Sunday, April 19, 2015

ഡ്രാക്കുള റിട്ടേൺസ്

-അദ്ധ്യായം മൂന്ന്-

പിറ്റേന്ന് രാവിലെ എലീനയാണ്‌ ഗോമസിനെ വിളിച്ചുണര്‌ത്തിയത്‌.
"ഇതെന്തൊരുറക്കമാ? ഇതെന്താ, ഇന്നു പോകുന്നില്ലേ?"
ഗോമസ്‌ കട്ടിലിൽ എഴിന്നേറ്റിരുന്നു.
"സമയം എത്രയായി?"
"ഒമ്പതര"
"മൈ ഗോഡ്‌. പത്തു മണിക്കാണ്‌ ബസ്സ്‌. സമയമില്ല"
അയാൾ പെട്ടെന്നെഴുന്നേറ്റ്‌ ബ്രഷിൽ പേസ്റ്റ്‌ ചാലിച്ച്‌ വാഷ്‌ ബേസിനരികിൽ വന്ന് ബ്രഷ്‌ ചെയ്യാൻ തുടങ്ങി.
പെട്ടെന്ന് കോളിംഗ്‌ ബെല്ലടിച്ചു. എലീന വാതിൽ തുറന്നു.
റൂം ബോയിയാണ്‌. അവൻ അകത്തേക്ക്‌ വന്ന് ഇരുവർക്കുമുള്ള ഭക്ഷണം മേശപ്പുറത്തേക്ക്‌ വെച്ചു.
"ഇവിടുന്ന് എപ്പഴൊക്കെയാണ്‌ ബിസ്റ്റ്രിറ്റ്സിലേക്ക്‌ വണ്ടിയുള്ളത്‌?"
ഗോമസ്‌ ചോദിച്ചു.
"ഇരുപത്‌ മിനിട്ടിനകം ഉണ്ട്‌ സാർ"
"അവിടെ നിന്ന് ബുക്കോവിനയ്ക്കോ?"
ബുക്കോവിന എന്ന് പേര്‌ കേട്ടപ്പോൾ അവനൊന്ന് ഞെട്ടിയതായി തോന്നി.
"സർ എവിടേക്കാണ്‌ പോകുന്നത്‌?"
പതിഞ്ഞ ശബ്ദത്തിൽ അവൻ ചോദിച്ചു. അവന്റെ ചോദ്യത്തിൽ ഭയം കൂടു കൂട്ടിയിരുന്നു.
"ട്രാൻസില്വേനിയയിലേക്ക്‌"
ഗോമസിന്റെ മറുപടി കേട്ടതും റൂം ബോയ്‌ സ്തബ്ധനായി നിന്നു.
"പറയൂ, ബുക്കോവിനയ്ക്ക്‌ എപ്പോഴാണ്‌ വണ്ടി?"
ആ ചോദ്യം അവനിൽ ഒരു ഞെട്ടലുണ്ടാക്കി.
"അത്‌ ബിസ്റ്റ്രിറ്റ്സിൽ ചോദിച്ചാൽ അറിയാം സാർ"
അത്രയും പറഞ്ഞ ശേഷം അവൻ അവിടെ നിന്നും നിഷ്ക്രമിച്ചു.
"ആരെയാണ്‌ അവൻ ഭയക്കുന്നത്‌?"
എലീന ആരോടെന്നില്ലാതെ ചോദിച്ചു.
"ഡ്രാക്കുള പ്രഭുവിനെ"
അത്‌ പറഞ്ഞ്‌ ഗോമസ്‌ പൊട്ടിച്ചിരിച്ചു.
എലീനയ്ക്ക്‌ എന്തോ ആ തമാശയിൽ പങ്കു ചേരാൻ തോന്നിയില്ല.

റിസപ്ഷനിലേക്ക്‌ താക്കോൽ ഏൽപ്പിക്കുമ്പോൾ റിസപ്ഷനിലെ തള്ള അവരെ വല്ലാതെയൊന്നു നോക്കി.
"നിങ്ങളെങ്ങോട്ടാണ്‌ പോകുന്നത്‌?"
ഗോമസും എലീനയും പരസ്പരം മുഖത്തേക്ക്‌ നോക്കി.
"അതെ, ഞങ്ങൾ ഡ്രാക്കുളക്കോട്ടയിലേക്കാണ്‌!"
ഗോമസ്‌ മുഖവുരയൊന്നും കൂടാതെ നിസ്സംഗതയോടെ പറഞ്ഞു.
"ഞങ്ങൾ പഴയ ആൾക്കാരുടെ വിശ്വാസമാണെന്നു കരുതിക്കോളൂ. അവിടേക്കുള്ള പോക്ക്‌ അത്ര നല്ലതല്ല."
ഇത്രയും പറഞ്ഞ്‌ അവർ എലീനയുടെ കഴുത്തിലേക്ക്‌ നോക്കി. കോട്ടിന്റെ തുറന്നു കിടന്ന മുകളിലെ ബട്ടണിടയിലൂടെ അവളുടെ കഴുത്തിലെ കുരിശുമാല കണ്ടത്‌. ഗോമസിന്റെ കഴുത്തിനു നേരെയും അവരുടെ നോട്ടം നീണ്ടു. പെട്ടെന്ന് തന്നെ ഗോമസ്‌ പറഞ്ഞു.
"ഉണ്ട്‌. എന്റെ കഴുത്തിലുണ്ട്‌"
ചിരിച്ചു കൊണ്ട്‌ അയാൾ തന്റെ കഴുത്തിൽ മാലയ്ക്കായി പരതി. അടുത്ത നിമിഷം ഒരു ഞെട്ടലോടെ അയാൾ അറിഞ്ഞു. മാലയില്ല! അയാൾക്ക്‌ ഒരു ഉൾക്കിടിലമുണ്ടായി.
"എന്താ, മാല കാണുന്നില്ലേ?"
അയാളുടെ പരിഭ്രമം കണ്ട തള്ള ചോദിച്ചു.
"ഓ, ഞാനിന്നലെ കുളിക്കാൻ കയറിയപ്പോൾ കുളിമുറിയിൽ ഊരി വെച്ചതാണ്‌. എടുക്കാൻ മറന്നു."
ഓർത്തെടുത്തു കൊണ്ട്‌ ഗോമസ്‌ തുടർന്നു.
"പ്ലീസ്‌, ആ താക്കോലൊന്നു തരൂ"
സ്ത്രീ താക്കോൽ അയാളുടെ കയ്യിൽ കൊടുത്തു. താക്കോൽ കിട്ടേണ്ട താമസം, അന്തം വിട്ടു നിൽക്കുന്ന എലീനയുടെ അടുക്കൽ തന്റെ ബാഗ്‌ വെച്ചിട്ട്‌ അയാൾ മുകളിലേക്ക്‌ കുതിച്ചു.
അയാൾ കുതിച്ചിറങ്ങി വന്നപ്പോഴേക്കും ബസ്സ്‌ വന്നു കഴിഞ്ഞു.
ഇനി ഡ്രാക്കുളക്കോട്ടയിലേക്ക്‌.
ബസ്സ്‌ ബോർഗ്ഗോ മലയിടുക്കിലേക്കു പ്രവേശിച്ചു. ആളുകൾ ഓരോന്നായി കൊഴിഞ്ഞു കൊണ്ടിരുന്നു. ഇനി ബസ്സിലേക്ക്‌ കയറാനുള്ളവർ ഇല്ല. ഇറങ്ങാനുള്ളവരാണ്‌ എല്ലാം.
ബിസ്ട്രിറ്റ്സിൽ ബസ്സ്‌ എത്തിയപ്പോൾ ഒരു മണി കഴിഞ്ഞിരുന്നു. ബസ്സിൽ നിന്നും അവർ പുറത്തിറങ്ങി. വയർ കത്തിയാളുകയാണ്‌. അവർ ഉച്ചഭക്ഷണം കഴിക്കാനായി ചെറിയ ഒരു ഹോട്ടലിലേക്ക്‌ കയറി.
ഭക്ഷണം കഴിഞ്ഞിറങ്ങിയപ്പോൾ ബുക്കോവിനയ്ക്കുള്ള ബസ്സ്‌ നിറുത്തിയിട്ടിരിക്കുന്നു. അവർ ബസ്സിലേക്ക്‌ കയറി.
ബസ്സ്‌ നീങ്ങിത്തുടങ്ങി. വികസിതമല്ലാത്ത ചെറിയ പട്ടണങ്ങളിൽക്കൂടിയാണ്‌ ബസ്സ്‌ പോകുന്നത്‌. ഇടക്കിടെ പച്ചപ്പ്‌ കാണാം.
"എവിടേക്കാ?"
കണ്ടക്ടറുടെ ചോദ്യം കേട്ടാണ്‌ എലീന പുസ്തകത്തിൽ നിന്നും തലയുയർത്തിയത്‌.
"ബുക്കോവിന"
ഗോമസ്‌ നോട്ടുകൾ കണ്ടക്ടർക്കു നേരെ നീട്ടി.
അയാൾ അൽപമൊന്നമ്പരന്നു.
"ബുക്കോവിനയ്ക്കോ?"
"അതെ"
ഗോമസ്‌ നിസ്സംഗനായിരുന്നു.
അത്ഭുതവും ഭയവും നിറയുന്ന മുഖത്തോടെ അയാൾ ടിക്കേറ്റ്ഴുതി.
പൈൻ മരങ്ങളും സുന്ദരമായ പുൽത്തകിടികളുമാണ്‌ പുറത്തെ കാഴ്ച്ചകൾ. അൽപസമയത്തിനുള്ളിൽ തന്നെ പച്ചപ്പിന്റെ സൗന്ദര്യം മാറി അന്തരീക്ഷം പരുക്കനായിത്തുടങ്ങി. തരിശു ഭൂമികൾ കാണാൻ തുടങ്ങി. അകലെ കാർപ്പേത്യൻ മലനിരകളുടെ ഗിരിശൃംഗങ്ങൾ ഉയർന്നു നിൽക്കുന്നു.
ബസ്സ്‌ ബുക്കോവിനയിലെത്തിയപ്പോൾ ബസ്സിനുള്ളിൽ യാത്രക്കാരായി ഗോമസും എലീനയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
കണ്ടക്ടർ അൽപമൊന്നു ശങ്കിച്ച ശേഷം അവർക്കരികെ വന്നിരുന്നു.
"ബുക്കോവിനയിൽ നിന്നും എങ്ങോട്ടാണ്‌?"
ഗോമസ്‌ ഒന്നു ചിരിച്ചു.
"കോട്ടയിലേക്കാണ്‌"
കണ്ടക്ടർ പെട്ടെന്നെന്തോ പറയാൻ തുടങ്ങി. അപ്പോൾ തന്നെ ഗോമസ്‌ കഴുത്തിലെ കുരിശുമാല ഉയർത്തിക്കാട്ടി. അത്‌ കണ്ടപ്പോൾ കണ്ടക്ടർ ഒന്നു നിശ്വസിച്ചു.
"പക്ഷേ, ശ്രദ്ധിക്കണം"
ഗോമസ്‌ മറുപടിയായി ഒന്നു മന്ദഹസിച്ചു.
അഞ്ചു മണിയായപ്പോഴാണ്‌ ബസ്സ്‌ ബുക്കോവിനയിലെത്തിയത്‌.
"ദാ, അവിടുന്ന് ട്രാൻസില്വേനിയയിലേക്ക്‌ കുതിര വണ്ടി കിട്ടും. അവിടേക്ക്‌ ബസ്സ്‌ സർവ്വീസില്ല"
ഗോമസിനും എലീനയ്ക്കും പിറകെ ബസ്സിൽ നിന്നിറങ്ങിയ കണ്ടക്ടർ ഒരു കുതിര വണ്ടി മാത്രം നിർത്തിയിട്ടിരിക്കുന്ന സ്ഥലത്തേക്ക്‌ കൈ ചൂണ്ടി.
കണ്ടക്ടർക്ക്‌ നന്ദി പറഞ്ഞു കൊണ്ട്‌ അവർ കുതിര വണ്ടിക്കടുത്തേക്ക്‌ നടന്നു.
കുതിര വണ്ടിയിൽ പൂട്ടിയിരുന്ന രണ്ട്‌ കുതിരകളും വയസ്സരും ക്ഷീണിതരുമായിരുന്നു. വണ്ടിക്കാരനായ കിഴവൻ വണ്ടിക്കുള്ളിൽ കിടന്ന് കൂർക്കം വലിച്ച്‌ ഉറക്കമാണ്‌. ഗോമസ്‌ ഒന്നു രണ്ടു തവണ അയാളെ 'ഹേയ്‌' എന്നു വിളിച്ച്‌ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. അത്‌ പരാജയപ്പെട്ടപ്പോൾ അയാൾ വൃദ്ധനെ തട്ടി വിളിച്ചു. അയാൾ ഒന്നു ഞരങ്ങിയ ശേഷം ചാടിയെഴുന്നേറ്റ്‌ ചാട്ട കയ്യിലെടുത്തു.
"എവിടേക്കാ?"
അൽപം മുരണ്ട ശബ്ദത്തിൽ അയാൾ ചോദിച്ചു.
"ട്രാൻസില്വേനിയ"
വൃദ്ധൻ തന്റെ ചത്ത കണ്ണുകൾ കൊണ്ട്‌ അവരെയൊന്ന് ചുഴിഞ്ഞു നോക്കി.
"കോട്ടയിലേക്കാണോ?"
"അതെ"
"ശരി, കേറ്‌"
ഗോമസും എലീനയും കുതിര വണ്ടിയിലേക്കു കയറി.
വണ്ടി നീങ്ങിത്തുടങ്ങി. വയസ്സായ കുതിരകളെ വൃദ്ധൻ ചാട്ട കൊണ്ട്‌ ആഞ്ഞു പ്രഹരിച്ചു കൊണ്ടിരുന്നു. എന്നാൽ അവ ഒരിക്കലും വേഗത്തിൽ നടന്നില്ല. മടുത്ത വണ്ടിക്കാരൻ പ്രഹരം നിർത്തി. കുതിരകൾ മെല്ലെ നടന്നു. ഇരു വശത്തേയും മങ്ങിയ വെളിച്ചത്തെ ഇരുട്ടിലേക്കാവാഹിച്ചു കൊണ്ട്‌ സമയം മുന്നോട്ടു പോയി.
കുതിര വണ്ടിയേക്കാൾ വേഗത്തിൽ സമയം കടന്നു പോയി. സന്ധ്യ കഴിഞ്ഞ്‌ രാത്രിയുടെ വരവായി. നിലാവുണ്ട്‌.
വണ്ടി മോൾഡേവിയൻ താഴ്‌വരയിലേക്കു പ്രവേശിച്ചു. അടുത്ത്‌ കാർപ്പേത്യൻ മല തന്റെ ഉയരത്തിന്റെ ബലത്തിൽ അവരെ പരിഹസിച്ചു കൊണ്ട്‌ ഉയർന്നു നിൽക്കുന്നു. ചുറ്റും നിശബ്ദമായ ഇരുട്ടിലെ ക്രൂര ശബ്ദങ്ങൾ. അടിയിൽ തൂക്കിയിരിക്കുന്ന റാന്തലിന്റെ നേരിയ വെളിച്ചത്തിൽ കുതിര വണ്ടി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു.
നിശയുടെ മൂടു പടം കൂടുതൽ ശക്തമായതോടെ എലീന ഉറക്കത്തിലേക്ക്‌ വഴുതി വീഴാൻ തുടങ്ങി.
"നീ കിടന്നോളൂ"
ഗോമസ്‌ അവളോട്‌ പറഞ്ഞു.
കുറച്ചു സമയം ആലോചിച്ച ശേഷം അവൾ വണ്ടിക്കുള്ളിലേക്ക്‌ ചാഞ്ഞു.
-------------------------------------------
ചുറ്റും കട്ട പിടിച്ച ഇരുട്ടാണ്‌. കുതിര വണ്ടി കോട്ടയിൽ നിന്നും മീറ്ററുകൾ മാത്രം അകലെയാണിപ്പോൾ. ചുറ്റും കാർപ്പേത്യൻ മലനിരകളാണ്‌. മുന്നോട്ടുള്ള വഴി മോശമായിക്കൊണ്ടിരിക്കുന്നു.
എലീന ഉറക്കമാണ്‌. ഗോമസ്‌ ഏതോ പുസ്തകം വായിച്ചു കൊണ്ടിരിക്കുന്നു.
അൽപ സമയം കഴിഞ്ഞു. ദൂരെയെവിടെ നിന്നോ ഒരു ചെന്നായയുടെ ഓരിയിടൽ. അതിന്‌ ഐക്യദാർഢ്യമെന്നോണം ഒന്നിനു പിറകെ ഒന്നായി ധാരാളം ചെന്നായ്ക്കളുടെ ഓരിയിടൽ അവിടെ മുഴങ്ങി. ഗോമസ്‌ പുസ്തകത്തിൽ നിന്നും തലയുയർത്തി. നേരിയ ഒരു ഭയം അയാളെ പിടികൂടി.
"അതാ, അതാണ്‌ കോട്ട"
വൃദ്ധന്റെ ശബ്ദം കേട്ട ഗോമസ്‌ തലയുയർത്തി നോക്കി. നിലാവിന്റെ പ്രകാശത്തിൽ അയാൾ കണ്ടു, തൊട്ടു മുന്നിൽ പ്രൗഢമായി ഉയർന്നു നിൽക്കുന്ന ഡ്രാക്കുളക്കോട്ട!

കോട്ടയ്ക്കു മുന്നിലെത്തിയപ്പോൾ വൃദ്ധൻ വണ്ടി നിർത്തി. ഗോമസ്‌ എലീനയെ വിളിച്ചുണർത്തി. അവൾ പെട്ടെന്ന് തന്നെ എഴുന്നേറ്റു. നല്ല തണുപ്പുണ്ട്‌. അവൾ തന്റെ ബാഗിൽ നിന്നും ഒരു സ്വെറ്റർ എടുത്ത്‌ ധരിച്ചു. അവർ വണ്ടിയ്ക്കുള്ളിൽ നിന്നും പുറത്തിറങ്ങി. ചോദിച്ചതിനേക്കാൾ അധികം കൂലി കൊടുത്തതു കൊണ്ടാവണം, വൃദ്ധൻ കൃതഞ്ജതയോടെ അവരെ നോക്കി.
"കോട്ടയുടെ മുന്നിൽ വലിയ കിടങ്ങുണ്ട്‌. കോട്ടവാതിലിൽ നിന്നും നീണ്ടു കിടക്കുന്ന വള്ളിയിൽ പിടിച്ചു വലിച്ചാൽ കിടങ്ങിനു കുറുകെ അതൊരു പാലമാകും. അതു വഴി കോട്ടയിൽ കടക്കാം.
ഇത്രയും പറഞ്ഞ ശേഷം അയാൾ തിരിഞ്ഞ്‌ വണ്ടിയിലേക്ക്‌ കയറി. ചാട്ടയടിയുടെ ശബ്ദം മുഴങ്ങി. കുതിരവണ്ടി സാവധാനം നീങ്ങിത്തുടങ്ങി. ഗോമസ്‌ തന്റെ കയ്യിലുണ്ടായിരുന്ന ടോർച്ചെടുത്ത്‌ കോട്ടവാതിൽക്കലേക്ക്‌ പ്രകാശിപ്പിച്ചു. വണ്ടിക്കാരൻ പറഞ്ഞ കിടങ്ങ്‌ അയാൾ കണ്ടു. ഗോമസ്‌ തന്റെ ടോർച്ച്‌ ചുറ്റും പ്രകാശിപ്പിച്ചു. അയാൾ പറഞ്ഞ വള്ളി തേടുകയായിരുന്നു ഗോമസ്‌. താമസിയാതെ അയാൾ അത്‌ കണ്ടെത്തി. കിടങ്ങിനിപ്പുറം ഒരു മരക്കുറ്റിയിൽ കെട്ടിയിരുന്ന ആ വള്ളി കുറച്ചു ശക്തിയിൽ അയാൾ വലിച്ചു. വലിയൊരു ശബ്ദത്തോടെ കോട്ടയുടെ ഊക്കൻ വാതിൽ കിടങ്ങിനു കുറുകെ വലിയൊരു പാലം പോലെ വീണു. ഭീകരമായ ആ ശബ്ദത്തിൽ അവിടമാകെ പ്രകമ്പനം കൊണ്ടു.
'ഓ, ജീസസ്‌'
എലീന അറിയാതെ വിളിച്ചു പോയി.
വാതിൽപ്പാലത്തിലേക്ക്‌ ആദ്യം കാലെടുത്തു വെച്ചത്‌ ഗോമസാണ്‌. അയാൾക്കു പിറകെ എലീനയും പാലത്തിൽ കയറി. അവർ കോട്ടയിലേക്ക്‌ നടന്നു. ഗോമസ്‌ കോട്ടയ്ക്കുള്ളിൽ കാൽ കുത്തേണ്ട താമസം ഊക്കനൊരു മിന്നൽ; പിറകെ കാതടപ്പിക്കുന്ന ഇടിയൊച്ചയും! അവർ ഇരുവരും അറിയാതെ ഒന്നു ഞെട്ടി. അടുത്ത നിമിഷം ആയിരക്കണക്കിന്‌ ചെന്നായ്ക്കളുടെ ഓരിയിടൽ അവിടെ മുഴങ്ങി. അസംഖ്യം എലികൾ കോട്ടയ്ക്കുള്ളിൽ നിന്നും കൂട്ടത്തോടെ പുറത്തേക്കു വന്നു. അവയ്ക്കു പിന്നാലെ ദുസ്സഹമായ ശബ്ദം പുറപ്പെടുവിച്ച്‌ കുറേ കടവാവലുകളും പുറത്തേക്ക്‌ പറന്നു. അറിയാത്ത എന്തോ ഒരു ഭയം തന്നെ പിടികൂടിയിരിക്കുന്നു എന്ന് ഗോമസിനു തോന്നി. അതിൽ നിന്നും രക്ഷപ്പെടാനെന്ന വണ്ണം ഗോമസ്‌ കുരിശിൽ മുറുകെപ്പിടിച്ചു. അടുത്ത നിമിഷം ചെന്നായ്ക്കളുടെ ഓരിയിടൽ ഒരു സ്വിച്ചിട്ടതു പോലെ അവസാനിച്ചു.
ഗോമസ്‌ തിരിഞ്ഞ്‌ എലീനയെ നോക്കി. ഭയവും അത്ഭുതവും ആകാംക്ഷയുമൊക്കെ ആ മുഖത്ത്‌ സമ്മേളിച്ചിരുന്നു.
"താൻ ഭയന്നിരിക്കുന്നു, അല്ലേ?"
അവൾ മെല്ലെ തല കുലുക്കി.
"വളരെ പഴയ കൊട്ടാരമല്ലേ. ഇങ്ങനെയൊക്കെ സംഭവിച്ചേക്കാം"
അവർ കോട്ടയ്ക്കുള്ളിലേക്കു കടന്നു. എന്നിട്ട്‌ അയാൾ തുടർന്നു.
"എലികളൊക്കെയുണ്ടാവും"
വിശാലമായ ഒരു ഹാളിലാണ്‌ അവർ എത്തിയത്‌. ഒരു മെഴുകുതിരി വെളിച്ചം പോലും ആ മുറിയ്ക്കുള്ളിൽ ഉണ്ടായിരുന്നില്ല. ഗോമസ്‌ തന്റെ ടോർച്ച്‌ പ്രകാശിപ്പിച്ചു. പൊടി പിടിച്ച മേശകൾ, കസേരകൾ, മാറാല തൂങ്ങുന്ന മച്ച്‌. പൊടി പുരണ്ട അമൂല്യമായ ചിത്രങ്ങൾ ചുവരിൽ തൂങ്ങുന്നു. അതൊക്കെക്കണ്ട്‌ ഗോമസിൽ നിന്നും ആഹ്ലാദസൂചകമായ ഒരു ശബ്ദം പുറപ്പെട്ടു.
"ഒരു മാസമല്ല, ഒരു വർഷം പഠനം നടത്താനുള്ള വകുപ്പുണ്ട്‌ കോട്ടയിൽ"
അയാൾ ആരോടെന്നില്ലാതെ പറഞ്ഞു.
ഉടൻ തന്നെ ഗോമസ്‌ തന്റെ ബാഗിൽ നിന്നും ഒരു മെഴുകുതിരിയും ലൈറ്ററുമെടുത്തു. മെഴുകുതിരി കത്തിച്ച്‌ അയാൾ അത്‌ ഒരു മേശ മേൽ സ്ഥാപിച്ചു. ഗോമസ്‌ തന്റെ ടോർച്ച്‌ പ്രകാശിപ്പിച്ച്‌ ഭിത്തിയിലേക്കടിച്ചു. കുറച്ചു സമയം ഭിത്തിയിൽ പരതി നടന്ന പ്രകാശ ഗോളം അവസാനം ചുവരിലെ ഏറെ പഴക്കമുള്ള സ്വിച്ച്നു മുകളിൽ ചെന്നു പതിച്ചു. അയാൾ മുന്നോട്ടു നടന്നു ചെന്ന് സ്വിച്ച്‌ ഓണാക്കി. ഹാളിന്റെ നടുവിൽ ഒരു ബൾബ്‌ ചിമ്മി കണ്ണു തുറന്നു. ബൾബ്‌ പൊടി കൊണ്ട്‌ മൂടിയിരുന്നു. അയാൾ തന്റെ തൂവാലയെടുത്ത്‌ ബൾബ്‌ തുടച്ചു. മോശമല്ലാത്ത ഒരു പ്രകാശം ബൾബിൽ നിന്ന് പുറപ്പെട്ടു.
ഇരുട്ടിന്റെ കനത്ത കരിമ്പടം നീങ്ങി വെളിച്ചത്തിന്റെ സുഖകരമായ അന്തരീക്ഷത്തിലേക്ക്‌ വന്നതു കൊണ്ടാവണം എലീനയിൽ നിന്നും ഒരു ദീര്‌ഘനിശ്വാസമുയർന്നു.
ഗോമസ്‌ ആ ഹാൾ മുഴുവൻ പരിശോധിച്ചു. വളരെ വില കൂടിയ ഫർണ്ണിച്ചറുകളാണ്‌ ഹാളിലുള്ളത്‌. മുഴുവൻ പൊടിയിൽ മുങ്ങിയിരിക്കുകയാണ്‌.
"ഇവിടെയെങ്ങും ഒരാളെയും കാണാനില്ലല്ലോ?"

എലീന ചോദിച്ചു.
"ഇവിടെ ഒരാളുണ്ടാവും എന്നാണല്ലോ അറിയാൻ കഴിഞ്ഞത്‌"
ഗോമസ്‌ ഷർട്ടിലേക്ക്‌ വീണ ചിലന്തിയെ തട്ടിക്കൊണ്ട്‌ പറഞ്ഞു.
"ആരും ഇല്ലാത്ത ലക്ഷണമാണ്‌"
"ഉത്തരവാദിത്തമില്ലാത്ത വർഗ്ഗം!" ഗോമസിന്റെ ശബ്ദത്തിൽ കോപം പടർന്നിരുന്നു.
"ദേഷ്യപ്പെട്ടിട്ട്‌ കാര്യമില്ല ഗോമസ്‌. നമുക്കിവിടെ കിടക്കാൻ പറ്റിയ സ്ഥലം വല്ലതുമുണ്ടോ എന്നു നോക്കാം"
എലീന മുന്നോട്ട്‌ നടന്നു.
"അതിനിവിടെ മുഴുവൻ പൊടിയല്ലേ?"
ഗോമസ്‌ തന്റെ ടോർച്ച്‌ പ്രകാശിപ്പിച്ചു കൊണ്ട്‌ അവളുടെ പിന്നാലെ നടക്കുന്നതിനിടയിൽ മുരണ്ടു.
സ്റ്റെയർ കേസിലൂടെ മുകളിലെത്തിയ അവർ മുന്നിലെ നീണ്ട ഇടനാഴിയിലൂടെ നടന്നു. വലതു വശത്ത്‌ ഒരു മുറിയുടെ വാതിൽ അടച്ചിട്ടിരിക്കുന്നതു കണ്ട ഗോമസ്‌ അത്‌ തള്ളിത്തുറന്നു. അവർ അത്ഭുതപ്പെട്ടു. കമനീയമായി അലങ്കരിച്ച വിശാലമായ ഒരു മുറി! താഴത്തെ ഹാളും ഈ മുറിയും ഒരു ബംഗ്ലാവിന്റെ ഭാഗമാണ്‌ എന്ന് വിശ്വസിക്കാൻ പ്രയാസം.
"ങും, ഇത്‌ കൊള്ളാം"
ഗോമസ്‌ മുറിയിലെ ലൈറ്റിന്റെ സ്വിച്ച്‌ ഓണാക്കി. ബൾബ്‌ നന്നായി പ്രകാശിച്ചു. അവർ ബാഗുകൾ മുറിയുടെ ഒരു മൂലയ്ക്ക്‌ വെച്ചു. ഗോമസ്‌ ആ മുറി ഒരു വിശാലമായി ഒന്നു നോക്കി. നല്ല വലിപ്പമുണ്ട്‌. വശത്ത്‌ ഒരു ഡബിൾ കോട്ട്‌ കട്ടിൽ. കട്ടിലിൽ വിരിച്ചിരിക്കുന്ന വിരിപ്പുകൾ രാജകീയമാണ്‌. കട്ടിലിന്റെ തലയ്ക്കലായി നിലത്ത്‌ ഒരു അലമാര. നേരെ എതിർ വശത്ത്‌ ഒരു മേശ. മേശമേൽ രണ്ടു പാത്രങ്ങളിൽ അത്താഴം മൂടി വെച്ചിരിക്കുന്നതു കണ്ട അവർ അത്ഭുതപ്പെട്ടു.
"ങാഹാ, ഇത്‌ കൊള്ളാമല്ലോ"
അവർ പാത്രത്തിനു മുന്നിലേക്കിരുന്നു. വിശപ്പിന്റെ പരകോടിയിലായിരുന്ന അവർ നിമിഷങ്ങൾക്കുള്ളിൽ പ്ലേറ്റ്‌ കാലിയാക്കി.
"അപ്പോൾ നമ്മെ ശ്രദ്ധിക്കുന്നുണ്ട്‌"
വാഷ്ബേസിനിൽ കൈ കഴുകിക്കൊണ്ടിരിക്കുന്നതിനിടയിൽ ഗോമസ്‌ പറഞ്ഞു.
എലീന ചെറുതായി ഒന്നു മന്ദഹസിച്ചു.
"ഞാനൊന്നു കുളിക്കട്ടെ"
എലീന ബാഗിൽ നിന്നും നിശാവസ്ത്രങ്ങളെടുത്തു.
"വേഗം വേണം. എനിക്കും ഒന്ന് കുളിക്കണം"
എലീന കുളിക്കാൻ കയറിയപ്പോൾ അയാൾ ഡയറി എഴുതാനിരുന്നു.
ഗോമസിന്റെ ഡയറി
----------------------------
കോട്ടയിലെത്തി. സംഭവബഹുലമായ ഒരു ദിവസം. വിചിത്ര സ്വഭാവക്കാരനായ കുതിര വണ്ടിക്കാരനും അയാളുടെ വയസ്സൻ കുതിരകളും ചെറുതായി വിഷമിപ്പിച്ചു. കോട്ടയിലെത്തിയപ്പോളുണ്ടായ സംഭവ വികാസങ്ങൾ എലീനയെ ഭയപ്പെടുത്തിയിട്ടുണ്ട്‌. എലീനയെ മാത്രമല്ല, എന്നെയും. കിടക്കാനൊരു നല്ല മുറി കിട്ടി എന്നതാണ്‌ ഏറ്റവും ആശ്വാസകരമായത്‌. പൊടി പിടിച്ച ഈ കോട്ടയിൽ അത്തരമൊരു മുറി അത്ഭുതം തന്നെ. നാളെ കോട്ടയൊന്ന് ചുറ്റിക്കാണണം.

എലീന കുളിച്ചിറങ്ങിയപ്പോഴേക്കും ഗോമസ്‌ ഡയറി എഴുതിക്കഴിഞ്ഞിരുന്നു. അയാളും കുളിക്കാനായി കുളിമുറിയിൽ കയറി.
കുളി കഴിഞ്ഞ്‌ കിടക്കാനായി കട്ടിലിലേക്ക്‌ കിടന്നതും ഗോമസ്‌ പിടഞ്ഞെഴുന്നേറ്റ്‌ കുളിമുറിയിലേക്കോടി. ഒരു വളിച്ച ചിരിയോടെ പുറത്തേക്ക്‌ വന്ന ഗോമസ്‌ മുഖത്ത്‌ ചോദ്യവുമായി നിൽക്കുന്ന എലീനയുടെ നേർക്ക്‌ നോക്കി കണ്ണിറുക്കി
"മാല"

(തുടരും)

Friday, April 17, 2015

തെറ്റുകാർ

അന്ന്, ഞാൻ ജനിച്ചു വീണ ദിവസം ശക്തമായ മഴയുണ്ടായിരുന്നു എന്നാണ് ഉമ്മ പറഞ്ഞ് അറിഞ്ഞിട്ടുള്ളത്. നാട്ടിലെ ശരാശരി കുടുംബക്കാരുടെ ആശുപത്രിയായ D. E. നഴ്സിംഗ് ഹോമിലെ ഏതോ ഒരു ഇരുണ്ട മൂലയിൽ ശിവരാത്രിയുടെ തലേന്നാണ് ഞാൻ ജനിച്ചത്, രാത്രി പത്തരയ്ക്ക്. ഞാൻ എന്നു പറഞ്ഞാൽ ഞങ്ങളാണ്. എന്നോടൊപ്പം എന്റെ ഇരട്ട സഹോദരനും കൂടി അന്ന് പിറന്നു. പക്ഷേ, ഏഴ് മിനിട്ടുകളുടെ വ്യത്യാസത്തിൽ ഞാനാണ് ചേട്ടൻ.
ആശുപത്രിയുടെ വശത്തു കൂടിയാണ് മീനച്ചിലാർ ഒഴുകുന്നത്. കഴിഞ്ഞ കൊല്ലം ഏതോ ഒരു അന്യസംസ്ഥാന തൊഴിലാളി ചത്തു മലച്ച് പൊങ്ങിക്കിടന്ന കടവിനു കുറച്ചു താഴെയാണ് ആശുപത്രിക്കടവ്. അയാളുടെ ഘാതകനെ ഇന്നും പോലീസ് തിരയുന്നുണ്ട്. കിട്ടുമോ ആവോ.
ആറ്റിലേക്കിറങ്ങാനുള്ളത് ഒമ്പത് പടിക്കെട്ടുകൾ. എണ്ണിയിട്ടുണ്ട് ഞാൻ, പലപ്പോഴും. മിക്കവാറും പടിയിറങ്ങി താഴെച്ചെല്ലുമ്പോൾ ആശുപത്രിയിലെ ഗേറ്റ് കീപ്പർ കിഴവൻ ഒരു ബീഡിയും പുകച്ച് വെള്ളത്തിലേക്ക് നോക്കിയിരിക്കുകയാവും.
"ങും?"
തല ഉയർത്തി ഗൗരവത്തോടെയുള്ള ആ ചോദ്യം കേൾക്കുമ്പോൾ ഞാൻ ഒന്നു തല കുലുക്കി തിരിച്ച് ഓടിക്കേറാറായിരുന്നു പതിവ്. തിരികെയെത്തുമ്പോൾ ഉമ്മയും അനിയനും മുകളിൽ നിൽപ്പുണ്ടാവും.
"പറഞ്ഞാൽ കേൾക്കില്ല. ആറ്റിലെങ്ങാനും വീണാലോ?"
ഉമ്മയുടെ ശകാരം കേട്ട് നിൽക്കുകയേയുള്ളൂ. കാരണം തിരികെ പറയാൻ എനിക്കറിയില്ല. പറയണമെന്നാഗ്രഹമുണ്ടെങ്കിലും വാക്കുകൾ പുറത്തു വരില്ല. വികൃതമായ എന്തൊക്കെയോ ശബ്ദം മാത്രമാണ് ഞാൻ പറയാറുള്ളത്. അനിയനും അങ്ങനെ തന്നെ. ഞങ്ങൾക്ക് മാനസികമായി അസുഖമാണെന്നാണ് എല്ലാവരും പറയാറ്. ചിലർ ദൈന്യതയുടെ ഒരു നോട്ടമെറിഞ്ഞു കൊണ്ട്
"അവർക്ക് വട്ടാണ്"
എന്നും പറയാറുണ്ട്.
തലച്ചോറിൽ വല്ലാത്ത താളപ്പിഴകളാണ്. ചിന്തിക്കുന്നതു പോലെ പ്രവർത്തിക്കാൻ കഴിയുന്നില്ല. ചിലപ്പോഴൊക്കെ ചിന്തിക്കാൻ പോലും കഴിയുന്നില്ല. ചിന്തിക്കാൻ കഴിയാത്ത മനുഷ്യരെയാണോ ഭ്രാന്തൻ എന്നു പറയുന്നത്?
എനിക്ക് എല്ലാത്തിനോടും ദേഷ്യമായിരുന്നു. എല്ലാവരെയും ഞാൻ ഉപദ്രവിക്കും. അവർ തിരികെ ഒന്നും ചെയ്യാത്തത് എന്നെ പേടിച്ചിട്ടാണ് എന്നായിരുന്നു എന്റെ വിശ്വാസം. പക്ഷേ, ഞാനൊരു മാനസികരോഗിയാതു കൊണ്ട് അവർ എന്നോടു കാണിക്കുന്ന അനുകമ്പ മാത്രമാണ് ആ ക്ഷമ എന്ന് മനസ്സിലാക്കാൻ ഒരുപാട് കാലം വേണ്ടി വന്നു.
എന്തിനാണ് ദൈവം ഞങ്ങളെ സൃഷ്ടിച്ചത്? ഒരുപാട് തവണ ആലോചിച്ചു നോക്കിയിട്ടുണ്ട്. പക്ഷേ, ഉത്തരം കിട്ടിയിട്ടില്ല. ഈയിടെ റോഡിലൂടെ പോകുന്ന ഒരു കാറിനു വട്ടം ചാടി അനിയൻ ആശുപത്രിയിലായി. ഇടിച്ച ശേഷം കാറിൽ നിന്നിറങ്ങി വന്ന കാർ ഡ്രൈവർ
"ഇതിനെയൊക്കെ എന്തിനാണ് ഒണ്ടാക്കി വിടുന്നത്?"
എന്നാക്രോശിച്ചപ്പോൾ എനിക്കാദ്യമായി ഉമ്മയോടും വാപ്പയോടും വെറുപ്പ് തോന്നി. ആശുപത്രിയിൽ പോകണമെന്ന് ഞാൻ വാശി പിടിച്ചു കരഞ്ഞു. കരച്ചിൽ നിറുത്താൻ വാപ്പ മിഠായി തന്നെങ്കിലും ഞാൻ വിജയിച്ചു. അവന്റെ കിടയ്ക്കക്കരികിൽ നിലത്തിരിയ്ക്കുമ്പോൾ കണ്ണ് നിറഞ്ഞിരുന്നു എന്നാണെന്റെ ഓർമ.
പക്ഷേ, ഇങ്ങനെയൊക്കെയാണെങ്കിലും ഞങ്ങളുടെ ജനന ശേഷം സാമ്പത്തികമായി ഞങ്ങൾ ഒരുപാട് ഉയർന്നു. ഞങ്ങൾക്ക് ശേഷം ജനിച്ച ഞങ്ങളുടെ കുഞ്ഞനുജത്തി പഠിച്ച സ്ഥലത്തെല്ലാം ഒന്നാമതായിരുന്നു. ഒരു കൊച്ചു സുന്ദരിയായിരുന്നു അവൾ. ഞങ്ങളുടെ കാര്യത്തിൽ അവൾക്കായിരുന്നു ഏറെ ശ്രദ്ധ. പക്ഷേ, കാര്യങ്ങൾ വഷളായത് വളരെ പെട്ടെന്നായിരുന്നു. അവൾക്ക് വന്ന കല്യാണാലോചനകൾ ഞങ്ങൾ കാരണം മുടങ്ങാൻ തുടങ്ങി. ഒന്നിനു പിറകെ ഒന്നായി ഏഴ് ആലോചനകൾ. കാരണം, ഞങ്ങളുടെ ഭ്രാന്ത് തലമുറകളിലേക്ക് പകർന്നാലോ എന്ന ഭയം. കുറ്റപ്പെടുത്തലിന്റെ കൂരമ്പുകൾ ഞങ്ങളുടെ നേർക്ക് നീണ്ടു തുടങ്ങി. അങ്ങനെയാണ് ഞങ്ങൾ അത് തീരുമാനിച്ചത്.
ഈ രാത്രി അവസാനിക്കാതിരിക്കട്ടെ. പുലർച്ചക്കു മുൻപ് ഞങ്ങൾക്ക് ഇവിടെ നിന്നും ദൂരെ പോകേണ്ടതുണ്ട്. ഞങ്ങൾ നടന്നു കൊണ്ടിരുന്നു.

Thursday, April 16, 2015

മീറ്റ് ചരിതം, അവസാന ഭാഗം


പോകാൻ ഒരു കൂട്ടില്ല എന്നറിഞ്ഞതു കൊണ്ട്‌ മീറ്റിനു പോകണോ വേണ്ടയോ എന്ന സംശയത്തിലായിരുന്നു ഞാൻ. സുനൈസ്‌ വരുന്നില്ല എന്നു പറഞ്ഞു. മീറ്റിനു വിട്ടാൽ മുഫിക്കുട്ടന്‌ കുപ്പിപ്പാൽ കൊടുക്കാൻ ആരുമില്ല എന്നു പറഞ്ഞ്‌ അവനെ വീട്ടിൽ നിന്ന് വിട്ടില്ല. തൽഹത്ത്‌ സകലമാന എന്റ്രൻസ്‌ പരീക്ഷകളും എഴുതുന്നതു കൊണ്ട്‌ അവസാന നിമിഷം വരുന്നില്ല എന്നറിയിച്ചു. സംഗീതേട്ടനോട്‌ ചോദിച്ചപ്പോ ചിലപ്പോഴേ വരൂ എന്ന്. ഇനിയിപ്പോ എന്തിനാ പോകുന്നത്‌ എന്ന് ചിന്തിച്ചപ്പോഴാണ്‌ ശബ്നയും പോകാനൊരു കൂട്ടില്ലാതെ നിൽക്കുന്നു എന്നറിഞ്ഞത്‌. അങ്ങനെ ഞങ്ങളൊരുമിച്ച്‌ പോകാം എന്നു തീരുമാനിച്ചു.

ആലുവയിൽ നിന്നും 7 മണിക്കുള്ള ഇന്റർസ്സിറ്റിയിൽ കേറി. ട്രെയിനിൽ കാല്‌ കുത്താൻ വയ്യാത്ത വണ്ണം തിരക്ക്‌. നിലത്തൊരു വിധേന ഇരുന്നും ഒരു കാല്‌ മാത്രം കുത്തി നിന്നുമൊക്കെ 10 മണിയോടെ തുഞ്ചന്റെ മണ്ണിലെത്തി.
ആദ്യം കണ്ടത്‌ സൗത്തിന്ത്യയിലെ ഒരേയൊരു ഡിസൈനർ ബ്ലോഗറായ റഫീക്കിനെ. ഔപചാരികതയേതുമില്ലാതെ പരിചയപ്പെട്ടു. രജിസ്റ്റർ ചെയ്ത്‌ ഹാളിലേക്ക്‌ കടന്നു. കൊട്ടോട്ടി സംസാരിച്ച്‌ നിർത്തുകയാണ്‌. കൊട്ടോട്ടി മൈക്കൊഴിയാൻ കാത്തു നിന്നതു പോലെ ശരീഫിക്ക മൈക്ക്‌ കയ്യിലെടുത്തു. ഞാൻ പിൻ നിരയിലെ ഒരു കസേരയിൽ ചെന്നിരുന്നു. ശരീഫിക്കയുടെ നേതൃത്വത്തിൽ ഓരോരുത്തരായി പരിചയപ്പെടുത്തൽ തുടങ്ങി. അപ്പോ അതാ, ലിങ്കെറിഞ്ഞ്‌ ലിങ്കെറിഞ്ഞ്‌ ബ്ലോഗേഴ്സിനെല്ലാം ലിങ്കോപേടിയോഫോബിയ എന്ന മാരക രോഗം പിടിപ്പിച്ച്‌ ഇപ്പോൾ അതിൽ പ്രാക്ടീസ്‌ ചെയ്യുന്ന സർവ്വശ്രീ ഡോക്ടർ അബ്സാർ ക്യാമറയുമായി ഓടുന്നു. പിന്നാലെ ഓടി തടഞ്ഞു നിർത്തി.
"ങാ, ബാസിത്ത്‌. ഇടിപിഎ!"
ഇ-മഷി വാർഷികപ്പതിപ്പിന്റെ പ്രകാശനത്തിനു കണ്ട പരിചയം അപ്പോഴും ഇക്ക മറന്നില്ല. ചുരുങ്ങിയ വാക്കുകളിൽ പരിചയം പുതുക്കി തിരികെ വന്നിരുന്നപ്പോൾ അതാ മറ്റൊരാൾ. ചളിയെഴുത്തുകളുടെ സ്ഥാപകരിലൊരാളായ ശ്രീമാൻ മുനീർ. സ്വയം പരിചയപ്പെടുത്തിയപ്പോൾ എന്നെ ആകെക്കൂടെയൊന്ന് നോക്കി.
"നിന്റെ മുടി എവിടെടാ?"
നീളൻ മുടി വെട്ടി മൊട്ടയടിച്ചത്‌ പുള്ളിക്കാരൻ അറിഞ്ഞിട്ടില്ല.
"ങാ, അത്‌ വെട്ടി"
"അതാ. പെട്ടെന്ന് മനസ്സിലായില്ല"
അപ്പഴാണ്‌ ഉട്ടോപ്യനെക്കാണുന്നത്‌. ഉട്ട്യോപ്പനോടൊപ്പം ജനിച്ചു വീണതാണോ ഈ ക്യാമറ! അത്‌ ചോദിച്ച്‌ പിണക്കിയാൽ ചിലപ്പോ എന്റെ ഫോട്ടോകളൊന്നും എടുത്തില്ലെങ്കിലോ എന്നോർത്ത്‌ മിണ്ടിയില്ല.
"ഉട്ടോ, അറിയാലോ... എന്റെ തല, എന്റെ ഫുൾ ഫിഗര്‌"
ഒന്നോർമ്മിപ്പിച്ചിട്ട്‌ ഞാൻ തിരികെ വന്നിരുന്നു.
പരിചയപ്പെടുത്തൽ തുടരുകയാണ്‌. അപ്പഴാണ്‌ രണ്ട്‌ സംഗീതുമാരും കൂടി ഒരുമിച്ചൊരു പരിചയപ്പെടുത്തൽ. അവർക്ക്‌ പലതും കോമണാണത്രേ. ജനിച്ച തീയതിയും, മുടിയുടെ നിറവും, കണ്ണുകളും അങ്ങനെ കുറേ കാര്യങ്ങൾ ഒരു പോലെയാണെന്നു പറഞ്ഞ്‌ അവർ വേദിയൊഴിഞ്ഞു.
"രണ്ട്‌ പേർക്കും കൂടി ഒരിലയില്‌ ഊണ്‌ മതിയാകുമല്ലോ, അല്ലേ?"
ശരീഫിക്കയുടെ ഉഗ്രൻ കൗണ്ടർ. ഹാളിൽ കൂട്ടച്ചിരി മുഴങ്ങി. പരിചയപ്പെടുത്തൽ പകുതിയായപ്പോൾ ചായ കുടിക്കാൻ പുറത്തിറങ്ങി. അറിയില്ലാത്ത ഒരുപാട്‌ മുഖങ്ങൾ കണ്ടു, അറിയാവുന്ന ചിലരെയും. അന്വറിക്കാക്ക്‌ എന്റെ കാര്യത്തിൽ ആശങ്കയാണ്‌. സ്നേഹിക്കാൻ മാത്രമറിയുന്ന അദ്ദേഹം ആശങ്കപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇടക്കിടെ ചാറ്റിൽ വന്ന് വിശേഷങ്ങൾ തിരക്കുന്ന നിഷേച്ചി പ്രിയതമനോടൊപ്പം എന്നെയൊന്ന് ക്രോസ്‌ വിസ്താരം ചെയ്തു.
പരിചയപ്പെടുത്തൽ തുടർന്നു. മനസ്സിൽ നന്മയുള്ളതു കൊണ്ടാവണം, ശ്രുതി പരിചയപ്പെടുത്താൻ മൈക്ക്‌ കയ്യിലെടുത്തപ്പോൾ കരണ്ട്‌ പോയി. മൈക്കില്ലാതെ സംസാരിച്ചു കഴിഞ്ഞ്‌ തിരികെ പോയിരുന്നപ്പോൾ കരണ്ട്‌ വരികയും ചെയ്തു.
ഇടക്ക്‌ വീണ്ടും കരണ്ട്‌ പോയി.
"ശബ്ദസൗകുമാര്യമുള്ള ആരെങ്കിലും വരൂ, മൈക്കില്ല"
എന്ന് ശരീഫിക്ക പറഞ്ഞതനുസരിച്ച്‌ അവിടെക്കൂടിയിരിക്കുന്നവരിൽ ഏറ്റവും കൂടുതൽ ശബ്ദസൗകുമാര്യമുണ്ടായിരുന്ന ഞാൻ നെഞ്ചും വിരിച്ച്‌ ചെന്നു. മോശമല്ലാത്ത രീതിയിൽ എന്നെ ഞാൻ പരിചയപ്പെടുത്തി എന്നാണെന്റെ വിശ്വാസം.
പരിചയപ്പെടുത്തൽ കഴിഞ്ഞ്‌ തിരികെ വന്നിരുന്നപ്പോൾ അടുത്തൊരാൾ വന്നിരുന്നു.
"ങാഹാ, അപ്പോ നീയാണല്ലേ ഈ ബാസിത്ത്‌?'
"ങും?"
"നിന്നെ ഞാനൊന്ന് കാണാനിരിക്കുകയായിരുന്നു. എന്റെ പോസ്റ്റുകളിലൊക്കെ വന്ന് കുറേ ചളി കോരിയിട്ടിട്ട്‌ പോവുകയല്ലേ നീ"
"ങേ, ഞാനോ?"
"അതെ, നീ തന്നെ. എന്നെ മനസ്സിലായോ?"
"ഇല്ല"
"രാഗേഷ്‌. രാഗേഷ്‌ ആർ ദാസ്‌"
ഭയങ്കരം തന്നെ!
ഒട്ടേറെ യുവബ്ലോഗർമ്മാർ വളർന്നു വരുന്നുണ്ട്‌ എന്നത്‌ ആശ്വാസകരമാണ്‌. രണ്ട്‌ കുട്ടി ബ്ലോഗർമ്മാരും ഉണ്ടായിരുന്നു മീറ്റിന്‌.
പരിചയപ്പെടുത്തൽ കഴിഞ്ഞ്‌ എല്ലാവരും പുറത്തേക്കിറങ്ങി. പിന്നെ നടന്നത്‌ ഒരു മാരത്തൺ ഫോട്ടോഷൂട്ടാണ്‌. അവിടവിടെയായി ഫോട്ടോ ഷൂട്ട്‌ 'ഗംഭീകരമായി' നടന്നു.
പിന്നെ നടന്നത്‌ ശരിക്കും ഒരു യുദ്ധമായിരുന്നു. മീറ്റിന്റെ പ്രധാന പരിപാടി ഈറ്റ്‌ എന്ന കുരുക്ഷേത്ര യുദ്ധം. അഞ്ചാമതും ആറാമതുമൊക്കെ ചോറ്‌ വലിച്ചു കേറ്റി എല്ലാവരും ആ യജ്ഞത്തിൽ പങ്കെടുത്തു.
ഭക്ഷണത്തിനു ശേഷം അര മണിക്കൂറോളം വെടിവെട്ടം. രാഗേഷ്‌, ശ്രുതി, വാഴക്കോടൻ, ഇടയ്ക്ക്‌ നിരക്ഷരൻ, ബിലാത്തി അങ്ങനെ നേരമ്പോക്കിനായി കുറച്ചു നേരം.
ഇടക്ക്‌ കൊട്ടോട്ടിയുടെ അറിയിപ്പ്‌ വന്നു.
'ചർച്ച നടക്കും ഉടനേ. പങ്കെടുക്കുന്നവർ എത്രയും വേഗം ഹാളിലേക്കിരിക്കണം'
സംഘാടകരും വയസ്സ്‌ അധികമായതു കൊണ്ട്‌ നടക്കാൻ ബുദ്ധിമുട്ടുള്ളവരും ഒഴികെ ബാക്കിയെല്ലാവരും പുറത്തിറങ്ങി ആ കോമ്പൗണ്ടിലൂടെ വട്ടം ചുറ്റി നടന്നു. മുബാറക്ക്‌ വാ പൊളിച്ചു കൊണ്ട്‌ ചർച്ചയ്ക്കിരിക്കുന്നതു കണ്ടു. ഉട്ടോ, സംഗീത്‌, റഫീക്ക്‌ പിന്നെ ഞാനും കൂടി മ്യൂസിയമൊക്കെ ഒന്ന് ചുറ്റിക്കണ്ടു. നിയമവിരുദ്ധമായ കുറേ ഫോട്ടോകൾ ഉട്ടോ എടുത്തിട്ടുണ്ട്‌. പണി പാളുമോ ആവോ. കണ്ട്‌ കുറേ ആയപ്പോൾ ശ്രുതിയും മ്യൂസിയത്തിലേക്ക്‌ വന്നു. ഓന്ത്‌ നിറം മാറും പോലെ, പാമ്പ്‌ പടം പൊഴിക്കും പോലെ ആ കൊച്ച്‌ സാരി മാറി ചുരിദാർ ആയിരിക്കുന്നു.
മ്യൂസിയം കണ്ടു നടന്ന് സമയം പോയതറിഞ്ഞില്ല. നാലരയ്ക്കാണ്‌ തിരികെ പോകേണ്ട ട്രെയിൻ. ശബ്ന കൂടെയുള്ളതു കൊണ്ടാണ്‌ അത്ര നേരത്തേ പോകാം എന്ന് തീരുമാനിച്ചത്‌. അല്ലെങ്കിൽ കുറച്ച്‌ താമസിച്ചേ ഞാൻ പോകുമായിരുന്നുള്ളൂ.
നാലായപ്പോൾ അവൾ വിളിച്ചു. അതിനിടയ്ക്കെപ്പഴോ ലാല വന്നിരുന്നു. ലാല കാറിൽ റെയില്വേ സ്റ്റേഷനിൽ കൊണ്ടാക്കി. അവിടെയതാ വാഴക്കോടൻ നിൽക്കുന്നു.
ട്രെയിനിൽ അത്യാവശ്യം തിരക്കുണ്ട്‌. എന്നാലും വന്നപ്പോഴുള്ള അത്രയും ഇല്ല. ഇടക്ക്‌ വെച്ച്‌ ശബ്നയ്ക്ക്‌ ഇരിയ്ക്കാൻ സീറ്റ്‌ കിട്ടി. വാഴക്കോടനുമായി ചില നേരമ്പോക്കുകൾ പറഞ്ഞു കൊണ്ടു നിൽക്കേ ഷൊർണ്ണൂരിൽ അദ്ദേഹം ഇറങ്ങി.
സിനിമയെപ്പറ്റി സംസാരിക്കാൻ കുറച്ച്‌ പേരെ കിട്ടിയപ്പോൾ ഞാൻ അതിൽ മുഴുകിപ്പോയി. ആലുവ എത്തിയതും ശബ്ന ഇറങ്ങിപ്പോയതും അറിഞ്ഞതേയില്ല. കുറേക്കഴിഞ്ഞ്‌ 'വീട്ടിലെത്തി' എന്നു പറഞ്ഞ്‌ അവൾ വിളിച്ചപ്പോഴാണ്‌ ഞാൻ അവളിരുന്ന സീറ്റിലേക്കു പോലും നോക്കുന്നത്‌.
എറണാകുളത്തിറങ്ങി.
കോട്ടയം ട്രാൻസ്പോർട്ട്‌ ബസ്‌ സ്റ്റാന്റിൽ 4 മണിക്കൂറോളം ബസ്‌ കാത്തു നിന്നിട്ട്‌ വീട്ടിലെത്തി സ്വിച്ചോഫായ മൊബെയിൽ ചാർജ്ജറിലിട്ട്‌ ഫോൺ സ്വിച്ചോൺ ചെയ്തപ്പോൾ ഡിസ്പ്ലേയിൽ സമയം കാണിച്ചു.
പുലർച്ചെ 4:22!!


Monday, April 13, 2015

ഒരു അപ്ഡേറ്റഡ് വേശ്യ

കുറേ നാളുകൾക്ക് മുൻപാണ് അവളെ കണ്ടത്. കൃത്യമായി പറഞ്ഞാൽ ഹൈദരാബാദ് യാത്രയിൽ വെച്ച് ഞങ്ങൾ താമസിക്കുന്ന ഹോട്ടൽ ലോബിയിൽ 'Deccan Chronicle' പത്രം തുറന്ന് പിടിച്ചു കൊണ്ട് മുട്ടോളം വരുന്ന ഒരു പാവാടയും ഒരു സ്ലീവ്ലെസ്സ് ടിഷർട്ടും ധരിച്ച് അവൾ ഇരിക്കുന്നു. പത്രം തുറന്നു പിടിച്ചിട്ടുണ്ടെങ്കിലും ഞാൻ അവളെ കടന്നു പോകുമ്പോൾ അവൾ എന്നെ നോക്കി വശ്യമായി ചിരിച്ചു. ഉടനെ ഞാൻ റിസപ്ഷനിസ്റ്റിനോട് അവളെപ്പറ്റി അന്വേഷിച്ചു. അയാൾ ശബ്ദമുണ്ടാക്കാതെ ചിരിച്ചു. എന്നിട്ട് ഒരു ജാലവിദ്യക്കാരനെപ്പോലെ ചോദിച്ചു:
"നിനക്ക് വേണോ?"
"ങേ...!?" ഞാനൊന്ന് ഞെട്ടി.
"2000 രൂപയാണ് ഒരു രാത്രി ചാർജ്ജ്. നിനക്ക് വേണോ?"
ഓഹോ, അപ്പോ അങ്ങനെയാണ് കാര്യങ്ങൾ. ഇത്ര സുന്ദരിയും ഇംഗ്ലീഷ് പത്രം വായിക്കാനുള്ള വിവരവും ഉള്ള ഇവളെന്തിനാണ് ഈ ജോലി ചെയ്യുന്നത്! ഉത്തരം കണ്ടെത്താനാവാതെ ഞാൻ കുഴങ്ങി.
"എനിക്ക് താത്പര്യമുണ്ട്. പക്ഷേ, അതിനു മുൻപ് എനിക്കവളോടൊന്ന് സംസാരിക്കണം"
രെജിസ്റ്ററിലേക്ക് നോക്കാൻ തുടങ്ങിയ റിസപ്ഷനിസ്റ്റ് അബ്ദുല്ലയോട് ഞാൻ പറഞ്ഞു. അയാൾ വീണ്ടും ശബ്ദമുണ്ടാക്കാതെ ചിരിച്ചു. ഇത്തവണ ആ ചിരിക്ക് 'അമ്പട കള്ളാ' എന്നൊരു ഭാവവും ഉണ്ടായിരുന്നു.
"എന്തിന് സംസാരിക്കണം? നിനക്കവളെ കെട്ടാനൊന്നുമല്ലല്ലോ"
"എന്നാലും എനിക്കൊന്ന് സംസാരിച്ച് കാര്യങ്ങൾ ഒന്ന് ഫൈനലൈസ് ചെയ്യണം. ചുമ്മാ ആരെയെങ്കിലുമൊക്കെ അങ്ങു കേറി ***** പറ്റുമോ?"
അയാളുടെ മുഖത്ത് ഗൗരവം നിറഞ്ഞു.
"ശരി, നമുക്ക് വഴിയുണ്ടാക്കാം"
"ഇവിടെ പറ്റുമോ?"
"ഇവിടെ പറ്റില്ല. അവൾക്കിന്നൊരാളുണ്ട്. മലയാളിയാണ്. അയാളിവിടെയാണ് താമസിക്കുന്നത്. പക്ഷേ, ഇവിടെ ഇപ്പരിപാടി പറ്റില്ല. വേറെ സ്ഥലമുണ്ട്. അയാളിപ്പോ വരും"
എന്നിട്ടയാൾ അവളുടെ അടുത്തേക്ക് നടന്നു. അയാളെ കണ്ട അവൾ പത്രം മടക്കി.
"അയാളെവിടെ? കണ്ടില്ലല്ലോ"
ശുദ്ധമായ ഇംഗ്ലീഷിലുള്ള അവളുടെ ചോദ്യം കേട്ട ഞാൻ ഞെട്ടി. അവൾ ഒരു ദുരൂഹതയായി എന്റെയുള്ളിൽ മാറാല കെട്ടാൻ തുടങ്ങിയിരിക്കുന്നു.
"ഇപ്പോ വരും, പായൽ. മാഡം കുറച്ചു കൂടി ക്ഷമിയ്ക്ക്"
അബ്ദുല്ല അവളെ തണുപ്പിക്കാനെന്ന വണ്ണം പറഞ്ഞു.
"പിന്നെ, ഇയാൾക്ക്..."
അയാൾ എന്റെ നേരെ കൈ ചൂണ്ടി. പായൽ അവളുടെ നീല മിഴികളുയർത്തി എന്നെയൊന്ന് കടാക്ഷിച്ചു.
"...ഒന്നു സംസാരിക്കണമെന്ന്"
അവൾ വീണ്ടും എന്നെ നോക്കി.
"നാളെ?"
"ഓ, മതി." ഞാൻ വാക്കുകൾ പരതുകയായിരുന്നു. വിയർക്കുന്നുണ്ട്.
"ഓകെ. നാളെ രാത്രി ഈ സമയത്ത് ഞാനിവിടെ കാണും"
അവൾ വീണ്ടും മാദകത്വം നിറഞ്ഞ ആ ചിരി ചിരിച്ചു.
അപ്പോൾ അബ്ദുല്ല ഇടപെട്ടു.
"മാഡം, അവന് ആദ്യമൊന്ന് സംസാരിക്കണമെന്ന്"
അവൾ പൊട്ടിച്ചിരിച്ചു. നിരയൊത്ത അവളുടെ പല്ലുകൾ പുറത്തു കണ്ടു. എന്റെ ശരീരത്തിലൂടെ ഒരു വിറ പാഞ്ഞു കയറി.
"എന്തിനാ? ഇന്റർവ്യൂ?"
അടങ്ങി വരുന്ന ചിരിക്കിടയിലൂടെ അവൾ ചോദിച്ചു. ഞാൻ ചിരിക്കാൻ ശ്രമിച്ചു.
"ശരി. നാളെ ഇപ്പറഞ്ഞ സ്ഥലത്ത് നമുക്ക് സംസാരിക്കാം. എന്നിട്ട് തീരുമാനിക്ക് വേണോ വേണ്ടയോ എന്ന്" അവളുടെ വാക്കുകളിൽ കാമം തുളുമ്പുന്നു. ഞാൻ എങ്ങനെയോ തല കുലുക്കിയെന്നു വരുത്തി. ലിഫ്റ്റിലൂടെ ആരോ താഴേക്ക് വരുന്നു. ഞാൻ വേഗം ലിഫ്റ്റിലേക്ക് നടന്നു. ലിഫ്റ്റിൽ നിന്നും പുറത്തിറങ്ങിയത് ഞങ്ങളുടെ മുറിയുടെ അടുത്ത മുറിയിൽ താമസിച്ചിരുന്ന ഒരു തൃശൂരുകാരനായിരുന്നു. ഞാനൊന്ന് തിരിഞ്ഞ് നോക്കി. അയാളെ കണ്ട പായൽ വശ്യമായി ചിരിച്ചു കൊണ്ട് എഴുന്നേൽക്കുന്നു. ഞാൻ തിരിഞ്ഞു നോക്കുന്നതു കണ്ട അവൾ എന്നെ നോക്കി കണ്ണിറുക്കി. ഞാൻ ലിഫ്റ്റിൽ കേറി, മുകളിലേക്ക്.

വെപ്രാളത്തിൽ ഞാൻ ഓടി റൂമിലെത്തി. സുഹൃത്തുക്കൾ റൂമിലെ ദേശീയ വസ്ത്രമായ 'വൺ പീസ്‌' ധരിച്ച്‌ നിലക്കണ്ണാടിയുടെ മുന്നിൽ നിന്ന് ചന്തം നോക്കുകയാണ്‌.
"നീ ഏത്‌ **** എടേലായിരുന്നു?"
റൂമിലേക്ക്‌ ചെന്നയുടനെ അവന്മാരുടെ ചോദ്യം.
"ഒരു പെണ്ണ്‌"
"പെണ്ണോ? എവിടെ?"
"താഴെ ഹോട്ടൽ ലോബിയിൽ"
"വാടാ പോയി നോക്കാം"
അവന്മാർ ആക്രാന്തിച്ച്‌ പാന്റും ഷർട്ടുമൊക്കെ വലിച്ചു കേറ്റാൻ തുടങ്ങി.
"അവള്‌ പോയി"
"ഡേയ്‌, അവള്‌ പോയി"
പരിണാമ ദശയിലെങ്ങോ ശങ്കിച്ചു നിന്ന് വംശനാശം സംഭവിച്ചു പോയ ഏതോ വിചിത്ര ജീവിയെപ്പോലെ ഒറ്റക്കാൽ പാന്റുമായി അവന്മാർ കുറച്ചു നേരം ഇതികർത്തവ്യാമൂഢരായി നിന്നു.
"ഒന്ന് വിളിക്കാൻ മേലായിരുന്നോടാ മൈ***?"
ഇച്ഛാഭംഗത്തോടെ അവന്മാർ വീണ്ടും വൺ പീസിലെത്തി.
"അന്നേരം ആ അവസ്ഥയിലല്ലായിരുന്നളിയാ"
അവന്മാർക്ക്‌ എന്തോ മണമടിച്ചു.
"എന്താ സംഭവം? തെളിച്ചു പറ"
സഹനത തീരെയില്ലാത്ത തെണ്ടികൾ എന്റെ ചുറ്റും കൂടി.
"താഴെ ഒരു പെണ്ണ്‌, കിടിലൻ ചരക്ക്‌. കണ്ടായിരുന്നോ?"
"ഇംഗ്ലീഷ്‌ പത്രം വായിച്ചോണ്ടിരുന്ന ഐറ്റമാണോ?"
"അതു തന്നെ. കണ്ടായിരുന്നോ?"
"അവള്‌ ഹിന്ദിക്കാരിയല്ലേ?"
"അതേ, പായൽ"
"പായലോ? വല്ല കൊളത്തിലും കെടന്നതായിരിക്കും"
അവന്മാർക്ക്‌ പുഛം.
"പോട തെണ്ടീ" unsure emoticon
ഞാനുമിട്ടു പുഛ സ്മയ്‌ലി പത്തെണ്ണം.
"പായല്‌. എന്ത്‌ പേരെടേ. നീ ബാക്കി പറ"
"ബാക്കി പറയാനൊന്നുമില്ല. നാളെ അവള്‌ വരും. നാളത്തെ രാത്രി അവളുടെ കൂടെ"
അവന്മാർ ശരിക്കും ഞെട്ടി. കുറച്ചു നേരം കനത്ത നിശബ്ദത.
"പിന്നേ, കോപ്പാ. ഒന്നു പോടാ മൈ***"
"വിശ്വാസമില്ലെങ്കിൽ നിങ്ങള്‌ നാളെ കണ്ടോ"
അവന്മാർ തണുത്തു.
"അളിയാ, ഞങ്ങളേം കൊണ്ടു പോടാ"
"വെരി സോറി ഡിയർ. അവൾക്ക്‌ ത്രീസം, ഫോർസ്സം ഒന്നും താത്പര്യമില്ല"
അവളെപാറ്റിയുള്ള നിരാശയുടെ പുഴുക്കുത്ത്‌ വീണ സംസാരങ്ങളിൽ അന്നത്തെ രാത്രി തെന്നി മാറി.
പിറ്റേന്ന് അവൾ പറഞ്ഞ സമയത്ത്‌ ഞാൻ, ഞങ്ങള്‌ ഹോട്ടൽ ലോബിയിലെത്തി.
"വന്നോ?"
അബ്ദുല്ല എപ്പോഴുമെന്ന പോലെ അപ്പോഴും രജിസ്റ്ററിൽ എന്തോ കാണാതെ പോയതു പോലെ പരതുകയായിരുന്നു. എന്റെ ചോദ്യം കേട്ട്‌ അയാൾ തലയുയർത്തി. അയാൾ പേന വിരലിലിട്ട്‌ കറക്കിക്കൊണ്ടിരുന്നു.
"വരും. എന്താ ഇത്ര തിടുക്കം?"
അയാൾ ഒരു ആക്കിയ ചിരി ചിരിച്ചു.
അപ്പോൾ പിന്നിൽ ഒരു കാൽപെരുമാറ്റം. അബ്ദുല്ലയുടെ കണ്ണിലെ തിളക്കം കണ്ട്‌ വന്നത്‌ പായലാണെന്നെനിക്ക്‌ മനസ്സിലായി. നെഞ്ച്‌ പടപടാ ഇടിക്കുന്നു. ഞാൻ തിരിഞ്ഞു. ഇന്നലെ കണ്ട രൂപമല്ല. ഒരു കുര്‌ത്തയും ജീൻസുമാണ്‌ വേഷം. മാറിലൂടെ ഷാൾ അലക്ഷ്യമായി ഇട്ടിരിക്കുന്നു. നെറ്റിയിലൊരു നീല പൊട്ട്‌. അവളെ കണ്ട സുഹൃത്തുക്കളും പാഞ്ഞെത്തി.
"പോകാം"
അവരുടെ നേർക്ക്‌ അലക്ഷ്യമായ ഒരു നോട്ടമെറിഞ്ഞ്‌ അവൾ എന്നോട്‌ ചോദിച്ചു. ഇംഗ്ലീഷ്‌ മാറി ഹിന്ദിയായിരിക്കുന്നു. മാനസാന്തരപ്പെട്ടതു പോലെ ആകെയൊരു മാറ്റം.
അവൾ പുറത്തേക്ക്‌ നടന്നു. യാന്ത്രികമായി ഞാൻ പിന്നാലെ നടന്നു. ഹോട്ടലിന്റെ മുറ്റത്ത്‌ ഒരു കാറ്‌. അവൾ അതിന്റെ ഡ്രൈവിംഗ്‌ സീറ്റിലേക്ക്‌ കയറി. ദുരൂഹത ഏറി വരുന്നു.
"വാ, കേറ്‌"
ഞാൻ പിന്നിലെ ഡോറ്‌ തുറന്നു.
"ങുഹും, ഇവിടെ കേറ്‌"
അവൾ മുന്നിലേക്ക്‌ ചൂണ്ടിപ്പറഞ്ഞു. ചിന്തകളുടെ ഭാരം പേറിക്കൊണ്ട്‌ ഞാൻ മുന്നിലെ ഡോറ്‌ തുറന്ന് കയറിയിരുന്നു.
"ആർ യൂ കംഫർട്ടബ്‌ൾ ദേർ?"
കാർ മുന്നോട്ടെടുത്തു കൊണ്ട്‌ അവളുടെ ചോദ്യം.
"യാ, വെരി മച്ച്‌"
ഞാനൊരു കള്ളം പറഞ്ഞു.
കാർ ഓടിത്തുടങ്ങി. പെട്ടെന്ന് മൊബെയിൽ ചിലയ്ക്കുന്നു. ഫോണെടുത്ത്‌ ഡിസ്പ്ലേയിലേക്ക്‌ നോക്കിയപ്പോ സുഹൃത്തുക്കളിൽ ഒരാളാണ്‌. കോൾ കട്ട്‌ ചെയ്ത്‌ സ്വിച്ചോഫ്‌ ചെയ്തു വെച്ചു.
"ആർ യൂ എ ജേണലിസ്റ്റ്‌?"
പെട്ടെന്നവളുടെ ചോദ്യം.
"നോ, നോ. അയാം ജസ്റ്റ്‌ എ സ്റ്റുഡന്റ്‌"
അവൾ കുറച്ചു നേരം മൗനം പാലിച്ചു.
"ഞാനുമായി രതിയിലേർപ്പെടാൻ നിങ്ങൾക്ക്‌ താത്പര്യമില്ല, അല്ലേ?"
നിസ്സംഗതയോടെ, എന്നാൽ കൗശലത്തോടെ അവളുടെ ചോദ്യം. അവളുടെ നീലക്കണ്ണുകൾ ഒരസ്ത്രം പോലെ ഹൃദയത്തിൽ തറയ്ക്കുന്നു.
"ഇല്ല, ഒരിക്കലുമില്ല"
അവൾ ഒന്ന് പുഞ്ചിരിച്ചു.
"പക്ഷേ, അതെങ്ങനെ മനസ്സിലാക്കി?"
ഞാൻ തുടർന്ന് ചോദിച്ചു.
"ഞാൻ ഈ ജോലി തുടങ്ങിയിട്ട്‌ വർഷം കുറേയായി മോനേ..."
അവൾ കണ്ണിറുക്കിക്കൊണ്ട്‌ പറഞ്ഞു.
കാർ ഒരു ചെറിയ ഹോട്ടലിന്റെ വളപ്പിലേക്ക്‌ കടന്നു. ഹോട്ടലിന്റെ ഒരു വശത്ത്‌ അവൾ കാർ നിറുത്തി.
"വാ"
യാന്ത്രികമായി ഞാനവളുടെ പിന്നാലെ നടന്നു. ഹോട്ടലിനു മുന്നിലും ഉള്ളിലും അങ്ങിങ്ങായി നിന്നിരുന്ന ആളുകളെല്ലാം ഞങ്ങളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. പടിക്കെട്ടുകൾ കയറി ഒരു മുറിയുടെ മുന്നിലത്തിയ അവൾ പേഴ്സിൽ നിന്നും താക്കോലെടുത്ത്‌ മുറി തുറന്നു.
"വാ, കേറ്‌"
ഞാൻ അകത്തേക്ക്‌ കയറി അന്തം വിട്ടു നിന്നു. അവൾ പിന്നിൽ വാതിൽ കുറ്റിയിടുന്ന ശബ്ദം.

"ഇരിയ്ക്കൂ"
വശത്തു കിടന്ന ഒറ്റക്കയ്യൻ കസേര നീക്കിയിട്ടു കൊണ്ട്‌ അവൾ പറഞ്ഞു. ഞാൻ ചുറ്റുപാടും ഒന്ന് നോക്കി. ചെറുതെങ്കിലും വൃത്തിയുള്ള മുറിയാണ്‌. മേശപ്പുറത്ത്‌ ഒരു ഫ്ലാസ്ക്‌. അടുത്ത്‌ കുറച്ച്‌ ഗുളികകൾ അലക്ഷ്യമായി കിടക്കുന്നു. കിടക്ക സുന്ദരമായി വിരിച്ചിരിക്കുന്നു. ഞാൻ മെല്ലെ കസേരയിലിരുന്നു. പായൽ മുടിയൊന്ന് ഒതുക്കിക്കെട്ടി കിടക്കയിലിരുന്നു.
"നിങ്ങളുടെ പേരെന്താണ്‌?"
അലക്ഷ്യമായി എന്റെ നേർക്ക്‌ നോട്ടമെറിഞ്ഞു കൊണ്ട്‌ അവൾ ചോദിച്ചു.
"ബാസിത്ത്‌"
"ങ്‌! എന്താ? മനസ്സിലായില്ല"
"പേര്‌ അജ്‌മൽ"
"ഓ, അപ്പോ നേരത്തേ മറ്റൊരു പേര്‌ പറഞ്ഞല്ലോ?"
"അതെന്റെ ഔദ്യോഗിക നാമമാണ്‌. അജ്‌മൽ എന്ന് വിളിച്ചോളൂ"
"ഓകെ. നിങ്ങൾ ഒരു എഴുത്തുകാരനാണെന്ന് തോന്നുന്നു. അല്ലേ?"
നെയിൽ പോളീഷ്‌ ചെയ്ത തന്റെ വിരലുകൾ ഞൊട്ടയിട്ടു കൊണ്ട്‌ അവൾ ചോദിച്ചു.
"ബ്ലോഗറാണ്‌. പക്ഷേ, എങ്ങനെ മനസ്സിലാക്കി?"
ഞാൻ മുന്നിലേക്ക്‌ ആഞ്ഞിരുന്നു.
അവൾ മൃദുവായി ചിരിച്ചു.
"ഞങ്ങളെപ്പോലുള്ളവരെ കാമത്തോടെ മാത്രം നോക്കാത്തത്‌ പത്രക്കാരും എഴുത്തുകാരും മാത്രമാണ്‌. നിങ്ങളൊരു പത്രക്കാരനല്ലെങ്കിൽ തീർച്ചയായും ഒരു എഴുത്തുകാരനാവും എന്ന് ഞാനൂഹിച്ചു"
ഞാൻ ഒന്നും മിണ്ടിയില്ല.
"എന്താണ്‌ നിങ്ങൾ എഴുതാറുള്ളത്‌?"
"കഥകളാണ്‌ കൂടുതൽ. പിന്നെ, ചില അനുഭവങ്ങൾ. മലയാളത്തിലാണെഴുത്ത്‌"
"ഓ, അതു ശരി. നിങ്ങൾക്കെന്താണറിയേണ്ടത്‌?"
"പറഞ്ഞോളൂ. ഇങ്ങനെയായ സാഹചര്യം"
"തമിഴ്‌നാടാണ്‌ ഞാൻ ജനിച്ചത്‌. അച്ഛനും അമ്മയും ഒരു അനിയനുമുണ്ട്‌. സ്ത്രീകൾക്കും പുരുഷന്മാർക്കുമിടയിലുള്ള ലൈംഗിക അരാജകത്വത്തെപ്പറ്റി ഞാൻ ചിന്തിച്ചു തുടങ്ങിയത്‌ ഹയർ സെക്കണ്ടറി പഠന കാലത്താണ്‌. പുരുഷൻ പണം മുടക്കി വേശ്യകളെ തേടിപ്പോകുന്നു. വേശ്യകൾക്ക്‌ പറയാനുള്ളത്‌ ഇല്ലായ്മയുടെ കഥകൾ മാത്രം. പൂർണ്ണമായ അർപ്പണ ബോധത്തോടെ എന്തു കൊണ്ട്‌ ഈ തൊഴിൽ ചെയ്തു കൂടാ എന്ന് ഞാൻ ചിന്തിച്ചു. ഇപ്പോ ഇവിടെ ഒരു ഐടി സ്ഥാപനത്തിലെ ഉദ്യോഗസ്ഥയാണ്‌ ഞാൻ. അവിടെ ഒരു ദിവസം കിട്ടുന്നതിന്റെ ഇരട്ടിയോളം എനിക്ക്‌ ഒരു രാത്രി കിട്ടും. പിന്നെ ബന്ധങ്ങൾ"
ഞാൻ അസ്വസ്ഥനായി.
"പക്ഷേ, സമൂഹത്തിന്റെ കണ്ണിൽ നിങ്ങൾ തെറ്റുകാരിയല്ലേ?"
"നോക്കൂ. തെറ്റെന്നത്‌ ആപേക്ഷികമാണ്‌. ഞാൻ ചെയ്യുന്നത്‌ എനിക്ക്‌ തെറ്റായി തോന്നാത്ത നാൾ വരെ ഞാൻ അത്‌ ചെയ്യും. കാരണം എന്റെ ശരിയാണത്‌. അത്‌ ചിലപ്പോ നിങ്ങൾക്ക്‌ തെറ്റായി തോന്നിയേക്കാം"
"ഒരിക്കൽ ഈ ജീവിതത്തെപ്പറ്റി കുറ്റബോധം തോന്നിയാൽ?"
അവളൊന്ന് പിടഞ്ഞു. കുറച്ചു നേരം അവൾ താടിയ്ക്ക്‌ കൈ കൊടുത്തു കൊണ്ട്‌ ആലോചനാമഗ്നയായിരുന്നു.
"അറിയില്ല. ഒരുപക്ഷേ, തോന്നില്ലായിരിക്കാം"
അവളുടെ ശബ്ദം താഴ്‌ന്നിരുന്നു. ഒട്ടും ആത്മവിശ്വാസമില്ലാത്ത ഉത്തരമാണെന്ന് എനിക്ക്‌ തോന്നി.
"ശരി. മാനസികമായ സുഖം ഇതിന്‌ പൂർണ്ണമായി കിട്ടുമെന്ന് നിങ്ങൾക്ക്‌ ഉറപ്പു പറയാമോ?"
അവൾ എന്നെയൊന്ന് വല്ലാതെ നോക്കി. അടുത്ത നിമിഷം മുറിയിൽ നിന്നും എന്നെയവൾ ഇറക്കി വിട്ടേക്കുമെന്ന് തോന്നി. പക്ഷേ, ഒന്നുമുണ്ടായില്ല. അവൾ സാവധാനം എഴുന്നേറ്റു. മേശപ്പുറത്തിരുന്ന ഫ്ലാസ്കിൽ നിന്നും ഒരു കാപ്പിലേക്ക്‌ ചായ പകർന്ന് അവൾ എനിക്ക്‌ നേരെ നീട്ടി. മറ്റൊരു കാപ്പിലേക്ക്‌ ചായ പകർന്ന് അവൾ അതുമായി വീണ്ടും കിടക്കയിലേക്കിരുന്നു. ചായ ഒരിറക്കു കുടിച്ച്‌ അവൾ പറഞ്ഞു.
"നിങ്ങൾ എന്നെ വെള്ളം കുടിപ്പിക്കുന്നു"
തമാശ ആസ്വദിച്ച്‌ ഞങ്ങൾ രണ്ടു പേരും ചിരിച്ചു.
"ഇവിടെ പലതരം ആൾക്കാർ വരാറുണ്ട്‌. ചിലരോടു മാത്രമേ മാനസികമായി അടുപ്പം തോന്നാറുള്ളൂ. അവരുമായി ബന്ധപ്പെടുമ്പോഴും സന്തോഷമാണ്‌. മറ്റു ചിലർ വെറും രണ്ടാം കിട വേശ്യയായി എന്നെ തരം താഴ്ത്തും. അവരെ തളർത്താനുള്ള വഴി എന്നോടുണ്ട്‌"
അവളുടെ കണ്ണുകളിൽ കുസൃതിയുടെ തിളക്കം.
"പക്ഷേ, എനിക്കറിയാം, ഇതൊക്കെ ഒരു രാത്രി മാത്രം നീണ്ടു നിൽക്കുന്ന ബന്ധമാണെന്ന്"
നിരാശയുടെ ഒരു പുകമറ അവളുടെ സംഭാഷണത്തിലുണ്ടോ എന്ന് സംശയം.
"കുടുംബക്കാർക്ക്‌ പ്രശ്നമൊന്നുമില്ലേ?"
അവളുടെ ചുണ്ടുകളിൽ പുഛം.
"അവർക്കിതു വരെ അറിയില്ല, ഇത്‌"
"പ്രണയമൊന്നും ഉണ്ടായിട്ടില്ലേ?"
അവൾ ചായക്കപ്പ്‌ തിരികെ മേശപ്പുറത്തേക്ക്‌ വെച്ചു. അവളുടെ മുഖം ഇരുളുന്നത്‌ ഞാൻ ശ്രദ്ധിച്ചു.
"ഉവ്വ്‌"
ഒറ്റ വാക്കിൽ പറഞ്ഞ ആ ഉത്തരത്തിൽ സങ്കടമായിരുന്നു കൂടുതൽ.
"എന്നിട്ട്‌?"
"ഒറ്റ രാത്രിയിലെ ബന്ധം. അത്‌ വിട്ടു"
ഞാൻ എഴുന്നേറ്റു.
"പോട്ടെ?"
"ങാഹാ. കഴിഞ്ഞോ ഇന്റർവ്വ്യൂ?"
അവളും കിടക്കയിൽ നിന്നെഴുന്നേറ്റു.
"ങാ, കഴിഞ്ഞു"
"എന്നിട്ടെന്ത്‌ തീരുമാനിച്ചു? വേണോ വേണ്ടയോ?"
കുസൃതിയോടെ അവൾ സ്വകാര്യമായി മന്ത്രിച്ചു.
"ങും, ഫീസ്‌ ഞാൻ താങ്ങില്ല"
ഞാൻ ചിരിക്കാൻ ശ്രമിച്ചു.
"സൗജന്യമായിട്ടാണെങ്കിലോ?"
വീണ്ടും അവളെന്നെ അത്ഭുതപ്പെടുത്തുന്നു.
"വേണ്ട. കാമം തോന്നാൻ പറ്റിയ ഒരു അവസ്ഥയല്ല എനിക്ക്‌"
ഹൃദയവ്യധയോടെ ഞാൻ പറഞ്ഞു.
അവൾ പൊട്ടിച്ചിരിച്ചു, ഞാനും.
"ഞാൻ ഡ്രോപ്പ്‌ ചെയ്യാം"
അവൾ മേശപ്പുറത്തിരുന്ന കാറിന്റെ താക്കോലെടുത്തു.
"വേണ്ട, അടുത്തല്ലേ. ചിന്തിക്കാനുണ്ട്‌ കുറച്ച്‌"
ഞാൻ വാതിൽ തുറന്നു പിടിച്ചു കൊണ്ട്‌ പറഞ്ഞു.
"എങ്കിൽ ശരി"
"കാണാം"
"ഇല്ല. കാണില്ല. ഞാൻ ഇവിടെ നിന്ന് പോവുകയാണ്‌"
"എങ്ങോട്ട്‌"
"അറിയില്ല"
മുഖത്തു നോക്കാതെയാണ്‌ അവൾ സംസാരിക്കുന്നത്‌. ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല. കൈ കൊണ്ട്‌ യാത്ര പറഞ്ഞ്‌ ഉത്തരം കിട്ടാത്ത ഒരുപാട്‌ ചോദ്യങ്ങൾ പേറിക്കൊണ്ട്‌ ഞാൻ തിരികെ നടന്നു.