൽപം മുരണ്ട ശബ്ദത്തിൽ അയാൾ ചോദിച്ചു.
"ട്രാൻസില്വേനിയ"
വൃദ്ധൻ തന്റെ ചത്ത കണ്ണുകൾ കൊണ്ട്‌ അവരെയൊന്ന് ചുഴിഞ്ഞു നോക്കി.
"കോട്ടയിലേക്കാണോ?"
"അതെ"
"ശരി, കേറ്‌"
ഗോമസും എലീനയും കുതിര വണ്ടിയിലേക്കു കയറി.
വണ്ടി നീങ്ങിത്തുടങ്ങി. വയസ്സായ കുതിരകളെ വൃദ്ധൻ ചാട്ട കൊണ്ട്‌ ആഞ്ഞു പ്രഹരിച്ചു കൊണ്ടിരുന്നു. എന്നാൽ അവ ഒരിക്കലും വേഗത്തിൽ നടന്നില്ല. മടുത്ത വണ്ടിക്കാരൻ പ്രഹരം നിർത്തി. കുതിരകൾ മെല്ലെ നടന്നു. ഇരു വശത്തേയും മങ്ങിയ വെളിച്ചത്തെ ഇരുട്ടിലേക്കാവാഹിച്ചു കൊണ്ട്‌ സമയം മുന്നോട്ടു പോയി.
കുതിര വണ്ടിയേക്കാൾ വേഗത്തിൽ സമയം കടന്നു പോയി. സന്ധ്യ കഴിഞ്ഞ്‌ രാത്രിയുടെ വരവായി. നിലാവുണ്ട്‌.
വണ്ടി മോൾഡേവിയൻ താഴ്‌വരയിലേക്കു പ്രവേശിച്ചു. അടുത്ത്‌ കാർപ്പേത്യൻ മല തന്റെ ഉയരത്തിന്റെ ബലത്തിൽ അവരെ പരിഹസിച്ചു കൊണ്ട്‌ ഉയർന്നു നിൽക്കുന്നു. ചുറ്റും നിശബ്ദമായ ഇരുട്ടിലെ ക്രൂര ശബ്ദങ്ങൾ. അടിയിൽ തൂക്കിയിരിക്കുന്ന റാന്തലിന്റെ നേരിയ വെളിച്ചത്തിൽ കുതിര വണ്ടി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു.
നിശയുടെ മൂടു പടം കൂടുതൽ ശക്തമായതോടെ എലീന ഉറക്കത്തിലേക്ക്‌ വഴുതി വീഴാൻ തുടങ്ങി.
"നീ കിടന്നോളൂ"
ഗോമസ്‌ അവളോട്‌ പറഞ്ഞു.
കുറച്ചു സമയം ആലോചിച്ച ശേഷം അവൾ വണ്ടിക്കുള്ളിലേക്ക്‌ ചാഞ്ഞു.
-------------------------------------------
ചുറ്റും കട്ട പിടിച്ച ഇരുട്ടാണ്‌. കുതിര വണ്ടി കോട്ടയിൽ നിന്നും മീറ്ററുകൾ മാത്രം അകലെയാണിപ്പോൾ. ചുറ്റും കാർപ്പേത്യൻ മലനിരകളാണ്‌. മുന്നോട്ടുള്ള വഴി മോശമായിക്കൊണ്ടിരിക്കുന്നു.
എലീന ഉറക്കമാണ്‌. ഗോമസ്‌ ഏതോ പുസ്തകം വായിച്ചു കൊണ്ടിരിക്കുന്നു.
അൽപ സമയം കഴിഞ്ഞു. ദൂരെയെവിടെ നിന്നോ ഒരു ചെന്നായയുടെ ഓരിയിടൽ. അതിന്‌ ഐക്യദാർഢ്യമെന്നോണം ഒന്നിനു പിറകെ ഒന്നായി ധാരാളം ചെന്നായ്ക്കളുടെ ഓരിയിടൽ അവിടെ മുഴങ്ങി. ഗോമസ്‌ പുസ്തകത്തിൽ നിന്നും തലയുയർത്തി. നേരിയ ഒരു ഭയം അയാളെ പിടികൂടി.
"അതാ, അതാണ്‌ കോട്ട"
വൃദ്ധന്റെ ശബ്ദം കേട്ട ഗോമസ്‌ തലയുയർത്തി നോക്കി. നിലാവിന്റെ പ്രകാശത്തിൽ അയാൾ കണ്ടു, തൊട്ടു മുന്നിൽ പ്രൗഢമായി ഉയർന്നു നിൽക്കുന്ന ഡ്രാക്കുളക്കോട്ട!

കോട്ടയ്ക്കു മുന്നിലെത്തിയപ്പോൾ വൃദ്ധൻ വണ്ടി നിർത്തി. ഗോമസ്‌ എലീനയെ വിളിച്ചുണർത്തി. അവൾ പെട്ടെന്ന് തന്നെ എഴുന്നേറ്റു. നല്ല തണുപ്പുണ്ട്‌. അവൾ തന്റെ ബാഗിൽ നിന്നും ഒരു സ്വെറ്റർ എടുത്ത്‌ ധരിച്ചു. അവർ വണ്ടിയ്ക്കുള്ളിൽ നിന്നും പുറത്തിറങ്ങി. ചോദിച്ചതിനേക്കാൾ അധികം കൂലി കൊടുത്തതു കൊണ്ടാവണം, വൃദ്ധൻ കൃതഞ്ജതയോടെ അവരെ നോക്കി.
"കോട്ടയുടെ മുന്നിൽ വലിയ കിടങ്ങുണ്ട്‌. കോട്ടവാതിലിൽ നിന്നും നീണ്ടു കിടക്കുന്ന വള്ളിയിൽ പിടിച്ചു വലിച്ചാൽ കിടങ്ങിനു കുറുകെ അതൊരു പാലമാകും. അതു വഴി കോട്ടയിൽ കടക്കാം.
ഇത്രയും പറഞ്ഞ ശേഷം അയാൾ തിരിഞ്ഞ്‌ വണ്ടിയിലേക്ക്‌ കയറി. ചാട്ടയടിയുടെ ശബ്ദം മുഴങ്ങി. കുതിരവണ്ടി സാവധാനം നീങ്ങിത്തുടങ്ങി. ഗോമസ്‌ തന്റെ കയ്യിലുണ്ടായിരുന്ന ടോർച്ചെടുത്ത്‌ കോട്ടവാതിൽക്കലേക്ക്‌ പ്രകാശിപ്പിച്ചു. വണ്ടിക്കാരൻ പറഞ്ഞ കിടങ്ങ്‌ അയാൾ കണ്ടു. ഗോമസ്‌ തന്റെ ടോർച്ച്‌ ചുറ്റും പ്രകാശിപ്പിച്ചു. അയാൾ പറഞ്ഞ വള്ളി തേടുകയായിരുന്നു ഗോമസ്‌. താമസിയാതെ അയാൾ അത്‌ കണ്ടെത്തി. കിടങ്ങിനിപ്പുറം ഒരു മരക്കുറ്റിയിൽ കെട്ടിയിരുന്ന ആ വള്ളി കുറച്ചു ശക്തിയിൽ അയാൾ വലിച്ചു. വലിയൊരു ശബ്ദത്തോടെ കോട്ടയുടെ ഊക്കൻ വാതിൽ കിടങ്ങിനു കുറുകെ വലിയൊരു പാലം പോലെ വീണു. ഭീകരമായ ആ ശബ്ദത്തിൽ അവിടമാകെ പ്രകമ്പനം കൊണ്ടു.
'ഓ, ജീസസ്‌'
എലീന അറിയാതെ വിളിച്ചു പോയി.
വാതിൽപ്പാലത്തിലേക്ക്‌ ആദ്യം കാലെടുത്തു വെച്ചത്‌ ഗോമസാണ്‌. അയാൾക്കു പിറകെ എലീനയും പാലത്തിൽ കയറി. അവർ കോട്ടയിലേക്ക്‌ നടന്നു. ഗോമസ്‌ കോട്ടയ്ക്കുള്ളിൽ കാൽ കുത്തേണ്ട താമസം ഊക്കനൊരു മിന്നൽ; പിറകെ കാതടപ്പിക്കുന്ന ഇടിയൊച്ചയും! അവർ ഇരുവരും അറിയാതെ ഒന്നു ഞെട്ടി. അടുത്ത നിമിഷം ആയിരക്കണക്കിന്‌ ചെന്നായ്ക്കളുടെ ഓരിയിടൽ അവിടെ മുഴങ്ങി. അസംഖ്യം എലികൾ കോട്ടയ്ക്കുള്ളിൽ നിന്നും കൂട്ടത്തോടെ പുറത്തേക്കു വന്നു. അവയ്ക്കു പിന്നാലെ ദുസ്സഹമായ ശബ്ദം പുറപ്പെടുവിച്ച്‌ കുറേ കടവാവലുകളും പുറത്തേക്ക്‌ പറന്നു. അറിയാത്ത എന്തോ ഒരു ഭയം തന്നെ പിടികൂടിയിരിക്കുന്നു എന്ന് ഗോമസിനു തോന്നി. അതിൽ നിന്നും രക്ഷപ്പെടാനെന്ന വണ്ണം ഗോമസ്‌ കുരിശിൽ മുറുകെപ്പിടിച്ചു. അടുത്ത നിമിഷം ചെന്നായ്ക്കളുടെ ഓരിയിടൽ ഒരു സ്വിച്ചിട്ടതു പോലെ അവസാനിച്ചു.
ഗോമസ്‌ തിരിഞ്ഞ്‌ എലീനയെ നോക്കി. ഭയവും അത്ഭുതവും ആകാംക്ഷയുമൊക്കെ ആ മുഖത്ത്‌ സമ്മേളിച്ചിരുന്നു.
"താൻ ഭയന്നിരിക്കുന്നു, അല്ലേ?"
അവൾ മെല്ലെ തല കുലുക്കി.
"വളരെ പഴയ കൊട്ടാരമല്ലേ. ഇങ്ങനെയൊക്കെ സംഭവിച്ചേക്കാം"
അവർ കോട്ടയ്ക്കുള്ളിലേക്കു കടന്നു. എന്നിട്ട്‌ അയാൾ തുടർന്നു.
"എലികളൊക്കെയുണ്ടാവും"
വിശാലമായ ഒരു ഹാളിലാണ്‌ അവർ എത്തിയത്‌. ഒരു മെഴുകുതിരി വെളിച്ചം പോലും ആ മുറിയ്ക്കുള്ളിൽ ഉണ്ടായിരുന്നില്ല. ഗോമസ്‌ തന്റെ ടോർച്ച്‌ പ്രകാശിപ്പിച്ചു. പൊടി പിടിച്ച മേശകൾ, കസേരകൾ, മാറാല തൂങ്ങുന്ന മച്ച്‌. പൊടി പുരണ്ട അമൂല്യമായ ചിത്രങ്ങൾ ചുവരിൽ തൂങ്ങുന്നു. അതൊക്കെക്കണ്ട്‌ ഗോമസിൽ നിന്നും ആഹ്ലാദസൂചകമായ ഒരു ശബ്ദം പുറപ്പെട്ടു.
"ഒരു മാസമല്ല, ഒരു വർഷം പഠനം നടത്താനുള്ള വകുപ്പുണ്ട്‌ കോട്ടയിൽ"
അയാൾ ആരോടെന്നില്ലാതെ പറഞ്ഞു.
ഉടൻ തന്നെ ഗോമസ്‌ തന്റെ ബാഗിൽ നിന്നും ഒരു മെഴുകുതിരിയും ലൈറ്ററുമെടുത്തു. മെഴുകുതിരി കത്തിച്ച്‌ അയാൾ അത്‌ ഒരു മേശ മേൽ സ്ഥാപിച്ചു. ഗോമസ്‌ തന്റെ ടോർച്ച്‌ പ്രകാശിപ്പിച്ച്‌ ഭിത്തിയിലേക്കടിച്ചു. കുറച്ചു സമയം ഭിത്തിയിൽ പരതി നടന്ന പ്രകാശ ഗോളം അവസാനം ചുവരിലെ ഏറെ പഴക്കമുള്ള സ്വിച്ച്നു മുകളിൽ ചെന്നു പതിച്ചു. അയാൾ മുന്നോട്ടു നടന്നു ചെന്ന് സ്വിച്ച്‌ ഓണാക്കി. ഹാളിന്റെ നടുവിൽ ഒരു ബൾബ്‌ ചിമ്മി കണ്ണു തുറന്നു. ബൾബ്‌ പൊടി കൊണ്ട്‌ മൂടിയിരുന്നു. അയാൾ തന്റെ തൂവാലയെടുത്ത്‌ ബൾബ്‌ തുടച്ചു. മോശമല്ലാത്ത ഒരു പ്രകാശം ബൾബിൽ നിന്ന് പുറപ്പെട്ടു.
ഇരുട്ടിന്റെ കനത്ത കരിമ്പടം നീങ്ങി വെളിച്ചത്തിന്റെ സുഖകരമായ അന്തരീക്ഷത്തിലേക്ക്‌ വന്നതു കൊണ്ടാവണം എലീനയിൽ നിന്നും ഒരു ദീര്‌ഘനിശ്വാസമുയർന്നു.
ഗോമസ്‌ ആ ഹാൾ മുഴുവൻ പരിശോധിച്ചു. വളരെ വില കൂടിയ ഫർണ്ണിച്ചറുകളാണ്‌ ഹാളിലുള്ളത്‌. മുഴുവൻ പൊടിയിൽ മുങ്ങിയിരിക്കുകയാണ്‌.
"ഇവിടെയെങ്ങും ഒരാളെയും കാണാനില്ലല്ലോ?"

എലീന ചോദിച്ചു.
"ഇവിടെ ഒരാളുണ്ടാവും എന്നാണല്ലോ അറിയാൻ കഴിഞ്ഞത്‌"
ഗോമസ്‌ ഷർട്ടിലേക്ക്‌ വീണ ചിലന്തിയെ തട്ടിക്കൊണ്ട്‌ പറഞ്ഞു.
"ആരും ഇല്ലാത്ത ലക്ഷണമാണ്‌"
"ഉത്തരവാദിത്തമില്ലാത്ത വർഗ്ഗം!" ഗോമസിന്റെ ശബ്ദത്തിൽ കോപം പടർന്നിരുന്നു.
"ദേഷ്യപ്പെട്ടിട്ട്‌ കാര്യമില്ല ഗോമസ്‌. നമുക്കിവിടെ കിടക്കാൻ പറ്റിയ സ്ഥലം വല്ലതുമുണ്ടോ എന്നു നോക്കാം"
എലീന മുന്നോട്ട്‌ നടന്നു.
"അതിനിവിടെ മുഴുവൻ പൊടിയല്ലേ?"
ഗോമസ്‌ തന്റെ ടോർച്ച്‌ പ്രകാശിപ്പിച്ചു കൊണ്ട്‌ അവളുടെ പിന്നാലെ നടക്കുന്നതിനിടയിൽ മുരണ്ടു.
സ്റ്റെയർ കേസിലൂടെ മുകളിലെത്തിയ അവർ മുന്നിലെ നീണ്ട ഇടനാഴിയിലൂടെ നടന്നു. വലതു വശത്ത്‌ ഒരു മുറിയുടെ വാതിൽ അടച്ചിട്ടിരിക്കുന്നതു കണ്ട ഗോമസ്‌ അത്‌ തള്ളിത്തുറന്നു. അവർ അത്ഭുതപ്പെട്ടു. കമനീയമായി അലങ്കരിച്ച വിശാലമായ ഒരു മുറി! താഴത്തെ ഹാളും ഈ മുറിയും ഒരു ബംഗ്ലാവിന്റെ ഭാഗമാണ്‌ എന്ന് വിശ്വസിക്കാൻ പ്രയാസം.
"ങും, ഇത്‌ കൊള്ളാം"
ഗോമസ്‌ മുറിയിലെ ലൈറ്റിന്റെ സ്വിച്ച്‌ ഓണാക്കി. ബൾബ്‌ നന്നായി പ്രകാശിച്ചു. അവർ ബാഗുകൾ മുറിയുടെ ഒരു മൂലയ്ക്ക്‌ വെച്ചു. ഗോമസ്‌ ആ മുറി ഒരു വിശാലമായി ഒന്നു നോക്കി. നല്ല വലിപ്പമുണ്ട്‌. വശത്ത്‌ ഒരു ഡബിൾ കോട്ട്‌ കട്ടിൽ. കട്ടിലിൽ വിരിച്ചിരിക്കുന്ന വിരിപ്പുകൾ രാജകീയമാണ്‌. കട്ടിലിന്റെ തലയ്ക്കലായി നിലത്ത്‌ ഒരു അലമാര. നേരെ എതിർ വശത്ത്‌ ഒരു മേശ. മേശമേൽ രണ്ടു പാത്രങ്ങളിൽ അത്താഴം മൂടി വെച്ചിരിക്കുന്നതു കണ്ട അവർ അത്ഭുതപ്പെട്ടു.
"ങാഹാ, ഇത്‌ കൊള്ളാമല്ലോ"
അവർ പാത്രത്തിനു മുന്നിലേക്കിരുന്നു. വിശപ്പിന്റെ പരകോടിയിലായിരുന്ന അവർ നിമിഷങ്ങൾക്കുള്ളിൽ പ്ലേറ്റ്‌ കാലിയാക്കി.
"അപ്പോൾ നമ്മെ ശ്രദ്ധിക്കുന്നുണ്ട്‌"
വാഷ്ബേസിനിൽ കൈ കഴുകിക്കൊണ്ടിരിക്കുന്നതിനിടയിൽ ഗോമസ്‌ പറഞ്ഞു.
എലീന ചെറുതായി ഒന്നു മന്ദഹസിച്ചു.
"ഞാനൊന്നു കുളിക്കട്ടെ"
എലീന ബാഗിൽ നിന്നും നിശാവസ്ത്രങ്ങളെടുത്തു.
"വേഗം വേണം. എനിക്കും ഒന്ന് കുളിക്കണം"
എലീന കുളിക്കാൻ കയറിയപ്പോൾ അയാൾ ഡയറി എഴുതാനിരുന്നു.
ഗോമസിന്റെ ഡയറി
----------------------------
കോട്ടയിലെത്തി. സംഭവബഹുലമായ ഒരു ദിവസം. വിചിത്ര സ്വഭാവക്കാരനായ കുതിര വണ്ടിക്കാരനും അയാളുടെ വയസ്സൻ കുതിരകളും ചെറുതായി വിഷമിപ്പിച്ചു. കോട്ടയിലെത്തിയപ്പോളുണ്ടായ സംഭവ വികാസങ്ങൾ എലീനയെ ഭയപ്പെടുത്തിയിട്ടുണ്ട്‌. എലീനയെ മാത്രമല്ല, എന്നെയും. കിടക്കാനൊരു നല്ല മുറി കിട്ടി എന്നതാണ്‌ ഏറ്റവും ആശ്വാസകരമായത്‌. പൊടി പിടിച്ച ഈ കോട്ടയിൽ അത്തരമൊരു മുറി അത്ഭുതം തന്നെ. നാളെ കോട്ടയൊന്ന് ചുറ്റിക്കാണണം.

എലീന കുളിച്ചിറങ്ങിയപ്പോഴേക്കും ഗോമസ്‌ ഡയറി എഴുതിക്കഴിഞ്ഞിരുന്നു. അയാളും കുളിക്കാനായി കുളിമുറിയിൽ കയറി.
കുളി കഴിഞ്ഞ്‌ കിടക്കാനായി കട്ടിലിലേക്ക്‌ കിടന്നതും ഗോമസ്‌ പിടഞ്ഞെഴുന്നേറ്റ്‌ കുളിമുറിയിലേക്കോടി. ഒരു വളിച്ച ചിരിയോടെ പുറത്തേക്ക്‌ വന്ന ഗോമസ്‌ മുഖത്ത്‌ ചോദ്യവുമായി നിൽക്കുന്ന എലീനയുടെ നേർക്ക്‌ നോക്കി കണ്ണിറുക്കി
"മാല"

(തുടരും)

6 comments:

  1. മറ്റു ഭാഗങ്ങള്‍ ഞാന്‍ വായിച്ചിട്ടില്ല... :( ഇനി അത് തിരയട്ടെ... കഥ തുടരട്ടെ...

    ReplyDelete
    Replies
    1. മറ്റു ഭാഗങ്ങൾ ഇവിടെത്തന്നെയുണ്ടല്ലോ :)

      Delete
  2. അവിശ്വസനീയം.., നല്ല ഒഴുക്കുള്ള എഴുത്ത്
    മുൻഭാഗങ്ങളിലേക്കുള്ള ലിങ്ക് ആഡ് ചെയ്യുന്നത് നന്നായിരിക്കും.

    ഏതായാലും കഥ പറയാൻ നല്ല കഴിവുണ്ട്.

    .....വന്ന ഗോമസ്‌ മുഖത്ത്‌ ചോദ്യവുമായി നിൽക്കുന്ന എലീനയുടെ നേർക്ക്‌ നോക്കി കണ്ണിറുക്കി
    "മാല"

    കിടുക്കൻ

    തുടരുക..,

    ReplyDelete
  3. തുടരുക, ആശംസകൾ .

    ReplyDelete