Wednesday, September 6, 2017

സന്ധ്യ പൂക്കുമ്പോൾ

ബസ്സിറങ്ങി വയൽപ്പരപ്പിലൂടെ നടന്നു. പാടത്ത് ഇപ്പോൾ കൃഷിയില്ല. അവിടം ക്രിക്കറ്റ് മൈതാനവും ഫുട്ബോൾ കോർട്ടും ഒക്കെയായി പരിണമിച്ചിരിക്കുന്നു.
സന്ധ്യ വിരിച്ച തവിട്ട് കമ്പളം അവിടമാകെ മൂടിക്കിടന്നു. തോളിൽ തൂക്കിയിരുന്ന ഭാരമേറിയ ബാഗ് ഒരു കയ്യ് കൊണ്ട് താങ്ങിപ്പിടിച്ച് ഞാൻ നടന്നു. തീരെ താല്പര്യമുണ്ടായിട്ടല്ല വീട്ടിലേക്ക് വരുന്നത്. അവധികൾക്കൊന്നും വീട്ടിലേക്ക് വരാറേ ഇല്ലായിരുന്നു. എന്നെ ആകർഷിക്കുന്ന യാതൊന്നും ഇവിടെയില്ല. കോളേജ് അടച്ച് സുഹൃത്തുക്കളെല്ലാം അവരവരുടെ വീടുകളിലേക്ക് പോയി. അവിടെ നിന്നിട്ട് എനിക്കൊന്നും ചെയ്യാനില്ല. അത്തരമൊരവസ്ഥയിൽ വീട്ടിലേക്ക് വരികയല്ലാതെ വേറെ വഴിയില്ലായിരുന്നു. അമ്പലക്കുളം കടന്നപ്പോൾ എനിക്കവളുടെ ഗന്ധമടിച്ചു. കാട്ടു റോസയുടെ മണം. ഞാൻ മൂക്ക് വിടർത്തി. ഈ വരവ് ധന്യമായോ? ഞാൻ ഓർമകളിലേക്ക് ഊളിയിട്ടു.
അവർ വീട് മാറി വന്നതായിരുന്നു. ചന്നം പിന്നം മഴ പെയ്യുന്നൊരു പുലർച്ചെ കിടക്കപ്പായിൽ നിന്നെഴുന്നേറ്റ് ചായ കുടിക്കാൻ അടുക്കളയിലേക്ക് ചെന്നപ്പോഴാണ് ആദ്യമായി ഞാൻ അവളെ കാണുന്നത്. നിറയെ ചിരിച്ചു കൊണ്ട് അമ്മയോട് വർത്തമാനം പറയുന്നൊരു കറുമ്പി. അവൾ കറുത്തിരുണ്ട കണ്ണുകൾ കൊണ്ട് എന്നെ നോക്കി. എനിക്ക് ഷോക്കടിച്ചു. ഷർട്ട് ഇട്ടിട്ടില്ല എന്ന ബോധം വന്നപ്പോൾ ധൃതിയിൽ മുറിയിലേക്കോടി. ഉള്ളതിൽ നല്ലൊരു ഷർട്ട് ധരിച്ച് നിലക്കണ്ണാടിയുടെ മുന്നിൽ നിന്ന് ഒന്ന് ചന്തം വരുത്തിയിട്ടാണ് പിന്നീട് അടുക്കളയിലേക്ക് ചെന്നത്. ഞാൻ അവളുടെ നോട്ടത്തിന്റെ ശക്തിയിലായിരുന്നു അപ്പോഴും.
"ചായ താമ്മാ..."
അടുക്കള വാതിലിൽ അവൾ നില്പുണ്ട് എന്നുറപ്പു വരുത്തി ഞാൻ അമ്മയോട് ചേർന്നു നിന്നു. 'അമ്മ ചിരിച്ചു.
"മൂത്തോനാ, ഒമ്പതിലാ. പക്ഷെ, ചെക്കനിപ്പഴും എന്റെ സാരിത്തുമ്പിലാ.."
അമ്മ അവളോട് പറഞ്ഞു. എനിക്ക് നാണം വന്നു പോയി. അമ്മയുടെ സാരിത്തുമ്പിലാത്രേ! ഹും!
അതറിഞ്ഞിട്ടെന്ന വണ്ണം അവളും നിന്ന് ചിരിച്ചു. തുമ്പപ്പൂ പോലെ വെളുത്ത അവളുടെ പല്ലുകൾ പുറത്തു കണ്ടു.
"ഞാൻ പോട്ടെ ചേച്ചീ, 'അമ്മ വിളിക്കാൻ തുടങ്ങും"
നരച്ച സാരിത്തലപ്പ് തലയിലേക്കിട്ട് മഴ കൊള്ളാതെ അടുക്കള വാതിലിൽ നിന്നും നടന്നോടുന്നതിനു മുൻപ് എന്റെ നേർക്കൊരു നോട്ടം എറിഞ്ഞു തരാൻ അവൾ മറന്നില്ല. കടലിൽ മുങ്ങിപ്പോകും പോലെ തോന്നി എനിക്ക്.
"ആരാമ്മേ അത്?"
അവൾ ദൃഷ്ടിയിൽ നിന്ന് മറഞ്ഞപ്പോൾ അത്ര നേരം അടക്കി വെച്ചിരുന്ന ആ ചോദ്യം ഞാൻ പുറത്തെടുത്തു.
"പുതിയ താമസക്കാരാടാ. അപ്പറത്ത് ശങ്കരേട്ടന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കാൻ വന്നതാ"
'അമ്മ അടുപ്പിലെ തീ ഊതാൻ തുടങ്ങി. എനിക്ക് പക്ഷെ, ഉത്തരം പൂര്ണമായിരുന്നില്ല.
"എന്താമ്മേ ആ ചേച്ചീടെ പേര്?"
പുക ഉള്ളിൽ കയറി 'അമ്മ ചുമച്ചു.
"രജനി"
"രജനി"
ഞാൻ മെല്ലെ ഉരുവിട്ടു.
"അത് ബിഎഡ് വരെ പഠിച്ചതാത്രേ. നിനക്കിനി വേണെങ്കീ കണക്ക് അതിനോട് ചോദിച്ച് പഠിക്കാലോ"
ആ സാധ്യത ഞാൻ തള്ളിക്കളഞ്ഞില്ല. കണക്ക് എനിക്ക് ഇഷ്ടമല്ലായിരുന്നു. കണക്ക് ക്ലാസിൽ ഞാനിരിക്കുന്നത് തന്നെ ഒരു മഹാ ത്യാഗം ചെയ്യുന്ന മനസ്സോടെയായിരുന്നു. പക്ഷെ, രജനി പഠിപ്പിച്ചാൽ..., ചിലപ്പോ ഞാൻ പഠിച്ചേക്കും. ഇരുണ്ട നിറമുള്ള അവളുടെ രൂപം എന്റെ മനസ്സിലേക്കോടി വന്നു. അവളുടെ ചിരി എന്നെ വല്ലാതെ ഹതാശയനാക്കിക്കളഞ്ഞു. രജനി! അഥവാ, രാത്രി. സന്ധ്യയുടെ നിറമുള്ള രാത്രി!

കിണറ്റിലെ ഐസിനെക്കാൾ തണുത്ത വെള്ളം കോരിയൊഴിച്ചുള്ള കുളിയായിരുന്നു പതിവ്. അന്നത് കുളിമുറിയിലേക്ക് മാറ്റി. അവളെങ്ങാനും കണ്ടാലോ. ശരീരം മുഴുവൻ ചുംബിച്ച് നിലത്തേക്കു വീണ് ചിന്നിച്ചിതറുന്ന വെള്ളത്തുള്ളികളിൽ അവളുടെ രൂപം ഞാൻ കണ്ടു. അവളുടെ ചിരി. രോമകൂപങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ആ തണുപ്പിലും ഞാൻ വിയർത്തു. എനിക്ക് കുളിരു കോരി.
കുളി കഴിഞ്ഞ് ദോശയും ചമ്മന്തിയും കഴിച്ച് ബാഗും തൂക്കി സ്കൂളിലേക്ക് പോകാൻ പുറത്തേക്കിറങ്ങുമ്പോൾ ഞാൻ അവളുടെ വീട്ടിലേക്ക് പാളി നോക്കി. ഇല്ല, കാണാനില്ല. ഞാൻ തല താഴ്ത്തി പടിപ്പുര കടന്നു. പടിപ്പുരയും കടന്ന് ഇടവഴിയിലൂടെ നടന്നു. ഇരു വശവും നിരന്നു നിന്നിരുന്ന വാകയിൽ നിന്നും പിണങ്ങിക്കൊഴിഞ്ഞ പൂവുകൾ ആരോ ചായം കോരിയൊഴിച്ചതു പോലെ അവിടെ പരന്ന് കിടന്നു. തല താഴ്ത്തിയായിരുന്നു നടന്നത്. കാട്ടുറോസയുടെ മണം.
"എപ്പഴും നിലത്ത് നോക്കിയാ നടക്കണേ?"
ചോദ്യം കേട്ട് ധൃതിയിൽ തലയുയർത്തി നോക്കി. പെട്ടെന്ന് എവിടെ നിന്നോ മഴത്തുള്ളികൾ ചിതറി വീണു.
"അയ്യോ, മഴ തൊടങ്ങീലോ. കൊടയില്ലേ നിന്നോട്?"
ഞാൻ വിറങ്ങലിച്ച് നിൽക്കുകയായിരുന്നു. തൊട്ടുമുന്നിൽ, കൈ നീട്ടിയാൽ തൊടാൻ പാകത്തിൽ അവൾ പൂത്ത് നിൽക്കുന്നു. കുളത്തിലെ കുളിയും അലക്കും കഴിഞ്ഞ് ഈറൻ മുടി വാരിക്കെട്ടി അതിന്മേലൊരു തോർത്ത് മുണ്ട് ചുറ്റി സന്ധ്യ നേരത്തെ വന്നിരിക്കുന്നു. അവളുടെ സാരിയിൽ നിർവൃതി പൂണ്ടിരിക്കുന്ന നീർച്ചാലുകൾ. അവളെക്കണ്ട് വാക കുളിരണിഞ്ഞു. മഴത്തുള്ളികൾ ഘനത്തിൽ നിലത്തേക്ക് വീണ് വാകപ്പൂവുകളിൽ ഒളിച്ചിരുന്നു.
"ണ്ട്"
ഞാൻ ബാഗിൽ നിന്നും കുട എടുത്ത് നിവർത്തി. പെട്ടെന്ന് ക്ലാര എന്റെ ഓർമയിൽ വന്ന്മുട്ടി. അവൾ തന്റെ വെളുത്ത പല്ലുകൾ കാട്ടി ഒന്ന് ചിരിച്ചു.
"ബലരാമൻ എന്നാല്ലെ പേര്? കണ്ടാൽ പറയില്ലാട്ടോ"
ഗംഭീരമായ ഒരു തമാശ പറഞ്ഞത് പോലെ അവൾ പൊട്ടിച്ചിരിച്ചു. ഞാൻ അന്തം വിട്ട് നിൽക്കുകയാണെന്ന് കണ്ട അവൾ ചിരി നിർത്തി.
"ചെക്കൻ മിണ്ടില്ലേ?"
അവൾ എന്റെ താടിയിൽ പിടിച്ച് വാത്സല്യത്തോടെ ചോദിച്ചു. എനിക്ക് അതിഷ്ടമായില്ല.
"ഞാൻ കൊച്ചു കുട്ടിയോന്ന്വല്ല, ഒന്പതിലാ"
കൈ തട്ടി മാറ്റിക്കൊണ്ട് വീറോടെ ഞാൻ പറഞ്ഞു. അവൾ ആശ്ചര്യ ഭാവത്തിൽ തലകുലുക്കി.
"അപ്പൊ സംസാരിക്കാനൊക്കെ അറിയാം, ല്ലേ?"
ഞാൻ മിണ്ടാതെ നിന്നു.
"അല്ല, കൊച്ചു കുട്ടിയാണെന്ന് ഞാൻ പറഞ്ഞില്ലാട്ടോ"
കണ്ണുകളിൽ കുസൃതി ഒളിപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു. മഴത്തുള്ളികൾ ആർത്തിയോടെ അവളിൽ പെയ്യുന്നുണ്ട്. ഞാൻ അവളിൽ നനഞ്ഞു. അവൾ കുസൃതി വിടാതെ ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നു. ഞാൻ പാവനമായൊരനുഭൂതിയിൽ നനഞ്ഞു കൊണ്ട് കുട ചൂടി യാന്ത്രികമായി നടന്നു. അല്പം നടന്ന ശേഷം ഞാൻ വെറുതേ ഒന്ന് തിരിഞ്ഞു നോക്കി. ഈറനിൽ കുതിർന്ന് അവൾ എന്നിലേക്ക് കണ്ണെറിഞ്ഞ് അവിടെ നിൽക്കുന്നു. അവൾ ചിരിച്ചു. ഞാനും ചിരിച്ചു. ചിരി മായാതെ സാരിത്തലപ്പ് തലയിലേക്കിട്ട് അവൾ ഓടി.
എപ്പോഴോ മഴ മാറിയിരുന്നു.

കാലപ്പഴക്കം കൊണ്ട് ചാര നിറം പൂണ്ട മച്ചിലൂടെ ഒഴുകിയ മഴയുടെ ശേഷിപ്പുകൾ നിലത്ത് ഒരു താത്കാലിക കുളം നിർമിക്കുന്നത് നോക്കി ബെഞ്ചിൽ തല വെച്ച് അലസതയോടെ ഞാൻ കിടന്നു. രത്‌നാകരൻ സാർ പൈയുടെ മൂല്യം പഠിപ്പിക്കുകയാണ്. എനിക്ക് ശ്രദ്ധിക്കാൻ തോന്നിയില്ല. വേഗം വീട്ടിലെത്തണമായിരുന്നു എനിക്ക്. ഞാൻ മെല്ലെ കണ്ണുകളടച്ചു. തൂവെള്ള നിറമുള്ള ഇരട്ടക്കുതിരകളെപ്പൂട്ടിയ ഒരു രഥം അവിടെ ഉണ്ടായിരുന്നു. കുതിരകൾ ചിനച്ചു കൊണ്ട് ചുര മാന്തി. ഞാൻ പെട്ടെന്ന് കടലിലേക്ക് എടുത്തെറിയപ്പെട്ടു. പക്ഷെ, കടലിനടിയിലും എനിക്ക് ശ്വസിക്കാമായിരുന്നു. സവിശേഷകരമായ ഏതോ ഒരു അനുഭൂതിയായിരുന്നു എനിക്ക്. ഞാൻ കണ്ണ് തുറന്നു. അവിടെ കണ്മഷിയെക്കാൾ കറുത്ത ഒരു ജോഡി കണ്ണുകൾ ഞാൻ കണ്ടു.
"ങാഹാ, ഒറക്കമാല്ലേ?"
ഞാൻ ഞെട്ടിയെഴുന്നേറ്റു. രത്‌നാകരൻ സാർ ചൂരലുമായി നിൽക്കുന്നു. ക്ലാസിലെ എല്ലാ മുഖങ്ങളും എന്റെ നേർക്ക് തിരിഞ്ഞിരിക്കുന്നു.
"എണീക്കടാ"
ചൂരൽ ചുഴറ്റിക്കൊണ്ടുള്ള സാറിന്റെ ആജ്ഞ കേട്ട ഞാൻ തല കുനിച്ച് എഴുന്നേറ്റു.
കൈ വെള്ളയിൽ നേർത്ത് ചുവന്ന മൂന്ന് പാടുകളുമായാണ് ഞാൻ അന്ന് വീട്ടിലേക്ക് നടന്നത്. ഞാൻ തിരഞ്ഞത് കാട്ടുറോസയുടെ ഗന്ധമായിരുന്നു. എനിക്ക് കാണേണ്ടത് സന്ധ്യയെയായിരുന്നു. പക്ഷെ, വഴിയിലെങ്ങും അവളെ കണ്ടില്ല. വീട്ടിലുണ്ടാവുമോ എന്ന ആകാംക്ഷയായിരുന്നു എനിക്ക്. ധൃതിയിൽ നടന്ന് പടിപ്പുര കടന്നപ്പോഴേക്കും ഉണക്കാനിട്ട പാവയ്ക്കാച്ചീന്തുകൾ കൈ കൊണ്ട് നിരത്തി 'അമ്മ മുറ്റത്തു നിൽക്കുന്നത് കണ്ടു.
"ങാ വന്നോ?"
'അമ്മ നിവർന്നു. ഞാൻ ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു.
"എന്താടാ നിനക്കൊരു വയ്യായ്ക? ക്ഷീണണ്ടാ?"
എന്റെ പിന്നാലെ നടന്ന് 'അമ്മ ചോദിച്ചു.
"ഇല്ല"
ഞാൻ ബാഗ് വരാന്തയിലെ സോഫയിലിട്ട് മുറിയിലേക്ക് കയറി. 'അമ്മ അടുക്കളയിലേക്ക് നടന്നു. ഞാൻ കട്ടിലിൽ മലർന്നു കിടന്നു. അൽപ സമയം കഴിഞ്ഞപ്പോൾ 'അമ്മ ചായയും കയ്യിലൊരു കിണ്ണത്തിൽ അവിൽ തിരുമ്മിയതുമായി വന്നു. ചായ മേശമേൽ വെച്ച് 'അമ്മ എന്റെ നെറ്റിയിൽ തൊട്ട് ചൂട് നോക്കി.
"ഏയ്, പനിയൊന്നൂല്ല. ദാ, ചൂട് പോവാണ്ട് കുടിച്ചോ. എന്നിട്ട് ആ ഉടുപ്പ് മാറ്"
'അമ്മ പുറത്തേക്ക് നടന്നു. വാതിൽക്കലെത്തിയപ്പോൾ 'അമ്മ പെട്ടെന്ന് എന്തോ ഓർത്തതു പോലെ തിരിഞ്ഞു നിന്നു.
"ങാ, രജനി നിനക്ക് കണക്ക് പറഞ്ഞ് തരാന്ന് സമ്മതിച്ചിട്ട്ണ്ട്. കണക്ക്ന്ന് കേട്ടാലേ നിനക്ക് കലിയല്ലേ. എന്തേ, നീ പഠിക്ക്വൊ? ഞാൻ അവളോടെന്താ പറയണ്ടേ?"
വായിലേക്കിട്ട അവൽ ഞാൻ അറിയാതെ വിഴുങ്ങിപ്പോയി.
"ങാ, പൂവ്വാം"
പെട്ടെന്നാണ് ഞാൻ പറഞ്ഞത്.
"നല്ല കാര്യം"
'അമ്മ പുറത്തേക്ക് പോയി. ഞാൻ ജനാലയിലൂടെ പുറത്തേക്ക് നോക്കി. മുറ്റത്തെ മണൽത്തരികളിൽ തട്ടി അസ്തമയ സൂര്യന്റെ ശോഭ പ്രതിഫലിക്കുന്നു. സന്ധ്യയുടെ വരവായി.
"ങാഹാ, ചെക്കന് കണക്ക് ഇഷ്ടല്ലാലേ?"
ഞാൻ ഞെട്ടിത്തിരിഞ്ഞു. പുറത്ത് കാക്കകൾ കൂടണയുന്ന ബഹളം. വയലറ്റ് നിറമുള്ള ഒരു ഓയിൽ സാരി അലസമായി ഉടുത്ത് മുടി മാടിയൊതുക്കി നെറ്റിയിൽ ചന്ദനം തൊട്ട് രാത്രി സന്ധ്യയിൽ പൂത്തു നിന്നു. അവളുടെ നോട്ടം എന്റെ ഹൃദയാന്തരങ്ങളോളം ചെന്നു.
"ഇഷ്ടല്ലായിരുന്നു"
എന്തു കൊണ്ട് ഞാൻ അങ്ങനെയൊരു മറുപടി നൽകി എന്നെനിക്കറിയില്ല. എന്റെ ഉത്തരം കേട്ട അവൾ വായ പൊത്തി ശബ്ദം പുറത്ത് കേൾക്കാതെ ചിരിച്ചു. 'കൈയെടുക്കൂ, ആ ചിരി എന്നെ ഉന്മത്തനാക്കട്ടെ' എന്ന് പറയാൻ തോന്നി എനിക്ക്. പക്ഷെ, പറഞ്ഞില്ല.
"ങും, ചെക്കനപ്പോ നന്നായിട്ട് സംസാരിക്കുമല്ലേ?"
അവൾ എന്നെ അളക്കും പോലെ പറഞ്ഞു. ഞാൻ കൊതി തീരാതെ അവളെ നോക്കിക്കൊണ്ടിരുന്നു.
"എനിക്കിത്തിരി ചായ തരുമോ? കുടിച്ചോട്ടെ?"
മേശപ്പുറത്തെ ചായ ഗ്ലാസ്സിലേക്ക് ചൂണ്ടി അവൾ ചോദിച്ചു.
"ങാ"
എനിക്ക് സന്തോഷമായിരുന്നു. അവൾ ഒരു കള്ളച്ചിരിയോടെ നോട്ടം എന്നിലുറപ്പിച്ചു കൊണ്ട് ചായ ഒരിറക്ക് കുറിച്ച് ഗ്ളാസ് തിരികെ വെച്ചു.
"ഞാൻ പോവ്വാ, ചെക്കന് കണക്ക് പഠിക്കാൻ തോന്നുമ്പോ വീട്ടിലേക്ക് വന്നേക്ക്"
എനിക്കു വേണ്ടി ഒരു ചിരി കൂടി എറിഞ്ഞു തന്നിട്ട് അവൾ പുറത്തേക്ക് നടന്നു.
ഞാൻ ചായ കുടിച്ചു. മൾബറിയുടെ സ്വാദ്! ചായയ്ക്ക് മൾബറിപ്പഴത്തിന്റെ സ്വാദ്!

വളരെ പെട്ടെന്ന് ചായ കുടിച്ച് കണക്ക് പുസ്തകവും നോട്ടുമായി ഞാൻ അടുക്കളയിലേക്ക് ചെന്നു. 'അമ്മ രാത്രിയിലെ ചോറിനുള്ള അരി കഴുകുകയാണ്.
"ഉം...?"
എന്റെ നിൽപ്പ് കണ്ട 'അമ്മ തലയുയർത്തിക്കൊണ്ട് ചോദിച്ചു. ഞാൻ കണക്ക് പുസ്തകം അമ്മയുടെ നേർക്ക് നീട്ടി.
"കണക്ക്..., ട്യൂഷൻ..."
അമ്മയുടെ മുഖം അത്ഭുതം കൊണ്ട് വിടർന്നു. പാത്രത്തിലെ വെള്ളത്തിലുള്ള അരി കൈ കൊണ്ട് ഒന്ന് ചുറ്റിച്ചിട്ട് 'അമ്മ നിവർന്നു.
"എന്റെ കുട്ടിക്ക് നല്ല ബുദ്ധി തോന്നീലോ. നല്ല കാര്യം. ഒരാഴ്ച കഴിയുമ്പോ ഇതും കളഞ്ഞിട്ട് വരരുത്"
ഞാൻ ചുമൽ വെട്ടിച്ചു.
"ഇല്ല"
"എന്നാ പൊയ്ക്കോ"
'അമ്മ വീണ്ടും ശ്രദ്ധ അരിയിലേക്ക് മാറ്റി. ഞാൻ മുൻവാതിലിലൂടെ നടന്ന് മുറ്റത്തിറങ്ങി. ഇരുട്ട് വീണ് തുടങ്ങിയിരിക്കുന്നു. വീടിനു വശത്തെ അശോകമരത്തിനരികിലൂടെ പൊളിഞ്ഞു വീണ മതിൽ കടന്ന് ഞാൻ അവളുടെ വീട്ടു മുറ്റത്ത് കാലു കുത്തി. തറവാട്ടിലെ കോലായിലുള്ള ബൾബിന്റെ പ്രകാശം അശോക മരത്തിന്റെ വികലമായ വലിയൊരു നിഴൽ രൂപം ആ മുറ്റത്ത് തീർത്തിരുന്നു. ഞാൻ നിന്ന് പുകഞ്ഞു. വാതിൽ അടച്ചിരിക്കുകയാണ്. കോലായിൽ ഒരു നിലവിളക്കെരിയുന്നു. എന്റെ മുറിയുടെ പകുതിയോളം മാത്രം വലിപ്പമുള്ള കോലായിൽ കയറി ഞാൻ ഒന്ന് ശങ്കിച്ചു നിന്നു. എന്താണ് വിളിക്കേണ്ടത്? ചേച്ചി എന്നോ? പക്ഷേ, ചേച്ചി എന്ന വിളിയിലെ പൊതു സ്വഭാവം എന്റെ ചിന്തയെ മുറിച്ചു കളഞ്ഞു. ഒന്നു രണ്ട് തവണ വാതിലിൽ മുട്ടാനായി ആഞ്ഞെങ്കിലും കൈ പിൻവലിച്ച് അടഞ്ഞു കിടക്കുന്ന വാതിലിനു നേർക്ക് ഒന്നു കൂടി നോക്കി ഞാൻ തിരിച്ചു നടന്നു. നാളെ പകൽ കാണുമ്പോൾ സമയം പറഞ്ഞുറപ്പിച്ചിട്ട് പോവാം എന്നായിരുന്നു കണക്കു കൂട്ടൽ. പടിയിറങ്ങി മുറ്റത്തെത്തിയതും വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു. വിടർത്തി വാതിൽക്കൽ നിന്ന രജനി ഏതോ ഒരു എണ്ണഛായാ ചിത്രം പോലെ തോന്നി.സൂര്യൻ രാത്രിക്ക് മേൽ സന്ധ്യയുടെ സിന്ദൂരം ചാർത്തിയിരിക്കുന്നു.
"എന്തേ, പോവ്വാണോ?"
ഒരു പിൻവിളി പോലെ അവൾ ചോദിച്ചു. ഞാൻ തിരിഞ്ഞു നിന്നു.
"ആരേം കണ്ടില്ല. അതോണ്ട്..."
അവൾ പുഞ്ചിരിച്ചു.
"വിളിക്കാമല്ലോ. ആളകത്തുണ്ടെന്നറിയില്ലേ?"
അവൾ കോലായുടെ അരികത്ത് വന്ന് തൂണിൽ ചാരി നിന്നു. ഞാൻ ഒന്നും മിണ്ടിയില്ല.
"വാ..."
അത് മരിക്കാൻ പോലും എന്നെ പ്രാപ്തനാക്കുന്ന ഒരു വിളി ആയിരുന്നു. ഞാൻ നിശബ്ദം അവളുടെ പിന്നാലെ അകത്തേക്ക് നടന്നു. നിതംബം മറച്ചു കിടന്ന അവളുടെ കേശഭാരത്തിന് കാച്ചെണ്ണയുടെ മണമുണ്ടായിരുന്നു.
"ചെക്കൻ വന്നിവിടെ നിന്ന് നോക്കുന്നതൊക്കെ ഞാൻ കണ്ടിരുന്നൂട്ടോ. മനപൂർവം വാതിൽ തുറക്കാഞ്ഞതാ. എന്താ ചെയ്യാൻ പോണേന്നറിയണല്ലോ"
ഞാൻ കയറിയതിനു പിന്നാലെ വാതിലടയ്ക്കുന്നതിനിടെ മന്ത്രിക്കും പോലെ അവൾ പറഞ്ഞു. എനിക്ക് നിർവൃതിയുടെ പുഞ്ചിരിയാണ് ആ പ്രസ്താവന നൽകിയത്. അവൾ തിരിഞ്ഞു. അവളുടെ ചുടുനിശ്വാസം എന്റെ മുഖത്ത് പതിച്ചു. ഞാൻ പിടച്ചിലോടെ ആ കണ്ണുകളിലേക്ക് നോക്കി. അവിടെ തിരയടങ്ങാത്തൊരു കടൽ ഞാൻ കണ്ടു.
ഞാൻ പറക്കുകയായിരുന്നു. വെണ്മേഘങ്ങൾക്കു മുകളിലൂടെ ഞാൻ എങ്ങോട്ടോ യാത്ര ചെയ്യുകയായിരുന്നു. സൂര്യനുദിച്ചിട്ടും അത് രാത്രിയായിരുന്നു.
എന്തോ ഉൾവിളി പോലെ ധൃതിയിൽ അവൾ മുഖം മാറ്റി അവളുടെ മുറിയിലേക്ക് നടന്നു. ഞാൻ യാന്ത്രികമായി പിന്നാലെയും.
ഞാൻ അൽഗോരിതം പഠിച്ചു.
പൈയുടെ മൂല്യം പഠിച്ചു.
സമവാക്യങ്ങൾ പഠിച്ചു.
രത്നാകരൻ സാർ എന്നെ അഭിനന്ദിച്ചു.
ക്ലാസിലെ കുട്ടികൾ എന്നെ നോക്കി അതിശയിച്ചു.
രാത്രി പല വട്ടം സന്ധ്യയിൽ പൂത്തു.
"ഞാനെന്താ വിളിക്കണ്ടെ?"
ഇലക്ട്രിക് ബൾബിന്റെ വെട്ടത്തിനു താഴെ രജനിയിൽ അലിഞ്ഞിരുന്നൊരു നാൾ ഏറെ നാളായി എന്നെ അലട്ടിയിരുന്നൊരു ചോദ്യം ഞാനെടുത്തിട്ടു. അവളുടെ വട്ട മുഖത്ത് കുസൃതി നിറഞ്ഞു.
"ചെക്കനിഷ്ടമുള്ളത് വിളിച്ചോ"
എനിക്ക് അവളെ തൊടാൻ തോന്നി.
"എന്നാ ഞാൻ രജനീന്ന് വിളിച്ചോട്ടെ?"
അവളുടെ കണ്ണുകൾ തിളങ്ങുന്നത് ഞാൻ കണ്ടു.
"വയസ്സിനു മൂത്തോരെ പേരാ വിളിക്ക്യ?"
വീണ്ടും കുസൃതി. ഞാൻ നിരാശയോടെ തല കുനിച്ചു. അവൾ എന്റെ കയ്യിൽ തൊട്ടു. ഞാൻ വിറച്ചു.
"ചെക്കനിഷ്ടമുള്ളത് വിളിച്ചോ. രജനീന്നന്നെ വിളിച്ചോ. എനിക്കും അതാ ഷ്ടം"
ഞാൻ അവളെ രജനിയെന്നും അവളെന്നെ രാമൻ എന്നും വിളിച്ചു.
കാട്ടുറോസയുടെ മണം എന്നിലേക്കും പകർന്നു..
രാത്രിയും സന്ധ്യയും പലപ്പോഴും ഒത്തു കളിച്ചു.
ഞാൻ പത്താം ക്ളാസിലായി.
ഞാനൊരു മുതിർന്ന പയ്യനായി.
ഞാനവളെ രജനി എന്നും ദേവീ എന്നും വിളിച്ചു.
'ഓ, ഭദ്രകാളിയാവും' എന്നു പറഞ്ഞ് അവൾ വാ പൊത്താതെ ചിരിച്ചു.
അവളെന്നെ രാമൻ എന്നും ദേവൻ എന്നും വിളിച്ചു.
സന്ധ്യയിൽ രാത്രി കാട്ടുറോസകളെ പ്രസവിച്ചു.
ഞാൻ വെള്ളക്കുതിരകളെപ്പൂട്ടിയ രഥത്തിൽ രാത്രിയെ ഒളിച്ചു കടത്തി.
ഞാൻ പതിനൊന്നിലായി.
"ആരാമ്മേ അത്?"
ഒരു ദിവസം സ്കൂൾ വിട്ട് വീട്ടിലേക്ക് കയറുമ്പോൾ അവളുടെ വീട്ടിൽ നിന്നും കുറച്ചു പേർ ഇറങ്ങിപ്പോകുന്നതു കണ്ട ഞാൻ ചോദിച്ചു. അവളെ അവിടെയെങ്ങും കണ്ടില്ല.
"ഓ, അത് രജനിയെ പെണ്ണ് കാണാൻ വന്നവരാടാ. ഇഷ്ടായാ മതിയായിരുന്നെന്റെ ദേവീ"
ഹൃദയത്തിന് മേൽ വലിയൊരു കല്ല് കയറ്റി വെച്ചിട്ട് അമ്മ അകത്തേക്കു നടന്നു.

കോലായിലെ മരത്തൂണിൽ ചാരി തളർച്ചയോടെ ഞാൻ ഇരുന്നു. കൊല്ലവര്ഷ പരീക്ഷ അടുത്ത ആഴ്ചയാണ്. ഇന്നു മുതൽ സ്റ്റഡി ലീവ്. എല്ലാ സന്തോഷവും ഞൊടിയിട കൊണ്ട് ആവിയായി. 'അമ്മ ചപ്പുചവറുകളൊക്കെ കൂട്ടിയിട്ട് കത്തിക്കുന്നു. തീ പിടിച്ച മനസ്സുമായി ഞാൻ അകത്തേക്ക് നടന്നു.മേശപ്പുറത്ത് ചായ ഇരിപ്പുണ്ട്. കുടിക്കാൻ തോന്നിയില്ല. എനിക്ക് ശ്വാസം മുട്ടി. ഞാൻ കുളക്കരയിലേക്ക് നടന്നു.
കുളം നിശ്ചലമാണ്. ജലപ്പരപ്പ് നിശ്ചലമായി കിടക്കുന്നു. കുളത്തിലേക്കിറങ്ങാനുള്ള പടിക്കെട്ടുകളിൽ മിക്കപ്പോഴും കാണാറുള്ള ശുനകനെ അന്ന് കണ്ടില്ല. മതിലിനോടു ചേർന്ന് താനേ വിരിഞ്ഞൊരു റോസാപ്പൂ വാടി നിൽക്കുന്നു. ഞാൻ ദീർഘനിശ്വാസത്തോടെ പടികളിലൊന്നിൽ ഇരുന്നു. കുളം കലങ്ങുന്നത് ഞാനറിഞ്ഞു. ഞാനിരിക്കുന്ന പടിക്കെട്ട് കീഴ്മേൽ മറിയുന്നതു പോലെ. ഞാൻ ഭിത്തിയിൽ കയ്യൂന്നി.
"രാമാ"
വാടിയ റോസാപ്പൂവിന്റെ ശബ്ദം. ഞാൻ തിരിഞ്ഞു നോക്കി. ഒരു ബക്കറ്റിൽ അലക്കാനുള്ള കുറച്ച് തുണികളുമായി രജനി. അസ്തമയ സൂര്യൻ കുളത്തിലെ ജലപ്പരപ്പിൽ പ്രതിഫലിക്കുന്നു. സന്ധ്യയെ വിഴുങ്ങി രാത്രി അവസാനിച്ചേക്കുമോ?
അവൾ ഒന്നും മിണ്ടാതെ തുണികളുമായി കുളത്തിലേക്കിറങ്ങി. അവളുടെ മനസ്സ് ഞാൻ വായിച്ചു.
"നിനക്കെന്ത് തോന്നുന്നു?"
ഗദ്ഗദം അടക്കിപ്പിടിച്ച് കണ്ണീരിനെ തടഞ്ഞു നിർത്താൻ പണിപ്പെട്ട് അവൾ എന്റെ നേർക്ക് ചോദ്യമെറിഞ്ഞു. എനിക്കുത്തരമില്ലായിരുന്നു.
"അറിയില്ല"
ഞാൻ മുരണ്ടു. അവൾ ഒന്ന് ഞെട്ടി. വയലറ്റ് നിറമുള്ള ഓയിൽ സാരി അവൾ കല്ലിൽ ആഞ്ഞു തല്ലി. ഞാൻ മറുപടിക്കായി പരതുകയായിരുന്നു.
"ഞാൻ, ഞാൻ എന്തു ചെയ്യാനാ?"
തീരെ ദുർബലമായ ശബ്ദത്തിൽ ഞാൻ ചോദിച്ചു. അവൾ അലക്ക് നിർത്തിയില്ല.
"ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. ഒക്കെ ഇങ്ങനന്ന്യാ സംഭവിക്കാനുള്ളത്. ഒക്കെ വിധിയാ"
സോപ്പ് പതയുടെ വെളുപ്പ് കുളത്തിൽ കലർന്നു. ഞാൻ നിശ്വസിക്കാൻ ശ്രമിച്ചു. എനിക്ക് കരച്ചിൽ വന്നു.
"നിനക്ക് സങ്കടല്ല്യേ?"
അവളുടെ നിസ്സംഗത കണ്ട് എനിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. അവൾ നിവർന്നു. അന്നാദ്യമായി അവളുടെ വാടിയ കണ്ണുകൾ ഞാൻ കണ്ടു. സന്ധ്യയിലും മഴ ചാറുന്നത് ഞാനറിഞ്ഞു. എനിക്ക് ഉത്തരം കിട്ടിയിരുന്നു. ചാറ്റൽ മഴ എന്നെ നനയ്ക്കുന്നത് ഞാൻ വക വെച്ചില്ല.
"ട്യൂഷൻ നിർത്തിക്കോളാനാ 'അമ്മ പറയണേ. ആളോള് വല്ലോം പറയുംത്രേ. ഇനി കാണലുണ്ടാവില്യ"
മഴക്ക് ശക്തിയേറുന്നു. മിന്നല്പിണരുകൾ ഊക്കോടെ ഹൃദയത്തിൽ തന്നെ പതിക്കുന്നു.
"നീ ഇവിടെ ഇരിക്ക്യാ? നിന്നെ തേടി മടുത്തൂലോ"
അമ്മയാണ്. ഞാൻ എഴുന്നേറ്റു.
"അവരെന്ത് പറഞ്ഞു കുട്ടീ?"
'അമ്മ രജനിയോട് ലോഗ്യം ചോദിച്ചു.
"അവർക്ക് സമ്മതാ.."
മുഖമുയർത്താതെ അവൾ പറഞ്ഞ മറുപടി എനിക്കുള്ള ഓര്മപ്പെടുത്തലായിരുന്നു.
"ഓ, അപ്പൊ ഒരു സദ്യ ഉടനേ കഴിക്കാലോ"
അനവസരത്തിലെ അമ്മയുടെ ഫലിതം മഴയിൽ കുതിർന്ന് ചീറ്റിപ്പോയി.
"ന്നാ ഞാൻ പോട്ടെ"
മറുപടിക്ക് കാത്തു നിൽക്കാതെ കുടക്കീഴിൽ എന്നെയും ഒളിപ്പിച്ച് 'അമ്മ നടന്നു.
"ഇനി നീ ട്യൂഷന് പോണ്ടാ. അതിന്റെ കല്യാണം ഉറപ്പിച്ചു. ആളോള് അതുമിതുമൊക്കെ പറയും. മാത്രല്ല, നീയൊരു മുതിർന്ന കുട്ടിയാ. കുളക്കടവിൽ പെണ്ണുങ്ങൾ കുളിക്കുമ്പോ ഇനി പോവണ്ട"
ഞാൻ ഹൃദയവ്യഥയോടെ എല്ലാം മൂളിക്കേട്ടു.
***********************
അഞ്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ അത് സംഭവിച്ചു. എന്റെ രജനിയുടെ കല്യാണം. ഞാൻ സദ്യ കഴിച്ചില്ല. ഒരു ഗ്ളാസ് വെള്ളം പോലും ഞാൻ കുടിച്ചില്ല. അവളുടെ വരന്റെ നേർക്ക് ഞാൻ നോക്കിയില്ല.
അവൾ പട്ടു സാരി ഉടുത്തു.
സ്വര്ണവളയും മാലയുമണിഞ്ഞു.
പട്ടണത്തിലെ ബ്യൂട്ടീഷൻ അവൾക്ക് മേക്കപ്പിട്ടു.
എന്നിട്ടും അവൾക്ക് പണ്ടത്തെ ഓയിൽ സാരിയായിരുന്നു ഭംഗി.
അവളുടെ നെറ്റിയിലെ കുങ്കുമം എന്റെ ഹൃദയത്തിൽ ആഴത്തിലൊരു മുറിവുണ്ടാക്കി. ചുവന്ന രക്തം അവിടെ കട്ട പിടിച്ചു കിടന്നു.
എല്ലാവരോടും കണ്ണീരണിഞ്ഞ് യാത്ര ചോദിക്കുന്നതിനിടെ 'പോട്ടെ രാമാ' എന്ന് എന്നോട് പറഞ്ഞപ്പോൾ അവൾ പൊട്ടിപ്പോയി. ഞാൻ കരയാൻ പാടില്ലായിരുന്നു. ഒരു വിഡ്ഡിയെപ്പോലെ ഞാൻ നിന്നു. അവളുടെ കണ്ണിലെ നിസ്സഹായത എന്നെ കൊന്നു കളഞ്ഞു.
സന്ധ്യയെയും കൊണ്ട് രാത്രി പടിയിറങ്ങി. ഞാൻ ഉറക്കം വരാതെ കിടന്നു. ഒരിക്കലും ഉറക്കം വരാതെ ഒരുപാട് രാത്രികൾ...
******************
പന്ത്രണ്ടാം തരാം പാസായപ്പോൾ എന്റെ ശക്തമായ ആവശ്യം, 'പട്ടണത്തിലെ കോളേജിൽ പഠിക്കണം.' മുറുമുറുപ്പോടെ അച്ഛനും ഏങ്ങലടിയോടെ അമ്മയും സമ്മതിച്ചു. എനിക്ക് ആ നാട്ടിൽ നിന്നും ഒളിച്ചു പോകണമായിരുന്നു. പിന്നീട് നീണ്ട മൂന്ന് കൊല്ലം. നാട്ടിൽ വന്നിട്ടില്ല. ഇടക്ക് മാത്രം വരുന്ന ഫോൺ കോളുകൾ കൊണ്ട് ബിരുദ പഠനം പൂർത്തിയാക്കി ഇന്നാണ് നാട്ടിലെത്തുന്നത്.
"അമ്മാ"
കോലായിലേക്ക് കടന്ന് ഞാൻ വിളിച്ചു. മുൻവാതിൽ പൂട്ടിയിട്ടിരിക്കുന്നു. ഞാൻ ബാഗ് നിലത്തു വെച്ച് കസേരയിൽ ഇരുന്നു. വാതിൽ തുറന്നിട്ട് എന്നെ നോക്കി നിശബ്ദമായി കരയുന്ന അമ്മയെ അവഗണിച്ച് ഞാൻ മുറിയിലേക്ക് നടന്നു. വാതിൽ കുറ്റിയിട്ട് കട്ടിലിലേക്ക് വീണു.
"നിനക്ക് കഴിക്കാനൊന്നും വേണ്ടേ കുട്ട്യേ?"
അമ്മയുടെ ചിലമ്പിച്ച ശബ്ദം.
"വേണ്ട"
കാലടികൾ അകന്നു പോയി. 
പുറത്ത് അച്ഛനും അമ്മയും പരസ്പരം സംസാരിക്കുന്നത് കേട്ടു.
"കുട്ടിക്കെന്തോ പറ്റീണ്ട്. ആകെ ഒരു മ്ലാനത. എന്താണാവോ?
'അമ്മ നെടുവീർപ്പിട്ടു.
"ഒന്നുമല്ല, അഹന്ത! വലുതായീന്നുള്ള അഹന്ത. അല്ലെങ്കി സ്വന്തം പെങ്ങടെ കല്യാണത്തിന് വരാണ്ടിരിക്ക്യോ"
ലളിതയുടെ കല്യാണം മൂന്ന് മാസങ്ങൾക്കു മുൻപ് കഴിഞ്ഞു. വരണം എന്ന് തന്നെ കരുതിയതാണ്. പക്ഷേ, തലേന്ന് രാത്രി സിന്ദൂരം തൊട്ട് നിൽക്കുന്ന രജനിയുടെ രൂപം സ്വപ്നം കണ്ട് ഉറക്കത്തിൽ നിന്നും ഞെട്ടിയെഴുന്നേറ്റു. അവസാനമായി പങ്കെടുത്ത കല്യാണം ഒരിക്കലും മായാത്തൊരു മുറിവ് മനസ്സിലുണ്ടാക്കിയതു കൊണ്ട് പോവണ്ടാ എന്ന് തീരുമാനിച്ചു.
പുറത്ത് അമ്മയുടെ കരച്ചിൽ കേട്ടു. ആ രാത്രി കണ്ണീരിൽ നനഞ്ഞു.
****************
പിറ്റേന്നത്തെ പ്രഭാതം. കോലായിൽ നിന്ന് രജനിയുടെ വീട്ടിലേക്ക് പാളി നോക്കി. വീട് അടഞ്ഞു കിടക്കുന്നു. ആരും താമസമില്ലേ അവിടെ? അകത്ത് ടിവിയിൽ ദാസേട്ടൻ പാടുന്നു:
"നീലിമ തെല്ലും പോരാതെ വാനം 
നിൻ മിഴിയിണയിൽ കുടിയിരുന്നു "
'അമ്മ ചായ എന്റെ കയ്യിൽ തന്നിട്ട് ഭിത്തിയിൽ ചാരി എന്നെ നോക്കിക്കൊണ്ട് നിന്നു.
"അവിടാരും താമസമില്ലേമ്മാ?"
എന്റെ നിയന്ത്രണം പൊട്ടിച്ച് ചോദ്യം പുറത്തു ചാടി. അമ്മ നെടുവീർപ്പിട്ടു.
"ഇല്ല. ആ കുട്ടി മരിച്ചപ്പോ അതിന്റെ അമ്മേനെ ആരോ വന്ന് കൂട്ടിക്കൊണ്ട് പോയി"
എന്റെ കണ്ണുകളിൽ ഇരുട്ട് കേറി. ഞാൻ വീഴാതിരിക്കാൻ തൂണിൽ പിടിച്ചു. 'അമ്മ പറഞ്ഞു കൊണ്ടിരുന്നു. പക്ഷേ, ഞാനൊന്നും കേട്ടില്ല.
"ഗർഭം അലസിയപ്പോ അതും കൂടി മരിച്ചു. ആകെ ഒന്നരക്കൊല്ലം. ആ ചെക്കൻ ദാ വീണ്ടും കെട്ടാമ്പോണു. പാവം, ആ കുട്ടീടെ വിധി"
ഞാൻ കസേരയിലേക്കിരുന്നു. എന്റെ തല ചുറ്റി. ചായ ഗ്ളാസ് ഞാൻ നിലത്തേക്ക് വെച്ചു. എനിക്ക് കരയണമായിരുന്നു. ഞാൻ അമ്മയ്ക്ക് മുഖം കൊടുക്കാതെ മുറിയിൽ, കട്ടിലിൽ, തലയിണയിൽ മുഖം ചേർത്ത് കിടന്നു. ഇത്ര നാളും അടക്കി വെച്ചിരുന്ന കണ്ണുനീരെല്ലാം കിടക്കയിലൂടെ കുത്തിയൊലിച്ചു. കോളേജിൽ ആരോടും അധികം സംസാരിക്കാതെ, ഒന്നിലും പ്രത്യേക താല്പര്യം ഇല്ലാതിരുന്ന ശരാശരി വിദ്യാർത്ഥി. ആരെയും അടുപ്പിക്കാത്തതു കൊണ്ട് തന്നെ എനിക്കൊരു ഇരട്ടപ്പേരും വീണു, 'അയിത്തം തിരുനാൾ'. ഒക്കെ ഒരു തിരിച്ചു വരവ് കൊതിച്ചായിരുന്നു. എന്നിട്ടിപ്പോ...
ഞാനന്ന് പുറത്തിറങ്ങിയില്ല. അമ്മയുടെ ചോദ്യങ്ങൾക്കൊന്നും മറുപടി പറഞ്ഞില്ല. ഞാൻ രാത്രിയെ കാക്കുകയായിരുന്നു.
രാത്രി, കാട്ടുറോസയുടെ ശക്തമായ മണം കാരണമാണ് കണ്ണു തുറന്നത്. ഭീതി കൊണ്ട് എന്റെ കണ്ണു തുറിച്ചു. എന്റെ കിടക്കയിൽ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൾ! ഭയം കൊണ്ട് എനിക്ക് ഉറക്കെ അട്ടഹസിക്കാൻ തോന്നി. പക്ഷേ, ശബ്ദം തൊണ്ടയിൽ കുരുങ്ങി നിന്നു. കരിമഷിയെഴുതാതെ കറുത്ത കണ്ണുകൾ കൊണ്ട് അവളെന്നെ നോക്കി.
"എന്തിനാ എന്റെ രാമാ നീ പേടിക്കണേ? ഇത്, ഞാനല്ലേ"
എനിക്ക് മറുപടി ഉണ്ടായില്ല. ഞാൻ വിയർത്തു.
"നിന്നെയാണ് ഇത്ര നാൾ ഞാൻ കാത്തിരുന്നത്"
അവൾ അടുത്തേക്ക് നീങ്ങി രഹസ്യം പോലെ പറഞ്ഞു തുടങ്ങി.
"നിനക്കറിയാമോ, ഗർഭം അലസിയതല്ല. ഞാൻ അലസിപ്പിച്ചതാ. എനിക്ക് നിന്റെ കുഞ്ഞിനെയായിരുന്നു വേണ്ടത്"
അവൾ പറയുന്നതൊന്നും എനിക്ക് മനസ്സിലായില്ല. ഞാൻ വിറങ്ങലിച്ച് കിടന്നു. അവൾ കൈ നീട്ടി എന്റെ കയ്യിൽ പിടിക്കാൻ ശ്രമിച്ചു. ഞാൻ ധൃതിയിൽ കൈ വലിച്ചു. അവൾ അവിശ്വസനീയതയോടെ എന്നെ നോക്കി. ശേഷം നീറുന്ന വിശ്വാസ്യത മുഖത്ത് വരുത്തി അവൾ എഴുന്നേറ്റു.
"ഓ, ശരിയാണ്. എത്ര പ്രിയപ്പെട്ടവരായാലും മരിച്ചു കഴിഞ്ഞാൽ വെറും ജഡമാണല്ലോ. ജീവിച്ചിരുന്നപ്പോൾ എത്രയധികം സ്നേഹിച്ചവരാണെങ്കിൽ പോലും മരിച്ചാൽ പിന്നെ ഭയമാണല്ലോ"
അവളുടെ കണ്ണുകൾ പെയ്യാൻ തുടങ്ങുന്നു.
"പോവുകയാണ് രാമാ"
ഞാൻ പിടഞ്ഞെഴുന്നേറ്റു. ശരീരമാസകലം വിയർപ്പിൽ മുങ്ങിയിരിക്കുന്നു. ഞാൻ ധൃതിയിൽ ഷർട്ട് എടുത്തിട്ടു. മുറി തുറന്ന്, മുൻവാതിൽ തുറന്ന് ഞാൻ മുറ്റത്തിറങ്ങി. രാത്രി അവസാനിക്കാൻ തുടങ്ങുന്നു. ഞാൻ നടന്നു. ഇടവഴിയിലൂടെ, പൂക്കാൻ മറന്നു പോയ വാകകൾക്കിടയിലൂടെ ഞാൻ കുളക്കടവിലേക്ക് നടന്നു. അവിടെയാണല്ലോ ഓർമ്മകൾ.

No comments:

Post a Comment