Wednesday, April 22, 2015

ഡ്രാക്കുള റിട്ടേൺസ്

-അദ്ധ്യായം നാല്-

പിറ്റേന്ന് നേരത്തേ തന്നെ ഗോമസ്‌ ഉണർന്നു. ചെരിഞ്ഞു കിടന്നുറങ്ങുന്ന എലീനയെ നോക്കിയ അയാൾ കട്ടിലിൽ നിന്നും എഴുന്നേറ്റു. താഴത്തെ നില വിശദമായി ഒന്നു കാണാൻ അയാൾ സ്റ്റെയർ കേസിലൂടെ താഴേക്കിറങ്ങി. താഴെയെത്തിയ അയാൾ അത്ഭുതപ്പെട്ടു. ഇന്നലെ രാത്രി പൊടി മൂടിക്കിടന്ന ഹാൾ ഇന്നിതാ വൃത്തിയുള്ളതായിരിക്കുന്നു! മാത്രമല്ല, ഹാളിലെ ടീപ്പോയിൽ 'ന്യൂസ്‌ ടുഡേ' പത്രത്തിന്റെ ഒരു കോപ്പിയും ഉണ്ട്‌. അയാൾ ചുറ്റും നോക്കി. ചുവരിലെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ അയാൾ അത്ഭുതത്തോടെ ശ്രദ്ധിച്ചു. അവിശ്വസനീയതയോടെ ഒറ്റ രാത്രി കൊണ്ട്‌ ആ ഹാളിനുണ്ടായ മാറ്റം ശ്രദ്ധിച്ചു നിൽക്കെ പിന്നിൽ നിന്നും ഒരു ശബ്ദം-
"ഇന്നലെ സുഖമായിരുന്നോ സർ"
ഗോമസ്‌ ഞെട്ടിത്തിരിഞ്ഞ്‌ നോക്കി. പാന്റും ഷർട്ടുമിട്ട ഒരു കൃശഗാത്രൻ ഭവ്യതയോടെ നിൽക്കുന്നു.
"ഞാൻ ദീപക്‌ മൽഹോത്ര. ഇന്ത്യൻ വംശജനാണ്‌. ഇരുപതോളം വർഷമായി സ്ലോവാക്യയിലുണ്ട്‌. ഈ കോട്ടയുടെ സൂക്ഷിപ്പുകാരൻ ഞാനാണ്‌. നിങ്ങൾ വരുമെന്ന് ഞാനറിഞ്ഞിരുന്നു. ങാ, എവിടെ മിസ്‌ എലീന?"
"മുകളിലാണ്‌. പിന്നെ, ദീപക്കിന്റെ കുടുംബം?"
"എന്നു പറയാൻ ആരുമില്ല. ഞാനൊറ്റയ്ക്കാണ്‌. മാസാമാസം ശമ്പളം കൃത്യമായി എത്തും. ശുഭം, സമാധാനം"
അപ്പോൾ എലീനയും അവിടെയെത്തി.
"ഞാൻ പോയി ഭക്ഷണം കൊണ്ടു വരാം"
ദീപക്‌ മറുപടിയ്ക്ക്‌ കാത്തു നിൽക്കാതെ പുറത്തേക്ക്‌ പോയി.
ഗോമസ്‌ ടീപ്പോയിൽ കിടന്ന ന്യൂസ്‌ ടുഡേയിലേക്ക്‌ കണ്ണു നട്ടു. എലീന മുകളിലേക്ക്‌ കയറിപ്പോയി.
അര മണിക്കൂറിനുള്ളിൽ അയാൾ ഭക്ഷണവുമായി വന്നു. അയാൾ അത്‌ ഹാളിനൊരു വശത്ത്‌ കിടന്ന ഡൈനിംഗ്‌ ടേബിളിലേക്ക്‌ വെച്ചു. പത്രത്തിൽ നിന്നും കണ്ണെടുത്ത്‌ ഗോമസ്‌ ഭക്ഷണത്തളികയിലേക്ക്‌ നോക്കി.
"രാജകീയ ഭക്ഷണമാണ്‌ സർ. ചോളം കൊണ്ടുള്ളത്‌"
പെട്ടെന്ന് ദീപക്‌ വിവരിച്ചു. ഗോമസ്‌ ഒന്നു ചിരിച്ചു.
"സർ, കിടക്കുമ്പോൾ വാറ്റിലടച്ച്‌ കിടന്നോളൂ. പുതിയ വാതിൽ ഘടിപ്പിച്ചിട്ടുണ്ട്‌"
ദീപക്‌ തുടർന്നു.
ഗോമസ്‌ വാതിൽക്കലേക്ക്‌ നോക്കി. ശരിയാണ്‌, പുതിയ വാതിൽ! അയാൾ അത്ഭുതത്തോടേ ദീപക്കിനെ നോക്കി. തനിക്കാവശ്യമുള്ളതെല്ലാം ഒറ്റ രാത്രി കൊണ്ട്‌ അയാൾ സജ്ജീകരിച്ചിരിക്കുന്നു!
"എനിക്കീ കോട്ടയൊക്കെ ഒന്ന് ചുറ്റിക്കാണണം"
പെട്ടെന്ന് ഗോമസ്‌ പറഞ്ഞു.
"അതിനെന്താ. പക്ഷേ, കിഴക്കു വശത്തെ നിലവറ തുറക്കാതിരിക്കുന്നതാണ്‌ നല്ലത്‌"
"ങും, അതെന്താ?"
"അവിടെയാണ്‌ ഡ്രാക്കുള പ്രഭു അന്ത്യവിശ്രമം കൊള്ളുന്നത്‌"
തന്റെ ശബ്ദത്തിൽ വിറയലുണ്ടെന്ന് ദീപക്കിനുന്തോന്നി. അയാൾ മുഖത്തൊരു ചിരി വരുത്താൻ വൃധാ ശ്രമിച്ചു.
"ശരി, സമ്മതിച്ചു"
ഗോമസ്‌ കസേരയിൽ നിന്നും എഴുന്നേറ്റു.
"ഞാൻ കൂടി വരാം"
പോക്കറ്റിൽ നിന്നും താക്കോലെടുത്ത്‌ കൊടുക്കുന്നതിനിടെ ദീപക്‌ പറഞ്ഞു.
"ഹേയ്‌, അതു വേണ്ട. തനിയേ പോകുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്‌. ഒറ്റക്ക്‌ ഹൊറർ സിനിമ കാണുന്ന ഒരു ഫീൽ"
ഗോമസ്‌ കണ്ണിറുക്കി.
"ശരി"
ദീപക്‌ ഉടൻ തന്നെ അവിടെ നിന്നും നിഷ്ക്രമിച്ചു. ഗോമസ്‌ താക്കോൽക്കൂട്ടം മുകളിലേക്കെറിഞ്ഞ്‌ പിടിച്ചു. അയാൾ ചുറ്റും നോക്കി. ഹാളിനു വലതു വശത്ത്‌ ഒരു മുറിയുടെ വാതിൽ അടഞ്ഞു കിടക്കുന്നു. അയാൾ ആദ്യം ഒരു താക്കോൽ കൊണ്ട്‌ മുറി തുറക്കാൻ ഒരു ശ്രമം നടത്തി. വിജയിച്ചില്ല. രണ്ട്‌ മൂന്ന് താക്കോലുകൾ മാറി മാറി പ്രയോഗിച്ചപ്പോൾ അൽപം വിഷമത്തോടെ പൂട്ട്‌ തുറന്നു. അയാൾ മുറിയുടെ വാതിൽ അകത്തേക്ക്‌ തള്ളിത്തുറന്നു. ഞരക്കത്തോടെയുള്ള പ്രതിഷേധ ശബ്ദം മുഴക്കിക്കൊണ്ട്‌ വാതിൽ മലർക്കെ തുറന്നു. വർഷങ്ങളായി മുറി തുറന്നിട്ടില്ലെന്നു വ്യക്തം. അത്ര പൊടിയും മാറാലയുമാണ്‌ മുറിയിൽ. അയാൾ പൊടി ഉള്ളിൽ കടക്കാതിരിക്കാൻ തൂവാല കൊണ്ട്‌ മൂക്കു പൊത്തി. മാറാലകൾ കൈ കൊണ്ടു നീക്കി അയാൾ മുന്നോട്ട്‌ നടന്നു. മുറിയുടെ ചുവരിൽ സുന്ദരികളായ സ്ത്രീകളുടെ ചിത്രങ്ങളാണ്‌. ഗോമസ്‌ ഓരോ ചിത്രങ്ങളും ചുവരിൽ നിന്നെടുത്ത്‌ പൊടി തുടച്ചു നോക്കി. എന്തൊരു സൗന്ദര്യം! അയാൾ അത്ഭുതപ്പെട്ടു. വശ്യമായ കണ്ണുകളും നനവൂറുന്ന അധരങ്ങളും അയാളുടെ നെഞ്ചിടിപ്പ്‌ കൂട്ടി. ചിത്രം അയാൾ തിരികെ ചുവരിൽ തൂക്കി.
നിരവധി മുറികളിലൂടെ അയാൾ കയറിയിറങ്ങി. എല്ലാത്തിലും പൊടിയും മാറാലയും തന്നെ. മദാലസകളായ സ്ത്രാകളുടെ ചിത്രങ്ങൾ എല്ലാ ചുവരുകളിലും കാണാം.
അവസാനം അയാൾ ദീപക്‌ സൂചിപ്പിച്ച നിലവറയ്ക്കു മുന്നിലെത്തി. പൂട്ടിക്കിടക്കുന്ന ഭയങ്കരൻ വാതിൽ. ഗോമസ്‌ അൽപ സമയം അവിടെ നിന്ന ശേഷം തിരികെ നടന്നു. എന്നാൽ കുറച്ച്‌ നടന്നതിനു ശേഷം ജിജ്ഞാസ കൊണ്ട്‌ അയാൾ തിരികെ വന്നു. മനുഷ്യന്റെ സഹജവാസനയാണല്ലോ അത്‌, നിഗൂഢമായത്‌ അറിയാനുള്ള ഉത്കണ്ഠ. ഗോമസിനും ആ ഉത്കണ്ഠ ബാധിച്ചു.
താക്കോൽക്കൂട്ടങ്ങൾക്കിടയിൽ നിന്ന് ഏറ്റവും വലിയ താക്കോൽ നോക്കി തിരഞ്ഞെടുത്ത അയാൾ വ്യാളിയുടെ മുഖം പോലെയുള്ള വമ്പൻ താഴിലിട്ട്‌ താക്കോൽ തിരിച്ചു.
'ക്ലിംഗ്‌' എന്ന ശബ്ദത്തോടെ താഴ്‌ തുറന്നു. ഗോമസ്‌ അൽപ സമയം ചിന്താധീനനായി നിന്നു. ശേഷം ഒരുൾക്കിടിലത്തോടെ അയാൾ വാതിൽ തള്ളിത്തുറന്നു.
പെട്ടെന്ന്, ഒരു പൂച്ച മോങ്ങിക്കൊണ്ട്‌ ഗോമസിന്റെ കാലുകൾക്കിടയിലൂടെ പുറത്തേക്കോടി. അയാളുടെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു പോയി. പൊങ്ങ്ങ്ങി വന്ന നിലവിളി ഒരു വിധേന അടക്കി മിടിക്കുന്ന ഹൃദയത്തോടെ അയാൾ മുന്നോട്ടു നടന്നു. അയാൾ കുരിശുമാലയിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു. അൽപ സമയം ഭിത്തിയിൽ പരതിയ അയാളുടെ കണ്ണുകൾ സ്വിച്ച്‌ കണ്ടു പിടിച്ചു. അയാൾ സ്വിച്ച്‌ ഓണാക്കി. മങ്ങിയ ഒരു പ്രകാശം മുറിയിൽ നിറഞ്ഞു. പൊടിയും മാറാലകളും തന്നെയാണ്‌ അവിടെയും. നിലവറയിലെ മങ്ങിയ പ്രകാശത്തിൽ ധാരാളം ശവപ്പെട്ടികൾ ഗോമസ്‌ അവിടെ കണ്ടു. ജൊനാതൻ ഹാർക്കറുടെ നേതൃത്വത്തിൽ നശിപ്പിക്കപ്പെട്ട പിശാചിനികളുടേതാവാം ഇത്‌ എന്ന ചിന്ത അയാളിൽ ഒരു ഞെട്ടലുണ്ടാക്കി. അയാൾ അവിടെ നിന്നു കൊണ്ടു തന്നെ മുറി മുഴുവൻ വീക്ഷിച്ചു.
വിശാലമായ ഒരു നിലവറ. പഴകിയ മണ്ണിന്റെ ദുർഗ്ഗന്ധം നാസാരന്ധ്രങ്ങളിലേക്ക്‌ തുളച്ചു കയറുന്നുണ്ട്‌. ഭിത്തിയിൽ മുഴുവൻ സ്ത്രീ ശരീരത്തിന്റെ പ്രദർശ്ശനമാണ്‌. കാൽപാദത്തിലേക്ക്‌ തണുപ്പ്‌ അരിച്ചു കയറുന്നു. എന്തൊക്കെയോ വിചിത്ര ശബ്ദങ്ങൾ അങ്ങിങ്ങായി കേൾക്കാം.
ശവപ്പെട്ടികളെല്ലാം ഒന്നിനു മുകളിൽ ഒന്നായി കൂട്ടിയിട്ടിരിക്കുകയാണ്‌. ആണിയടിച്ച്‌ ഭദ്രമായി ഉറപ്പിച്ചിട്ടുണ്ട്‌, എല്ലാം.
അയാൾ മുന്നോട്ട്‌ നടന്നു. അപ്പോഴാണ്‌ നിലവറയുടെ അങ്ങേയറ്റത്ത്‌, വലിപ്പമേറിയ, കൊത്തുപണികളാൽ സമ്പന്നമായ രാജകീയ പ്രൗഢിയുള്ള ഒരു ശവപ്പെട്ടി അയാൾ കണ്ടത്‌.
'ഡ്രാക്കുള പ്രഭുവിന്റെ ശവപ്പെട്ടി!'
ഭയം അയാളുടെയുള്ളിൽ പെരുമ്പറ കൊട്ടി. അയാൾ സാവധാനം പെട്ടിയ്ക്കരികിലേയ്ക്ക്‌ നടന്നടുത്തു. പെട്ടിയുടെ വലതു വശത്ത്‌ സുവർണ്ണലിപികളിൽ എഴുതിയിരിക്കുന്നത്‌ ഒരു ഞെട്ടലോടെ അയാൾ വായിച്ചു.
'ഡ്രാക്കുള'
അയാളുടെ സിരാപടലങ്ങളെ നിശ്ചലമാക്കിക്കൊണ്ട്‌ ഒരു മിന്നൽപ്പിണർ അയാളുടെ ശരീരത്തിലൂടെ കടന്നു പോയി. അകാരണമായ ഒരു ഭയം അയാളെ കീഴ്പ്പെടുത്തി. ഉടൻ തന്നെ നിലവറയ്ക്കുള്ളിൽ നിന്നും അയാൾ പുറത്തേക്കോടി.
ഹാളിലാണ്‌ അയാളുടെ ഓട്ടം അവസാനിച്ചത്‌. കസേരയിലിരുന്ന് പത്രം വായിക്കുകയായിരുന്ന എലീന ചാടിയെഴുന്നേറ്റു.
"എന്താ? എന്തു പറ്റി?"
അവൾ ചോദിച്ചു.
'ങും, നതിംഗ്‌"
ഒന്നറച്ച ശേഷം ഗോമസ്‌ പറഞ്ഞു. ശേഷം അയാൾ തിടുക്കത്തിൽ മുകളിലേക്കുള്ള പടിക്കെട്ടുകൾ കയറി. കുറച്ചു സമയം ആലോചനാമഗ്നയായി നിന്ന ശേഷം എലീന അയാളെ പിന്തുടർന്നു.
ഗോമസ്‌ മുകളിലെ ഇടനാഴിയിലൂടെ തങ്ങളുടെ മുറിയും കടന്ന് മുന്നോട്ട്‌ നടന്നു. അതിനു ശേഷം അയാൾ കണ്ട മുറി ബന്ധിതമായിരുന്നു. കാലപ്പഴക്കം തുരുമ്പേൽപ്പിച്ച ആ താഴ്‌ കുറച്ചു നേരത്തെ പരിശ്രമത്തിനു ശേഷം അയാൾ തുറന്നു. അയാൾ വാതിൽ തള്ളിത്തുറന്നു. നിരനിരയായ ഷെൽഫുകളിൽ ഒട്ടനവധി പുസ്തകങ്ങൾ അടുക്കി വെച്ചിരിക്കുന്നു. അതൊരു ലൈബ്രറിയാണെന്ന് ഗോമസിനു മനസ്സിലായി. പുസ്തകങ്ങളൊക്കെയും പൊടി പിടിച്ച്‌ കിടക്കുകയാണ്‌. എങ്കിലും മറ്റു മുറികളിലെപ്പോലെയില്ല. അയാൾ മുന്നോട്ടു ചെന്ന് ഒരു ഷെൽഫിൽ പരതാൻ തുടങ്ങി. അസഹ്യമായ പൊടിയുണ്ട്‌ അവിടെ. അയാൾ ഒരു കൈ കൊണ്ട്‌ മൂക്ക്‌ പൊത്തിപ്പിടിച്ച്‌ തിരച്ചിൽ തുടരുമ്പോൾ എലീനയും അവിടെയെത്തി. അവളും പുസ്തകങ്ങൾ പരതാൻ തുടങ്ങി. പെട്ടെന്ന് തന്നെ തടിച്ച, മങ്ങിയ പുറം ചട്ടയുള്ള ഒരു പുസ്തകം അവളുടെ കണ്ണിൽപ്പെട്ടു. 'ട്രാൻസില്വേനിയയിലെ അത്ഭുതസസ്യങ്ങൾ' എന്ന പുസ്തകത്തിന്റെ തലക്കെട്ട്‌ വായിച്ചതും 'യെസ്‌' എന്ന ആഹ്ലാദ ശബ്ദം പുറപ്പെടുവിച്ചു കൊണ്ട്‌ അവൾ ഷെൽഫിൽ നിന്നും പുസ്തകം പുറത്തെടുത്തു. പുസ്തകത്തോടൊപ്പം ഒരു പല്ലിയും കുറച്ച്‌ ചിതൽപ്പുറ്റും താഴേക്ക്‌ വീണു. എങ്കിലും ചിതൽ പുസ്തകത്തെ ആക്രമിച്ചിരുന്നില്ല. പുസ്തകത്തിന്റെ പുറം ചട്ടയിലെ പൊടി തട്ടിക്കളഞ്ഞു കൊണ്ട്‌ എലീന ലൈബ്രറിക്കുള്ളിൽ തന്നെയുണ്ടായിരുന്ന ഒരു കസേരയിലേക്കിരുന്നു. കസേരയിലെ പൊടി അവൾ ശ്രദ്ധിച്ചതു പോലുമില്ല. ഇതിനിടെ ഗോമസിന്റെ കണ്ണുകൾ മറ്റൊരു പുസ്തകത്തിലുടക്കി. 'ഡ്രാക്കുള; കുടുംബ ചരിത്രം' എന്ന പുസ്തകം അയാൾക്ക്‌ ആകർഷണീയമായി തോന്നി. അയാൾ അതെടുത്ത്‌ ജനൽപ്പാളി തുറന്ന് അതിനരികെ നിന്നു. നേരിയ തണുപ്പുള്ള കാറ്റ്‌ മുറിക്കുള്ളിലേക്ക്‌ വീശുന്നുണ്ട്‌. നേരേ മുന്നിൽ, ദൂരെ കാർപ്പേത്യൻ മലനിരകൾ. താഴെ തരിശു ഭൂമിയാണ്‌. രക്തം കലർന്ന ഒരു ചുവപ്പു നിറമാണോ മണ്ണിന്‌? അയാൾ വേഗം നോട്ടം പിന്വലിച്ചു. മിനിട്ടുകൾക്ക്‌ മുൻപുണ്ടായ ഭയത്തിന്റെ അകമ്പടിയോടെ അയാൾ പുസ്തകം തുറന്നു. ആദ്യ പേജിൽ കൂർത്ത മുഖവും ആഴ്‌ന്നിറങ്ങുന്ന കണ്ണുകളുമുള്ള ഒരു മനുഷ്യന്റെ ഫോട്ടോ. ഊശാൻ താടി അയാളിൽ ഏച്ചുകെട്ടിയതു പോലെ നിന്നു. സാധാരണ മനുഷ്യരേക്കാളും കൂർത്ത ചെവിയാണയാൾക്ക്‌ എന്ന് ഗോമസിനു തോന്നി. ദുരൂഹത നിറഞ്ഞ കണ്ണുകളും വിളറിയ മുഖവുമെല്ലാമായി സുഖകരമല്ലാത്ത ഒരു രൂപം. ചിത്രത്തിനടിയിൽ 'ഡ്രാക്കുള ഒന്നാമൻ' എന്നും ബ്രാക്കറ്റിൽ 'സ്കാൻഡേവിയൻ പ്രഭു' എന്നും എഴുതിയിരിക്കുന്നു. ഡ്രാക്കുള കുടുംബത്തിന്റെ തുടക്കം! അയാൾ പേജുകൾ മറിച്ചു. ഓരോ പേജുകളിലും ഓരോരോ ഡ്രാക്കുളമാരുടെ ചിത്രങ്ങൾ. ചിത്രങ്ങൾ തമ്മിൽ ഏറെ വ്യത്യാസമില്ല. ഡ്രാക്കുള രണ്ടാമനും മൂന്നാമനുമൊക്കെ കടന്ന് അവസാനം ഡ്രാക്കുള ഒൻപതാമന്റെ ചിത്രം കണ്ടപ്പോൾ അയാൾ ഒന്നു ഞെട്ടി. ചിത്രത്തിൽ അസ്വാഭാവികതയൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും ഒരു വിറയൽ അയാളെ ബാധിച്ചു. ആ ചിത്രത്തിനടിയിൽ ജനനം:1451 എന്നെഴുതിയിരിക്കുന്നു. എന്നാൽ മരണം രേഖപ്പെടുത്തിയിരുന്നില്ല. ഗോമസ്‌ ഞെട്ടിത്തെറിച്ചു പോയി. 'ഒൻപതാം ഡ്രാക്കുള മരിച്ചിട്ടില്ലെന്നോ'

(തുടരും)

3 comments: