Friday, April 24, 2015

ഹാപ്പി ബർത്ത്ഡേ സച്ചിൻ

ഞാൻ ക്രിക്കറ്റ്‌ കളി കണ്ടു തുടങ്ങിയ സമയം. 97 അല്ലെങ്കിൽ 98. അന്നു തൊട്ടേ മനസ്സിൽ പതിഞ്ഞ രൂപമാണ്‌ സച്ചിൻ രമേഷ്‌ ടെണ്ടുൽക്കർ എന്ന അഞ്ചടി ഉയരമുള്ള മനുഷ്യൻ. അദ്ദേഹം ഗ്രൗണ്ടിലേക്കിറങ്ങുമ്പോൾ സ്റ്റേഡിയത്തിൽ മുഴങ്ങിക്കേൾക്കുന്ന ആർപ്പു വിളികളും ഒരു ദൈവത്തെപ്പോലെ അദ്ദേഹത്തെ തൊഴുതു നിൽക്കുന്ന കാണികളും സച്ചിൻ എന്ന പ്രതിഭയ്ക്ക്‌ മാത്രം അവകാശപ്പെടാവുന്ന ഒന്നായിരുന്നു. കാലക്രമേണ അദ്ദേഹത്തെ നാം 'ക്രിക്കറ്റിന്റെ ദൈവം' എന്നു വിളിച്ചു. ഓർത്തു വെക്കാൻ ഒരുപാട്‌ ഇന്നിംഗ്സുകൾ നമുക്ക്‌ സമ്മാനിച്ചിട്ടാണ്‌ ഇരുപത്‌ വർഷങ്ങൾ നീണ്ട ക്രിക്കറ്റ്‌ സപര്യയ്ക്ക്‌ സച്ചിൻ വിരാമമിട്ടത്‌.
ആദ്യമായി ഞാൻ പ്രണയിച്ചത്‌ സച്ചിനെയായിരുന്നു. സച്ചിൻ ക്രീസിലേക്ക്‌ വരുമ്പോൾ മുതൽക്ക്‌ മനസ്സിൽ ആധിയാണ്‌. ഏതെങ്കിലും ഗുഡ്‌ ലെംഗ്ത്‌ ഔട്ട്സിങ്ങ്‌ ഡെലിവറിയിൽ ബാറ്റ്‌ വെച്ച്‌ കീപ്പറിനു ക്യാച്ച്‌ നൽകി പുറത്താകുമോ? അല്ലെങ്കിൽ ഏതെങ്കിലും ഷോർട്ട്‌ പിച്ച്‌ പന്തിൽ ബാറ്റ്‌ വെച്ച്‌ സർക്കിളിനകത്ത്‌ ക്യാച്ച്‌ നൽകി പുറത്താകുമോ? എന്നൊക്കെ സ്വയം ചോദിച്ച്‌ പിരിമുറുക്കത്തോടെയായിരുന്നു സച്ചിന്റെ ഇനിനിംഗ്സ്‌ ആസ്വദിക്കൽ. ഇടക്ക്‌ സച്ചിനു മാത്രം കഴിയുന്ന സ്ടൈറ്റ്‌ ഡ്രൈവുകൾ രോമാഞ്ചത്തോടെയാണ്‌ കണ്ടിരിക്കുക. ഒടുവിൽ സച്ചിൻ പുറത്താകുമ്പോൾ ടിവി ഓഫ്‌ ചെയ്യും. പിന്നീട്‌ സ്കോർ നോക്കാൻ മാത്രം ഇടക്കിടെ വീണ്ടും ഓൺ ചെയ്യും. ഞാൻ മാത്രമായിരുന്നോ ഇങ്ങനെ? അറിയില്ല.
ഓർമ്മയിൽ എന്നുമുള്ള ചില സച്ചിൻ സ്പെഷ്യൽ ഇന്നിംഗ്സുകൾ:
ഏപ്രിൽ 22 1998: സച്ചിന്റെ ഇരുപത്തിയഞ്ചാം പിറന്നാളിന്‌ രണ്ടു ദിവസം മുൻപ്‌ ഓസ്ട്രേലിയയുമായി നടന്ന കൊക്കക്കോള കപ്പിലെ രണ്ട്‌ സെഞ്ചുറികൾ. ഷാർജ്ജയിലെ കടുത്ത പൊടിക്കാറ്റിൽ പെട്ട്‌ ഇടക്ക്‌ കളി നിർത്തിയപ്പോൾ ഹെൽമറ്റ്‌ പോലും ഊരാതെ തീക്ഷ്ണമായ കണ്ണുകളുമായിരുന്ന് തുടർന്ന് സെഞ്ചുറി നേടി ഒറ്റക്കെന്ന പോലെ സച്ചിൻ ടീമിനെ വിജയിപ്പിച്ചു. ക്രിക്കറ്റ്‌ ലോകം 'മണൽക്കാറ്റ്‌' എന്നു വിളിച്ച ഈ ഇന്നിംഗ്സ്‌ ഇന്നും ഇടക്കിടെ ഞാൻ കാണാറുണ്ട്‌.
മാർച്ച്‌ ഒന്ന്, 2003: മെൽബണിലെ സെഞ്ചൂറിയനിൽ പാകിസ്താനെതിരെ നടന്ന ലോകകപ്പ്‌ മത്സരം. മത്സരം തുടങ്ങുന്നതിനു മുൻപു തന്നെ പാകിസ്താൻ പേസർ ശുഐബ്‌ അക്തർ സച്ചിനെ താൻ നിലം തോടീക്കാതെ പുറത്താക്കും എന്ന് വെല്ലുവിളിച്ചിരുന്നു. പക്ഷേ, അക്തറിന്റെ മാരകമായ ഒരു ബൗൺസർ തേഡ്മാനു മുകളിലൂടെ ക്രിക്കറ്റ്‌ ലോകം ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒരു ഷോട്ട്‌ കളിച്ച്‌ സച്ചിൻ ഗ്യാലറിയിലെത്തിച്ചു. ഇന്ന് സർവ്വസാധാരണമായിക്കഴിഞ്ഞ അപ്പർ കട്ടിന്റെ ഉത്ഭവമായിരുന്നു അത്‌. പക്ഷേ 75 പന്തുകളിൽ 98 റൺസെടുത്ത സച്ചിന്റെ വിക്കറ്റ്‌ അവസാനം അക്തർ തന്നെ വീഴ്ത്തി എന്നത്‌ കാവ്യനീതി. സെഞ്ചുറിയടിച്ചില്ലെങ്കിൽ പോലും സച്ചിന്റെ ഈ മനോഹര ഇന്നിംഗ്സ്‌ ഇന്നും ഞാൻ മറന്നിട്ടില്ല.
ഫെബ്രുവരി 24, 2003: ലോകകപ്പ്‌. ഇംഗ്ലണ്ടിനെതിരെ സച്ചിന്റെ ഇന്നിംഗ്സിൽ ഇംഗ്ലണ്ട്‌ പേസർ ആൻഡ്രൂ കാഡിക്കിനെതിരെ സച്ചിൻ നേടിയ ഒരു സിക്സ്‌. മിഡ്വിക്കറ്റിനു മുകളിലൂടെ പുൾ ചെയ്ത്‌ നേടിയ ഒരു കൂറ്റൻ സിക്സ്‌. സച്ചിന്റെ ഏറ്റവും മികച്ച സിക്സ്‌ എന്ന് നിസ്സംശയം പറയാം ഇത്‌.
2007-2008 കോമണ്വെൽത്ത്‌ സീരീസ്‌ ഫൈനൽ: ബ്രെറ്റ്‌ ലീയുടെ ബീമറിന്‌ ബാറ്റ്‌ കൊണ്ട്‌ സച്ചിന്റെ മറുപടി. എണ്ണം പറഞ്ഞ മൂന്ന് ബൗണ്ടറികൾ. സച്ചിൻ അടിച്ച സ്ട്രൈറ്റ്‌ ഡ്രൈവിന്റെ വേഗത ലീ എറിഞ്ഞ പന്തിന്റെ വേഗതയേക്കാൾ കൂടുതലായിരുന്നു എന്ന് ക്രിക്കറ്റ്‌ പണ്ഡിറ്റുകൾ സാക്ഷ്യപ്പെടുത്തി.
ഇനിയും നിറം മങ്ങാത്ത ഓർമ്മകൾ. ലോകകപ്പ്‌ വിജയത്തിനു ശേഷം.ഒരു കുട്ടിയെപ്പോലെ തുള്ളിച്ചാടി ഗ്രൗണ്ടിലേക്കു വന്ന സച്ചിന്റെ ചിത്രം കണ്ണുകളെ ഈറനണിയിച്ചു. അവസാനം ഇതിഹാസത്തെ ചുമലിലേറ്റി ഒരു ഗ്രൗണ്ട്‌ വലം വെച്ച യൂസുഫ്‌ പത്താന്‌ നന്ദി.
സച്ചിനു വേണ്ടി 'സച്ചിൻ... സച്ചിൻ' എന്ന് ആർപ്പു വിളിക്കുന്ന ഗ്യാലറി ഇനിയില്ല എന്ന തിരിച്ചറിവ്‌ ഒരു വലിയ നഷ്ടമാണ്‌. പക്ഷേ സച്ചിൻ, നിങ്ങൾ ഇന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ ഉണ്ട്‌. എന്നും ഉണ്ടാവും.

‪#‎HappyBirthdaySachin‬

3 comments:

  1. സച്ചീ......ന്‍ സച്ചിന്‍ !!! <3 നമ്മള്‍ 2011 ന് ലോകകപ്പ്‌ ഫൈനല്‍ കളിച്ചു കപ്പു നേടിയ ദിവസം പാവം ഞാന്‍ മാത്രം ഡെങ്കിപ്പനി പിടിച്ച് സീരിയസ്സായി , മെഡിക്കല്‍കോളേജ് ഹോസ്പിറ്റലില്‍ അന്ന് രാവിലെ തൊട്ട് അട്മിറ്റായി .. :( അങ്ങനെ കളി ലൈവായി കാണാന്‍ കഴിയാത്ത നിര്‍ഭാഗ്യവാനായ മനുഷ്യനാണ് ഞാന്‍.

    ReplyDelete