Thursday, September 7, 2017

പ്രതികാരം

ഏതോ ഊടുവഴിയിലൂടെ ആടിയുലഞ്ഞും തകരം ഉരയുന്ന പല്ല് പുള്ളിക്കുന്ന ശബ്ദങ്ങൾ പുറപ്പെടുവിച്ചും വണ്ടി നീങ്ങിക്കൊണ്ടിരുന്നു. ഞാൻ ജനാലയ്ക്കരികെ തല വെച്ച്‌ പുറത്തേക്ക്‌ യാന്ത്രികമായി നോക്കിയിരിക്കുകയായിരുന്നു. പുറത്തുള്ളവർ ഏതോ ഒരു വിചിത്ര ജീവിയെന്ന പോലെ എന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു.
"നിതാ, ഇവിടെ. ഇറങ്ങ്‌"
എന്റെ ചുമലിൽ പിടിച്ച്‌ വിവേക്‌ പറഞ്ഞപ്പോ ഞാൻ ശ്രദ്ധിച്ചത്‌ അവന്റെ ശബ്ദത്തിലെ ഭയമാണ്‌. ഞാൻ വണ്ടിയിൽ നിന്നിറങ്ങി.
"ഇതോ?"
ഒരു പഴയ ഗോഡൗൺ പോലെ തോന്നുന്ന കെട്ടിടത്തെച്ചൂണ്ടി ഞാൻ ചോദിച്ചു. വിവേക്‌ തല കുലുക്കി.
"നീ ഇയാളുടെ കൂടെ പൊയ്ക്കോ. ഞാനിപ്പോ വരാം"
ഞങ്ങളെ കൊണ്ടു വന്ന ഡ്രൈവറുടെ നേരെ നോക്കി വിവേക്‌ പറഞ്ഞു. അയാൾ നിലത്തു കിടന്ന ഒരു ഈർക്കിലെടുത്ത്‌ തന്റെ പല്ലിട കുത്തുകയാണ്‌. മുഖത്ത്‌ നിറയെ കലകളുള്ള ഒരു ആജാനുബാഹു. ഞാൻ ക്ഷീണത്തോടെ ചിരിച്ചു. വിവേക്‌ അയാളോട്‌ എന്തോ പറഞ്ഞു. അയാൾ ഈർക്കിൽ കളഞ്ഞിട്ട്‌ കെട്ടിടത്തിന്റെ ഉള്ളിലേക്കുള്ള പടികളിൽ കാലുറപ്പിച്ചിട്ട്‌ എന്നെ നോക്കി.
"ആവോ"
കൈ കൊണ്ട്‌ വരാൻ ആംഗ്യം കാണിച്ചിട്ട്‌ അയാളുടെ ആജ്ഞ. ഞാൻ തിരിഞ്ഞ്‌ വിവേകിനെ നോക്കി. ഭീതി കാണാം ആ മുഖത്ത്‌. ഞാൻ ചിരിച്ചു. വിവേകും കഷ്ടപ്പെട്ട്‌ ചിരിച്ചെന്നു വരുത്തി. ഞാൻ ഡ്രൈവറുടെ പിന്നാലെ നടന്നു.
കാൽ വെച്ച്‌ കേറിയതും ഇരുട്ടിലേക്കായിരുന്നു.
"ബീ കെയർ ഫുൾ. ഹിയർ ഈസ്‌ ലോട്ടോഫ്‌ തിംഗ്സ്‌. യൂ വിൽ വൗണ്ട്‌"
നിലത്ത്‌ മൂർച്ചയുള്ള എന്തൊക്കെയോ ഉണ്ടെന്നും സൂക്ഷിച്ചില്ലെങ്കിൽ കാൽ മുറിയുമെന്നും അയാളുടെ മുറി ഇംഗ്ലീഷിൽ നിന്നും എനിക്ക്‌ മനസ്സിലായി. ഇരുട്ടത്ത്‌ ഇര തേടുന്ന മാർജ്ജാരനെപ്പോലെ അയാൾ ധൃതിയിൽ നടന്നു കൊണ്ടിരുന്നു. പലപ്പോഴും അയാൾക്കൊപ്പമെത്താൻ ഞാൻ ബുദ്ധിമുട്ടി. കാൽ എവിടെയൊക്കെയോ ഇടിച്ചു. ഒരു വേള എനിക്ക്‌ പറയേണ്ടി വന്നു.
"ഹേയ്‌, സ്റ്റോപ്പ്‌. വെയ്റ്റ്‌"
അയാൾ തിരിഞ്ഞു നിന്നു.
"കം ഫാസ്റ്റ്‌"
കുറച്ച്‌ വളവുകളും തിരിവുകളും ഓരോ കാലടി വെക്കുമ്പോഴും എന്തൊക്കെയോ താഴേക്ക്‌ കൊഴിയുന്ന മരപ്പടികളും കടന്ന് ഞങ്ങൾ ഇടുങ്ങിയ ഒരു മുറിയിലെത്തി.
"സിറ്റ്‌ ദെയർ"
കൈ വരി ഒടിഞ്ഞു തൂങ്ങിയ ഒരു നീണ്ട ബെഞ്ച്‌ ചൂണ്ടിക്കാണിച്ചു കൊണ്ട്‌ അയാൾ എന്നോട്‌ പറഞ്ഞു.
"അയാം ഗോയിംഗ്‌"
ഞാൻ തലയാട്ടി.
ഞാൻ ബെഞ്ചിന്റെ ഒരു അരികത്ത്‌ ചെന്നിരുന്നു. ബെഞ്ച്‌ ഒന്നുലഞ്ഞു. ഒടിഞ്ഞു വീണേക്കും എന്ന് തോന്നി. ഞാൻ ധൃതി പിടിച്ചെഴുന്നേറ്റു. പെട്ടെന്ന് എന്റെ മുന്നിലൂടെ സാരിയുടുത്ത ഒരു സ്ത്രീ വേഗത്തിൽ നടന്നു പോയി. ഞാൻ അവരെ വിളിക്കാനാഞ്ഞതും അവർ ഒരു മുറിയിൽ കയറി കതകടച്ചു. വാതിൽ തുറന്നപ്പോ ഒരു ഞരക്കം കേട്ടുവോ?
ഞാൻ ജനാലയ്ക്കരികെ പോയി പുറത്തേക്കുള്ള കാഴ്ചകൾ നോക്കിക്കൊണ്ട്‌ നിന്നു. ജനാലയുടെ താഴെ നിലത്തൊരു മൂലയിൽ കുറേ സിഗരറ്റ്‌ കുറ്റികളും മദ്യക്കുപ്പികളും. ഞാൻ നെറ്റി ചുളിച്ചു. ആ മുറിയുടെ ഭിത്തിയിലെല്ലാം ആഭാസങ്ങൾ എഴുതിയും വരച്ചും വെച്ചിരിക്കുന്നു. പൂർണ്ണനഗ്നരായ ഒരു സ്ത്രീയും പുരുഷനും ലൈംഗിക കേളിയിലേർപ്പെടുന്ന ഒരു ചിത്രം എന്നെ ആകർഷിച്ചു. കരി കൊണ്ടാണ്‌ ചിത്രം വരച്ചിരിക്കുന്നത്‌. അറിയപ്പെടാതെ പോയൊരു കലാകാരൻ.
തെരുവിൽ കുട്ടികൾ തല്ലു കൂടി നടക്കുന്നു. പെണ്ണുങ്ങൾ കൂട്ടമായി പൊതു ടാപ്പിൽ നിന്നും ഉച്ചത്തിൽ എന്തൊക്കെയോ സംസാരിച്ച്‌ വെള്ളം ശേഖരിക്കുന്നു.
"ഏയ്‌"
ഒരു വിളി കേട്ടാണ്‌ ഞാൻ തിരിഞ്ഞു നോക്കിയത്‌. ഒരാൾ, മദ്ധ്യവയസ്കൻ. എന്നെയാണ്‌ വിളിച്ചത്‌.
"മാഡം"
അയാൾ അടുത്തേക്ക്‌ വന്നു.
"യൂ ആർ നോട്ട്‌ സപ്പോസ്ഡ്‌ റ്റു ബി ഹിയർ"
എന്നോ മറ്റോ അയാൾ എന്നോട്‌ പറഞ്ഞു.
"മുജേ ഹിന്ദി ആത്തീ ഹേ"
ഞാൻ പിറുപിറുത്തു. അയാൾ ചിരിച്ചു.
"അഛാ, ചലിയേ. ഉദർ ബൈഠിയേ മാഡം"
അയാൾ എന്നോട്‌ ബെഞ്ചിലിരിക്കാനാണ്‌ പറയുന്നത്‌. ബഹുമാനം നൽകുന്നുണ്ട്‌, അയാൾ. ഞാൻ മറുത്ത്‌ പറഞ്ഞില്ല. ബെഞ്ചിൽ പോയിരുന്നു. അയാൾ അടുത്തേക്ക്‌ വന്നു.
"മാഡം, ക്യാ ആപ്കോ പാനീ ചാഹിയേ?"
"ഹാ"
അയാൾ പെട്ടെന്ന് ഒരു ഗ്ലാസ്‌ വെള്ളവുമായി വന്നു.
"താങ്ക്സ്‌"
"നെവർ മൈൻഡ്‌ മാഡം"
പെട്ടെന്ന് മരപ്പടികളിലൂടെ ആരോ കയറി വരുന്ന ശബ്ദം കേട്ടു. രണ്ട്‌ പേരുണ്ടാവണം. ആ കോണിപ്പടി ഉടനെ തന്നെ പൊളിഞ്ഞു വീഴുമെന്നാണ്‌ എനിക്കു തോന്നുന്നത്‌. കോണിപ്പടികൾ കയറുന്ന ശബ്ദം തീർന്ന് സെക്കൻഡുകൾക്കകം നേരത്തെ എന്നെ ഇവിടേക്കെത്തിച്ച അജാനുബാഹു ഡ്രൈവറും അവർക്ക്‌ പിന്നാലെ ഒരു പുരുഷനും ഒരു പെൺകുട്ടിയും പ്രവേശിച്ചു. അവർ എന്റെ എതിർവ്വശത്തുള്ള ബെഞ്ചിൽ ചെന്നിരുന്നു. ഡ്രൈവർ വീണ്ടും പോയി.
പെൺകുട്ടിക്ക്‌ പതിമൂന്നോ പതിനാലോ വയസ്സുണ്ടാവണം. കൗമാരത്തിന്റെ കൗതുകത്തിലേക്ക്‌ കാലെടുത്ത്‌ വെക്കുന്ന പ്രായം. എനിക്ക്‌ ശ്വാസം മുട്ടി. ഒപ്പം വന്നിരിക്കുന്നയാൾക്ക്‌ 30-35 വയസ്സ്‌ പ്രായം വരും. ക്ഷീണിതനായ ഒരു മനുഷ്യൻ. അയാൾ തല പിന്നാക്കം ചായ്ച്ച്‌ കണ്ണടച്ചിരിക്കുകയാണ്‌. പെൺകുട്ടിയുടെ കൗതുകം നിറഞ്ഞ കണ്ണുകൾ അവിടവിടെ പരതി നടന്നു. നേരത്തെ ഞാൻ കണ്ട ചിത്രത്തിൽ അവളുടെയും നോട്ടം ചെന്നു. അവൾ പെട്ടെന്ന് കണ്ണു വലിച്ചു. എന്നിട്ട്‌ വീണ്ടും മെല്ലെ നോക്കി. എന്നിട്ട്‌ പെട്ടെന്ന് എന്നെ നോക്കി. ഞാൻ അവളെ നോക്കുകയാണെന്നറിഞ്ഞ്‌ അവളുടെ മുഖത്ത്‌ ജാള്യത. അവൾ നോട്ടം നിലത്തേക്കാക്കി.
സമയം ഇഴഞ്ഞ്‌ നീങ്ങിക്കൊണ്ടിരുന്നു. വിവേക്‌ വന്നിട്ടില്ല. അവിടെ മുഴങ്ങുന്ന ഓരോ ശബ്ദവും ആയിരം മടങ്ങ്‌ തീവ്രതയോടെ എന്റെ ചെവിയിൽ വന്നടിച്ചു.
"അബ്ബാ, മുജേ ഭൂക്ക്‌ ലഗി ഹേ"
പെൺകുട്ടിയുടെ ശബ്ദം അവിടെ പെട്ടെന്നുയർന്നു കേട്ടു. കൂടെ വന്നിരിക്കുന്നത്‌ കുട്ടിയുടെ അച്ഛനാണ്‌.
അച്ഛൻ! ഞാനൊന്ന് നെടുവീർപ്പിട്ടു.
അയാൾ ചുണ്ടിൽ ചൂണ്ടു വിരൽ വെച്ച്‌ മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ചു. പെൺകുട്ടി തന്റെ ആവശ്യം രഹസ്യമായി ഒന്നു കൂടി ആവർത്തിച്ചു. അയാൾ തന്റെ കയ്യിലിരുന്ന പൊതി അഴിച്ച്‌ അവൾക്ക്‌ കൊടുത്തു. അവൾ കഴിക്കുന്നത്‌ അൽപ നേരം നോക്കി നിന്നിട്ട്‌ അയാൾ വീണ്ടും കണ്ണടച്ച്‌ ചാരിയിരുന്നു. പെട്ടെന്ന് അകത്തു നിന്നും നേരത്തെ കണ്ട ആൾ ഇറങ്ങി വന്നു.
"മാഡം, സബ്‌ തയാർ ഹേ. ആപ്കാ നമ്പർ ഹേ തീൻ"
അയാൾ '3' എന്നെഴുതിയ ഒരു കടലാസ്‌ സേഫ്റ്റി പിന്നുപയോഗിച്ച്‌ എന്റെ മടിയിലേക്ക്‌ വെച്ചു. അങ്ങനെ വെക്കുമ്പോൾ അയാൾ എന്റെ മാറിടത്തിൽ മനപൂർവ്വം സ്പർശ്ശിച്ചതായി എനിക്ക്‌ തോന്നി. ഞാൻ രൂക്ഷമായി അയാളെ നോക്കി. അയാൾ ചിരിച്ചു കൊണ്ട്‌ നിന്നു. അൽപം കഴിഞ്ഞ്‌ അയാൾ കടലാസ്‌ എടുക്കാനെന്ന വ്യാജേന വീണ്ടും എന്റെ മാറിടത്തിൽ തൊട്ടു. ഇത്തവണ അൽപം കൂടി ശക്തമായാണ്‌ സ്പർശ്ശിച്ചത്‌. എന്റെ സമനില തെറ്റി. ഞാൻ ചാടിയെഴുന്നേറ്റ്‌ അയാളുടെ കരണത്തൊന്ന് പൊട്ടിച്ചു.
"ബേഷരം, ബാസ്റ്റഡ്‌. ബിഹേവ്‌ യുവർ സെൽഫ്‌"
അയാൾ കവിൾ തടവി ഞെട്ടലോടെ നിന്നു. പെട്ടെന്ന് വിവേക്‌ അവിടേക്ക്‌ വന്നു.
"എന്താ പ്രശ്നം?"
അവൻ എന്നെ പിടിച്ച്‌ ബെഞ്ചിലിരുത്തി.
"ഒന്നൂല്ല"
***************
'നമ്പർ ത്രീ'
അകത്തു നിന്നും വിളി വന്നു.
"വാ"
വിവേക്‌ എഴുന്നേറ്റു. പിന്നാലെ ഞാനും. ഇടുങ്ങിയ ഒരു മുറി. ഒരു മേശയ്ക്കു പിന്നിലായി അൽപം തടിച്ച, സാരിയുടുത്ത ഒരു സ്ത്രീ ഇരിക്കുന്നു. അവർ തന്റെ കണ്ണട തുടച്ചു കൊണ്ടിരിക്കുകയാണ്‌. അവരുടെ പിന്നിലായി മുറിയുടെ മൂലയിൽ കുറേ ഹാർഡ്‌ ബോർഡ്‌ പെട്ടികൾ.
"പ്ലീസ്‌ സിറ്റ്‌"
അവർ കണ്ണട വെച്ചു കൊണ്ട്‌ പറഞ്ഞു.
വില കുറഞ്ഞ രണ്ട്‌ ഫൈബർ കസേരകളിലായി ഞങ്ങൾ ഇരുന്നു. സ്ത്രീ ഞങ്ങളെയൊന്ന് ചുഴിഞ്ഞു നോക്കി.
"ആർ യൂ റിയലി എ ഡോക്ടർ?"
എനിക്ക്‌ പെട്ടെന്ന് അങ്ങനെ ചോദിക്കാനാണ്‌ തോന്നിയത്‌. അവർ പൊട്ടിച്ചിരിച്ചു.
"യെസ്‌ യെസ്‌. ദേഖിയേ"
അവർ മേശ വലിപ്പു തുറന്ന് സർട്ടിഫിക്കറ്റുകൾ എന്റെ മുന്നിലേക്കിട്ടു.
"ഓക്കേ"
അവർ ഞങ്ങളെ ഒന്ന് സൂക്ഷിച്ചു നോക്കി.
"ലവേഴ്സ്‌?"
ഞങ്ങൾ പരസ്പരം നോക്കി.
"യെസ്‌"
വിവേകാണ്‌ പറഞ്ഞത്‌.
"സോ, ബൈ മിസ്റ്റേക്ക്‌, റൈറ്റ്‌?"
നിശബ്ദത.
"നോ!"
എന്റെ ശബ്ദം. ഞെട്ടലോടെ എന്നെ നോക്കുന്ന വിവേകിനെ ഞാൻ അവഗണിച്ചു.
ഡോക്ടർ പെട്ടെന്ന് ഞങ്ങളുടെ ഫയലിലേക്ക്‌ നോക്കി.
"ഓഹോ, മലയാളികളാണല്ലേ? ഐ നോ മലയാളം. അയാം ഫ്രം ട്രിച്ചി. തമിഴ്‌ പൊണ്ണ്‌. ബട്ട്‌, ഞാൻ  ട്രിവാൻഡ്രമിലെ അപ്പോളോ ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു. ഓൾമോസ്റ്റ്‌ ടൂ ആൻഡ്‌ ഹാഫ്‌ യേഴ്സ്‌. സോ, എനക്ക്‌ മലയാളം അറിയും"
അവർ രംഗം ലഘൂകരിക്കാനുള്ള ശ്രമമാണ്‌.
"എങ്ങനെയാണ്‌ ഡോക്ടർ, ഒരാണും പെണ്ണും തമ്മിൽ അബദ്ധത്തിൽ ബന്ധപ്പെടുന്നത്‌? എങ്ങനെയാണ്‌ ഡോക്ടർ അബ്ദ്ധത്തിൽ കുട്ടി പിറക്കുന്നത്‌?"
വിവേക്‌ വിയർക്കുന്നത്‌ ഞാനറിഞ്ഞു. ഡോക്ടർ വിളറിപ്പോയി. അവർ ചിരിക്കാൻ ശ്രമിച്ചു.
"ഇപ്പോ എന്ത്‌ ചെയ്യണം?"
ഡോക്ടർ ചോദിച്ചു.
"അബോർഷൻ ചെയ്യാനാണിവിടെ വന്നത്‌. സോ, അയാം റെഡി. ബട്ട്‌..."
നിശബ്ദത.
"ബട്ട്‌?"
ഡോക്ടർ കാത്‌ കൂർപ്പിച്ചു.
"ഇവന്റെ ലിംഗവും ഛേദിക്കണം. ഐ മീൻ, കട്ട്‌ ഹിസ്‌ പീനിസ്‌ ഓൾസോ"
ഒരു ഞെട്ടൽ ഞാനവിടെ അറിഞ്ഞു. എനിക്ക്‌ ചുറ്റും കറങ്ങുന്ന ഒരു ലോകം ഞാൻ കണ്ടു. ഞാൻ പല്ലിറുമി.

No comments:

Post a Comment