അന്നയാൾ ഓഫീസിൽ നിന്ന് നേരത്തേ ഇറങ്ങി. കുറേ നാളായി ഒരു സിനിമയ്ക്ക് പോകണം എന്ന് വിചാരിക്കുന്നു. ഇന്നെന്തായാലും പോകണം. അയാൾ തന്റെ ക്യാബിനിൽ നിന്നും പുറത്ത് കടന്നു. റിസപ്ഷനിൽ ഐശ്വര്യ അഗാധതയിലേക്ക് നോക്കി ഇരിക്കുന്നു.
"ഐഷ്, എന്താ പരിപാടി?"
അയാൾ റിസപ്ഷനിലേക്ക് ചെന്നു കൊണ്ട് ചോദിച്ചു.
"ഓ, എന്ത് പരിപാടി സാർ. ഞാൻ വെറുതേ ഓരോന്നാലോചിച്ച്..."
"വരുന്നോ? ഒരു സിനിമയ്ക്ക് പോകാം"
അവൾ അൽപ നേരം ഒന്ന് നിശബ്ദയായി.
"ഇല്ല സാർ. ഞാൻ, എനിക്ക് വീട്ടിലിത്തിരി ജോലിയുണ്ട്"
അവൾ പറഞ്ഞൊപ്പിച്ചു.
"ഓഹ്. ഓകെ ദെൻ, ബൈ"
അയാൾ തിരിഞ്ഞ് പുറത്തേക്ക് നടന്നു. പാർക്കിംഗിലെത്തി തന്റെ കാറിന്റെ ഡോറ് തുറക്കുമ്പോൾ പിന്നിൽ നിന്നൊരു വിളി:
"സുധീ..."
ആ ശബ്ദം തനിക്ക് പരിചയമുണ്ട്. അയാൾ തിരിഞ്ഞു. വിശ്വസിക്കാൻ കഴിഞ്ഞില്ല, ലിൻസി! അൽപ സമയം അയാൾ സ്തബ്ധനായി നിന്നു.
"ലിൻസീ നീ, നീ എങ്ങനെ ഇവിടെ? ഓസ്ട്രേലിയയിൽ നിന്നെപ്പോ വന്നു?"
അവൾ ഒന്ന് ചിരിച്ചു.
"നിനക്കും എനിക്കും ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളുമുണ്ട്. ഇവിടെ നിന്ന് സംസാരിച്ചാൽ തീരില്ല. നമുക്ക് എങ്ങോട്ടെങ്കിലും പോവാം"
"യാ, ഷുവർ. ഗെറ്റിൻ"
അയാൾ അവൾക്ക് ഡോർ തുറന്ന് കൊടുത്തു.
"ആക്ച്വലി, ഞാനൊരു സിനിമയ്ക്ക് പോവാൻ പ്ലാനിട്ടിരുന്നു. അതാണ് നേരത്തേ ഇറങ്ങിയത്"
സീറ്റ് ബെൽറ്റിടുന്നതിനിടെ അയാൾ പറഞ്ഞു.
"നമുക്ക് ബീച്ചിലേക്ക് പോവാം"
അവൾ പെട്ടെന്ന് പറഞ്ഞു.
"ദാറ്റ് മസ്റ്റ് ബീ ബെറ്റർ"
ശങ്കയോടെ അത്രയും പറഞ്ഞ ശേഷം അയാൾ കാർ മുന്നോട്ടെടുത്തു.
"നീ എപ്പഴെത്തി?"
"ഇന്നലെ"
"ഓഹ്, അപ്പോ ഭർത്താവ്?"
"ഓ, അയാൾ വന്നില്ല"
തീരെ താത്പര്യമില്ലാതെയാണ് അവൾ അത് പറഞ്ഞത്.
"നിങ്ങൾക്കിടയിൽ, എനി പ്രോബ്ലം?"
"സുധീ, പ്ലീസ്. ഞാനിപ്പോ വന്നത് നിന്നെക്കാണാനാണ്. നമുക്ക് പഴയ സുധിയും വാവയും ആകാം. അതിനിടയിലേക്ക് അയാളെക്കൊണ്ടു വരരുത്. എനിക്ക് വേണ്ടത് പഴയ കോളേജ് കാലഘട്ടമാണ്"
സുധീർ ഒരു നിമിഷം നിശബ്ദനായി.
"ശരി, ചോദിക്കുന്നില്ല"
അവൾ ചിരിച്ചു.
"സോ, നീയിപ്പഴും എന്നെ ഓർമ്മിക്കുന്നുവല്ലേ?"
അയാൾ തുടർന്ന് ചോദിച്ചു.
"സുധീ, നിനക്കെന്തറിയാം. അങ്ങനെയെളുപ്പം മറക്കാൻ കഴിയുന്ന ഓർമ്മകളല്ല നീയെനിക്ക് നൽകിയിട്ടുള്ളത്"
അവൾ ഹാൻഡ് ബാഗിൽ നിന്ന് സൺഗ്ലാസെടുത്ത് ധരിച്ചു.
ലിൻസിയെ ആദ്യം കാണുന്നത് കോളേജിലെ മൂന്നാം വർഷം തുടങ്ങിയ സമയത്ത് കാമ്പസിൽ സുഹൃത്തുക്കളോട് കത്തി വെച്ചു കൊണ്ടിരുന്നപ്പോഴാണ്. നീണ്ട മുടിയും വലിയ കണ്ണുകളും ചുവന്ന കവിളുമുണ്ടായിരുന്ന ലിൻസി മെല്ലെ അയാളുടെ സ്വന്തമായിത്തീർന്നു. പ്രണയം കത്തി നിന്ന അഞ്ചു വർഷങ്ങൾ. സ്വാഭാവികമായ എല്ലാ പ്രണയത്തിന്റെയും ക്ലൈമാക്സ് പോലെ അവളുടെ താത്പര്യം നോക്കാതെ അവളെ ഒരു ഡോക്ടർക്ക് കെട്ടിച്ചു. അയാൾ എഞ്ചിനീയറിംഗ് കഴിഞ്ഞ് ഇപ്പോ ജോലി ചെയ്യുന്നു.
കടപ്പുറത്ത് താരതമ്യേന തിരക്ക് കുറവായിരുന്നു. അയാൾ നിലക്കടല വിൽപനക്കാരനോട് രണ്ടു പൊതി കടല വാങ്ങി. അത് കൊറിച്ചു കൊണ്ടിരിക്കേയാണ് ലിൻസി ചോദിച്ചത്:
"നീ എന്നെ ഓർക്കാറുണ്ടോ?"
അവളുടെ ശബ്ദത്തിൽ പരിഭവം.
"പിന്നെ ഓർക്കാതെ. വല്ലാത്ത നീറ്റലാണ്. ഇപ്പോ അത് മറക്കാൻ ഫ്ലർട്ടിംഗ് ഒരു തൊഴിലാക്കി ജീവിക്കുന്നു"
അവൾ അയാളുടെ കൈ ചുറ്റിപ്പിടിച്ചു.
"സുധീ, എനിക്കൊരാഗ്രഹമുണ്ട്"
"ങാ, പറ"
"സാധിച്ച് തരുമോ?"
"തരാം"
"ങ്..., എനിക്ക് സുധിയിലൂടെ ഒരു കുഞ്ഞിനെ വേണം!"
അയാൾ ഞെട്ടിത്തെറിച്ചു.
"വാട്ട് ഡൂ യൂ മീൻ?"
"ഐ മീൻ വാട്ടൈ സെഡ്. നിനക്കറിയാമോ ഇതു വരെ ഞങ്ങൾ ലൈംഗികമായി ബന്ധപ്പെട്ടില്ല. ആറ് മാസം! ആദ്യമൊക്കെ അയാൾ മോശമായൊന്നും പ്രതികരിച്ചില്ല. പക്ഷേ, പിന്നീട് വഷളായി. ഇപ്പോ എന്നെ കുറേ ചീത്ത പറഞ്ഞ് അടിച്ച് അയാൾ ചുരുണ്ടു കൂടിക്കിടന്നുറങ്ങും. എന്നിട്ടും ഞാൻ വഴങ്ങിയില്ല. പക്ഷേ, എത്ര നാൾ? അതും എനിക്കറിയാം. പക്ഷേ, ഉണ്ടാകുന്ന കുഞ്ഞ് നിന്റേതായിരിക്കണം. അതിനാണ് ഈ വരവ്"
"ബട്ട് ലിൻസീ, ദിസീസ് നോട്ട് പ്രാക്റ്റിക്കൽ"
"കമോൺ സുധീ. ഞാൻ നിന്നോട് ഈയൊരു കാര്യമല്ലേ ആവശ്യപ്പെട്ടുള്ളൂ. പ്ലീസ് അണ്ടർസ്സ്റ്റാൻഡ് മീ"
"പക്ഷേ..."
"ഒരു പക്ഷേയുമില്ല. സുധീ, പ്ലീസ്"
അയാൾ ഒന്ന് നെടുവീർപ്പിട്ടു.
"ശരി. വാ, പോകാം"
ഒക്കെക്കഴിഞ്ഞ് അവൾ തിരികെപ്പോയി. പക്ഷേ, അയാൾ കുറ്റബോധം കൊണ്ട് നീറി. ചെയ്യുന്നതെല്ലാം അബദ്ധമായിത്തീർന്നു. ഓഫീസിൽ അയാൾ നിർബന്ധിത അവധിയിൽ പ്രവേശിച്ചു. മദ്യവും പുകയിലയും അയാളുടെ ജീവിതത്തെ കാർന്നു തിന്നു. സാവധാനം അയാളുടെ സമനില തെറ്റുകയായിരുന്നു.
ലിൻസിയുടെ പ്രസവ ദിവസം. അവളെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു. കടിഞ്ഞൂലാണല്ലോ. പ്രസവം കഴിഞ്ഞ് ലിൻസിയെ മുറിയിലേക്ക് മാറ്റി. പെട്ടെന്ന് എന്തൊക്കെയോ ഉച്ചത്തിൽ പുലമ്പിക്കൊണ്ട് മുഷിഞ്ഞ വസ്ത്രങ്ങളുമായി ഒരു രൂപം മുറിയിലേക്ക് പാഞ്ഞു വന്നു.
"എന്റെ കുഞ്ഞ് എന്റെ കുഞ്ഞ്"
അയാൾ ബെഡ്ഡിൽ കിടന്ന കുഞ്ഞിനെ എടുക്കാനാഞ്ഞു. ലിൻസി പേടിച്ച് അലറി വിളിച്ചു. അപ്പഴേക്കും സെക്യൂരിറ്റി ഓടി വന്ന് അയാളെ പിടിച്ചു മാറ്റി.
"എന്റെ കുഞ്ഞ്, എന്റെ കുഞ്ഞ്'
അയാൾ അട്ടഹസിച്ചു കൊണ്ട് കുതറാൻ ശ്രമിച്ചു.
"എന്റെ കുഞ്ഞാ അത്. അല്ലെങ്കിൽ വാവയോട് ചോദിച്ചു നോക്ക്"
അയാൾ അവിടെക്കൂടിയവരോടായി പറഞ്ഞു.
"ലിൻസീ, ആരാ ഇത്?"
അവളുടെ ഭർത്താവിന്റെ ചോദ്യം.
"എനിക്കറിയില്ല അച്ചായാ..."
കൊല്ലപ്പെട്ടത് ഭ്രാന്തനായതു കൊണ്ട് അത് വാർത്തയായില്ല.
No comments:
Post a Comment