Thursday, March 7, 2013

ചുടുകാട്ടിലെ നിഴലുകൾ॥

"നാശം, രാവിലെ തുടങ്ങിയ തിരക്കാണ്. ഒരു ചായ പോലും കുടിച്ചിട്ടില്ല"
അവൾ മനസ്സിൽ ആരെയൊക്കെയോ പ്രാകി.
ഈ തിരക്കൊന്നു കുറയണമെങ്കിൽ 11 മണി കഴിയണം. അപ്പോഴാണല്ലോ ഒ. പി. സമയം കഴിയുക. പിന്നെ, ചില ഡെത്ത് കേസുകളും റൂം അന്വേഷിച്ചുള്ള സംശയങ്ങളും മാത്രമേ വരാറുള്ളൂ.അച്ഛന് എങ്ങനെയുണ്ടോ ആവോ?
ഇന്നലെ ഉച്ചയ്ക്കു ശേഷം തിരക്കൊഴിഞ്ഞ് അല്പം സ്വസ്ഥമായി ക്യാബിനിലിരിയ്ക്കുമ്പോൾ രാഖിയാണ് വന്നു പറഞ്ഞത്.
"എടീ, നിൻറെ അച്ഛനെ ഇങ്ങോട്ട് കൊണ്ടു വന്നിട്ടുണ്ട്"
വായിച്ചു കൊണ്ടിരുന്ന പുസ്തകം മടക്കി ചാടിയെഴുന്നേറ്റു.
"എന്താ പറ്റിയത്?
"നെഞ്ചുവേദനയാണെന്നാ പറഞ്ഞത്"
ഡോക്ടർമാർ വിധിയെഴുതി, ഹാർട്ട് അറ്റാക്ക്!
"അത് കാശുള്ളവർക്ക് വരുന്ന അസുഖമല്ലേ ഡോക്ടർ?"
ഡോക്ടർ മ്രുദുവായി ഒന്നു ചിരിച്ചു.
ഡ്യൂട്ടി കഴിഞ്ഞപ്പോൾ കുറച്ചു സമയം അവൾ അച്ഛൻറെ അടുക്കൽ ചെന്നിരുന്നു.
"മനു സ്കൂള് വിട്ടു വരും. നീ പൊക്കോ, ഞാൻ ഇരുന്നോളാം."
അമ്മ അവളെ വീട്ടിലേയ്ക്കു പറഞ്ഞു വിട്ടു.
ഇന്ന് രാവിലെ ആശുപത്രിയിലേയ്ക്ക് വന്നപ്പോൾ അവൾ അവനെയും കൂടി കൊണ്ടു വന്നു. ഞായറാഴ്ചയാണ്, ക്ളാസില്ലല്ലോ.
"രജനീ, 116ലെ പേഷ്യൻറിൻറെ ബില്ല് കൂട്ടി വെച്ചിട്ടില്ലേ?"
പിന്നിൽ നിന്ന് മുംതാസിൻറെ ചോദ്യം കേട്ടാണ് അവൾ ചിന്തയിൽ നിന്നും ഉണർന്നത്.
"അവിടെ ഇരിപ്പുണ്ട്"
അവൾ തിരിഞ്ഞു നോക്കാതെ പറഞ്ഞു.
"എവിടെ? കണ്ടില്ല"
എഴുത്ത് നിർത്തി അവൾ തിരിഞ്ഞു.
"ദാ, ആ ക്യാബിനിൽ. അകത്ത് മൂന്നാമതുണ്ട്"
"ഒന്ന് പെട്ടെന്നെഴുത് കൊച്ചേ"
പുറത്ത് ഒരാൾക്ക് രോഷം.
"ങാ, പറ ചേട്ടാ. വയസ്സ്?"
അവൾ ജോലി തുടർന്നു.
"ങാ, കിട്ടി"
പിറകിൽ മുംതാസിൻറെ ശബ്ദം.
"പിന്നെ ഇത്-
അവൾ എന്തോ ഓർത്തതു പോലെ തുടർന്നു.
-ഡോക്ടർ ഹരിപ്രസാദിനാണ് കേട്ടോ"
രജനി അവളെ ഒന്ന് പാളി നോക്കി. ഒരു ചിരിയോടെ അവൾ പോയി.
"ഹരിപ്രസാദ്! ആ പേര് കേൾക്കുമ്പോൾ എപ്പോഴും തനിയ്ക്കൊരു കുളിരാണ്. മോഹിയ്ക്കാൻ അർഹതയില്ലെങ്കിലും അവൾ അറിയാതെ അയാളെ മോഹിച്ചു കൊണ്ടിരുന്നു.
തലവേദനിച്ച് തല പൊളിയുന്നു. തിരക്കിന് അല്പമൊരു ശമനം കിട്ടിയിരുന്നെങ്കിൽ വിക്സ് എങ്കിലും എടുത്ത് പുരട്ടാമായിരുന്നു. പക്ഷേ, തിരക്ക് കുറയുന്ന ലക്ഷണമൊന്നും കാണുന്നില്ല.ഇടയ്ക്കെപ്പഴോ അവൾ ഞൊടിയിടയിൽ പോയി വിക്സ് പുരട്ടിയിട്ട് വന്നു.
ഇടയ്ക്ക് അറ്റൻഡർ വന്നു. പുതിയ ആളാണ്. ഇന്നലെ കേറിയതേയുള്ളൂ.

"ഒരു ഡെത്ത് കേസുണ്ട്."
അയാൾ ഫയൽ അവളുടെ മേശപ്പുറത്തേക്ക് വെച്ചു.അവൾ ആ പേരിലൂടെ ഒന്ന് കണ്ണോടിച്ചു.
'എസ്. വർക്കി'
"നരകിയ്ക്കാതെ മരിച്ചല്ലോ."
ആരോ പിന്നിൽ നിന്നും പറയുന്നതു കേട്ടു.
ശരിയാണ്, നരകയാതന അനുഭവിയ്ക്കുകയായിരുന്നു അയാൾ.
ഇടയ്ക്കെപ്പൊഴോ ചായ വന്നു.
തണുത്ത് മരച്ച ചായ.
എങ്ങനെയോ അത് കുടിച്ചു.
അറ്റൻഡർ വീണ്ടും വന്നു.
അവൾ ഒരു രജിസ്ട്രേഷൻ എഴുതുകയായിരുന്നു.
"വയസ്സ്?"
"23"
"ഒരു ഡെത്ത് കേസും കൂടി"-
അയാൾ ഫയൽ മേശപ്പുറത്തേക്ക് വെച്ചു.
"ഏതു ഡോക്ടറെയാ കാണേണ്ടത്?"
പുറത്തേക്ക് ചോദ്യമെറിഞ്ഞ അവൾ ഫയലിലെ പേരിലേക്ക് കണ്ണു നട്ടു.
"ഗൈനക്കോളജി"
അപ്പോൾ അവളുടെ കണ്ണുകൾ ഫയലിലെ പേര് വായിക്കുകയായിരുന്നു.
ഒരു നിമിഷം അവളുടെ കൈ നിശ്ചലമായി. അച്ഛൻ...
തിരക്ക് അധികരിയ്ക്കുകയായിരുന്നു.ചുടുകാട്ടിലെ നിഴലുകൾ തന്നെ പൊതിയുന്നതായി അവൾക്കു തോന്നി. അവൾക്ക് ശ്വാസം മുട്ടി. പക്ഷേ, അപ്പോഴും അവളുടെ കൈ യാന്ത്രികമായി ചലിച്ചു കൊണ്ടിരുന്നു.

1 comment:

  1. നന്നായിട്ടുണ്ട് ട്ടോ ... സാധാരണ പെൺകുട്ടിയുടെ നിസ്സഹായത ,,,ഒപ്പം അന്യന്റെ ജീവിതത്തെ നിസ്സാരമായി കാണുന്ന ലോകം

    ReplyDelete