Sunday, August 27, 2017

ശിവരാമന്റെ രാത്രികൾ

ഒന്ന്-അഞ്ജന

അഞ്ജന മോനെ സ്കൂൾ ബസ്സിൽ കയറ്റി വിട്ടിട്ട്‌ വീട്ടിലേക്ക്‌ വന്നു. അവൻ ഇനി രണ്ടു ദിവസം അവന്റെ അച്ഛനോടൊപ്പമാണ്‌. ദീപുവുമായി അഞ്ജന നിയമപരമായി വിവാഹബന്ധം വേർപ്പെടുത്തിയിട്ട്‌ നാലു മാസങ്ങളായിരിക്കുന്നു.
അവൾ മേശപ്പുറത്ത്‌ കാസറോളിലിരുന്ന ദോശയും ചട്ണിയും കഴിച്ചു. തലേന്നത്തെ അമ്മയുടെയും മോന്റെയും പില്ലോ ഫൈറ്റിനിടയിൽ പാറിപ്പോയ പഞ്ഞിക്കഷ്ണങ്ങളെ അവൾ ഒരു ചൂലെടുത്ത്‌ അടിച്ചു വാരി വേസ്റ്റ്‌ ബിന്നിലേക്കിട്ടു. നിറം മങ്ങിയ ആ വേസ്റ്റ്‌ ബിൻ അവളുടെ ജീവിതത്തിന്റെ പ്രതീകം പോലെ അടുക്കളയുടെ ഒരു മൂലയിൽ നില കൊണ്ടു. ഷവറിനു കീഴിൽ ഇൻസ്റ്റന്റ്‌ മഴപ്പെയ്ത്ത്‌ അനുഭവിക്കുമ്പോഴാണ്‌ അവൾ ശിവരാമനെ ഓർത്തത്‌. അയാൾ എന്ത്‌ ചെയ്യുകയായിരിക്കും? മിക്കവാറും പുതച്ചു മൂടിക്കിടന്ന് ഉറങ്ങുകയായിരിക്കണം. അല്ലെങ്കിലും അവർ പരസ്പരം കാണുമ്പോഴൊക്കെ അയാൾ ഒന്നുകിൽ ഉറക്കച്ചടവിലോ അല്ലെങ്കിൽ കക്കൂസിൽ ഫ്ലഷ്‌ അടിച്ചു കളഞ്ഞതിനു ശേഷമുള്ള നിർജ്ജീവമായ സംതൃപ്തിയിലോ ആയിരുന്നു. അവൾ ഒന്ന് ഊറിച്ചിരിച്ചു.
പിയേഴ്സ്‌ സോപ്പിന്റെ മണം തങ്ങി നിൽക്കുന്ന അന്തരീക്ഷത്തിലൂടെ അവൾ കുളിമുറിയിൽ നിന്നും കിടപ്പു മുറിയിലേക്ക്‌ നടന്നു. മലയാള സിനിമയിലെ അപൂർവ്വമായ ക്ലീഷേ സങ്കൽപം പോലെ വെള്ള നിറമുള്ള അവിടുത്തെ മൊസൈക്കിൽ ജലച്ഛായം കൊണ്ട്‌ അവളുടെ കാൽപാദങ്ങൾ വളഞ്ഞ ഒരു രേഖ തീർത്തു.
വി-സ്റ്റാറിന്റെ മെറൂൺ കളറുള്ള അടിയുടുപ്പിനു മേലെ കറുത്ത ലെഗ്ഗിൻസ്‌ ഇടുമ്പോ പെട്ടെന്നവൾ ഓർത്തു. ശിവരാമനിഷ്ടം സാരിയാണ്‌!
ആകാശനീലക്കളർ സാരിയും അതിനു ചേരുന്ന ഒരു ജോഡിക്കമ്മലും ധരിച്ച്‌ തന്റെ സ്കൂട്ടിയിൽ അഞ്ജന വീടിനു പുറത്തേക്ക്‌ പോകുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു.
വീട്ടിൽ നിന്നും കഷ്ടിച്ച്‌ അര മണിക്കൂർ ഡ്രൈവിന്റെ ദൂരം മാത്രമുള്ളശിവരാമന്റെ ഫ്ലാറ്റിലെത്താൻ നഗരത്തിലെ മുടിഞ്ഞ ട്രാഫിക്ക്‌ വസൂലാക്കിയത്‌ ഒന്നേകാൽ മണിക്കൂർ. സ്കൂട്ടി പാർക്കിംഗ്‌ ഏരിയയിലേക്ക്‌ കയറ്റി ലിഫ്റ്റിൽ കേറിയ അഞ്ജന 4 എന്ന ബട്ടണിൽ വിരലമർത്തിയതിനു ശേഷം സാരി നേരെയിടാൻ തുടങ്ങി. നാലാം നിലയിൽ ലിഫ്റ്റ്‌ നിന്നിട്ടും അൽപ സമയം കൂടി ലിഫ്റ്റിനുള്ളിലെ കണ്ണാടിക്ക്‌ മുന്നിൽ ചിലവിട്ടിട്ടാണ്‌ അവൾ പുറത്തേക്കിറങ്ങിയത്‌.
ഫ്ലാറ്റ്‌ നമ്പർ 4ഡി.
രണ്ട്‌ തവണ കോളിംഗ്‌ ബെല്ലടിച്ചു. പതിവു പോലെ ഉറക്കച്ചടവോടെ ശിവരാമൻ വാതിൽ തുറന്നു. അവൻ ഒരു ബോക്സർ മാത്രമേ ഇട്ടിട്ടുള്ളൂ. നെഞ്ചിൽ മരുന്നിനു പോലും ഒരു രോമമില്ലാത്ത അവനെ അവൾ ആർത്തിയോടെ നോക്കി. തീരെ പ്രതീക്ഷിക്കാത്ത ഒരു അതിഥിയെ കണ്ടതു പോലെ അവനൊന്ന് ചൂളി. പക്ഷേ, പെട്ടെന്ന് തന്നെ അവൻ സമനില വീണ്ടെടുതു.
"അഞ്ജന, സർപ്പ്രൈസാണല്ലോ. ഞാൻ ഒറങ്ങുവായിരുന്നു. ഇരിക്ക്‌. ഞാനൊന്ന് ഫ്രഷ്‌ ആയിട്ട്‌ വരാം"
അവൾ ഉള്ളിലേക്ക്‌ കയറിയതും ശിവരാമൻ വാതിലടച്ച്‌ കുറ്റിയിട്ടു.
അയാൾ ഒന്നും മിണ്ടാതെ ഒരു ടവലെടുത്ത്‌ കുളിമുറിയിലേക്ക്‌ കയറി. അഞ്ജന ചെന്ന് കേറിയ പാടെ നോക്കിയത്‌ വേസ്റ്റ്‌ ബിന്നിലേക്കായിരുന്നു. അതിൽ ഗോൾഡ്‌ ലൈറ്റ്സിന്റെ ഒഴിഞ്ഞ രണ്ട്‌ പാക്കറ്റുകൾ. അവളുടെ മുഖം ചുളിഞ്ഞു. ഒരു ദീർഗ്ഘനിശ്വാസത്തോടെ അവൾ ഷെൽഫിലിരുന്ന പൈനാപ്പിളിന്റെ രുചിയുള്ള ബെക്കാർഡി ഒരു ഗ്ലാസിലേക്കൊഴിച്ചു. ഗ്ലാസിലെ ദ്രാവകം മെല്ലെ സിപ്പ്‌ ചെയ്ത്‌ ഹാളിലെ സോഫയിലിരിക്കുമ്പോ ടീപ്പോയിൽ കിടന്ന ഫാഷൻ മാഗസിൻ അവൾ ശ്രദ്ധിച്ചു. ഒന്ന് അമ്പരന്നെങ്കിലും അവൾ അതെടുത്ത്‌ മറിച്ചു നോക്കിക്കൊണ്ടിരുന്നു.
ശിവരാമൻ കുളി കഴിഞ്ഞിറങ്ങി നേരെ മുറിയിലേക്ക്‌ പോയി. മിനിട്ടുകൾക്കുള്ളിൽ ഒരു ലൂസ്‌ ടിഷർട്ടും ഒരു അരനിക്കറുമിട്ട്‌ അയാൾ അവൾക്കെതിരെ സോഫയിൽ ഇരുന്നു.
"ആരായിരുന്നു?"
ഫാഷൻ മാഗസിൻ ഉയർത്തിപ്പിടിച്ച്‌ അവൾ ചോദിച്ചു.
"ഓ, അതൊരു പുതിയ ആളാ"
അയാൾ അത്‌ പെട്ടെന്ന് പറഞ്ഞു തീർക്കാൻ ശ്രമിച്ചെങ്കിലും അവൾക്ക്‌ ബാക്കി അറിയണമായിരുന്നു.
"ങും?"
"ആഹ്‌, റിയ. പി.ജി ഫൈനൽ ഇയർ സ്റ്റുഡന്റ്‌. സൈക്കോളജിക്കാരിയാ"
"കോളേജ്‌ സ്റ്റുഡന്റ്‌?"
വിശ്വാസം വരാത്തതു പോലെ അവൾ ചോദിച്ചു.
"യാ, കോളേജ്‌ സ്റ്റുഡന്റ്‌"
അഞ്ജനയുടെ മുഖം വലിഞ്ഞു മുറുകി.
"ഓ, കിളുന്തുകളെയൊക്കെ കിട്ടിത്തുടങ്ങിയല്ലേ? അപ്പോ നമ്മളൊക്കെ പതിയെ ഔട്ടാകുമായിരിക്കും"
ശിവരാമൻ മെല്ലെ ചിരിച്ചു.
"എടോ, അതാണ്‌ പാട്‌. അവർക്കൊന്നും അറിയില്ല. മായ്ച്ചു കളഞ്ഞ സ്ലേറ്റ്‌ പോലെ എല്ലാം പഠിപ്പിക്കണം. ചടങ്ങാ. പിന്നെ കാശ്‌ കിട്ടുന്ന ഏർപ്പാടായതു കൊണ്ട്‌..."
അയാൾ ചുണ്ടിന്‌ സിപ്പിടുന്നതു പോലെ ആംഗ്യം കാണിച്ചു.
അഞ്ജന ചിരിച്ചു.
"അവൾ വന്നിരുന്നോ, ദീപിക?"
ശിവരാമൻ അത്ഭുതത്തോടെ അവളെ നോക്കി.
"യാ, എങ്ങനെ മനസ്സിലായി"
"ഗോൾഡ്‌ ലൈറ്റ്സ്‌ സിഗരറ്റ്‌"
അവജ്ഞയോടെ അവൾ പറഞ്ഞു.
"അവളെയൊക്കെ ഒഴിവാക്കിക്കൂടേ?"
അവൾ ദേഷ്യത്തോടെ പിറുപിറുത്തു.
"ഹൗ.."
ശിവരാമൻ ചീറി.
"എന്റെ ആദ്യത്തെ കസ്റ്റമറായിരുന്നു ദീപിക. അങ്ങനങ്ങ്‌ ഒഴിവാക്കാൻ പറ്റുമോ?"
"നിനക്കെന്താ സെറ്റിമൻസോ അതോ സിമ്പതിയോ?"
ശിവരാമൻ ചിരിചു.
"അല്ല, കടപ്പാട്‌"
അഞ്ജന പുച്ഛത്തോടെ അവനെ നോക്കി.
"നിനക്ക്‌ വൈൻ വേണോ?"
"ആം, റെഡ്‌ വൈൻ"
അഞ്ജന പൊട്ടിച്ചിരിച്ചു.
"ആം..."
അവന്റെ സംസാര ശൈലി അനുകരിച്ചു കൊണ്ട്‌ അവൾ പറഞ്ഞു.
"എർണ്ണാളത്ത്‌ വന്നിട്ട്‌ വർഷം നാലായി. എന്നിട്ടും നിന്റെ ഭാഷയ്ക്കൊരു ചെയ്ഞ്ചൂല്ല"
അവൾ എണീറ്റ്‌ ഷെൽഫിൽ വെച്ചിരുന്ന റെഡ്‌ വൈൻ ബോട്ടിൽ തുറന്ന് വൈൻ ഗ്ലാസിലേക്ക്‌ പകർന്നു.
"കുടിക്കില്ല , വലിക്കില്ല. ആകെയുള്ളത്‌ ഈ നിരുപദ്രവകാരിയായ വൈൻ മാത്രം"
അവൾ ഗ്ലാസ്‌ ശിവരാമനു കൊടുത്തു.
"നിനക്കെങ്ങനെ ഇങ്ങനെ കണ്ട്രോൾ ചെയ്യാൻ പറ്റുന്നു?"
ശിവരാമൻ വൈൻ ഒന്നു സിപ്പ്‌ ചെയ്ത്‌ അവളെ നോക്കി.
"അതിനെക്കാളൊക്കെ ലഹരിയുള്ളത്‌ എനിക്ക്‌ ഇവിടെ കിട്ടുന്നുണ്ടല്ലോ"
അഞ്ജന ഒന്ന് പിടഞ്ഞു.
"അയ്യട, ഈ നാക്ക്‌ കൂടി ഇല്ലായിരുന്നെങ്കിൽ..."
"നാക്കൊക്കെ പിന്നീട്‌ ഉണ്ടായതാ. ഞാൻ ഇവിടെ വരുമ്പോ ബസ്‌ സ്റ്റാന്റിനടുത്തുള്ള ആ ലോഡ്ജിലായിരുന്നു. ഞാൻ എത്തിയതിന്റെ പിറ്റേന്ന്. ഏജന്റ്‌ എന്നെ വിളിപ്പിച്ചു. ഹബീബ്‌, അതായിരുന്നു ഏജന്റിന്റെ പേര്‌"
അഞ്ജന ഇടക്ക്‌ കയറി.
"അയാളല്ലേ ഇപ്പോ ബീച്ച്‌ പരിസരത്ത്‌ ലോട്ടറിക്കച്ചവടം നടത്തുന്നത്‌?"
ഒഴുക്ക്‌ മുറിഞ്ഞ ഈർഷ്യയോടെ അയാൾ അവളെ നോക്കി.
"ആം, ബിസിനസൊക്കെ പൊട്ടി. അന്നെന്നെ വിളിച്ച്‌ ഞാൻ താഴെ എത്തിയപ്പോ അവിടെ വേറെ മൂന്ന് പേരുണ്ട്‌. ഞങ്ങളെ നിരത്തി നിർത്തി. ഒരു പെണ്ണ്‌ വന്ന് ഞങ്ങളെ സൂക്ഷിച്ച്‌ നോക്കി. എന്നിട്ട്‌ എന്നെ ചൂണ്ടീട്ട്‌ 'നീ വാടാന്ന്'. എന്റെ ആദ്യത്തെ കസ്റ്റമർ."
അയാൾ വൈൻ കുടിച്ചു തീർത്തു. അഞ്ജന അയാളെ ശ്രദ്ധിക്കുകയായിരുന്നു. അവൾ ധൃതിയിൽ ഹാൻഡ്ബാഗിൽ നിന്ന് ഏതാനും നോട്ടുകൾ എടുത്ത്‌ അവന്റെ മടിയിലേക്കിട്ടു. അത്‌ ഒരടയാളമായിരുന്നു.
**********
അഞ്ജന നഗ്നയായി കട്ടിലിൽ കിടക്കുകയായിരുന്നു. ശിവരാമൻ ധൃതിയിൽ വസ്ത്രം മാറി.
"വീഞ്ഞ്‌ പഴകുമ്പോഴാണ്‌ ശരിക്കും സ്വാദ്‌ കൂടുന്നത്‌"
അഞ്ജനയുടെ അഭിപ്രായത്തിന്‌ പ്രത്യുപകാരമായി ശിവരാമൻ അവൾക്ക്‌ ഒരു 'കോമ്പ്ലിമെന്ററി' ഉമ്മ സമ്മാനിച്ചു.
പെട്ടെന്ന് കോളിംഗ്‌ ബെൽ. അഞ്ജന ഞെട്ടിയെണീറ്റ്‌ പകപ്പോടെ ശിവരാമനെ നോക്കി.
"നീ ആരാന്ന് നോക്കിയേ. അകത്തേക്ക്‌ വിടരുത്‌. ഞാനൊന്ന് ഡ്രസ്സ്‌ മാറട്ടെ"
അവൾ പെട്ടെന്ന് വസ്ത്രം മാറാൻ തുടങ്ങി.
ശിവരാമൻ മെല്ലെ വാതിൽ തുറന്നു.
"സർ, പിസ്സ"
ചുവപ്പിൽ മുങ്ങിയ പാന്റും ഷർട്ടും ഒരു തൊപ്പിയും വെച്ച പിസ ഡെലിവറി ബോയ്‌ അവന്റെ തോളിൽ തൂക്കിയിരുന്ന ബാഗിൽ നിന്ന് ഒരു പാക്കറ്റ്‌ പിസ്സ എടുത്ത്‌ അയാളുടെ നേരെ നീട്ടി. ശിവരാമൻ അത്‌ വാങ്ങി ടീപോയിലേക്ക്‌ വെച്ചു. മേശവലിപ്പിൽ നിന്നും പണമെടുത്ത്‌ പിസ ഡെലിവറി ബോയ്ക്ക്‌ കൊടുത്ത്‌ വാതിലടക്കുമ്പോൾ മുറിയിൽ നിന്നും അഞ്ജന പതിയെ നടന്ന് വന്നു.
"ആരാ?"
"പിസ ഡെലിവറി ബോയ്‌"
അയാൾ പൊട്ടിച്ചിരിച്ചു.
അഞ്ജന നെഞ്ചിൽ കൈ വെച്ച്‌ ശ്വാസം ആഞ്ഞു വലിച്ചു.
"എന്റെ ദേവീ, എന്റെ പാതിജീവൻ പോയി"
ശിവരാമൻ പൊട്ടിച്ചിരി ബാക്കി പൂർത്തിയാക്കി.
"നിന്റെയൊരു ചിരി!"
അഞ്ജന അയാളുടെ കയ്യ്‌ സാരിക്കിടയിലൂടെ കാണുന്ന നഗ്നമായ തന്റെ വയറിലേക്ക്‌ വെച്ചു. അയാളുടെ കഴുത്തിലൂടെ കയ്യിട്ട്‌ അവൾ ചുണ്ടുകൾ കൊണ്ട്‌ അയാളുടെ നാവുഴിഞ്ഞു.
"നിന്നാൽ ശരിയാവില്ല. ഞാൻ വരാം"
ധൃതിയിൽ അതിൽ നിന്നും മോചിതയായി അവൾ വാതിൽ തുറന്നു. ഒരു നിമിഷം അയാളെ നോക്കിയ ശേഷം വാതിലടച്ച്‌ അവൾ അപ്രത്യക്ഷയായി. ശിവരാമൻ സോഫയിലേക്ക്‌ വീണു.

രണ്ട്‌: ആനി

സ്ത്രീ സുരക്ഷയെപ്പറ്റിയുള്ള ക്ലാസ്‌ കഴിഞ്ഞപ്പോ സമയം 12. സംഘാടകർ ഉച്ച ഭക്ഷണം കഴിക്കാൻ ക്ഷണിച്ചെങ്കിലും ആനി ഒഴിഞ്ഞു മാറി. അവളുടെ മനസ്സിൽ മറ്റൊരു പദ്ധതി രൂപം കൊണ്ടു കഴിഞ്ഞിരുന്നു. അവൾ ഊബർ ആപ്പിൽ കയറി ഒരു ടാക്സി ഓർഡർ ചെയ്തിട്ട്‌ അടുത്തുള്ള കോഫീ ഷോപ്പിലേക്ക്‌ കയറി. ഒരു ബ്ലാക്ക്‌ ടീ മാത്രം ഓർഡർ ചെയ്ത്‌ അവിടെ ഇരിക്കുമ്പോൾ രണ്ട്‌ പെൺകുട്ടികൾ അടുത്തേക്ക്‌ വന്നു.
"മാം, ഞങ്ങളിവിടെ ഇരുന്നോട്ടെ?"
"ഇരിക്കിരിക്ക്‌"
ആനി ചുണ്ടിലൊരു പുഞ്ചിരി ഫിറ്റ്‌ ചെയ്ത്‌ അവരോട്‌ ഇരിക്കാൻ കൈയാംഗ്യം കാണിച്ചു. അവർ അവിടെ ഇരുന്നു.
"ക്ലാസ്‌ നന്നായിരുന്നു മാം"
കണ്ണട വെച്ച, തടിച്ച കുട്ടി പറഞ്ഞു. ആനി തലയാട്ടി.
"ഓ, അപ്പോ ക്ലാസിലുണ്ടായിരുന്നോ?"
കാപ്പി മേശപ്പുറത്തെത്തി.
"ഉവ്വ്‌, മാം"
മുടി രണ്ടായി പിന്നിയിട്ട മട്ടേ കുട്ടി പറഞ്ഞു.
"ആക്ച്വലി, ഞങ്ങൾ മാമിനെ ഒന്ന് കാണാനിരിക്കുകയായിരുന്നു"
ആനി കാപ്പി കുടിച്ചു കൊണ്ടിരുന്നു.
"എന്താ കാര്യം?"
അവർ പരസ്പരം നോക്കി.
"ഞങ്ങൾ ലവേഴ്സ്‌ ആണ്‌"
മടിച്ചു മടിച്ചാണ്‌ പന്നിവാൽ മുടിക്കാരി പറഞ്ഞത്‌. ആനി അത്ഭുതത്താൽ ചൂളിപ്പോയി.
"ആഹാ, കൊള്ളാലോ. കങ്ക്രാസ്‌"
അവർ ചിരിച്ചു. മുഖം തെളിഞ്ഞു.
"പക്ഷേ, മാമിനറിയാലോ സൊസൈറ്റി. സപ്പോർട്ട്‌ ഇല്ല. ഒന്ന് ഹെൽപ്‌ ചെയ്യാൻ പറ്റ്വോ?"
ആനി ചായ കുടിച്ച്‌ തീർത്തു.
"ഷുവർ. ദാ എന്റെ നമ്പർ. വിളിക്കണം, ഓക്കെ?"
അവൾ അവർക്ക്‌ തന്റെ മൊബെയിൽ നമ്പർ കൈമാറിയിട്ട്‌ വേഗം എഴുന്നേറ്റു. ടാക്സി വന്നിരിക്കുന്നു.
*******
"ലിഫ്റ്റ്‌ വർക്കിങ്ങല്ല ചേച്ചീ"
ലിഫ്റ്റിലെ ബട്ടണിൽ കുത്തിക്കൊണ്ടിരിക്കുമ്പോൾ സെക്യൂരിറ്റി എന്തോ അപരാധം പോലെ പറഞ്ഞു. അവൾ നിസ്സഹായതയോടെ പടികളിലേക്ക്‌ നോക്കി.
പഴയ ഊർജ്ജം ഇല്ല. കുറച്ചടികൾ വെക്കുമ്പോഴേക്കും തളർന്ന് പോകുന്നു. അവൾ പല തവണ നിന്ന് കിതച്ചു. അവസാനം നാലാം നിലയിലേക്ക്‌ കയറിയപ്പോൾ ഇടനാഴിയുടെ അങ്ങേയറ്റത്ത്‌ ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന ശിവരാമനെ അവൾ കണ്ടു. സാരിത്തലപ്പു കൊണ്ട്‌ പെട്ടെന്ന് വിയർപ്പ്‌ ഒപ്പാൻ ശ്രമിച്ചെങ്കിലും ശിവരാമൻ അവളെ കണ്ടു.
"ഇതെന്താ, യുദ്ധമായിരുന്നോ?"
അയാൾ ഫോണിന്റെ മൗത്ത്പീസ്‌ പൊത്തിപ്പിടിച്ചു കൊണ്ട്‌ ചോദിച്ചു.
"ലിഫ്റ്റ്‌ കേടാ. നടന്നു"
വിളറിയ ഒരു ചിരിയുടെ അകമ്പടിയോടെ കിതച്ചു കൊണ്ട്‌ അവൾ പറഞ്ഞു.
"ങാ, അകത്തേക്കിരി. ഞാൻ വരാം"
അയാൾ ആംഗ്യം കൊണ്ട്‌ അത്രയും പറഞ്ഞിട്ട്‌ വീണ്ടും ഫോൺ സംസാരം തുടർന്നു.
ചെന്ന് കേറിയ പാടെ ആനി സോഫയിലേക്ക് വീണു. തന്റെ ഹാൻഡ് ബാഗ് അവൾ ടീപ്പോയിലേക്കിട്ടു. ഇരുന്ന് കിതപ്പു മാറ്റുന്നതിനിടെ ശിവരാമൻ കയറി വന്നു.
"നീ ഫെമിനിസ്റ്റാണോ?"
യാതൊരു മുഖവുരയും കൂടാതെയുള്ള ശിവരാമന്റെ ആ ചോദ്യം കേട്ടപ്പോൾ അവൾ അമ്പരന്നു.
"നീ എന്താ അങ്ങനെ ചോദിച്ചത്?"
അമ്പരപ്പ് ചോദ്യരൂപത്തിൽ പുറത്തേക്ക്. അതിനു മറുപടിയായി ശിവരാമൻ തന്റെ ലാപ്പ് തുറന്ന് അവളുടെ മുന്നിലേക്ക് വെച്ചു. ഏതോ ഒരു ഓൺലൈൻ പത്രത്തിലെ വാർത്തയാണതിൽ.
'സ്ത്രീ സുരക്ഷാ കാമ്പയിൻ; ഉത്‌ഘാടനം ആനി ജോണ്സൻ'
അവൾ അത് വായിച്ച് ചോദ്യ ഭാവത്തിൽ അയാളെ നോക്കി.
"ഇത് നീയല്ലേ?"
"അതെ. ഇന്നത്തെ പ്രോഗ്രാമായിരുന്നു. ഇത് കഴിഞ്ഞിട്ടാ ഞാനിങ്ങോട്ട് വന്നത്"
"അപ്പോ നീ ഫെമിനിസ്റ്റല്ലേ?"
അയാളുടെ മുഖത്തെ അത്ഭുത ഭാവം കണ്ട് അവൾ അമ്പരന്നു.
"അതെ, അതിനെന്താ? നിനക്കെന്തെങ്കിലും പ്രശ്നമുണ്ടോ?"
ശിവരാമൻ ലാപ്പടച്ചു.
"എനിക്കൊരു പ്രശ്നവുമില്ല. അല്ല.."
അവൾ ചെവി കൂർപ്പിച്ചു.
"നീ ഫെമിനിസ്റ്റല്ലേ? പിന്നെന്തിനാ എന്നെ തേടി വരുന്നത്?"
അവൾ അയാളെ ചുഴിഞ്ഞ് നോക്കി.
"ഞാൻ ഒരു പെണ്ണായതു കൊണ്ട്"
ആ മറുപടി അയാളെ തൃപ്തനാക്കിയില്ലെന്ന് ചുളിഞ്ഞ അയാളുടെ മുഖം സാക്ഷ്യപ്പെടുത്തി.
ആനി തുടർന്ന്:
"ഞാൻ ഫെമിനിസ്റ്റാണ്, പുരുഷ വിരോധിയല്ല"
അയാൾ പുതിയ ഒരു കാര്യം കേൾക്കുന്നതു പോലെ അവളെ ഉറ്റു നോക്കി.
"ഫെമിനിസ്റ്റെന്നാൽ പുരുഷ വിരോധി എന്ന് വിവക്ഷയില്ല. സ്ത്രീ സമത്വം ആണ് എന്റെ അജണ്ട. സോ കോൾഡ് ഫെമിനിസ്റ്റുകളുണ്ടാവും, പുരുഷ വിരോധവും പേറി നടക്കുന്നവർ. അത് വിവരക്കേടിന്റെ പ്രശ്നമാണ്. അതിൽ എന്നെ കൂട്ടണ്ട"
ശിവരാമൻ ചിരിച്ചു. പെട്ടെന്ന് ആനിയുടെ ഫോണിലേക്ക് ഒരു കോൾ. അവൾ അത് പെട്ടെന്ന് കട്ട് ചെയ്തു.
"ശല്യം!"
ശിവരാമൻ ചോദ്യഭാവത്തിൽ അവളെ നോക്കി.
"ഓ, അത് ഒരു ലെസ്ബിയൻ കപ്പിൾസ്. എന്റെ ഹെല്പ് വേണമത്രേ. ചടങ്ങാ. ഇതൊക്കെ ആലോചിച്ച് ഇറങ്ങിപ്പുറപ്പെട്ടാൽ പോരെ? കുറേ ഹോമോസെക്ഷ്വൽസ് ഇറങ്ങിയിരിക്കുന്നു"
ഈര്ഷ്യയോടെയുള്ള അവളുടെ സംസാരം കേട്ട ശിവരാമൻ വീണ്ടും ചിരിച്ചു.
"അല്ല, സംസാരിച്ച് സമയം കളയാനാ നിന്റെ പ്ലാൻ?"
അവൾ സോഫയിൽ നിന്നും എഴുന്നേറ്റു.
"വന്നേ"
ശിവരാമന്റെ ബനിയനിൽ പിടിച്ച് അയാളെ എഴുന്നേൽപ്പിക്കുന്നതിനോടൊപ്പം അവൾ അത് ഊരി സോഫയിലേക്കിട്ടു.
***********************************
"നീ ഡിസ്റ്റർബ്ഡ് ആണോ?"
സാരിയുടെ മുന്താണി നേരെയാക്കുന്നതിനിടെ ആനി ചോദിച്ചു. ശിവരാമൻ കിടക്കുകയായിരുന്നു. അയാൾ മറുപടി ഒന്നും പറയാതെ അവളെ അലസമായി ഒന്ന് നോക്കി.
"പെർഫോമൻസ് മോശമായിരുന്നേ ..."
അപ്പോഴും അയാൾ ഒന്നും മിണ്ടിയില്ല. ആനി ഹാൻഡ് ബാഗിൽ നിന്നും ഏതാനും നോട്ടുകളെടുത്ത് മേശപ്പുറത്ത് വെച്ചു.
"ഞാൻ പോവുകയാണ്"
അപ്പോഴും അയാൾ നിശബ്ദത പാലിച്ചു.
ആനി പുറത്തേക്ക് പോയി.

മൂന്ന്: ദീപിക
ബസ്സിറങ്ങാൻ നേരം ദീപിക ശ്രദ്ധിച്ചത് വാതിൽക്കൽ നിന്ന കിളി മുട്ടിയുരുമ്മുമോ എന്നാണ്. അയാൾക്ക് ആ അസുഖം ഉള്ളതാണ്. ഇന്നും അങ്ങനെ ചെയ്തിരുന്നെങ്കിൽ അവൾ മുഖമടച്ച് ഒന്ന് കൊടുത്തേനെ. പക്ഷേ, ഒന്നുമുണ്ടായില്ല. അവൾ ബസ്സിറങ്ങി റോഡിന്റെ ഓരം ചേർന്ന് നടന്നു. സെക്യൂരിറ്റി ഗേറ്റു തുറന്നത് പുച്ഛത്തോടെയാണ്. അത് ഇപ്പോൾ പഴകിയിരിക്കുന്നു. അവൾ അത് കാര്യമാക്കിയില്ല. ദീപിക ലിഫ്റ്റ് ഉപയോഗിക്കാറില്ല. പടികൾ കയറിയാണ് അവളുടെ പോക്ക്. വാഹനം പരമാവധി ഒഴിവാക്കി നടപ്പാണ് അവളുടെ രീതി. അതു കൊണ്ട് തന്നെ ഇപ്പോഴും അവളുടെ ശരീരം ഉടയാതെ കാത്തു സൂക്ഷിക്കാൻ അവൾക്ക് കഴിയുന്നു.
ശിവരാമൻ വാതിൽ തുറന്നത് ക്ഷീണത്തോടെയാണ്.
"ഡേയ്, എന്തര് പറ്റിയെടാ?"
അവന്റെ തോളിൽ പിടിച്ചു കൊണ്ട് ദീപിക ചോദിച്ചു.
"എന്ത്, നിനക്ക് വയ്യേ?"
"ഏയ്, അതൊന്നുമില്ല. ഉറക്കമായിരുന്നു"
സോഫയിലേക്കിരുന്നു കൊണ്ട് അയാൾ പറഞ്ഞു.
"ഓ, അത്രേം ഒള്ളാരുന്നാ. ഞാനങ്ങ് പ്യാടിച്ച്"
അയാളുടെ രഹസ്യ ഭാഗത്തേക്ക് കൈ മുട്ടമർത്തി അവൾ നെടുവീർപ്പിട്ടു.
"ഇപ്പോ എവിടന്നാണ് വരവ്?"
അവളുടെ തോളിലൂടെ കയ്യിട്ടു കൊണ്ട് ശിവരാമൻ ചോദിച്ചു.
"ഞാൻ വീട്ടില് പോയിരുന്നെടെ. അവിടെ അങ്ങേർടെ ഓരോ കളികള്. എനിക്കങ്ങ് കലിപ്പായി. ഞാൻ ഇങ്ങ് പോന്ന്"
ശിവരാമൻ ഒരു കോട്ടുവായിട്ടു.
അത് കണ്ട ദീപിക അവളുടെ കയ്യ് കൊണ്ട് അയാളുടെ വായ പൊത്തി.
"ഡേയ്, അലമ്പാക്കല്ല്. ഞാൻ വന്നിരിക്കണ തന്നെ കൊറച്ച് സമാധാനത്തിനാണ്. അറിയാലാ. അത് നീയായിട്ട് നശിപ്പിക്കല്ല്"
അയാൾ കൈ കൊണ്ട് അവളെ ചുറ്റിപ്പിടിച്ചു.
"ഏയ്, യാതൊന്നുമില്ല. ഞാൻ ഓക്കെയായി."
"വോ, അത് മതി"
***************************
"നിനക്ക് ഓര്മയുണ്ടോടാ, ഞാൻ നിന്ന ആദ്യായിട്ട് കണ്ട അന്ന്. നീ അന്ന് എന്തര് മെലിഞ്ഞതായിരുന്ന്. ഇപ്പം കേറി അങ്ങ് കൊഴുത്ത്"
ശിവരാമൻ ബെഡ്‌ഡിൽ എഴുന്നേറ്റിരുന്നു.
"പിന്നെ, ഓര്മയുണ്ടോന്ന്. അതൊന്നും ഞാൻ മറന്നിട്ടില്ല"
അവൾ വാത്സല്യത്തോടെ അയാളുടെ താടിയിൽ പിടിച്ചു.
"ഞാൻ പോണ്. താമസിച്ചാ ശരിയാവൂല"
അവൾ പെട്ടെന്നെഴുന്നേറ് സാരി ഉടുത്തു.
"പോട്ടാ?"
ഉത്തരം വേണ്ടാത്തൊരു ചോദ്യം അകത്തളത്തിലേക്കിട്ട് അവൾ പോയി. ശിവരാമൻ ചിന്തകളുടെ ഭാരവും പേറി സോഫയിലേക്കിരുന്നു.
**********************************

നാല്: ശിവരാമൻ

'കേരളത്തിലെ ആദ്യത്തെ ആൺവേശ്യ മരണപ്പെട്ട നിലയിൽ. ആത്മഹത്യ എന്ന് സംശയം' എന്ന ഫ്‌ളാഷ് ന്യൂസ് ചാനലിൽ ഓടിത്തുടങ്ങിയതിന്റെ പത്താം മിനിറ്റിൽ മൂന്ന് പെണ്ണുങ്ങളും ജാമ്യമെടുക്കാൻ വക്കീലിനെ പോലും തയാറാക്കി വെച്ചിരുന്നു. പക്ഷേ, വേണ്ടി വന്നില്ല. മരണം ആത്മഹത്യയാണെന്ന് തെളിഞ്ഞു. ഉറക്ക ഗുളികയുടെ കുപ്പി പോലീസ് കണ്ടെടുത്തു.
അഞ്ജന വൈകുന്നേരങ്ങളെ ടിവിയിൽ ചാനൽ മാറ്റി കൊന്നു കളഞ്ഞു. അയൽക്കൂട്ടത്തിൽ പോയി നാടിന്റെ അവസ്ഥയെപ്പറ്റി ആവലാതിപ്പെട്ടു. ആൺവേശ്യയത്രേ!
ആനി പ്രസംഗപീഠങ്ങളും ഇടങ്ങളും മാറിക്കൊണ്ടിരുന്നു. 'ആൺവേശ്യ പിടിമുറുക്കുന്ന കേരളം' എന്ന ലേഖനം ദേശീയ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. ആൺവേശ്യയത്രേ!
ദീപിക തന്റെ തിരച്ചിൽ വീണ്ടും തുടർന്നു. അവൾക്ക് നേരം പൊക്കാൻ കേൾവിക്കാറുണ്ടായിരുന്നില്ല. അവൾ നടപ്പ് തുടർന്നു. അവൾക്ക് വൈകുന്നേരങ്ങൾ രാത്രികളിലേക്കും രാത്രികൾ പിറ്റേന്ന് പ്രഭാതങ്ങളിലേക്കും നീട്ടണമായിരുന്നു. അവൾ വീണ്ടും ശിവരാമനെ തേടിയിറങ്ങി.