Thursday, June 19, 2014

പ്രണയം ചിതലരിക്കപ്പെട്ടാല്


തല്ക്കാലം അവളെ നമുക്ക് ഷെമി എന്നു വിളിക്കാം. ഞങ്ങള് വീട് വെച്ച് താമസിക്കാന് തുടങ്ങിയതിന്റെ രണ്ടാം വര്ഷമാണ് അവര് ഞങ്ങളുടെ വീടിനടുത്തേക്ക് താമസം മാറുന്നത്. ആ സമയത്ത് ഞാന് ഹോസ്ടലില് പഠിക്കുകയായിരുന്നു. അവളുടെ വാപ്പ എന്റെ വാപ്പയുടെ സുഹൃത്തായിരുനു. ചെറുപ്പത്തില് വാപ്പയോടൊപ്പം പള്ളിയിലേക്കും മറ്റും പോകുമ്പോള് അയാളെ ഞാന് കണ്ടിട്ടുണ്ട്. ഒരു പാവം മനുഷ്യന്. അയാളായിരുന്നു എനിക്ക് ആദ്യമായി പോളോ വാങ്ങിത്തന്നത്. അയാളുടെ പേര് തത്കാലം പറയുന്നില്ല.
അപ്പോ പറഞ്ഞു വന്നത് അവര് താമസിക്കാന് വന്നതാണ്. ഇടക്കെപ്പോഴോ വീട്ടിലേക്ക് വിളിച്ചപ്പോള് ഉമ്മ പറഞ്ഞു, അവര് വീടിനടുത്തേക്ക് താമസം മാറിയെന്ന്. പ്രത്യേകിച്ചൊന്നും തോന്നിയില്ല. വാപ്പയുടെ കൂട്ടുകാരന്, എനിക്ക് പരിചയമുള്ള ഒരു ആള് കുടുംബത്തോടൊപ്പം താമസിക്കാന് വന്നു. അതിലിപ്പോള് എന്താ.
അവധിക്ക് ഞാന് നാട്ടിലെത്തി. വഴിയില് വെച്ചു തന്നെ അയാളെ കണ്ടു. പരസ്പരം വിശേഷങ്ങള് ചോദിച്ചറിഞ്ഞു.
"വീട്ടിലേക്കൊക്കെ വരണം. നമുക്ക് ക്രിക്കറ്റ് കളിക്കാം"
അതൊരു പ്രലോഭനപരമായ ക്ഷണമായിരുന്നു, എനിക്ക്.
അങ്ങനെ പിറ്റേന്ന് രാവിലെ അയാളുടെ വീട്ടില് ചെന്ന് പത്രത്തിലെ കായികം പേജ് വായിച്ച് പരസ്പരം അഭിപ്രായ പ്രകടനം നടത്തുന്നതിനിടയിലാണ് അവളെ ഞാന് ആദ്യമായി കാണുന്നത്.
"ഉമ്മീ, ഇന്നു വൈകിട്ട് ഞാന് വരുമ്പോള് ആ ചുരിദാര് തയ്ച്ചു വെച്ചേക്കണം"
എന്ന് ഉമ്മയോടു പറഞ്ഞ് വരാന്തയിലേക്ക് ഉമ്മയോടൊപ്പം അവള് ഇറങ്ങി വന്നു. അവള് എന്നെ ഒന്നു നോക്കി. ഞാന് അവളെയും. എന്നിട്ട് ഉമ്മയോടും വാപ്പയോടും യാത്ര പറഞ്ഞ് അവള് പോയി. അവള് പോയ പാടെ അവളുടെ ഉമ്മ അകത്തേക്കും കയറിപ്പോയി. അപ്പോള് അവളുടെ വാപ്പ ചോദിച്ചു-
"നീ കണ്ടിട്ടില്ലേ അവളെ?"
"ഇല്ല, ഓര്മയില്ല"
"കുഞ്ഞിലേ കണ്ടിട്ടുണ്ട്. മൂത്ത മോളാ"
"ഓ"
പിന്നെ എല്ലാ ദിവസവും രാവിലെ ഞാന് അവളുടെ വീട്ടില് ഹാജരുണ്ടായിരുന്നു. സത്യമായും അവളെ കാണാന് ആയിരുന്നില്ല. പത്രവും വായിച്ച് ക്രിക്കറ്റും കളിക്കാനായുള്ള പോക്കായിരുന്നു അത്. എന്റെ ഈ പതിവ് തുടര്ന്നപ്പോള് അവളുടെ ഉമ്മ ഒരിക്കല് അവളുടെയും അവളുടെ വാപ്പയുടെയും മുന്നില് വെച്ച് ആരോടെന്നില്ലാതെ പറഞ്ഞു-"ഇവിടെ ചിലര് വരുന്നത് എന്തിനാണെന്നൊക്കെ അറിയാം"
അവള് എന്നെയും ഉമ്മയേയും മാറി മാറി നോക്കി. എന്നും കാണുന്നുണ്ടെങ്കിലും ഇതു വരെ ഞങ്ങള് തമ്മില് ഒന്നു സംസാരിച്ചിട്ടു കൂടിയില്ല. പക്ഷെ, അവളുടെ ഉമ്മ അപ്പറഞ്ഞത് എനിക്ക് കൊണ്ട്. അപ്പോ തന്നെ ആ വീട്ടില് നിന്നും ഇറങ്ങി. പിന്നീട് കുറേ കാലത്തേക്ക് അങ്ങോട്ട്‌ പോയിട്ടേയില്ല.
അവധി കഴിഞ്ഞ് ഞാന് തിരിച്ചു പോയെങ്കിലും ഉടനേ വരേണ്ടി വന്നു. പോയി രണ്ടാഴ്ച്ച കഴിഞ്ഞപ്പോള് തന്നെ പനി പിടിച്ച് ഞാന് വീണ്ടും വീട്ടിലെത്തി. മഴക്കാലമായിരുന്നു. അവള് അപ്പോള് പ്ലസ് ടൂവിലായിരുന്നു പഠിച്ചിരുന്നത്. മിക്ക ദിവസവും അവള് സ്കൂള് കഴിഞ്ഞു വരുന്നത് ഞാന് കാണാറുണ്ടായിരുന്നു. ഒരിക്കലും സംസാരിക്കാന് ശ്രമിച്ചില്ല. കുറച്ചു ദിവസങ്ങള് കഴിഞ്ഞപ്പോള് പനി കുറഞ്ഞു. രണ്ടു ദിവസം കൂടി കഴിഞ്ഞു പോകാമെന്ന് കരുതി. അന്നു വൈകിട്ട് അവള് വരുമ്പോള് ഞാന് ഇത്തയുമായി സംസാരിച്ചു കൊണ്ട് മുറ്റത്തു നില്ക്കുകയായിരുന്നു. അവളെ കാണാത്തതു പോലെ ഞാനും എന്നെ കാണാത്തതു പോലെ അവളും പെരുമാറി. ഇത്തയോട് അവള് എന്തൊക്കെയോ സംസാരിക്കുന്നത് കേട്ടു.
"എന്തെടേ, നിങ്ങള് മിണ്ടില്ലേ?"
അവള് പോയിക്കഴിഞ്ഞപ്പോള് ഇത്ത എന്നോട് ചോദിച്ചു.
"ഇല്ല"
"അതെന്താ?"
ഒന്നും പറയാതെ ഞാന് ഒഴിഞ്ഞു മാറി.
പിറ്റേന്ന് നല്ല മഴയത്താണ്. ഞാന് കൊച്ച്ചാപ്പയുടെ ബൈക്കില് ഡ്രൈവിങ്ങ് പഠിക്കുകയായിരുന്നു. ഉമ്മ വീട്ടില് നിന്ന് എന്നെ വഴക്കു പറയുന്നു.
മഴ നനഞ്ഞ് ബൈക്ക് ഓടിച്ചു കൊണ്ടു വരുമ്പോള് അവള് നടന്നു വരുന്നത് ഞാന് കണ്ടു. പിങ്ക് നിറത്തിലുള്ള റോസാപ്പൂക്കളുടെ പടമുള്ള ഒരു കുടയും ചൂടിയാണ് വരവ്. അവള് കടന്നു പോയ്ക്കോട്ടെ എന്നോര്ത്ത് ഞാന് ബൈക്ക് നിര്ത്തി. അവള് അടുത്തേക്ക് വന്ന് ഒന്നു ചിരിച്ചു, ഞാനും.
"മഴയത്ത്താണോ ബൈക്കോടിക്കുന്നത്?"
ഞാന് വെറുതേ ഒന്നു ചിരിച്ചു.
"പനി അല്ലായിരുന്നോ?"
"ങും"
"ഇനിയും പനി പിടിക്കില്ലേ?"
"ഇല്ല, വെറുതേ ബൈക്ക് എടുത്ത്തെന്നെയുള്ളൂ. കഴിഞ്ഞു"
"ങാ"
കുറച്ച് സമയം കൂടി അവിടെ നിന്നിട്ട് ഒരു പുഞ്ചിരി സമ്മാനിച്ച് അവള് പോയി.
അന്നാണ് ഞങ്ങള് സംസാരിക്കുന്നത്. പിറ്റേന്ന് തന്നെ ഞാന് ഹോസ്ടലിലേക്ക് തിരിച്ചു പോയി. അത് കഴിഞ്ഞ് വന്നത് 2 മാസത്തെ നീണ്ട അവധിയായിരുന്നു. ആ അവധിക്ക് ഞങ്ങള് കുറച്ചു കൂടി അടുത്തു. നല്ല സുഹൃത്തുക്കളായി. അവള് എന്റെ വീട്ടിലേക്ക് വരാന് തുടങ്ങി. എന്നാലും അവളുടെ വീട്ടിലേക്ക് ഞാന് പോയില്ല.
ആയിടക്കാണ് അവളുടെ വാപ്പ സെക്കണ്ട് ഹാൻഡ് മൊബൈല് ഫോണിന്റെ കച്ചവടം തുടങ്ങുന്നത്. ഞാനും ഒരു ഫോണ് വാങ്ങി. Nokia 6030. ഫോണ് വാങ്ങുന്ന സമയത്ത് അവളും ഉണ്ടായിരുന്നു വീട്ടില്.
ഫോണ് വാങ്ങിക്കഴിഞ്ഞപ്പോള് ഫോണിന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നു നോക്കാന് വേണ്ടി അവളുടെ വാപ്പ അവളോട് അകത്തു നിന്നും അയാളുടെ ഫോണ് എടുത്തു കൊണ്ട് വരാന് പറഞ്ഞു. അവള് ഫോണ് എടുത്തു കൊണ്ട് വന്നിട്ട് എന്നോട് നമ്പര് പറയാന് പറഞ്ഞു. ഞാന് നമ്പര് പറഞ്ഞു. ഞങ്ങള് പരസ്പരം ഹലോ പറഞ്ഞു ഫോണിന്റെ ഇയര് പീസും മൈക്കുമൊക്കെ ചെക്ക്‌ ചെയ്തു. കുഴപ്പമൊന്നുമില്ല. ഞാന് പോകാനായി ഇറങ്ങി. അപ്പോള് അയാളും എനിക്കൊപ്പം ഇറങ്ങി. ഞാന് മുറ്റത്തേക്കിറങ്ങിയതും എന്റെ ഫോണിലേക്കൊരു കോള്.
'ഫോണ് എടുക്കുന്നതിനു മുന്പേ കോളോ?'
ഞാന് നോക്കുമ്പോള് ഏതോ പരിചയമില്ലാത്ത നമ്പരാണ്. കോള് എടുക്കാന് തുടങ്ങിയതും കട്ടായി. അപ്പോള് അവളുടെ വാപ്പ എന്താണെന്നു ചോദിച്ചു.
"ഏയ്‌, ഒരു മിസ്‌ കോള്"
"ങാ..."
എനിക്കപ്പോള് ഒരു സംശയം. ഇനിയിപ്പോ ഷെമി ആയിരിക്കുമോ മിസ്‌ കോള് അടിച്ചത്. വീട്ടിലേക്ക് ചെന്ന് ഇത്തയുടെ ഫോണില് നോക്കി സംശയ നിവാരണം നടത്തി. അതെ, നമ്പര് അവളുടേത്‌ തന്നെ! പിന്നെ കുറേ നാളുകള് ഒളിച്ചു കളി ആയിരുന്നു. നേരിട്ടു കാണുമ്പോഴൊക്കെ ഒരുപാട് സംസാരിക്കുമെങ്കിലും ആ നമ്പറിന്റെ കാര്യം മാത്രം അവള് ഒന്നും പറഞ്ഞില്ല. പക്ഷേ, മിസ്‌ കോളുകളായും എസ്എംഎസുകളായും ആ നമ്പര് എപ്പോഴും ആക്ടീവ് ആയിരുന്നു താനും.
കുറച്ച് നാളുകള്ക്ക് ശേഷം എനിക്ക് തിരിച്ച് ഹോസ്റ്റലിലെക്ക് പോകേണ്ട ദിവസമായി. വൈകുന്നേരം, ബാഗിലേക്ക് തുണികളും മറ്റും വെക്കുന്നതിനിടെ ഫോണ് ചിലച്ചു, എസ്എംഎസ്. നോക്കുമ്പോ അവളുടെ മെസേജ് ആണ്.
'Ith njaanaanu. pokunnathinu munp veettilekk vannu paranjittu ponam
-Shemi'
എന്നായിരുന്നു എസ്എംഎസ്.
'എന്തിനാണ് ഒരു പറഞ്ഞിട്ടു പോക്ക്?'
എന്നിട്ടും ഞാന് പോയി. അവള് വരാന്തയില് തന്നെ നില്പ്പുണ്ടായിരുന്നു. ഞങ്ങള്ക്കിടയില് സംഭാഷണം തുടങ്ങാന് കുറച്ച് വൈകി. എന്താണ് പറയേണ്ടത് എന്നെനിക്കും അവള്ക്കും അറിയില്ലായിരുന്നു. ഒരു തരം പരിഭ്രമം. മൌനത്തിന്റെ കെട്ടു പൊട്ടിച്ചത് അവളാണ്.
"പോകുവാ, അല്ലെ?"
"അതെ. ആറരക്കാ ബസ്സ്‌"
വീണ്ടും കുറച്ചു നേരത്തെ നിശബ്ദത.
"ഉമ്മച്ചി എവിടെ?"
ഇത്തവണ ഞാനാണ് ചോദിച്ചത്.
"ആശുപത്രിയില് പോയതാ"
വീണ്ടും കുറച്ചു നേരം കൂടി ഒന്നും മിണ്ടാതെ ഞങ്ങള് നിന്നു.
"ശരി. പോട്ടേ?"
ഞാന് തിരിഞ്ഞപ്പോള് അവളുടെ ചോദ്യം-
"ഇനി എപ്പോ വരും? എപ്പഴാ കാണാന് പറ്റുന്നത്?"
എനിക്ക് പരിചയമില്ലാത്ത ഒരു തരം ചോദ്യമായിരുന്നു അത്. ഞാന് അവളെ നോക്കുമ്പോള് അവളുടെ മുഖത്ത് വല്ലാത്ത ഒരു വീര്പ്പുമുട്ടലോ അല്ലെങ്കില് സങ്കടമോ, പിന്നെ നിര്വചിക്കാന് കഴിയാത്ത മറ്റേതോ ഒരു വികാരമോ ഒക്കെയായിരുന്നു. എന്നിട്ടും ഞാന് പറഞ്ഞത്-
"ഇനി അവധിക്ക് കാണാം"
എന്നായിരുന്നു.
തിരിച്ച് ബസ്സില് ഹോസ്റ്റലിലേക്ക് പോകുമ്പോള് ഇടയ്ക്കിടെ 'evidethi?' എന്ന മെസേജുകളും പിന്നെ വേറെന്തൊക്കെയോ മെസേജുകളുമായി അവള് എനിക്കു മുന്നില് മനസ്സ് തുറക്കുകയായിരുന്നു. അതങ്ങനെ മുന്നോട്ടു പോയി. പരസ്പരം ഇഷ്ടമാണെന്ന് ഞങ്ങള് പറഞ്ഞിട്ടേയില്ല. പക്ഷേ, എവിടെയോ എന്തോ ഒരടുപ്പം ഞങ്ങള്ക്കിടയിലുണ്ടായിരുന്നു.
കുറച്ചു നാളുകള്ക്ക് ശേഷം ഞാനറിഞ്ഞത് അവളുടെ കല്യാണം ഉറപ്പിച്ചു എന്ന വാര്ത്തയാണ്. സത്യം പറഞ്ഞാല് 'ഇത്ര നേരത്തേ എന്തിനാണൊരു കല്യാണം?' എന്ന് മാത്രമാണ് അപ്പോള് ഞാന് ചിന്തിച്ചത്.
പിന്നീട് വീട്ടിലേക്ക് അവധിക്ക് വരുമ്പോള് ബസ്സിറങ്ങിയപ്പോള് തന്നെ കണ്ടത് ഷെമിയെ ആണ്. തോട്ടുവക്കത്ത് കൂടി ഒരുമിച്ച് നടക്കുമ്പോള് അവള് ആദ്യം പറഞ്ഞത് 'എന്റെ കല്യാണം ഉറപ്പിച്ചു' എന്നായിരുന്നു.
"എവിടുന്നാ പയ്യന്?"
എന്താണെന്നറിയില്ല. അപ്പോള് ഞാന് ചോദിച്ചത് അങ്ങനെയാണ്. അവള് അവിശ്വസനീയതയോടെ എന്നെയൊന്നു നോക്കി.
"മലപ്പുറം"
"നിനക്ക് ഇഷ്ടപ്പെട്ടോ?"
എന്റെ ആ ചോദ്യത്തിന് അവള് മറുപടിയൊന്നും പറഞ്ഞില്ല. വെറുതേ ഒന്നു നോക്കി.
കല്യാണത്തിന് ഞാന് പോയില്ല. പക്ഷേ, കല്യാണത്തിന്റെ തലേന്ന് ഇത്ത എന്നെ വിളിച്ചു.
"നിങ്ങള് തമ്മില് എന്താ?"
ഫോണ് എടുത്തയുടനെ ഇത്തയുടെ ചോദ്യം.
"ആര് തമ്മില്?"
"നീയും ഷെമിയും തമ്മില്?"
"ഞങ്ങള് തമ്മില് ഒന്നുമില്ല"
"എന്നിട്ടാണോ ഈ കല്യാണം വേണ്ട എന്നു പറഞ്ഞ് അവള് കരഞ്ഞത്? അവള് എന്നോട് എല്ലാം പറഞ്ഞു. നിന്നെ അവള്ക്ക് കാണണം എന്നു പറഞ്ഞു"
ഞാന് പറഞ്ഞു-
"വേണ്ട. അത് വേണ്ട. ഞാന് വരില്ല. അതാണ്‌ നല്ലത്"

പിന്നീട് ഞാന് അവളെ കാണുന്നത് കഴിഞ്ഞ ദിവസമാണ്. ഇത്താക്ക് പനി ആയതു കൊണ്ട് അവളുടെ വീട്ടിലായിരുന്നു എല്ലാവരും. ഞാന് ടൌണിലേക്ക് പോകാനായി ഡ്രസ്സ് മാറുകയായിരുന്നു. കോളിംഗ് ബെല്ല് കേട്ട് ഞാന് വാതില് തുറന്നു. അവള് ഒന്നു ഷോക്ക് ആയതു പോലെ. എനിക്കാദ്യം അവളെ മനസ്സിലായില്ല. കാരണം അവള് ഒരുപാട് മാറിപ്പോയിരുന്നു. ഞാന് കണ്ടിട്ടുള്ളതില് വെച്ച് എറ്റവും സുന്ദരി ആയിരുന്നു അവള്. പക്ഷേ, ഇന്ന് വിളറി, മെലിഞ്ഞ്, ഓജസ് നഷ്ടപ്പെട്ട അവളുടെ പഴയ രൂപത്തിന്റെ നിഴല് മാത്രമാണ് എന്റെ മുന്നില് നില്ക്കുന്നത്.
"ഉമ്മച്ചിയൊന്നും ഇല്ലേ?"
അവള് അകത്തേക്ക് വന്നു.
"ഇല്ല. ഇത്തച്ചിക്ക് പനിയാ. അവിടെയാ"
"ഓ"
"നീ അവിടെയാണോ?"
"അതെ"
"എപ്പഴാ വന്നത്?"
"ഇന്നലെ"
വിശേഷങ്ങള് ചോദിച്ച് വാക്കുകള്ക്ക് ക്ഷാമമായി.
"എന്തിനാണ് അന്നെന്നെ കാണണമെന്നു പറഞ്ഞത്?"
ഒടുവില് ഞാന് ചോദിച്ചു.
അവള് ഒന്നു പരുങ്ങി.
"അത് അന്ന് പറയേണ്ടതായിരുന്നു. പക്ഷേ, അന്ന് നീ വന്നില്ല. ഇന്നു പറഞ്ഞിട്ട് കാര്യവുമില്ല"
"നിനക്ക് എന്താണ് പറ്റിയത്? ഒരുപാട് മാറിപ്പോയല്ലോ?"
പിന്നീടവള് പറഞ്ഞത് സുഖകരമല്ലാത്ത അവളുടെ കുടുംബ ജീവിതത്തിന്റെ പൊള്ളിക്കുന്ന യാധാർത്ഥ്യങ്ങളായിരുന്നു. കൊട്ടാരം പോലെ ഒരു രണ്ടു നില വീട്. രാവിലെ 8 മണിക്ക് ജോലിക്ക് പോകുന്ന ഭര്ത്താവ് മടങ്ങി വരുന്നത് രാത്രി 11 മണിക്ക്. അതു വരെ ആ വീട്ടില് അവള് ഒറ്റക്ക്. നാല് വര്ഷങ്ങളായി അവള് ഈ ഏകാന്തത അനുഭവിക്കുന്നു. ഞാന് ഞെട്ടി. എന്തൊരു വിധിയാണിത്! ഒരു തരത്തില് അവളുടെ ഈ വിധിക്ക് ഞാനും ഉത്തരവാദിയല്ലേ എന്ന ചോദ്യം എന്നെ നോക്കി പള്ളിളിച്ചു.
കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം അവള് ചോദിച്ചത് ഉത്തരമില്ലാത്ത ഒരു ചോദ്യമായിരുന്നു.
"എന്നെ നിനക്ക് ശരിക്കും ഇഷ്ടമല്ലായിരുന്നോ?"
എനിക്ക് ഒന്നും പറയാന് കഴിഞ്ഞില്ല.
"അല്ലെങ്കില് തന്നെ അത് ഇപ്പൊ ചോദിച്ചിട്ട് എന്തു കാര്യം, അല്ലേ? അതൊക്കെ കഴിഞ്ഞ കഥ"
അവള് എഴുന്നേറ്റു.
"ഞാന് പോകുവാ"
"അല്ല, ഉമ്മച്ചി വന്നിട്ട് പോയാല് പോരേ?"
"വേണ്ട, ഞാന് ഇത്തയുടെ വീട്ടിലേക്ക് പൊക്കോളാം"
അവള് മുറ്റത്തേക്കിറങ്ങി എന്നെയൊന്നു നോക്കി. അന്ന്, ഞാന് യാത്ര പറയാന് അവളുടെ വീട്ടില് ചെന്നപ്പോള് കണ്ട അതേ ഭാവം വീണ്ടും ഞാന് കണ്ടു. നഷ്ടം ആര്ക്കാണ്, എനിക്കോ അവള്ക്കോ?

Friday, May 2, 2014

അവിയല് പോലൊരു ഓര്മ്മക്കൂട്ട്


ഇനി ഞാന് എന്നെക്കുറിച്ച് പറയാം. ബോറിംഗ് ആയിരിക്കും. എന്നാലും എന്നെ കണ്ടാല് പാവമാണെന്നു തോന്നിക്കുമെന്നും വയസ്സ് തോന്നിക്കില്ല എന്നുമൊക്കെ പറയുന്ന അസൂയാലുക്കള് അറിയാന് വേണ്ടി 

ഞാന് അബ്ദുല് ബാസിത്ത്. അടുപ്പമുള്ളവര് 'ബാസി' എന്നോ 'ബാസു' എന്നോ വിളിക്കും. ഉമ്മ എന്നെ ഇപ്പോഴും 'മോനേ' എന്നേ വിളിക്കൂ. ഉമ്മ മാത്രമല്ല, ചെറുപ്പത്തിലേ എന്നെ വിളിച്ചിരുന്ന 'മോൻ' എന്ന ചെല്ലപ്പേര് ഉറച്ചു പോയതു കൊണ്ട് നാട്ടില് എന്റെ കുടുംബവുമായി ബന്ധമുള്ളവർക്കെല്ലാം ഞാന് 'മോൻ' ആണ്. എന്റെ താഴെയുള്ള കുടുംബത്തിലെയും നാട്ടിലെയും മറ്റു കുട്ടിപ്പട്ടാളങ്ങൾക്ക് 'മോനിക്ക'യും.
നഴ്സറി മുതല് നാലാം ക്ലാസ് വരെ അടുത്തുള്ള മുസ്ലിം എല്. പി. സ്കൂളില്. സ്കൂളിലേക്ക് ഞാനും എന്നെക്കാള് 2 വയസ്സ് മുതിര്ന്ന എന്റെ ഇത്തയും ഒരുമിച്ചായിരുന്നു പോയിക്കൊണ്ടിരുന്നത്. അത്യാവശ്യം അക്ഷരങ്ങള് കൂട്ടി വായിക്കാന് പഠിച്ചപ്പോള് തന്നെ ഞാന് വഴിയരികിലെ സിനിമാ പോസ്റ്റരും കടകളുടെ ബോർഡും ഒക്കെ വായിച്ച് മെല്ലെയാവും നടക്കുക. അതിന് ഇത്തയുടെ വക ചീത്തയും കിട്ടിയിട്ടുണ്ട്. വഴിയില് വീണു കിടക്കുന്ന പത്രക്കടലാസുകള് പെറുക്കിയെടുത്ത് അതു പോലും വായിക്കുമായിരുന്നു അന്നൊക്കെ. എന്റെ ഈ മെല്ലെപ്പോക്ക് കാരണം എന്നെ വഴിയിലുപേക്ഷിച്ച് ഇത്ത പലതവണ അവളുടെ പാട്ടിനു പോയിട്ടുണ്ട്. കണ്ടവരുടെ പറമ്പിലൂടെ, വെള്ളം കുറവുള്ളപ്പോള് മുട്ടോളമുള്ള നിക്കര് വീണ്ടും ഉയര്ത്തിപ്പിടിച്ച്ച് ആറ് മുറിച്ചു കടന്നും ആറ്റില് വെള്ളം കൂടുതലുള്ളപ്പോള് എന്റെ ഉപ്പുപ്പയുടെ (ഉമ്മയുടെ വാപ്പ) ജ്യേഷ്ഠന്റെ കടത്തു വള്ളത്തില് 50 പൈസക്ക് അക്കരെയെത്തിയും കടത്ത് കടന്ന് കേറുമ്പോള് രണ്ടാമത് കാണുന്ന വീട്ടിലെ ചാമ്പക്ക അവരറിയാതെ പറിച്ച് അവര് വരുമ്പോള് ഓടി മറഞ്ഞ് ചിരിച്ചുല്ലസിച്ച് ചാമ്പക്കയും തിന്ന് സ്കൂളിലെക്കെത്തുന്ന സുന്ദരമായ ബാല്യകാലം. അന്നത്തെ വിശേഷങ്ങള് പറയാന് ഒരുപാടുണ്ട്. പിന്നൊരിക്കലാവാം.
5 മുതല് 7 വരെ കുറച്ചകലെയുള്ള സെന്റ്‌. മേരീസ് ഹയര് സെക്കണ്ടറി സ്കൂളില്. ബസ്സിലാണ് യാത്ര. സാധാരണയായി 8.45നുണ്ടായിരുന്ന ഞങ്ങള് 'പറക്കും തളിക' എന്ന ഓമനപ്പേരില് വിളിച്ചിരുന്ന തല്ലിപ്പൊളി ബസ്സിലായിരുന്നു സ്കൂളിലേക്കുള്ള യാത്ര. 50 പൈസയായിരുന്നു അന്ന് ബസ് കൂലി. വൈകിട്ട്, പലപ്പോഴും സ്കൂളിനു മുന്നില് ബസ്സുകള് നിര്ത്തില്ല. നിർത്തിയാലും നിര്ത്തിയില്ലെങ്കിലും ചിലപ്പോഴൊക്കെ ബസ്സിനു കൊടുക്കുന്ന 50 പൈസ ലാഭിക്കാന് വേണ്ടി സ്കൂളില് നിന്നും നടന്ന് വീടു വരെ വരും. 8 കിലോമീറ്ററോളം ദൂരമുണ്ട് ഈ നടത്തത്തിന്. എന്നിട്ട് ആ 50 പൈസക്ക് നാരങ്ങാ മിട്ടായി വാങ്ങി കഴിക്കും. ഏഴാം ക്ലാസ് ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞപ്പോള് ഞാന് ആ സ്കൂളില് നിന്നും പടിയിറങ്ങി. ഒരു പറിച്ചു നടലില് ബലി കഴിക്കേണ്ടി വന്ന എന്റെ ദുരവസ്ഥയുടെ കഥ അവിടെ തുടങ്ങുന്നു.
വീണ്ടും 7 മുതല് പത്തു വരെ തിരുവനന്തപുരത്ത്. 8 മുതലുള്ള കഥകളേ പറയപ്പെടേണ്ടതുള്ളൂ. ആ 3 വര്ഷം ഞാന് പഠിച്ചത് തിരുവനന്തപുരത്തെ ഗവ. വി. എച്ച്. എസ്. എസ്. സ്കൂളിലായിരുന്നു. പൂവച്ചല് എന്ന സ്ഥലത്ത്. അവിടെ വെച്ചാണ് എന്റെ വഴി എനിക്ക് മനസ്സിലാവുന്നത്. എഴുത്തും വായനയുമൊക്കെ അവിടെ വെച്ചാണ് ഗൌരവമാകുന്നത്. അവിടെ വെച്ചാണ് ആദ്യ പ്രണയവും ആദ്യ പ്രണയ പരാജയവും സംഭവിക്കുന്നത്.


ആദ്യ പ്രണയം! സത്യമാണ്. മറക്കാന് കഴിയില്ല.
ഞാന് അന്ന് എട്ടാം ക്ലാസ്സില് പഠിക്കുന്നു. സ്കൂള് തുറന്ന ആദ്യ ആഴ്ചയാണ്. സുഹൃത്തുക്കളെയൊക്കെ പരിചയപ്പെട്ട് വരുന്നതേയുള്ളൂ. ഒരു ദിവസം സ്കൂളിലെ ആദ്യ ഇടവേളയുടെ സമയത്ത് പുതുതായി കിട്ടിയ കൂട്ടുകാരോടൊത്ത് ക്ലാസിനു വാതിലില് നിന്ന് പുറത്തേക്ക് നോക്കി നില്ക്കുകയായിരുന്നു ഞാന്. പെട്ടെന്നാണ് അവള് എന്റെ മുന്നിലൂടെ കടന്നു പോയത്. കണ്ണട വെച്ച്, മെലിഞ്ഞ്, തലമുടി ഇരു വശത്തേക്കും പിന്നിയിട്ട് കൂട്ടുകാരിയോട് എന്തോ പറഞ്ഞു കൊണ്ട് അവള് നടന്നു പോയി. അന്നാദ്യമായി എന്റെ അടിവയറ്റില് മഞ്ഞു വീഴുന്ന ഒരു സുഖം എനിക്ക് അനുഭവപ്പെട്ടു.  പിന്നീട് അവിചാരിതമായി പലപ്പോഴും അവളെ കണ്ടു. അപ്പോഴൊക്കെ നേരത്തേ പറഞ്ഞ മഞ്ഞു വീഴ്ചയുടെ സുഖം ഞാനറിഞ്ഞു. പിന്നീടാണ് അവളെ പരിചയപ്പെടണമെന്ന് ആഗ്രഹമുദിക്കുന്നത്. അതിനെന്താ ഒരു വഴി? തല പുകഞ്ഞ് ആലോചിച്ചു. അങ്ങനെയൊരു ദിവസം ഞാന് ഇച്ഛിച്ചതും ദൈവം കല്പ്പിച്ചതും ഒന്നായി. അതായത്, താല്കാലികമായി ഞങ്ങളുടെ ക്ലാസ് റൂമിന് തൊട്ടടുത്ത മുറിയിലേക്ക് അവരുടെ ക്ലാസ് മാറ്റി. കണക്ക് പിരിയഡ് വന്നപ്പോള് ജ്യോമട്രി ബോക്സ് ഇല്ലാ എന്ന വ്യാജേന അപ്പുറത്ത് അവരുടെ ക്ലാസിലേക്ക് ചെന്ന് ഒരു ബോക്സ് തരാമോ എന്ന് ചോദിച്ചു. വീണ്ടും ഭാഗ്യം! കിട്ടിയത് അവളുടെ ബോക്സ്. കണക്ക് പിരിയഡ് സമയത്ത് അവളുടെ ബോക്സിനെ തൊട്ടു തലോടി സമയം കളഞ്ഞു. തിരികെ കൊണ്ടു പോയി കൊടുത്തപ്പോ ബോക്സ് വാങ്ങിയിട്ട് അവള് പറഞ്ഞു:-
"നില്ല്. എന്തെങ്കിലും കുഴപ്പം പറ്റിയോന്നു നോക്കട്ടെ" 
ബോക്സ് അടിമുടി തുറന്ന് പരിശോധിച്ച അവള് പെന്സില് കയ്യിലെടുത്തു കൊണ്ട് രൂക്ഷമായി എന്നെയൊന്നു നോക്കി.
"ഈ പെന്സിലിന് ഇതിനേക്കാള് നീളമുണ്ടായിരുന്നു" 
ഞാന് നിന്നു പരുങ്ങി. അങ്ങനെ ഞങ്ങള് സുഹൃത്തുക്കളായി. ആ സമയത്താണ് എനിക്ക് എഴുത്തിന്റെ അസ്ക്യത തുടങ്ങുന്നത്. അവളും കവിതയൊക്കെ എഴുതുമായിരുന്നു. അങ്ങനെ എന്റെ ചളികള് ആദ്യമായി വായിക്കാനും മാര്ക്കിടാനും യോഗമുണ്ടായത് അവള്ക്കാണ്. ആ വര്ഷം അങ്ങനെ ബഹളങ്ങളൊന്നുമില്ലാതെ കടന്നു പോയി. എന്റെ ക്ലാസിലെ കുറച്ചു പേരൊക്കെ എന്റെ ഇഷ്ടം അറിഞ്ഞു തുടങ്ങി. ഒന്പതാം ക്ലാസ് പകുതിയായപ്പോള് എന്റെ വണ്‍ വേ ലൈനില് അസൂയ മൂത്ത എന്റൊരു സഹപാഠി എന്റെ അസുഖ വിവരം അവളെ അറിയിച്ചു. അത് പക്ഷേ, ഞാനറിഞ്ഞില്ല.
അങ്ങനെയിരിക്കെ സ്കൂളില് എക്സിബിഷന്റെ തിരക്കുകള് തുടങ്ങി. അവളുള്പ്പെടെ ഞങ്ങള് കുറച്ചു പേര് എക്സിബിഷന് ജോലികളുമായി ലൈബ്രറിയിലിരിക്കുമ്പോഴാണ് അവള് എന്നോട് ചോദിക്കുന്നത്:-
"ഞാന് ഒരു കാര്യം കേട്ടു. സത്യമാണോ അത്?"
കാര്യമെന്താണെന്ന് എനിക്ക് മനസ്സിലായി. ഞാന് ഒരു കള്ളം പറഞ്ഞു-
"അല്ല"
കണ്ണടക്ക്‌ മുകളിലൂടെ രൂക്ഷമായി എന്നെയൊന്നു നോക്കിയിട്ട് അവള് നടന്നു മാറി. പിന്നീട് ഒരു വര്ഷത്തോളം ഞങ്ങള് സംസാരിച്ചില്ല.
ഞാന് മത്സരങ്ങല്ക്കൊക്കെ പങ്കെടുക്കാറുണ്ടായിരുന്നു. പ്രസംഗം, പാട്ട്, ദഫ്ഫ് മുട്ട്, കോല്ക്കളി അങ്ങനെ കഴിയുന്നത്ര മത്സരങ്ങളില് പങ്കെടുത്ത് എല്ലാവരേയും വെറുപ്പിക്കുക എന്നതായിരുന്നു അന്നത്തെ എന്റെ അജണ്ട. അത്യാവശ്യം സമ്മാനങ്ങളും കിട്ടിയിരുന്നു. ആയിടക്കാണ് കേരളാ വനം വകുപ്പ് സംസ്ഥാന തലത്തില് നടത്തിയ പ്രസംഗ മത്സരത്തില് എനിക്ക് ഒന്നാം സ്ഥാനം ലഭിക്കുന്നത്. അതോടെ എനിക്ക് പണി കൂടി. പത്താം ക്ലാസ് തുടങ്ങി ഓണപ്പരീക്ഷക്ക് മുന്പ് എന്നോട് ശിശു ഭവന് നടത്തിയ ഉപന്യാസ മത്സരത്തില് പങ്കെടുക്കണമെന്ന് സ്കൂളില് നിന്നും അറിയിച്ചു. ഒരു വെള്ളിയാഴ്ച്ചയാണ് എന്നോടിതു പറയുന്നത്. പിറ്റേന്ന്, ശനിയാഴ്ച്ചയാണ്‌ മത്സരം. അങ്ങോട്ടേക്ക് പോകാനുള്ള വണ്ടിക്കൂലിയും സ്കൂളില് നിന്ന് തന്നെ തരും എന്നറിയിച്ചിരുന്നതു കൊണ്ട് വെള്ളിയാഴ്ച്ച വൈകിട്ട് ആ പൈസയും വാങ്ങി ഞാന് ഹോസ്ടലിലെക്ക് പോകുകയാണ്. സ്കൂളിനു സമീപത്തായി രണ്ട് ട്യൂഷന് സെന്ററുകളുണ്ട്. അതിലൊന്നിലാണ് കഥാനായികയും എന്റെ രണ്ട് പെണ് സുഹൃത്തുക്കളും പഠിക്കുന്നത്. ഞാന് അതിനു മുന്നിലൂടെയാണ്‌ നടന്നു പോകുന്നത്. അപ്പോള് ട്യൂഷന് സെന്ററിന്റെ മുകളില് നിന്നും ഒരു വിളി. ഞാന് നോക്കുമ്പോ അവിടെ കഥാനായികയും രണ്ടു സുഹൃത്തുക്കലും നില്പ്പുണ്ട്. അതിലൊരാളെ ഞാന് ഒരു പേരു വിളിച്ച് കളിയാക്കാറുണ്ടായിരുന്നു. (ഇടക്ക് ഒരു കാര്യം. ആ സുഹൃത്ത് തൃശൂര് പോയി എന്ജിനീയറിംഗ് ഒക്കെ പഠിച്ചപ്പോള് ഒരുപാട് മാറിപ്പോയി. ഇപ്പോ അവള്ക്ക് വലിയ തലക്കനമാണ്) ആ പേരൊന്നു വിളിച്ച് അവളെ കളിയാക്കിയിട്ടു പോകൂ എന്ന അര്ത്ഥത്തില് മറ്റേ സുഹൃത്ത് "പറഞ്ഞിട്ട് പോടാ" എന്ന് എന്നോട് പറഞ്ഞു. ഞാന് അത് മനസ്സിലാക്കാതെ കഥാനായികയോട് "ങാ, പോകുവാ" എന്നു പറഞ്ഞിട്ട് നടന്നു. അതിന്റെ പേരില് എന്തൊക്കെ പ്രശ്നമാണ് ഇനി തിങ്കളാഴ്ച്ച ഉണ്ടാകാന് പോകുന്നത് എന്ന ടെന്ഷന് കാരണം എനിക്ക് നന്നായി ഉപന്യാസം എഴുതാന് പോലും പറ്റിയില്ല. രണ്ടാം സ്ഥാനമേ കിട്ടിയുള്ളൂ.
തിങ്കളാഴ്ച എന്റെ ക്ലാസായിരുന്നു അസംബ്ലി നടത്തേണ്ടത്. എന്ന് വെച്ചാല് പ്രാർഥനാ ഗാനം, അന്നത്തെ പത്രത്തിലെ പ്രധാന തലക്കെട്ടുകള്, പ്രതിജ്ഞ ഇവയൊക്കെ ഞങ്ങളുടെ ക്ലാസുകാരാണ്‌ അവതരിപ്പിക്കേണ്ടത്. ഞാന് വാര്ത്ത വായിക്കാനായി ദാ, ഈ ഫോട്ടോയില് കാണുന്ന സ്ഥലത്ത് ടെന്ഷനടിച്ചു പണ്ടാരമടങ്ങി നില്ക്കുമ്പോഴാണ് അവളുടെ ക്ലാസ് വരി വരിയായി സ്കൂള് മുറ്റത്തേക്ക് വരുന്നത്. കണ്ടപ്പോഴേ പതിവില്ലാത്ത ഒരു ചിരി അവളുടെ മുഖത്ത്. ആ ചിരിയുടെ ഷോക്കില് എങ്ങനെയൊക്കെയോ വാര്ത്ത വായിച്ചു തീർത്തു. ഉച്ച ഭക്ഷണ സമയത്ത് നേരത്തെ ഞാന് പറഞ്ഞ എന്റെ പെണ് സുഹൃത്ത് "നിന്നോട് ഒരു കാര്യം പറയാനുണ്ട്" എന്ന് എന്നോട് പറഞ്ഞു. നേരത്തേ കിട്ടിയ ചിരി എന്റെ മനസ്സിലുണ്ടായിരുന്നത് കൊണ്ട് എനിക്ക് അറിയാന് ആകാംക്ഷയായി. "എന്താ കാര്യം?" എന്ന് ഞാന് ചോദിച്ചെങ്കിലും "നീ നേരിട്ട് അറിയും" എന്ന് പറഞ്ഞ് എന്റെ രക്തസമ്മർദം അവര് കൂട്ടി.
അങ്ങനെ, വൈകുന്നേരത്തെ ഇടവേള സമയത്ത് ഇവിടെ വെച്ച് അവള് എന്നോട് അവളുടെ ഇഷ്ടം പറഞ്ഞു
"ആരോടും പറയണ്ട"
ഞാന് അന്തം വിട്ടു നില്ക്കുകയായിരുന്നു.
പക്ഷേ, ആദ്യ പ്രണയം അധിക നാള് നീണ്ടു നിന്നില്ല. ഒന്നോ രണ്ടോ മാസങ്ങള്ക്ക് ശേഷം എന്നെ കളഞ്ഞിട്ട് അവള് പോയി. കുറേ നാള് മാനസ മൈനേയോക്കെപ്പടി തേരാപാരാ നടന്നു. പിന്നീട് എല്ലാം ശരിയായി. ഒരു അനുഭവമായിരുന്നു അത്, പ്രണയ പരാജയം.
'പ്രണയം ഒരു അനുഭൂതിയാണെങ്കില് പ്രണയ പരാജയം ഒരു അനുഭവമാണ്'

പത്താം ക്ലാസില് വെച്ച് സ്കൂള് ലൈബ്രറിയില് നിന്നും ഏറ്റവും കൂടുതല് പുസ്തകം വായിക്കുന്നവര്ക്ക് സമ്മാനം എര്പ്പെടുത്തി. ഒന്നാം സ്ഥാനം എനിക്കായിരുന്നു. പക്ഷേ, അന്ന് ലൈബ്രറിയിലെ രജിസ്ടരില് എഴുതിയതിന്റെ മൂന്നിരട്ടി പുസ്തകങ്ങളെങ്കിലും അന്ന് ഞാന് വായിച്ചിട്ടുണ്ട്. കാരണം, ഓരോ തവണ പുസ്തകം എടുത്ത് ലൈബ്രറിയില് രേഖപ്പെടുത്തുമ്പോഴും ഒന്നോ രണ്ടോ പുസ്തകങ്ങള് എന്റെ അരയിലുണ്ടാവും. ആഴ്ചയില് ഒരു പുസ്തകം മാത്രമേ ലൈബ്രറിയില് നിന്ന് കിട്ടുമായിരുന്നുള്ളൂ. എനിക്ക് വായിക്കാതിരുന്നാല് വല്ലാത്ത അസ്വസ്ഥതയാണ്.
പ്ലസ് വണ്ണും പ്ലസ് ടൂവും പിന്നെ ഡിഗ്രിയും പ്രൈവറ്റായി പഠിച്ചു. ഏറെയൊന്നും ഓർക്കാനില്ലാത്ത 5 വര്ഷങ്ങള്.
ഇതാണ് എല്ലാവരും അറിയുന്ന ഞാന്. അറിയാത്ത ഞാനുണ്ട്. 23 വയസ്സ് ആയെങ്കിലും 16ഇല് നിന്നും വളരാത്ത മനസ്സുള്ള ഒരു ബാലിശന്. ശരാശരിയില് താഴെ മാത്രം സൌന്ദര്യമുള്ളയാളാണെന്ന സ്വബോധമുണ്ട്. മടുക്കാതെ പെണ്‍കുട്ടികളെ വായില് നോക്കാനും മടുക്കാതെ പ്രകൃതിയെ നോക്കാനും ഇഷ്ടപ്പെടുന്ന ഒരു സൌന്ദര്യാരാധകന്. കുന്നോളം സ്നേഹം ഉള്ളിലുണ്ടെങ്കിലും സഹോദരങ്ങളോട് പോലും അത് പ്രകടിപ്പിക്കാന് അറിയാത്ത മുരടന്. മാതാപിതാക്കളുടെ ആഗ്രഹങ്ങളൊന്നും തന്നെ സാധിപ്പിച്ചു കൊടുക്കാന് കഴിഞ്ഞിട്ടില്ലാത്ത പരിപൂർണനല്ലാത്ത ഒരു മകന്. പുസ്തകങ്ങള് ഏറെയിഷ്ടപ്പെടുന്ന ഒരു പുസ്തകപ്പുഴു.' ദൈവം ഉണ്ടോ' എന്ന് പല തവണ ചിന്തിച്ച് എല്ലായ്പ്പോഴും 'ഉണ്ട്' എന്ന വിശ്വാസത്തില് എത്തിച്ചേരുന്ന ഒരു വിശ്വാസി. ശരികേട് ആരുടെ ഭാഗത്തു നിന്ന് കണ്ടാലും മുഖത്തു നോക്കി ചോദ്യം ചെയ്യാന് ചങ്കുറപ്പുള്ള ഒരു തന്റേടി. വ്യക്തമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളുമുള്ള, ആരുടേയും മൂട് താങ്ങാന് സൌകര്യമില്ലാത്ത ഒരു താന്തോന്നി. ശരിയെന്നു തോന്നുന്നത് ചെയ്യാന് മടിക്കാത്ത തെറ്റാണെന്ന് ബോധ്യപ്പെട്ടാല് തിരുത്താന് മടിയില്ലാത്ത ഒരു നിഷേധി. ആഗ്രഹിച്ചതൊന്നും കിട്ടാത്തതു കൊണ്ട് ആഗ്രഹങ്ങളും പ്രതീക്ഷകളുമില്ലാതെ യന്ത്ര സമാനമായി ജീവിക്കുന്ന ഒരു നിര്ഭാഗ്യന്. മുഖത്ത്തെപ്പോഴും സ്ഥായിയായ പുച്ഛ ഭാവമോ ദേഷ്യ ഭാവമോ കാത്തു സൂക്ഷിക്കുന്ന കഠിനഹൃദയന്. പഴയ പാട്ടുകളും പഴയ സിനിമകളും പുസ്തകങ്ങളുമൊക്കെ ഇഷ്ടപ്പെടുന്ന, ലോ വെയ്സ്റ്റ് പാന്റോ കാന്വാസോ കൂളിംഗ് ഗ്ലാസോ പഥ്യമില്ലാത്ത പഴഞ്ചന്. ബന്ധങ്ങള്ക്ക് വില കല്പ്പിക്കുന്ന ഒരു സാമൂഹ്യ ജീവി. കേവലം ലൈക്കിനും കമന്റിനും ചാറ്റ് ബോക്സിനുമൊക്കെ അപ്പുറത്ത് സൗഹൃദം വളരണമെന്നും ആരോഗ്യകരമായ ബന്ധങ്ങള് ഉണ്ടാവണമെന്നും ആഗ്രഹിക്കുന്ന ഒരു അതിമോഹി. ലോകത്ത് ഏറ്റവും പവിത്രമായത് സൗഹൃദമാണ് എന്ന് വിശ്വസിക്കുന്ന നല്ലൊരു സുഹൃത്ത്.

B-Bad
A-Arrogant
S-Stupid
I-Idiot
T-Tough
H-Hungry

എന്റെ നമ്പര്: 9544684369
വാട്ട്സപ്പും സ്കൈപ്പും വൈബരും ഹൈക്കും എല്ലാ തേങ്ങയും ഇത് തന്നെ!

Saturday, April 19, 2014

ദൈവത്തിനു നിരക്കാത്തത്


വെയിലാറിത്തുടങ്ങിയപ്പോഴാണ്‌ ജയശ്രീ തമ്പാനൂരെത്തിയത്‌. ബസ്‌ സ്റ്റാന്റിനു മുന്നിലെ 'ഇന്ത്യന്‌ കോഫീ ഹൗസി'നു മുന്നില്‌ അവള്‌ നിന്നു. വളരെ കഷ്ടപ്പെട്ട്‌ മുഖത്തൊട്ടിച്ചു വെച്ച വിളറിയ ചിരി അവള്‌ക്ക്‌ ഒട്ടും ചേരുന്നുണ്ടായിരുന്നില്ല. മുല്ലപ്പൂ വാടിത്തുടങ്ങിയിരിക്കുന്നു. ഓജസും നിറവും മണവും നഷ്ടപ്പെട്ട്‌ അവളുടെ തന്നെ പ്രതീകം പോലെ ആ മുല്ലപ്പൂ മാല മുടിയിഴകളെ ചുംബിച്ച്‌ വിശ്രമിച്ചു.
പലരും കടന്നു പോകുന്നുണ്ട്‌. ചിലര്‌ വെറുതേ ഒന്നു നോക്കിപ്പോകുന്നു. മറ്റു ചിലര്‌ കണ്ട്‌ മുഖം ചുളിച്ച്‌ ഏതോ നികൃഷ്ട ജീവിയെപ്പോലെ അകന്നു മാറുന്നു. മറ്റു ചിലര്‌ക്ക്‌ ശൃംഗാര ഭാവമാണ്‌. എന്തോ അര്‌ത്ഥം വെച്ച്‌ തല കുലുക്കുന്നുണ്ട്‌ അവര്‌. ആ 'എന്തോ'യുടെ അര്‌ത്ഥം അവള്‌ക്ക്‌ നന്നായറിയാം.
ഈ നില്‌പ്പ്‌ തുടങ്ങിയിട്ട്‌ 5 വര്‌ഷങ്ങള്‌ കഴിഞ്ഞു. ഭര്‌ത്താവ്‌ ഉപേക്ഷിച്ചു പോയതിന്റെ മൂന്നാം മാസമാണ്‌ അവള്‌ ആദ്യമായി തമ്പാനൂര്‌ ബസ്‌ സ്റ്റാന്റിനു മുന്നില്‌ ചുവപ്പിച്ച ചുണ്ടുകളും മുല്ലപ്പൂ മാലയും വശ്യമായ ചിരിയുമായി ആരെയെന്നില്ലാതെ കാത്തു നിന്നത്‌. അന്നൊക്കെ ഒരുപാട്‌ ആവശ്യക്കാരുണ്ടായിരുന്നു. അവള്‌ക്ക്‌ ഇതിനേക്കാള്‌ ഓജസും നിറവും ഉണ്ടായിരുന്നു. പക്ഷേ, ഇന്ന് കാലം ഒരുപാട്‌ മാറിയിരിക്കുന്നു. വഴിയരികില്‌ കാത്തു നില്‌ക്കുന്ന, 500 രൂപയ്ക്ക്‌ ശരീരം വില്‌ക്കുന്ന 'വെടി'കളെ ആര്‌ക്കും വേണ്ട. വെടികള്‌! ആ പദത്തിന്റെ വിസ്ഫോടനാത്മകതയോര്‌ത്ത്‌ അവളുടെ ചുണ്ടില്‌ ഒരു പുച്ഛച്ചിരി വിരിഞ്ഞു. പൊട്ടാന്‌ വെമ്പി നില്‌ക്കുന്ന, അല്ലെങ്കില്‌ പെട്ടെന്ന് പൊട്ടുന്ന, അതുമല്ലെങ്കില്‌... ഹും, എന്തായാലും ഈ പേരു വിളിച്ചവന്‌ പട്ടിണിയുടെ കടുപ്പം അറിയില്ല.
ഇനി കഥാകാരന്‌ കുറച്ചു നേരത്തേക്ക്‌ മാറി നില്‌ക്കുകയാണ്‌. ജയശ്രീക്ക്‌ കുറച്ചൊക്കെ പറയാനുണ്ട്‌. ഫ്ലാഷ്‌ ബാക്ക്‌ ഇഷ്ടമല്ലെന്നുണ്ടോ? ഓഹ്‌, സഹിച്ചേ പറ്റൂ. അവള്‌ പറയട്ടെ...
ദാരിദ്ര്യത്തിനു നടുവിലേക്കാണ്‌ ഞാന്‌ ജനിച്ചു വീണത്‌. അച്ഛന്റെ ബിസിനസ്‌ തകര്‌ന്ന് കുടുംബം പാപ്പരായ സമയത്താണ്‌ എന്റെ ജനനം. അതല്ലെങ്കില്‌ ഞാന്‌ ജനിച്ചപ്പോഴാണ്‌ അച്ഛന്റെ ബിസിനസ്‌ തകര്‌ന്ന് ഞങ്ങള്‌ പാപ്പരായത്‌ എന്നും പറയാം. അതാവണം ശരി. കാരണം, കുടുംബത്തിലെ ഈ ദുര്‌വിധിക്കു കാരണം എന്റെ ജനനമാണെന്നാണ്‌ കവിടി നിരത്തി ഒരു മഹാന്‌ പറഞ്ഞത്‌. അന്നു തൊട്ട്‌ ഞാന്‌ കുടുംബത്തില്‌ വെറുക്കപ്പെട്ടവളായി. തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റം കണ്ടെത്തുന്ന അച്ഛനും പരിഹസിച്ച്‌ പരിഹസിച്ച്‌ കരയിക്കുന്ന ചേച്ചിമാരുടെയും നടുവില്‌ ഞാന്‌ ഒറ്റപ്പെട്ടു. ആത്മഹത്യ ചെയ്യാതിരുന്നത്‌ പേടി കൊണ്ടല്ല. മറിച്ച്‌ അതിജീവിക്കാനുള്ള മോഹം കൊണ്ടായിരുന്നു.
കൊച്ചപ്പന്‌ വരുമ്പോഴായിരുന്നു ഞാന്‌ ആകെ സന്തോഷിച്ചിരുന്നത്‌. അച്ഛന്റെ അനിയനായിരുന്നു കൊച്ചപ്പന്‌. കൊച്ചപ്പന്റെ കയ്യും പിടിച്ച്‌ ഞാന്‌ തൊടിയിലെല്ലാം നടക്കുമായിരുന്നു. എന്റെ സംസാരം എത്ര നേരം വേണമെങ്കിലും മടിയില്ലാതെ കൊച്ചപ്പന്‌ കേട്ടിരിക്കുമായിരുന്നു. കൊച്ചപ്പനെ 'കൊപ്പച്ചാ' എന്നു കളിയാക്കി വിളിച്ച്‌ ഞാന്‌ ഓടും. കൊച്ചപ്പന്‌ പിന്നാലെ വന്ന് എന്നെ പൂണ്ടടക്കം പിടിച്ച്‌ ഇക്കിളിയിടും. മൂന്നോ നാലോ മണിക്കൂറുകള്‌ മാത്രം നീളുന്ന സന്തോഷത്തിന്റെ ഈ സുന്ദരമായ ലോകത്തു നിന്നും പെട്ടെന്ന് എടുത്തെറിയപ്പെടുക കുത്തുവാക്കുകളുടെ മറ്റൊരു ലോകത്തേക്കാണ്‌. പക്ഷേ, ആ സന്തോഷവും പൊലിഞ്ഞത്‌ വളരെ പെട്ടെന്നാണ്‌.
ഞാന്‌ ഋതുമതിയായി രണ്ടോ മൂന്നോ ആഴ്ച്ചകള്‌ക്കു ശേഷം ഒരു ദിവസം കൊച്ചപ്പന്‌ വീട്ടില്‌ വന്നു. ചായ വെക്കാന്‌ വേണ്ടി ഞാന്‌ അടുക്കളയിലേക്ക്‌ കയറി. ചായപ്പാത്രം അടുപ്പില്‌ വെച്ച്‌ അല്‌പം കഴിഞ്ഞതും പിന്നില്‌ നിന്നും ഒരു കൈ എന്നെ വരിഞ്ഞു മുറുക്കി. സാവധാനം ആ കൈകള്‌ എന്റെ ശരീരത്തിന്റെ ശൈശവാസ്ഥയില്‌ മാത്രം എത്തി നില്‌ക്കുന്ന നിമ്നോന്നതങ്ങളിലൂടെ ഇഴയാന്‌ തുടങ്ങി. ഒരു നിമിഷം, ഞാന്‌ കുതറി മാറി. കൊച്ചപ്പന്‌! ഞാന്‌ ഞെട്ടി. അപ്പോള്‌ കൊച്ചപ്പന്റെ കണ്ണുകളില്‌ കണ്ട ആ ഭാവം പിന്നീട്‌ ഒരു ദുസ്വപ്നമായി പല രാത്രികളും എന്റെ നിദ്രയെ അപഹരിച്ചു. പിന്നീട്‌ കൊച്ചപ്പനില്‌ നിന്നും ഞാന്‌ ഒഴിഞ്ഞു മാറി നടന്നു.
പ്രീഡിഗ്രി കഴിഞ്ഞ്‌ വീട്ടില്‌ വെറുതേയിരിക്കുമ്പോഴാണ്‌ തയ്യല്‌ പഠിക്കാന്‌ തീരുമാനിച്ചത്‌. അമ്മയുടെ പാതി സമ്മതത്തോടെയാണ്‌ പോയത്‌. തയ്യല്‌ പഠിക്കുന്നതിനേക്കാള്‌ ആ വീട്ടില്‌ നിന്നും രക്ഷപ്പെടാമല്ലോ എന്ന ചിന്തയായിരുന്നു തയ്യല്‌ പഠിക്കാന്‌ എന്നെ പ്രേരിപ്പിച്ചത്‌. ഇതിനിടയില്‌ എപ്പൊഴൊക്കെയോ ചേച്ചിമാരുടെ കല്യാണം കഴിഞ്ഞിരുന്നു. അവര്‌ക്കങ്ങനെ എന്റെ കഥയില്‌ വലിയ സ്ഥാനമില്ല.
തയ്യല്‌ പഠിക്കാന്‌ പോകുമ്പോ വഴിയരികില്‌ നിന്നുള്ള ചൂളം വിളികളും കണ്ണേറുകളും നന്നായി ആസ്വദിച്ചിരുന്നു. ഒരു വൈകുന്നേരമാണ്‌ അല്‌പം തടിച്ച ഒരാള്‌ എന്നോട്‌ വന്ന് പറയുന്നത്‌; "നിന്നെ ഇഷ്ടമാണ്‌" എന്ന്. ഒരു ഞെട്ടലോടെ ഞാന്‌ ഒന്നും മിണ്ടാതെ വഴി മാറി നടന്നു. പക്ഷേ, അന്ന് മുഴുവന്‌ ഞാന്‌ കണ്ണാടിയില്‌ നോക്കി സമയം കലഞ്ഞു. 'എന്നെ കാണാന്‌ അത്ര സുന്ദരിയാണോ, ഒരു പുരുഷന്‌ പ്രണയം തോന്നാന്‌ തക്കവണ്ണം?' എന്ന് പല തവണ സ്വയം ചോദിക്കുകയും ചെയ്തു. പക്ഷേ, അയാളെ എനിക്ക്‌ ഇഷ്ടമായിരുന്നില്ല.
പിറ്റേന്നും അയാള്‌ വഴിയില്‌ തടഞ്ഞു നിര്‌ത്തി ഇഷ്ടം പറഞ്ഞു. "തന്നെ എനിക്കിഷ്ടമല്ല. ഇനി എന്നെ ശല്യപ്പെടുത്തരുത്‌" എന്നു പറഞ്ഞ്‌ ഞാന്‌ നടന്നു. അപ്പോള്‌ അത്രയും പറയാനുള്ള ധൈര്യം എനിക്ക്‌ എവിടെ നിന്നുണ്ടായി എന്നറിയില്ല. ഒരു പക്ഷേ, ഇനിയുള്ള ജീവിതത്തില്‌ ഇതും ഇതിലപ്പുറവും പറയേണ്ടി വരും എന്ന് ജീവിതം തന്നെ എനിക്ക്‌ മനസ്സിലാക്കിത്തന്നതാവാം. അപ്പോള്‌ അങ്ങനെ പറഞ്ഞെങ്കിലും എനിക്ക്‌ ഉള്ളില്‌ പേടിയുണ്ടായിരുന്നു. തയ്യല്‌ പഠിക്കാന്‌ പോകുമ്പോഴൊക്കെ ഭീതിയോടെയാണ്‌ ഞാന്‌ പൊയ്ക്കൊണ്ടിരുന്നത്‌. പക്ഷേ, പിന്നീട്‌ കുറേ നാളത്തേക്ക്‌ അയാളെ കണ്ടില്ല.
ഇതിനിടെ വീട്ടില്‌ എന്തൊക്കെയോ രഹസ്യ ചര്‌ച്ചകള്‌ നടക്കുന്നുണ്ടായിരുന്നു. എന്നെ കൂട്ടാതെ എന്തൊക്കെയോ ഗൗരവമായ ചര്‌ച്ചകള്‌. ഒരിക്കല്‌ അച്ഛന്‌ വിളിച്ച്‌ എന്റെ കല്യാണം ഉറപ്പിച്ചെന്നും ഇത്രാം തീയതിയാണെന്നും പറഞ്ഞു. ഞാന്‌ ഒന്നും പറഞ്ഞില്ല. ഒരു തരം മരവിപ്പായിരുന്നു എനിക്ക്‌. ആദ്യ രാത്രി വരെ എന്റെ ഭര്‌ത്താവിനെ ഞാന്‌ കണ്ടില്ല. പക്ഷേ, ആദ്യ രാത്രി ആ മുഖം കണ്ട്‌ ഞാന്‌ ഞെട്ടി. അന്ന് എന്നോട്‌ ഇഷ്ടം പറഞ്ഞ ആള്‌. അയാള്‌ കട്ടിലില്‌ എന്റെ അടുത്ത്‌ വന്നിരുന്നു. ഞാന്‌ വിറയ്ക്കുകയായിരുന്നു.
"നിനക്കെന്നെ ഇഷ്ടമല്ല, അല്ലേടീ പുല്ലേ..?"
എന്നൊരലര്‌ച്ചയായിരുന്നു ആദ്യം. മദ്യത്തിന്റെ മണമുണ്ട്‌. പക്ഷേ, ഒരുപാടൊന്നും കുടിച്ചിട്ടില്ല. എന്തൊക്കെയോ പറഞ്ഞ്‌ അയാള്‌ അട്ടഹസിക്കുന്നുണ്ടായിരുന്നു. അന്ന് കൊച്ചപ്പന്റെ കണ്ണുകളില്‌ കണ്ട, എന്നെ ഭയപ്പെടുത്തിയ ആ ഭാവം ഇന്ന് ഞാന്‌ അയാളുടെ കണ്ണുകളില്‌ കാണുന്നു.
അന്ന് രാത്രി, പതിനേഴാം വയസ്സില്‌ സ്വന്തം ഭര്‌ത്താവിനാല്‌ ഞാന്‌ ആദ്യമായി ബലാത്സംഗം ചെയ്യപ്പെട്ടു.
വിയര്‌പ്പ്‌, പറഞ്ഞറിയിക്കാന്‌ കഴിയാത്ത വേദന. ഞാന്‌ മരിച്ചു പോകുമെന്ന് തോന്നി. അയാളുടെ ശരീര ഭാരം സഹിക്കാന്‌ കഴിയുന്നതിനും അപ്പുറമായിരുന്നു. ഒരു പോരുകാളയെപ്പോലെ പലപ്പോഴും അയാള്‌ അമറി. എവിടെയൊക്കെയോ രക്തം പൊടിയുന്നതായി എനിക്ക്‌ അനുഭവപ്പെട്ടു. അരുതാത്തതൊക്കെയോ സംഭവിക്കുന്നത്‌ പോലെ...
എല്ലാം കഴിഞ്ഞ്‌ ഞാന്‌ കട്ടിലിന്റെ ഒരു വശത്തിരുന്ന് തേങ്ങിക്കരഞ്ഞു. എന്താണ്‌ സംഭവിച്ചതെന്ന് ഓര്‌ത്തെടുക്കാന്‌ പോലും എനിക്ക്‌ ഭയമായിരുന്നു. പക്ഷേ, പിന്നീടൊരിക്കലും ഞങ്ങള്‌ ലൈംഗികമായി ബന്ധപ്പെട്ടിട്ടില്ല. അയാള്‌ വേറെയും ബന്ധങ്ങളുണ്ടായിരുന്നു. ഒരു വീട്ടില്‌, ഒരു മുറിയില്‌, ഒരു കട്ടിലില്‌ ഞങ്ങള്‌ 15 വര്‌ഷം രണ്ട്‌ ആത്മാക്കളായി ജീവിച്ചു. ഒരു സുപ്രഭാതത്തില്‌ എങ്ങോട്ടോ പോയ അയാള്‌ പിന്നെ തിരിച്ചു വന്നില്ല. എനിക്ക്‌ എന്റെ മോനെ വളര്‌ത്തണമായിരുന്നു. പല ജോലികളും ചെയ്തു. അവസാനമാണ്‌ ഈ ജോലിയിലേക്കിറങ്ങിയത്‌. അവനും അറിയാം എന്റെ ജോലി. പക്ഷേ, ഇന്നു വരെ അവന്‌ എന്നോട്‌ ഒന്നും ചോദിച്ചിട്ടില്ല. ശ്രീക്കുട്ടന്‌ എന്നാണ്‌ അവന്റെ പേര്‌. ഞാന്‌ കുട്ടാ എന്നാണ്‌ വിളിക്കാറുള്ളത്‌. എന്നെ വലിയ സ്നേഹമാണവന്‌. 'അമ്മേ' എന്ന് തികച്ചും വിളിക്കില്ല അവന്‌.

അവള്‌ ചുറ്റും നോക്കി. ഇല്ല, തന്നെ നോക്കുന്നതായി ആരുമില്ല. പെട്ടെന്നൊരു മുഖം, പയ്യനാണ്‌. കുട്ടനോളം പ്രായമേ കാണൂ. അവന്‌ നോക്കുന്നത്‌ തന്നെയാണ്‌. അവള്‌ പെട്ടെന്ന് കുട്ടന്റെ മുഖം ഓര്‌ത്തു. അവള്‌ വല്ലാതായി. 'ദൈവമേ, അവന്‌ എന്റടുത്തേക്ക്‌ വരല്ലേ' എന്ന് അവള്‌ ഉള്ളുരുകി പ്രാര്‌ത്ഥിച്ചു. ലോകത്താദ്യമായിട്ടായിരിക്കണം ഒരു വേശ്യ തന്റെ ക്ലയന്റ്‌ തന്റെ അടുത്തേക്ക്‌ വരല്ലേ എന്നു പ്രാര്‌ത്ഥിക്കുന്നത്‌. പക്ഷേ, വേശ്യാ വൃത്തി ദൈവത്തിനു നിരക്കാത്ത കൊടിയ പാപം ആയതു കൊണ്ട്‌ ദൈവം അവളുടെ പ്രാര്‌ത്ഥന പിന്‌കാലു കൊണ്ട്‌ തട്ടിയെറിഞ്ഞു.
"അതേ..." എന്ന വിളി കേട്ട്‌ അവള്‌ തിരിഞ്ഞു നോക്കി. ആ പയ്യനാണ്‌. പരിഭ്രമമാണ്‌ ആ മുഖത്ത്‌.
"എന്താ?"
ചോദ്യത്തിന്‌ ആവശ്യത്തില്‌ കൂടുതല്‌ ഗൗരവം അവള്‌ കൊടുത്തു.
"വരുന്നോ?"
സങ്കോചത്തോടെ അവന്റെ ചോദ്യം കേട്ട അവള്‌ തളര്‌ന്നു. തീരുമാനമെടുക്കാനാവാതെ അവള്‌ കുഴങ്ങി. അപ്പോള്‌ പയ്യന്‌ പേഴ്സ്‌ തുറന്ന് ആയിരത്തിന്റെ ഒരു നോട്ടെടുത്തു.
"ഇത്‌ അഡ്വാന്‌സ്‌. ഇതു പോലെ രണ്ടു നോട്ടുകള്‌ കൂടി തരാം"
ആയിരം രൂപ! കണ്ട കാലം മറന്നു. മൊത്തം മൂവായിരം. അതൊരു വലിയ തുകയാണ്‌. കിട്ടിയാല്‌ കുട്ടന്‌ ഒരു പുതിയ പാന്റും ഷര്‌ട്ടും വാങ്ങിക്കൊടുക്കാം. അവള്‌ മനസാക്ഷിയെ വഞ്ചിച്ച്‌ ആ നോട്ട്‌ വാങ്ങി.
"ശരി, വാ പോകാം"
അവള്‌ ആ പയ്യനു പിന്നാലെ നടന്നു. അവന്റെ കാറിലിരുന്ന് ഏതോ ഒരു വലിയ ഹോട്ടലിലെത്തി മുറിയിലെത്തുന്നതു വരെയും അവര്‌ ഒന്നും സംസാരിച്ചില്ല. മുറിയിലേക്ക്‌ കയറിയതും സങ്കോചത്തോടെ അവന്‌ പറഞ്ഞു.
"ചേച്ചീ, ഇതൊന്നും എനിക്ക്‌ മുന്‌പ്‌ പരിചയമില്ല. അതു കൊണ്ട്‌..."
അവള്‌ക്ക്‌ ആ തുറന്നു പറച്ചിലിന്റെ ധ്വനി മനസ്സിലായി.
ഇടക്കെപ്പൊഴോ അവന്റെ പരിഭ്രമത്തിന്റെയും പരിചയക്കുറവിന്റെയും മദ്ധ്യേ, വിയര്‌പ്പിന്റെയും കിതപ്പിന്റെയും മദ്ധ്യേ അവള്‌ കണ്ടു. കട്ടിലില്‌ കുട്ടനാണ്‌, തന്റെ മകന്‌! അവള്‌ പിറ്റഞ്ഞെഴുന്നേറ്റു.
"കുട്ടാ, നീ..."
പക്ഷേ കുട്ടന്‌ അപ്പോള്‌ മറ്റൊരാളായിരുന്നു.
"അമ്മേ, പോകല്ലേ. എന്റെ വികാരം ഒന്നു ശമിപ്പിക്കൂ. വരൂ"
അവള്‌ക്ക്‌ തല ചുറ്റി. ലോകം അവസാനിക്കുകയാണോ? അവള്‌ രക്ഷപ്പെടാനുള്ള വഴിയിലേക്ക്‌ നോക്കി. വിജനമാണ്‌. രക്ഷപ്പെടാന്‌ ആരുമില്ലെന്നോ? ഈ ജീവിതത്തില്‌ എല്ലാവരും തൃപ്തരാണെന്നോ? അവള്‌ ഒരായിരം ചോദ്യങ്ങള്‌ സ്വയം ചോദിച്ചു. കണ്ണെത്താ ദൂരമുള്ള ആ വഴിയിലേക്ക്‌ കടന്ന് താന്‌ നഗ്നയാണെന്നു പോലും ഓര്‌ക്കാതെ അവള്‌ ഓടി. പിന്നില്‌ അപ്പോഴും അവന്റെ വിളി കേള്‌ക്കാമായിരുന്നു.
"അമ്മേ..."

Wednesday, March 19, 2014

ഞാനും പിന്നെ ഞാനും!


ഇരുപത്തിമൂന്ന് വര്ഷത്തെ ജീവിതത്തിനിടയില് ഒരുപാട് പേരെ കണ്ടിട്ടുണ്ട്. പല തരക്കാര്, പല സ്വഭാവക്കാര്, പല ദേശക്കാര്. അവരില് ചിലരൊക്കെ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മറ്റു ചിലര് എന്നെ വിഷമിപ്പിച്ചിട്ടുണ്ട്. ചിലര് ഒരുപാട് സുഖമുള്ള ഓര്മകള് തന്നിട്ടുണ്ട്. അവരില് പലരും എന്റെ കഥകളില്, അങ്ങനെ വിളിക്കാമോ എന്നറിയില്ല, എന്റെ ബോറടിപ്പിക്കുന്ന കുറിപ്പുകളില് ഒളിഞ്ഞോ തെളിഞ്ഞോ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. എന്റെ എഴുത്തിനെ തുറന്നഭിനന്ദിച്ചത് ആകെ വിരലിലെണ്ണാവുന്നവരേയുള്ളൂ. അതൊരു പോരായ്മയായി തോന്നിയിട്ടില്ല. അർഹിക്കുന്നതിനല്ലേ അംഗീകാരം കിട്ടൂ. എന്റെ എഴുത്തുകള് അത്ര മാത്രമേ അർഹിക്കുന്നുള്ളൂ എന്നാണ് ഞാന് മനസ്സിലാക്കുന്നത്.
സുഖമുള്ള ഓര്മകള് വളരെ കുറവാണെനിക്ക്. എങ്കിലും തിരിഞ്ഞു നോക്കുമ്പോള് ഒരു രീതിയില് ഞാന് കൃതാര്ഥനാണ്. അക്ഷരങ്ങളുടെ ലോകം അളവില്ലാതെ സമ്മാനിച്ച സൈബര് ലോകത്തോട് ഞാന് കടപ്പെട്ടിരിക്കുന്നു, അവിടെ എനിക്ക് കിട്ടിയ ഒരുപാട് നല്ല സൌഹൃദങ്ങളോടും.

എന്നെ പഠിപ്പിച്ച എന്റെ അദ്ധ്യാപകര്ക്ക് ശേഷം എന്റെ എഴുത്തിനെ പരിധികളില്ലാതെ അഭിനന്ദിച്ചതും പ്രചോദിപ്പിച്ചതും മൂന്നു പേരാണ്, ഇ ലോകത്തുള്ളത്. ഒരാള് ഇ ലോകത്തെ അറിയപ്പെടുന്ന ഒരു എഴുത്തുകാരനാണ്‌. മറ്റൊരാള് ഇ ലോകത്തിലെക്കാളേറെ ഈ ലോകത്തില്, ആനുകാലികങ്ങളില് നിറഞ്ഞു നിൽക്കുന്നയാളാണ്. മൂന്നാമത്തെയാള്, രണ്ടു ലോകത്തും പല രീതിയിലും സംഭാവനകള് നല്കിക്കൊണ്ടിരിക്കുന്ന അതുല്യനായ ഒരു മനുഷ്യനാണ്. ഗായകന്, എഴുത്തുകാരന്, പത്രപ്രവര്ത്തകന്, തിരക്കഥാകൃത്ത് എന്നിങ്ങനെ അദ്ദേഹം വിരാജിക്കുന്ന മേഖലകള് ഒരുപാടാണ്‌. അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്, 'നിന്റെ എഴുത്തുകള് ഉറൂബിനെയോ വൈക്കം മുഹമ്മദ്‌ ബഷീറിനെയോ ഒക്കെ ഓര്മിപ്പിക്കുന്നു' എന്ന്. അവരുടെ നിലവാരം എനിക്കും അദ്ദേഹത്തിനും നന്നായിട്ടറിയാം. എന്നെ പ്രചോദിപ്പിക്കാനായിരുന്നു അത്തരമൊരു അഭിനന്ദനം എന്നെനിക്ക് തോന്നുന്നു.

പിന്നെ മറ്റൊരാളുണ്ട്. ഞാന് ചെയ്യുന്ന എന്തിലും ശരി കണ്ടുപിടിക്കാന് ശ്രമിക്കുന്ന എന്റെ ഉമ്മ. എന്റെ വീട്ടില് എഴുത്തും പരന്ന വായനയും പോലും നിഷിദ്ധമാണ്. ഞാന് എഴുതിയ എന്തെങ്കിലും എന്റെ വാപ്പ വായിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ഉമ്മ എഴുത്തിനെക്കുറിച്ച് ഒന്നും ചോദിക്കാറില്ല. കുറ്റപ്പെടുത്താറില്ല, അഭിനന്ദിക്കാറുമില്ല. എന്നോടുള്ള സ്നേഹത്തിനും വാപ്പയോടുള്ള ഭയത്തിനുമിടയില് പകച്ചു പോയതാണ് എന്റെ ഉമ്മ.
ഇക്കഴിഞ്ഞ ദിവസം, രാത്രി കുറച്ചു നേരത്തെയാണ് ഞാന് വീട്ടിലെത്തിയത്. അപ്പോള് ഉമ്മയെന്തോ വായിച്ചു കൊണ്ടിരിക്കുകയാണ്. ഞാന് ശ്രദ്ധിച്ചില്ല. റൂമിലേക്ക് ചെന്ന് ഡ്രസ്സ്‌ മാറി പുറത്തിറങ്ങുമ്പോള് ഉമ്മ ആ ബുക്കുമായി വന്നു.
"നീ എഴുതിയതാണോ ഇത്?"
ഞാന് ബുക്ക് ശ്രദ്ധിച്ചു. സ്കൂള് ജീവിതത്തിനിടയില് കുത്തിക്കുറിച്ച കഥകളാണ് ആ ബുക്കില്.
"ങും" ഞാന് ഒന്ന് മൂളി.
ഉമ്മ ഒന്നും മിണ്ടിയില്ല. വാചാലമായി എന്നെയൊന്നു നോക്കി. ആ നോട്ടത്തില് ഒരുപാട് അഭിമാനം അടങ്ങിയിരുന്നു എന്ന് പെട്ടെന്ന് തന്നെ എനിക്ക് മനസ്സിലായി. എന്റെ മനസ്സ് നിറഞ്ഞു. നേരത്തെ എനിക്ക് കിട്ടിയ 'ഉറൂബ്' പരാമര്ശത്തെക്കാള് എനിക്ക് എത്രയോ മടങ്ങ്‌ സന്തോഷം നല്കി ഉമ്മയുടെ ആ നോട്ടം.

-അബ്ബാസിക്കയുടെ പോസ്റ്റില് ഒരു വിവരണം കണ്ടിരുന്നു, അലാറം അടിക്കുമ്പോള് ഇത്തിരി കഴിയുമ്പോള് നില്ക്കും. ഉമ്മയാണെങ്കിലോ, നമ്മള് എഴുന്നേല്ക്കുന്നത് വരെ വിളിച്ചു കൊണ്ടിരിക്കും 

Saturday, March 15, 2014

പെണ്ണ്!



ഇന്നലെ വനിതാദിനമായിരുന്നു. വനിതാദിനത്തിലെന്നല്ല, എപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയ ഒരേയൊരു സ്ത്രീയെയുള്ളൂ ഈ ലോകത്തില്; എന്റെ ഉമ്മ! അമ്മയെക്കുറിച്ചുള്ള എല്ലാ വിശേഷണങ്ങളും ചിലപ്പോള് അതിലപ്പുറവും ഉള്ക്കൊള്ളുന്ന ഒരമ്മയാണ് എന്റെ ഉമ്മ. ഉമ്മയെക്കുറിച്ച് ഞാന് പറഞ്ഞിട്ടുണ്ട്. ഇപ്പോള് ഞാന് പറയുന്നത് മറ്റൊരാളെക്കുറിച്ചാണ്.

അവള് സുന്ദരിയാണ്. കാര്യങ്ങള് വ്യക്തമായി തന്റേടത്തോടെ പറയുന്നവളാണ്. ഒരു സകലകലാവല്ലഭയുമാണ്. ചിത്രരചന, കഥ, കവിത അങ്ങനെ അവള് കൈ വെക്കാത്ത മേഖലകളില്ല. കൈ വെച്ച മേഖലകളിലൊന്നും മോശമാക്കിയിട്ടുമില്ല. ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുള്ള ഒരു പെണ്‍കുട്ടി.അവളുടെ രചനകള് പലതും എകാന്തതയെയോ നഷ്ടപ്പെടലിനെയോ ഒക്കെ ഓര്മിപ്പിക്കുന്നു. പക്ഷേ, തീരുമാനങ്ങള് ദൈവത്തിനു വിട്ടു കൊടുത്ത് അവന്റെ വിധി ഇരു കൈകളും നീട്ടി സ്വീകരിക്കുകയും അവനെ വിശ്വസിക്കുകയും ചെയ്യുന്ന ഒരു വിശ്വാസിനി. പ്രണയിക്കാനും പ്രണയിക്കപ്പെടാനും ആഗ്രഹിക്കുന്ന ഒരു കാമുകി. ചെറിയ ചില ആഗ്രഹങ്ങളും കുറച്ച് സ്വപ്നങ്ങളുമുള്ള ഒരു പൊട്ടിപ്പെണ്ണ്‍. ഒരു സാധാരണ പെണ്‍കുട്ടിയെപ്പോലെ പിതാവിനോട് കൂടുതല് അടുപ്പമുള്ള സ്നേഹമയിയായ ഒരു മകള്. ഇതിലെല്ലാമുപരി എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില് ഒരാള്. പലപ്പോഴും അവളുടെ ചിന്തകളുടെ വ്യാപ്തി അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വിശാലമായി ചിന്തിക്കാന് കഴിയുന്ന ഒരു മനസ്സ് അവള്ക്കുണ്ട്. പലപ്പോഴും എന്റെ ചില വ്യക്തിപരമായ പ്രശ്നങ്ങളില് അവളോട് പരിഹാരം ചോദിച്ചിട്ടുണ്ട്. അവള് നിര്ദ്ദേശങ്ങള് നല്കിയിട്ടുമുണ്ട്. എന്റെ അപൂര്വം ചില തുറന്നു പറച്ചിലുകള് അവളോട്‌ മാത്രമേ ഞാന് നടത്തിയിട്ടുള്ളൂ. അങ്ങനെ ധീരയും തന്റേടിയുമായ ഈ പെണ്‍കുട്ടി കഴിഞ്ഞ ദിവസം എന്നോട് പറഞ്ഞു-
"ഡാ, വീട്ടില് എനിക്ക് കല്യാണം ആലോചിക്കുന്നു"
"അതിന്?"
"എനിക്ക് ഇപ്പോ കല്യാണം കഴിക്കണ്ട"
"അത് നീ വീട്ടുകാരോട് പറഞ്ഞില്ലേ?"
"വീട്ടുകാരേക്കാള് നാട്ടുകാര്ക്കാണ് എന്റെ കല്യാണത്തിന് ധൃതി"
എനിക്ക് ദേഷ്യം വന്നു. എന്റെ ജീവിതം ഇങ്ങനെയായിപ്പോകാന് കാരണക്കാരും ഞാട്ടുകാരാണ്. കഴുവേറികള്!
"നാട്ടുകാരോട് പോകാന് പറ. നിന്റെ ജീവിതം തീരുമാനിക്കേണ്ടത് നീയല്ലേ? നാട്ടുകാരല്ലല്ലോ"
"കുറേയെണ്ണം കാണാന് വന്നു. എനിക്കാണെങ്കില് ഒരു കോന്തനെയും ഇഷ്ടപ്പെട്ടില്ല"
"നിനക്ക് വേറെ പ്രണയബന്ധം വല്ലതും?"
"ഇല്ല. I am a free bird"
"പിന്നെന്താ പ്രശ്നം? വീട്ടുകാരോട് തുറന്നു പറയൂ. പറഞ്ഞാല് മനസ്സിലാവില്ലേ?"
"ങും"

മുഖപുസ്തകത്തില് സുന്ദരമായി ആശയവിനിമയം നടത്തുന്ന, ഒരു പരിചയമില്ലാത്തവരോട് പോലും തന്റെ വാദമുഖങ്ങള് ശരിയാണെന്ന് വാദിക്കാന് മടിയില്ലാത്ത ഇവള്ക്ക് പിന്നെന്താണ് തന്റെ മാതാപിതാക്കളോട് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനത്തെക്കുറിച്ച് പറയാന് ഭയം?
പ്രിയപ്പെട്ട കൂട്ടുകാരി, തുറന്നു പറച്ചിലുകള് എന്നും നല്ലതാണ്. അല്ലെങ്കില് എന്നെപ്പോലെ ഒരിക്കല് നീ ദു:ഖിക്കും. ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവായി അത് അവശേഷിക്കും. എന്നും നന്മകള് ആശംസിക്കുന്നു. ദൈവം രക്ഷിക്കട്ടെ!

അപ്പോ, എന്റെ ഉമ്മക്കും പിന്നെ ഈ കൂട്ടുകാരിക്കും മറ്റെല്ലാ അമ്മമാര്ക്കും എല്ലാ സ്ത്രീജനങ്ങള്ക്കും അതിജീവനത്തിന്റെ ഒരു വനിതാദിനം ആശംസിക്കുന്നു

Friday, February 21, 2014

ഒരു പ്രണയ കഥ




ഇന്നലെ വരെ കാജാ ബീഡി വാങ്ങിയ അതേ കടയില് നിന്നും ഇന്ന് ഒരു പാക്കറ്റ് ഗോള്ഡ് ലൈറ്റ്സ് വാങ്ങുമ്പോള് കടക്കാരന് ഒന്ന് തറപ്പിച് നോക്കി. ' എന്താടെ, ലോട്ടറി വല്ലതും അടിച്ചോ?' എന്നൊരു ധ്വനി നോട്ടത്തിലുണ്ടായിരുന്നു. ഞാന് ഒന്നും പറഞ്ഞില്ല. സിഗരട്ട് പാക്കറ്റില് നിന്നും ഒരെണ്ണമെടുത്ത് കത്തിച്ചു. ചുണ്ടില് വെച്ച് ഊതി പുക വിടുമ്പോള് ലോകത്തോട് മുഴുവന് പുച്ഛമായിരുന്നു.
സമയം രണ്ടേകാല്. അര മണിക്കൂറായി കാത്തു നില്കാൻ തുടങ്ങിയിട്ട്. സിഗരറ്റ് മൂന്നെണ്ണം തീര്ന്നു. രണ്ടു മണിക്ക് വരാമെന്നു പറഞ്ഞതാണ് അവള്. ഇത്ര നേരമായിട്ടും എത്തിയിട്ടില്ല. അല്ലെങ്കിലും പെണ്ണുങ്ങള് ഇങ്ങനെയാണ്. അന്ധമായി സ്നേഹിക്കുന്നുണ്ട് മനസ്സിലായാല് പിന്നെ തലയില് കേറി നിരങ്ങും.
നാലാമത്തെ സിഗരറ്റ് കത്തിച്ച് ഒരു പുക എടുത്തപ്പോഴേക്കും കണ്ടു, കുറച്ചകലെ നിന്നും അവള് റോഡ്മുറിച്ചു കടക്കുന്നു. പ്രണയത്തിന്റെ ആദ്യനാളുകളില് അവള്ക്ക് കൊടുത്തതാണ്, സിഗരറ്റ് വലിക്കില്ലെന്ന്. കണ്ടാല് ആകെ പ്രശ്നമാകും. പെട്ടെന്ന് സിഗരറ്റ് കളഞ്ഞു. എട്ട് രൂപയുടെ സിഗരറ്റ് ഒടിച്ച് കളയുമ്പോള് ഞാന് ആരെയൊക്കെയോ ശപിച്ചു.
അവള് അടുത്തേക്ക് വന്നു. അവള് വരുമ്പോള് വല്ലാത്തൊരു സുഗന്ധമാണ്. അത് ഞാന് നന്നായി ആസ്വദിക്കാറുമുണ്ട്. ' ങും,പറഞ്ഞ അതേ വേഷം തന്നെ അവള് ഇട്ടിട്ടുണ്ട്.' ഞാന് ഓര്ത്തു. അവള്ക്കൊരു വെള്ള ചുരിദാറുണ്ട്. അത് ധരിച്ചാല് അവള് ഒരു മാലാഖയെപ്പൊലെ സുന്ദരിയാകും. അതിട്ടു വരണമെന്ന് ഞാന് പറഞ്ഞതാണ്. അത് അവള് അനുസരിചിട്ടുണ്ട്.
"വീട്ടില് നിന്ന് ചാടാന് കുറച്ച് ബുദ്ധിമുട്ടി"
വന്ന പാടെ അവള് പറഞ്ഞു. ഞാനൊന്ന് മൂളി. അപ്പോഴാണ്‌ ഞാന് ശ്രദ്ധിച്ചത്, വഴിയരികില് നില്ക്കുന്ന തൈക്കിളവന്മാര് പോലും അവളെ കണ്ണുകള് കൊണ്ട് ബലാത്സംഗം ചെയ്യുന്നു. ഞാന് വല്ലാതായി. പെട്ടെന്ന് ഞാന് ബൈക്കിലേക്ക് കയറി.
"വാ, കേറ്"
പെട്ടെന്ന് അവള് മെല്ലെ എന്റെ ചെവിയില് ചോദിച്ചു-
"സിഗരറ്റ് വലിച്ചല്ലേ?"
ഞാന് പെട്ടെന്ന് അവളെ തിരിഞ്ഞു നോക്കി. ആ മുഖത്ത് പരിഭവം.
"നീ എന്നോട് പിണങ്ങിയാല് പിന്നെ എനിക്കാരാ ഉള്ളത്? ഞാന് നിര്ത്തിക്കൊണ്ടിരിക്കുകയാ. ഐ ആം സോറി. വാ കേറ്"
എന്റെ ക്ഷമാപണം കേട്ട് അവളൊന്ന് മന്ദഹസിച്ചു. ലജ്ജ കൊണ്ട് ആ മുഖം തുടുത്തു. അവള് വണ്ടിയിലേക്ക് കയറി.
"എങ്ങോട്ടാ?"
വലത്തേ കൈ കൊണ്ട് എന്നെ ചുറ്റിപ്പിടിച് അവള് ചോദിച്ചു.
"മറൈന് ഡ്രൈവ്"

മറൈന് ഡ്രൈവില് കുറേ നേരം ഞങ്ങളിരുന്നു. എന്റെ തോളില് തല ചായ്ച്ച് അവള് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. ഇടക്ക് അവള് എഴുന്നേറ്റ് പെട്ടെന്ന് പറയും-
"ഇനി നീ പറ. ഞാന് തന്നെയാണല്ലോ സംസാരിക്കുന്നത്"
ചിലപ്പോള് ഞാന് ഒന്നും മിണ്ടില്ല. അല്ലെങ്കില്  പറയും-
"നീ പറ.  കേള്ക്കാന്  സുഖമുണ്ട്"
കുറച്ചു നേരത്തെ ഇടവേളയ്ക്കു ശേഷം അവള് വീണ്ടും  സംസാരിച്ചു തുടങ്ങും.
ഇടക്ക് അയാള് വിളിച്ചു.
"വല്ലതും നടക്കുമോടേ?" എന്നാണു ഫോണ്‍ എടുത്ത പാടെ അയാള് ചോദിച്ചത്.
 "നടക്കും ചേട്ടാ..."
" ങാ,ശരി. ഞാന് ഇവിടെയുണ്ട്"

ആറു മണിയായപ്പോള് അവള് പറഞ്ഞു-
"ഡാ, എന്നെ കൊണ്ട് പോയി വിട്. വൈകിയാല് വീട്ടില് കേറ്റില്ല. ഞാന് നേരെ നിന്റെ വീട്ടിലേക്ക് വരും"
"നീ വന്നോ"
ഞാന് ചിരിച്ചു കൊണ്ട് പറഞ്ഞു.
"വന്നിട്ട്...?"
"വന്നിട്ട്.... വേണ്ട, പറഞ്ഞാല് ശരിയാവില്ല. വാ, കൊണ്ട് വിട്ടേക്കാം"

മറൈന് ഡ്രൈവില് നിന്നും ഫോര്ട്ട് കൊച്ചിയിലേക്ക് പോകുമ്പോള് അവള് ചോദിച്ചു-
"ഇതെന്താ ഈ വഴി പോണേ?"
"നിനക്കൊരു സര്പ്രൈസുണ്ട്"
അവളൊന്നു മന്ദഹസിച്ചു.
"ങും, പെട്ടെന്നാവട്ടെ. സമയം പോണു"
'ഹോട്ടല് ദൈവസഹായ'ത്തിനു മുന്നില് വണ്ടി നിര്ത്തുമ്പോള് അവള് അത്ഭുതപ്പെട്ടു.
"എന്താടാ ഇവിടെ?"
"നീ വാ, പറയാം..."
"ഡാ, വേണ്ട വേണ്ട"
"ഛെ,അതൊന്നുമല്ല. വാ"
ഞങ്ങള്  രണ്ടാമത്തെ നിലയിലേക്ക് നടന്നു. അവള് എന്റെ കയ്യില് ചുറ്റി പിടിച്ചിട്ടുണ്ടായിരുന്നു.

റൂം നമ്പര് ഇരുപത്തി എട്ടില് നിന്നും തിരികെ നടക്കുമ്പോള് അയാളുടെ അട്ടഹാസവും അവളുടെ കരച്ചിലും ഞാന് കേട്ടില്ല. അയാള് എറിഞ്ഞു തന്ന നോട്ടുകെട്ടുകള് എണ്ണുന്ന തിരക്കിലായിരുന്നു ഞാന്.