ഒരു ജോലിയില്ല. കയ്യിൽ കാശില്ല. അക്കൗണ്ട് ബാലൻസ് ശൂന്യത്തിലെത്തിയിട്ട് മാസം ഒന്നാകുന്നു. പിടിച്ചു നിൽക്കാൻ കഴിയുന്നില്ല. അങ്ങനെയാണ് ഫോൺ വിറ്റു കളയാം എന്ന് തീരുമാനിച്ചത്. ഓഎല്ലെക്സിൽ ഒരു ആഡ് ഇട്ടു കൊണ്ടിരിക്കെ ഒരു ഫേസ്ബുക്ക് നോട്ടിഫിക്കേഷൻ വന്നു. ശ്രദ്ധിച്ചില്ല. ആഡ് പോസ്റ്റ് ചെയ്തു കഴിഞ്ഞ് നോട്ടിഫിക്കേഷൻ ബാറ് നോക്കിയപ്പോൾ 'Faseela Jaleel sent you a friend request'
എനിക്ക് ഇങ്ങോട്ട് ഫ്രണ്ട് റിക്വസ്റ്റുകൾ വരാൻ തുടങ്ങിയിട്ട് ഏറെ നാളായില്ല. അതിൽ തന്നെ വിരലിലെണ്ണാവുന്ന ചില പെൺകുട്ടികൾ മാത്രമേയുള്ളൂ.
'ഇതാരാണപ്പാ യുദ്ധഭൂമിയിൽ പുതിയൊരു ഭടൻ?'
ഞാൻ ആ പ്രൊഫെയിലിൽ കേറിയൊന്ന് പരതി. അവിടവിടെയായി ചില ബിക്കിനി സ്റ്റാറ്റസുകൾ. പിന്നെ, കുറേ ഷെയറുകൾ. മൊത്തത്തിലൊന്ന് വായിച്ചാൽ ഒറ്റപ്പെടലിന്റെ നീറ്റലനുഭവിക്കുന്ന ഒരു കുട്ടി. എനിക്കെന്തോ അക്സപ്റ്റ് ചെയ്യാൻ തോന്നിയില്ല. ഞാൻ ടൈം ലൈനിലേക്ക് കണ്ണു നട്ടു. അൽപ നേരം കഴിഞ്ഞപ്പോൾ വീണ്ടും നോട്ടിഫിക്കേഷൻ.
'ഫസീല ജലീൽ ലൈക്ക്ഡ് യുവർ പോസ്റ്റ്'
അവസാനം പോസ്റ്റ് ചെയ്ത 'എന്റെയും നിന്റെയും ലോകത്തെപ്പറ്റി' എന്ന കഥയാണ് ഇഷ്ടപ്പെട്ടിരിക്കുന്നത്. 'വായിക്കാനിഷ്ടപ്പെടുന്നയാളാണെന്ന് തോന്നുന്നു'
ഞാൻ അവളുടെ പ്രൊഫെയിലിൽ കേറി റിക്വസ്റ്റ് അക്സപ്റ്റ് ചെയ്തു. അടുത്ത നിമിഷം മെസേജ്.
"ങാഹാ, അപ്പോ പോസ്റ്റ് ലൈക്ക് ചെയ്താലേ റിക്വസ്റ്റ് സ്വീകരിക്കൂ, അല്ലേ?"
ഞാൻ അൽപമൊന്നാലോചിച്ചു.
"ഹേയ്, അതല്ല. അന്നേരം തോന്നിയില്ല, പിന്നീട് തോന്നി. ചിലപ്പോ ഒറ്റപ്പെടലിന്റെ നീറ്റൽ എനിക്കും അറിയുന്നതു കൊണ്ടാവാം അത് പങ്കു വെക്കാൻ ഞാനിഷ്ടപ്പെടുന്നില്ല. അതു കൊണ്ടാണ്"
അവൾ പുഞ്ചിരിക്കുന്ന ഒരു സ്മൈലി അയച്ചു.
"പേടിക്കണ്ട. ഞാൻ ബോറടിപ്പിക്കില്ല"
അവളുടെ മറുപടി.
ഇത്തവണ പുഞ്ചിരി സ്മൈലി അയക്കാനുള്ള നിയോഗം എനിക്കായിരുന്നു. അപ്പോഴാണ് ഒരു സ്മൈലിക്കും പ്രകടിപ്പിക്കാൻ കഴിയാത്ത വികാരങ്ങൾ നമുക്കുണ്ട് എന്ന് മനസ്സിലായത്. പലപ്പോഴും സ്മൈലികൾ മുഖം മൂടികളാണ്.
പിന്നീട് ദിനം പ്രതി ഒരുപാട് ചാറ്റ് ചെയ്തു. മണിക്കൂറുകളോളം വിശേഷങ്ങൾ പങ്കു വെച്ചു. ഇതിനിടയിൽ ഓഎല്ലെക്സിലെ ആഡ് ഞാൻ റിമൂവ് ചെയ്തിരുന്നു. ജോലിയില്ല, കാശില്ല എന്നൊക്കെപ്പറഞ്ഞപ്പോഴെല്ലാം അവൾ എനിക്കു മുന്നിൽ അനവധി പ്രതിവിധികൾ തുറന്നു. ഒരുപാട് കഥകൾ പറഞ്ഞ് എന്നെ പ്രചോദിപ്പിച്ചു കൊണ്ടേയിരുന്നു. ഇടക്കെപ്പഴോ അവൾ ചോദിച്ചു:
"ബാസീ, നിന്റെ മൊബെയിൽ നമ്പറെത്രയാണ്?"
ഞാൻ അത്ഭുതപ്പെട്ടു. പല തവണ പലരോടും ചോദിച്ചിട്ടുള്ള ചോദ്യം തിരിച്ച് ചോദിക്കപ്പെടുന്നതിന്റെ കൗതുകം എനിക്കുണ്ടായി.
"എന്തിനാ?"
പലപ്പോഴും ഞാൻ കേട്ട, ഉത്തരമില്ലാത്തത് എന്നെനിക്ക് തോന്നിയിട്ടുള്ള ചോദ്യം. എന്തിനെന്നറിയില്ല, ഞാനത് അവളോട് ചോദിച്ചു.
മറുപടിയായി വന്നത് ഒരു പുഞ്ചിരി സ്മൈലിയാണ്.
"ആ ചോദ്യം അനാവശ്യമല്ലേ? ഒരാളുടെ നമ്പർ ചോദിക്കുന്നത് വിളിക്കാനായിരിക്കണമല്ലോ"
അവളുടെ ചോദ്യം. എനിക്ക് പലരോടുമുള്ള ഉത്തരവും.
ഞാൻ നമ്പർ പറഞ്ഞു.
പിന്നീട് ചാറ്റിംഗ് വാട്സപ്പിലായി. ഇടക്ക് ഫോൺ സംസാരങ്ങളായി. എന്താണ് പറയുന്നത് എന്ന യാതൊരു രൂപവുമില്ലാതെ ഞങ്ങൾ മണിക്കൂറുകളോളം സംസാരിച്ചു. അവൾ കലപില സംസാരിച്ചു കൊണ്ടേയിരിക്കും. എത്ര സംസാരിച്ചാലും മടുക്കാത്ത പ്രകൃതം. ഒരുപക്ഷേ, അവൾ ഇത്ര നാളും അടക്കി വെച്ചിരുന്നതൊക്കെ കേൾക്കാനൊരാളെക്കിട്ടിയപ്പോൾ പുറത്തേക്കെടുക്കുകയാണോ എന്നെനിക്ക് തോന്നിപ്പോയി. അതു കൊണ്ടു തന്നെ ഞാൻ നല്ലൊരു കേൾവിക്കാരനായി. ഓരോ തവണ ഞാൻ ജീവിതത്തിന്റെ മുന്നിൽ തോൽക്കാൻ തുടങ്ങുമ്പോഴും അവൾ എന്നെ എന്തൊക്കെയോ പറഞ്ഞ് ഉന്മേഷവാനാക്കുമായിരുന്നു. അധികം ഉച്ചത്തിലല്ല അവൾ ചിരിക്കുന്നത്. പക്ഷേ ചിരിച്ചാൽ ചിരിച്ചു കൊണ്ടേയിരിക്കും. ഇടയ്ക്ക് വെറുതേ കൂവും. ചോദിച്ചാൽ തർക്കുത്തരം പറയും.
"നിങ്ങൾ ആണുങ്ങൾക്ക് മാത്രമേ കൂവാൻ പാടുള്ളോ?"
"അല്ല ഭവതീ, അങ്ങനല്ല. പെൺകുട്ടികൾ കൂവാൻ പാടില്ലെന്നത്രേ പഴമക്കാർ പറയുന്നത്"
"അതെന്താ?"
"നല്ല നായരെക്കിട്ടില്ലെന്നാണ്"
"ഓ, എനിക്ക് നല്ല നായരെ വേണ്ട. കുറച്ച് മോശം തന്നെ ആയിക്കോട്ടെ"
വഴക്ക് കൂടിയാലും ഒരു നൂറ് 'സോറി'കളുമായി അവൾ വീണ്ടും എന്നോട് കൂട്ടാവും. 'ബാസി' എന്ന അവളുടെ വിളി ഒരു പ്രത്യേക തരത്തിലായിരുന്നു. എന്റെ ഹൃദയാന്തരങ്ങളിലെവിടെയോ എന്തൊക്കെയോ എന്നെ അലട്ടാൻ തുടങ്ങി. ഒരിക്കൽ ഞാൻ ചോദിച്ചു:
"നമുക്ക് കാണണ്ടേ?"
അൽപനേരം അവൾ നിശബ്ദയായി.
"അത് വേണോ ബാസീ? ഞാൻ വല്ലാതെ കറുത്തിട്ടാണ്. കാണാൻ ഒരു ഭംഗിയുമില്ല"
എനിക്ക് ദേഷ്യം വന്നു.
"കാണാൻ വയ്യെങ്കിൽ നീ അത് പറഞ്ഞാ മതി. ഡയലോഗടിക്കണ്ട"
"അയ്യോ, അതല്ല. കണ്ട് കഴിഞ്ഞാ നിനക്ക് തന്നെ തോന്നും കാണണ്ടായിരുന്നെന്ന്"
"എന്റെ മനസ്സെങ്ങനെയാ നീ വായിക്കുന്നത്?"
അവൾ വീണ്ടും എന്തൊക്കെയോ ഒഴിവുകഴിവുകൾ പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ, ഞാൻ വിട്ടില്ല. അവസാനം ഡിസംബറിലെ അവസാനത്തെ ഞായറാഴ്ച കൊച്ചി മറൈൻ ഡ്രൈവിൽ വെച്ച് കണ്ടുമുട്ടാം എന്ന് തീരുമാനിച്ചു.
കായലിനോടഭിമുഖമായിട്ടിരിക്കുന്ന ഒരു ബെഞ്ചിൽ ഞാനിരുന്നു
"എവിടെ?"
ഞാനൊരു മെസേജയച്ചു.
"ഒന്ന് ചുറ്റും നോക്ക്. എന്നെ കണ്ട് പിടിക്കാൻ പറ്റുമോ എന്ന്"
'അത് ഈസിയാണ്. ഫോൺ പിടിച്ചിരിക്കുന്ന പെൺകുട്ടിയെ നോക്കിയാൽ മതിയല്ലോ'
ഞാൻ ചുറ്റുപാടും നോക്കി. അവിടെ ഇരിക്കുന്ന പെൺകുട്ടികളെല്ലാവരും മൊബെയിൽ ഫോണിന്റെ ലോകത്താണ്.
"എനിക്കറിയില്ല, തോറ്റു. എവിടെയാണെന്ന് പറ"
മെസേജിന് റിപ്ലേ ഇല്ല. ഞാൻ ഫോണെടുത്ത് അവളുടെ നമ്പർ ഡയൽ ചെയ്തു. പെട്ടെന്ന് പിന്നിൽ നിന്ന് ആ ശബ്ദം.
"ബാസീ"
ജീവിതത്തിൽ ഇന്നോളം ഞാൻ കൈവരിച്ചിട്ടുള്ള എല്ലാ പ്രസന്നതയും മുഖത്തേക്കാവാഹിച്ച് ഞാൻ തിരിഞ്ഞു. ഞെട്ടിപ്പോയി. എന്റെ പ്രതീക്ഷകളൊക്കെ തകിടം മറിഞ്ഞു. അതിസുന്ദരിയായ ഒരു പെൺകുട്ടിയാണ് അവിടെ. മേൽച്ചുണ്ടിനു മുകളിൽ വിയർപ്പു കണങ്ങൾ. മൂക്ക് കുത്തിയിരിക്കുന്നു. നീലത്തട്ടത്തിനുള്ളിലെ വെളുത്ത മുഖം ജ്വലിച്ചു നിന്നു. എനിക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. അവൾ പുഞ്ചിരിച്ചു കൊണ്ട് ബെഞ്ചിന്റെ ഒരു വശത്ത് വന്നിരുന്നു. എനിക്ക് ആ മുഖത്തു നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല. അവളുടെ മുഖത്ത് ലജ്ജ ഞാൻ കണ്ടു.
"വല്ലാതെ കറുത്തിട്ടാണ്. കാണാൻ ഒരു ഭംഗിയുമില്ല"
ഞാൻ അവളെന്നോട് പറഞ്ഞ വാചകങ്ങൾ ആവർത്തിച്ചു. അവൾ ചിരിച്ചു.
"എന്നെ പറ്റിച്ചതാണല്ലേ?"
അവൾ എനിക്കു മുന്നിൽ പുഞ്ചിരി സ്മൈലി കിട്ടാതെ കുഴങ്ങി.
"ബാസീ..."
ആ വിളിയിൽ ഒരു നോവുണ്ടായിരുന്നു.
"അയാം ആൻ എച്ചൈവി പോസിറ്റിവ്"
വിറയലോടെ അവളുടെ ശബ്ദം തെന്നിച്ചിതറി വീണു. എന്റെ ഹൃദയത്തിനു മുകളിൽ ഒരു ഭാരം കയറ്റി വെക്കപ്പെട്ടതു പോലെ എനിക്ക് വേദന അനുഭവപ്പെട്ടു. ഞാൻ ബെഞ്ചിൽ നിന്നെഴുന്നേറ്റ് കായലിലേക്ക് കണ്ണെറിഞ്ഞു. അകലെ വല്ലാർപ്പാടം കണ്ടൈനർ ടെർമ്മിനൽ. എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി. കണ്ണ് നിറയുന്നുണ്ടോ? വീണ്ടും അവളുടെ ശബ്ദം.
"ഞാനായിട്ടൊന്നും ചെയ്തതല്ല. ഞാൻ..."
ഞാൻ വീണ്ടും ബെഞ്ചിലേക്കിരുന്നു.
"വേണ്ട. വിശദീകരിക്കണ്ട. എനിക്ക് മനസ്സിലാവും. എനിക്ക് പെട്ടെന്ന്, ഷോക്കായിപ്പോയി"
ഞാൻ ചിരിക്കാൻ ശ്രമിച്ചു.
അവളുടെ മുഖം വല്ലാതെ ചുവന്നിരുന്നു. മൂക്കുത്തി വിറച്ചു കൊണ്ടിരുന്നു. ഞങ്ങൾ ഒന്നും സംസാരിച്ചില്ല.
"ബാസീ..."
ഞാൻ തിരിഞ്ഞ് അവളെ നോക്കി.
"കാൻ യൂ ലവ് മീ?"
ഞാൻ ഒന്നും മിണ്ടാനാവാത്ത ഒരവസ്ഥയിലായിരുന്നു. മറുപടിയായി ഞാനൊരു വിളറിയ ചിരി ചിരിച്ചു. അവൾ തുടർന്നു.
"ഒരുപാടൊന്നും വേണ്ട. ഏറിയാൽ നാലോ അഞ്ചോ കൊല്ലങ്ങൾ കൂടിയേ എനിക്കായുസ്സുള്ളൂ. ഞാൻ ഒരു കാര്യത്തിനും ബുദ്ധിമുട്ടിക്കില്ല. മരിക്കുന്നത് വരെ ജീവിക്കാൻ എനിക്കൊരു കാരണം വേണ്ടേ? ബാസീ പ്ലീസ്, എന്നെ പ്രണയിക്കാൻ കഴിയുമോ?"
അവളുടെ കണ്ണ് നിറയുന്നു. പെട്ടെന്ന് ഞാൻ അവളെ ചേർത്ത് പിടിച്ചു. യാത്രക്കാരെ കയറ്റിപ്പോകുന്ന ബോട്ടുകൾ കായലിൽ കാണാം. ഞാൻ ആ ബോട്ടിലേക്ക് കൈ ചൂണ്ടി.
"കണ്ടോ, ബോട്ട്. അതിൽ കേറുന്ന ആർക്കുമറിയില്ല അത് മുങ്ങുമോ ഇല്ലയോ എന്ന്. എന്നാലും അവർ അതിൽ കേറുന്നു, ആടുന്നു, പാടുന്നു. അല്ലേ? അങ്ങനെയാവണം. അങ്ങനെയാവണം"
അവൾ എന്റെ കയ്യിൽ മുറുകെ പിടിച്ചു.
"ഇനിയെത്ര കൊല്ലം നീയുണ്ടായാലും ഒരു ജീവിതത്തിൽ അനുഭവിക്കേണ്ടതും കാണേണ്ടതുമായ എല്ലാം കണ്ടും അനുഭവിച്ചും കഴിഞ്ഞേ നിന്നെ ഞാൻ വിടൂ"
അവൾ നിറഞ്ഞ് ചിരിച്ചു.
ബോട്ടൊരെണ്ണം തിരികെ വന്നു. നിറയെ യാത്രക്കാരുമായി മറ്റൊരെണ്ണം പുറപ്പെടുന്നു. അങ്ങനെയാവണം, അങ്ങനെയാവണം ജീവിതം!
സ്നേഹിക്കപ്പെടേണ്ടവർ!!! ഇഷ്ടായി
ReplyDelete