Friday, October 30, 2015

മരിക്കാൻ വിധിക്കപ്പെട്ടവർ

അന്നവളുടെ ജന്മദിനമായിരുന്നു. അയാൾ നേരത്തേ തന്നെ ലീവെടുത്തിരുന്നു. അഞ്ച്‌ കൊല്ലായി കല്യാണം കഴിഞ്ഞിട്ട്‌. പ്രേമവിവാഹമായതു കൊണ്ടു തന്നെ ബന്ധുക്കളൊക്കെ അകലം പാലിച്ചു നിൽക്കുകയാണ്‌. ബന്ധുക്കളെയൊന്നും അവർക്കാവശ്യവുമില്ലായിരുന്നു. അയാളുടെ ലോകം അവളും 3 വയസ്സായ മോനും മാത്രമായിരുന്നു.
ഉരുളൻ കല്ലുകൾ ചിട്ടയില്ലാതെ പാകിയ വിസ്തീർണ്ണം കുറഞ്ഞ മുറ്റത്തിനു വശത്തെ അലക്കുകല്ലിനു മുകളിൽ കാൽ കയറ്റി വെച്ചു കൊണ്ട്‌ അയാൾ ചെരിപ്പിന്റെ വള്ളി കെട്ടി.
"പോകാം?"
ആദി എന്ന അയാളുടെ മകൻ ആദിലിനോട്‌ അയാൾ ചോദിച്ചു. 'ഉവ്വ്‌' എന്ന അർത്ഥത്തിൽ അവൻ തലയാട്ടി. അലക്കുകല്ലിനു മുകളിലിരുന്ന പൊതിയെടുത്ത്‌ ആദിക്കു നേരെ നീട്ടിക്കൊണ്ട്‌ അയാൾ മുന്നോട്ട്‌ നടന്നു.
പൂത്തു നിൽക്കുന്ന വാക മരങ്ങൾ തണൽ തീർത്തിട്ടുണ്ട്‌ ശ്മശാനമാകെ. അയാൾ കയ്യിലിരുന്ന ബൊക്കെ അവളുടെ ശവകുടീരത്തിനു മുകളിൽ വെച്ചു. ആദിയുടെ കയ്യിൽ നിന്നും പൊതി വാങ്ങി അതും വെച്ച ശേഷം അയാൾ കൈ കൂപ്പി കണ്ണുകളടച്ചു. ആദി എന്ത്‌ ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. അയാൾ അവനരികിൽ മുട്ടു കുത്തി.
"ആദീ, കയ്യിങ്ങനെ വെച്ച്‌ പ്രാർത്ഥിക്ക്‌. അമ്മക്ക്‌ നല്ലതു വരട്ടെ. അതിനു വേണ്ടി ദൈവത്തിനോട്‌ പ്രാർത്ഥിക്ക്‌"
അയാൾ അവന്റെ കൈ കൂപ്പി പിടിപ്പിച്ചു. ആ കുഞ്ഞിക്കണ്ണുകൾ പിടച്ചു.
"അമ്മ..."
അനന്തതയിലെവിടുന്നോ എന്ന പോലെ അവന്റെ ചുണ്ടുകൾ വിതുമ്പി.
7 ദിവസം! അതെ, ഏഴു ദിവസമായി അവൾ മരിച്ചിട്ട്‌. മുറ്റത്ത്‌ അലക്കിയ തുണികൾ വിരിച്ചു കൊണ്ടിരിക്കെ കാലു തെറ്റി പിന്നാക്കം മറിഞ്ഞ്‌ തലയിടിച്ചാണ്‌ മരിച്ചത്‌. ആളുകൾ അറിഞ്ഞപ്പോഴേക്കും ഒരുപാട്‌ വൈകി.
വിറങ്ങലിച്ച അവളുടെ ശരീരത്തിനരികെ ഇരിക്കുമ്പോൾ അയാൾ നിസ്സംഗനായിരുന്നു. ആദി ഇടക്ക്‌ വന്ന് ചോദിച്ചു കൊണ്ടിരിക്കുന്നു:
"അച്ചാ, അച്ചാ അമ്മെന്തെട്ക്കാ? ഒറങ്ങാ? എപ്പെണീക്കും?"
അയാൾ പൊട്ടിപ്പോയി. ആദിയെ കെട്ടിപ്പിടിച്ചിരുന്ന് കരയുമ്പോൾ ലോകം അവസാനിക്കുന്നതായി അയാൾക്ക്‌ തോന്നി. മെല്ലെ ആൾക്കാരൊക്കെ ഒഴിഞ്ഞു. അയാൾ അക്ഷരാർത്ഥത്തിൽ ഒറ്റക്കായി. അവളുടെ അടയാളമവശേഷിക്കുന്ന ആ വീട് അയാളെ ശ്വാസം മുട്ടിച്ചു.
ഇന്നവളുടെ മാത്രമല്ല, അയാളുടെയും പിറന്നാളാണ്‌. എല്ലാ പിറന്നാളിനും പരസ്പരം സമ്മാനം നൽകുന്ന പതിവുണ്ടായിരുന്നു അവർക്ക്‌. അയാളുടെ സമ്മാനമാണ്‌ അയാൾ നേരത്തെ അവളുടെ കുഴിമാടത്തിൽ വെച്ചത്‌. അവൾ സമ്മാനം നൽകുക വളരെ നാടകീയമായാണ്‌. സമ്മാനം എവിടെയെങ്കിലും ഒളിപ്പിച്ച്‌ സൂചനകളിലൂടെ അയാളെ സമ്മാനത്തിലേക്കെത്തിക്കും. സമ്മാനപ്പൊതിയെടുത്ത്‌ തുറന്ന് അയാൾ അവളെ ചുറ്റിപ്പിടിക്കും. എന്നിട്ടാണ്‌ കേക്ക്‌ മുറിക്കുന്നത്‌.
ഓർമ്മകൾ അയാളെ അസ്വസ്ഥനാക്കി.
ഇനി അവളിൽ നിന്നൊരു സമ്മാനം അയൾക്ക്‌ കിട്ടില്ല.
തിരികെ വീട്ടിലെത്തി. പോരുമ്പോൾ വാങ്ങിയ കേക്ക്‌ അയാൾ മേശപ്പുറത്ത്‌ വെച്ചു.
"ആദീ, അച്ച ഡ്രസ്സ്‌ മാറിയിട്ട്‌ വരാം. എന്നിട്ട്‌ നമുക്ക്‌ കേക്ക്‌ കട്ട്‌ ചെയ്യാം"
അയാൾ മുറിയിലേക്ക്‌ കയറി. പെട്ടെന്ന് മൊബെയിലിൽ നോട്ടിഫിക്കേഷൻ ടോൺ. അയാൾ ഫോണെടുത്ത്‌ നോക്കി. റിമൈൻഡർ ശബ്ദിക്കുന്നു.
'ഓപൺ ആദീസ്‌ ബാഗ്‌'
റിമൻഡർ വെച്ചത്‌ അവളാണെന്ന് അയാൾക്ക്‌ മനസ്സിലായി. ഉയർന്നു വന്ന ഗദ്ഗദം അടക്കി അയാൾ മേശക്കടയിലുണ്ടായിരുന്ന ആദിയുടെ ബാഗ്‌ തുറന്നു. അതിനുള്ളിലുണ്ടായിരുന്ന ഒരു പൊതി അയാൾ പുറത്തേക്കെടുത്തു.
'ഹാപ്പി ബർത്ത്ഡേ സ്വീറ്റ്‌ ഹാർട്ട്‌' എന്നെഴുതിയപ്പെട്ട വർണ്ണക്കടലാസ്‌ കൊണ്ട്‌ പൊതിഞ്ഞ ആ പൊതി വിറയലോടെ അയാൾ തുറന്നു. ഉള്ളിൽ അവർ മൂവരുമുള്ള ഒരു ചിത്രം.
'യൂ ആൻഡ്‌ മീ ഫോറെവർ' എന്നെഴുതിയ ആ ചിത്രം പിടിച്ച്‌ അയാൾ കുറച്ച്‌ നിമിഷങ്ങൾ നിന്നു. ചിത്രത്തിൽ അയാളുടെ ഒരു തുള്ളിക്കണ്ണു നീർ വീണു.
അപ്പോൾ ആദിയുടെ വിളി:
"അച്ചാ, വാ. കേക്ക്‌ കട്ട്‌ ചെയ്യാം"
‪#‎മാധവിക്കുട്ടിയുടെ‬ 'നെയ്പായസം' എന്ന കഥയോട് കടപ്പാട്

No comments:

Post a Comment