Thursday, April 16, 2015

മീറ്റ് ചരിതം, അവസാന ഭാഗം


പോകാൻ ഒരു കൂട്ടില്ല എന്നറിഞ്ഞതു കൊണ്ട്‌ മീറ്റിനു പോകണോ വേണ്ടയോ എന്ന സംശയത്തിലായിരുന്നു ഞാൻ. സുനൈസ്‌ വരുന്നില്ല എന്നു പറഞ്ഞു. മീറ്റിനു വിട്ടാൽ മുഫിക്കുട്ടന്‌ കുപ്പിപ്പാൽ കൊടുക്കാൻ ആരുമില്ല എന്നു പറഞ്ഞ്‌ അവനെ വീട്ടിൽ നിന്ന് വിട്ടില്ല. തൽഹത്ത്‌ സകലമാന എന്റ്രൻസ്‌ പരീക്ഷകളും എഴുതുന്നതു കൊണ്ട്‌ അവസാന നിമിഷം വരുന്നില്ല എന്നറിയിച്ചു. സംഗീതേട്ടനോട്‌ ചോദിച്ചപ്പോ ചിലപ്പോഴേ വരൂ എന്ന്. ഇനിയിപ്പോ എന്തിനാ പോകുന്നത്‌ എന്ന് ചിന്തിച്ചപ്പോഴാണ്‌ ശബ്നയും പോകാനൊരു കൂട്ടില്ലാതെ നിൽക്കുന്നു എന്നറിഞ്ഞത്‌. അങ്ങനെ ഞങ്ങളൊരുമിച്ച്‌ പോകാം എന്നു തീരുമാനിച്ചു.

ആലുവയിൽ നിന്നും 7 മണിക്കുള്ള ഇന്റർസ്സിറ്റിയിൽ കേറി. ട്രെയിനിൽ കാല്‌ കുത്താൻ വയ്യാത്ത വണ്ണം തിരക്ക്‌. നിലത്തൊരു വിധേന ഇരുന്നും ഒരു കാല്‌ മാത്രം കുത്തി നിന്നുമൊക്കെ 10 മണിയോടെ തുഞ്ചന്റെ മണ്ണിലെത്തി.
ആദ്യം കണ്ടത്‌ സൗത്തിന്ത്യയിലെ ഒരേയൊരു ഡിസൈനർ ബ്ലോഗറായ റഫീക്കിനെ. ഔപചാരികതയേതുമില്ലാതെ പരിചയപ്പെട്ടു. രജിസ്റ്റർ ചെയ്ത്‌ ഹാളിലേക്ക്‌ കടന്നു. കൊട്ടോട്ടി സംസാരിച്ച്‌ നിർത്തുകയാണ്‌. കൊട്ടോട്ടി മൈക്കൊഴിയാൻ കാത്തു നിന്നതു പോലെ ശരീഫിക്ക മൈക്ക്‌ കയ്യിലെടുത്തു. ഞാൻ പിൻ നിരയിലെ ഒരു കസേരയിൽ ചെന്നിരുന്നു. ശരീഫിക്കയുടെ നേതൃത്വത്തിൽ ഓരോരുത്തരായി പരിചയപ്പെടുത്തൽ തുടങ്ങി. അപ്പോ അതാ, ലിങ്കെറിഞ്ഞ്‌ ലിങ്കെറിഞ്ഞ്‌ ബ്ലോഗേഴ്സിനെല്ലാം ലിങ്കോപേടിയോഫോബിയ എന്ന മാരക രോഗം പിടിപ്പിച്ച്‌ ഇപ്പോൾ അതിൽ പ്രാക്ടീസ്‌ ചെയ്യുന്ന സർവ്വശ്രീ ഡോക്ടർ അബ്സാർ ക്യാമറയുമായി ഓടുന്നു. പിന്നാലെ ഓടി തടഞ്ഞു നിർത്തി.
"ങാ, ബാസിത്ത്‌. ഇടിപിഎ!"
ഇ-മഷി വാർഷികപ്പതിപ്പിന്റെ പ്രകാശനത്തിനു കണ്ട പരിചയം അപ്പോഴും ഇക്ക മറന്നില്ല. ചുരുങ്ങിയ വാക്കുകളിൽ പരിചയം പുതുക്കി തിരികെ വന്നിരുന്നപ്പോൾ അതാ മറ്റൊരാൾ. ചളിയെഴുത്തുകളുടെ സ്ഥാപകരിലൊരാളായ ശ്രീമാൻ മുനീർ. സ്വയം പരിചയപ്പെടുത്തിയപ്പോൾ എന്നെ ആകെക്കൂടെയൊന്ന് നോക്കി.
"നിന്റെ മുടി എവിടെടാ?"
നീളൻ മുടി വെട്ടി മൊട്ടയടിച്ചത്‌ പുള്ളിക്കാരൻ അറിഞ്ഞിട്ടില്ല.
"ങാ, അത്‌ വെട്ടി"
"അതാ. പെട്ടെന്ന് മനസ്സിലായില്ല"
അപ്പഴാണ്‌ ഉട്ടോപ്യനെക്കാണുന്നത്‌. ഉട്ട്യോപ്പനോടൊപ്പം ജനിച്ചു വീണതാണോ ഈ ക്യാമറ! അത്‌ ചോദിച്ച്‌ പിണക്കിയാൽ ചിലപ്പോ എന്റെ ഫോട്ടോകളൊന്നും എടുത്തില്ലെങ്കിലോ എന്നോർത്ത്‌ മിണ്ടിയില്ല.
"ഉട്ടോ, അറിയാലോ... എന്റെ തല, എന്റെ ഫുൾ ഫിഗര്‌"
ഒന്നോർമ്മിപ്പിച്ചിട്ട്‌ ഞാൻ തിരികെ വന്നിരുന്നു.
പരിചയപ്പെടുത്തൽ തുടരുകയാണ്‌. അപ്പഴാണ്‌ രണ്ട്‌ സംഗീതുമാരും കൂടി ഒരുമിച്ചൊരു പരിചയപ്പെടുത്തൽ. അവർക്ക്‌ പലതും കോമണാണത്രേ. ജനിച്ച തീയതിയും, മുടിയുടെ നിറവും, കണ്ണുകളും അങ്ങനെ കുറേ കാര്യങ്ങൾ ഒരു പോലെയാണെന്നു പറഞ്ഞ്‌ അവർ വേദിയൊഴിഞ്ഞു.
"രണ്ട്‌ പേർക്കും കൂടി ഒരിലയില്‌ ഊണ്‌ മതിയാകുമല്ലോ, അല്ലേ?"
ശരീഫിക്കയുടെ ഉഗ്രൻ കൗണ്ടർ. ഹാളിൽ കൂട്ടച്ചിരി മുഴങ്ങി. പരിചയപ്പെടുത്തൽ പകുതിയായപ്പോൾ ചായ കുടിക്കാൻ പുറത്തിറങ്ങി. അറിയില്ലാത്ത ഒരുപാട്‌ മുഖങ്ങൾ കണ്ടു, അറിയാവുന്ന ചിലരെയും. അന്വറിക്കാക്ക്‌ എന്റെ കാര്യത്തിൽ ആശങ്കയാണ്‌. സ്നേഹിക്കാൻ മാത്രമറിയുന്ന അദ്ദേഹം ആശങ്കപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇടക്കിടെ ചാറ്റിൽ വന്ന് വിശേഷങ്ങൾ തിരക്കുന്ന നിഷേച്ചി പ്രിയതമനോടൊപ്പം എന്നെയൊന്ന് ക്രോസ്‌ വിസ്താരം ചെയ്തു.
പരിചയപ്പെടുത്തൽ തുടർന്നു. മനസ്സിൽ നന്മയുള്ളതു കൊണ്ടാവണം, ശ്രുതി പരിചയപ്പെടുത്താൻ മൈക്ക്‌ കയ്യിലെടുത്തപ്പോൾ കരണ്ട്‌ പോയി. മൈക്കില്ലാതെ സംസാരിച്ചു കഴിഞ്ഞ്‌ തിരികെ പോയിരുന്നപ്പോൾ കരണ്ട്‌ വരികയും ചെയ്തു.
ഇടക്ക്‌ വീണ്ടും കരണ്ട്‌ പോയി.
"ശബ്ദസൗകുമാര്യമുള്ള ആരെങ്കിലും വരൂ, മൈക്കില്ല"
എന്ന് ശരീഫിക്ക പറഞ്ഞതനുസരിച്ച്‌ അവിടെക്കൂടിയിരിക്കുന്നവരിൽ ഏറ്റവും കൂടുതൽ ശബ്ദസൗകുമാര്യമുണ്ടായിരുന്ന ഞാൻ നെഞ്ചും വിരിച്ച്‌ ചെന്നു. മോശമല്ലാത്ത രീതിയിൽ എന്നെ ഞാൻ പരിചയപ്പെടുത്തി എന്നാണെന്റെ വിശ്വാസം.
പരിചയപ്പെടുത്തൽ കഴിഞ്ഞ്‌ തിരികെ വന്നിരുന്നപ്പോൾ അടുത്തൊരാൾ വന്നിരുന്നു.
"ങാഹാ, അപ്പോ നീയാണല്ലേ ഈ ബാസിത്ത്‌?'
"ങും?"
"നിന്നെ ഞാനൊന്ന് കാണാനിരിക്കുകയായിരുന്നു. എന്റെ പോസ്റ്റുകളിലൊക്കെ വന്ന് കുറേ ചളി കോരിയിട്ടിട്ട്‌ പോവുകയല്ലേ നീ"
"ങേ, ഞാനോ?"
"അതെ, നീ തന്നെ. എന്നെ മനസ്സിലായോ?"
"ഇല്ല"
"രാഗേഷ്‌. രാഗേഷ്‌ ആർ ദാസ്‌"
ഭയങ്കരം തന്നെ!
ഒട്ടേറെ യുവബ്ലോഗർമ്മാർ വളർന്നു വരുന്നുണ്ട്‌ എന്നത്‌ ആശ്വാസകരമാണ്‌. രണ്ട്‌ കുട്ടി ബ്ലോഗർമ്മാരും ഉണ്ടായിരുന്നു മീറ്റിന്‌.
പരിചയപ്പെടുത്തൽ കഴിഞ്ഞ്‌ എല്ലാവരും പുറത്തേക്കിറങ്ങി. പിന്നെ നടന്നത്‌ ഒരു മാരത്തൺ ഫോട്ടോഷൂട്ടാണ്‌. അവിടവിടെയായി ഫോട്ടോ ഷൂട്ട്‌ 'ഗംഭീകരമായി' നടന്നു.
പിന്നെ നടന്നത്‌ ശരിക്കും ഒരു യുദ്ധമായിരുന്നു. മീറ്റിന്റെ പ്രധാന പരിപാടി ഈറ്റ്‌ എന്ന കുരുക്ഷേത്ര യുദ്ധം. അഞ്ചാമതും ആറാമതുമൊക്കെ ചോറ്‌ വലിച്ചു കേറ്റി എല്ലാവരും ആ യജ്ഞത്തിൽ പങ്കെടുത്തു.
ഭക്ഷണത്തിനു ശേഷം അര മണിക്കൂറോളം വെടിവെട്ടം. രാഗേഷ്‌, ശ്രുതി, വാഴക്കോടൻ, ഇടയ്ക്ക്‌ നിരക്ഷരൻ, ബിലാത്തി അങ്ങനെ നേരമ്പോക്കിനായി കുറച്ചു നേരം.
ഇടക്ക്‌ കൊട്ടോട്ടിയുടെ അറിയിപ്പ്‌ വന്നു.
'ചർച്ച നടക്കും ഉടനേ. പങ്കെടുക്കുന്നവർ എത്രയും വേഗം ഹാളിലേക്കിരിക്കണം'
സംഘാടകരും വയസ്സ്‌ അധികമായതു കൊണ്ട്‌ നടക്കാൻ ബുദ്ധിമുട്ടുള്ളവരും ഒഴികെ ബാക്കിയെല്ലാവരും പുറത്തിറങ്ങി ആ കോമ്പൗണ്ടിലൂടെ വട്ടം ചുറ്റി നടന്നു. മുബാറക്ക്‌ വാ പൊളിച്ചു കൊണ്ട്‌ ചർച്ചയ്ക്കിരിക്കുന്നതു കണ്ടു. ഉട്ടോ, സംഗീത്‌, റഫീക്ക്‌ പിന്നെ ഞാനും കൂടി മ്യൂസിയമൊക്കെ ഒന്ന് ചുറ്റിക്കണ്ടു. നിയമവിരുദ്ധമായ കുറേ ഫോട്ടോകൾ ഉട്ടോ എടുത്തിട്ടുണ്ട്‌. പണി പാളുമോ ആവോ. കണ്ട്‌ കുറേ ആയപ്പോൾ ശ്രുതിയും മ്യൂസിയത്തിലേക്ക്‌ വന്നു. ഓന്ത്‌ നിറം മാറും പോലെ, പാമ്പ്‌ പടം പൊഴിക്കും പോലെ ആ കൊച്ച്‌ സാരി മാറി ചുരിദാർ ആയിരിക്കുന്നു.
മ്യൂസിയം കണ്ടു നടന്ന് സമയം പോയതറിഞ്ഞില്ല. നാലരയ്ക്കാണ്‌ തിരികെ പോകേണ്ട ട്രെയിൻ. ശബ്ന കൂടെയുള്ളതു കൊണ്ടാണ്‌ അത്ര നേരത്തേ പോകാം എന്ന് തീരുമാനിച്ചത്‌. അല്ലെങ്കിൽ കുറച്ച്‌ താമസിച്ചേ ഞാൻ പോകുമായിരുന്നുള്ളൂ.
നാലായപ്പോൾ അവൾ വിളിച്ചു. അതിനിടയ്ക്കെപ്പഴോ ലാല വന്നിരുന്നു. ലാല കാറിൽ റെയില്വേ സ്റ്റേഷനിൽ കൊണ്ടാക്കി. അവിടെയതാ വാഴക്കോടൻ നിൽക്കുന്നു.
ട്രെയിനിൽ അത്യാവശ്യം തിരക്കുണ്ട്‌. എന്നാലും വന്നപ്പോഴുള്ള അത്രയും ഇല്ല. ഇടക്ക്‌ വെച്ച്‌ ശബ്നയ്ക്ക്‌ ഇരിയ്ക്കാൻ സീറ്റ്‌ കിട്ടി. വാഴക്കോടനുമായി ചില നേരമ്പോക്കുകൾ പറഞ്ഞു കൊണ്ടു നിൽക്കേ ഷൊർണ്ണൂരിൽ അദ്ദേഹം ഇറങ്ങി.
സിനിമയെപ്പറ്റി സംസാരിക്കാൻ കുറച്ച്‌ പേരെ കിട്ടിയപ്പോൾ ഞാൻ അതിൽ മുഴുകിപ്പോയി. ആലുവ എത്തിയതും ശബ്ന ഇറങ്ങിപ്പോയതും അറിഞ്ഞതേയില്ല. കുറേക്കഴിഞ്ഞ്‌ 'വീട്ടിലെത്തി' എന്നു പറഞ്ഞ്‌ അവൾ വിളിച്ചപ്പോഴാണ്‌ ഞാൻ അവളിരുന്ന സീറ്റിലേക്കു പോലും നോക്കുന്നത്‌.
എറണാകുളത്തിറങ്ങി.
കോട്ടയം ട്രാൻസ്പോർട്ട്‌ ബസ്‌ സ്റ്റാന്റിൽ 4 മണിക്കൂറോളം ബസ്‌ കാത്തു നിന്നിട്ട്‌ വീട്ടിലെത്തി സ്വിച്ചോഫായ മൊബെയിൽ ചാർജ്ജറിലിട്ട്‌ ഫോൺ സ്വിച്ചോൺ ചെയ്തപ്പോൾ ഡിസ്പ്ലേയിൽ സമയം കാണിച്ചു.
പുലർച്ചെ 4:22!!


Monday, April 13, 2015

ഒരു അപ്ഡേറ്റഡ് വേശ്യ

കുറേ നാളുകൾക്ക് മുൻപാണ് അവളെ കണ്ടത്. കൃത്യമായി പറഞ്ഞാൽ ഹൈദരാബാദ് യാത്രയിൽ വെച്ച് ഞങ്ങൾ താമസിക്കുന്ന ഹോട്ടൽ ലോബിയിൽ 'Deccan Chronicle' പത്രം തുറന്ന് പിടിച്ചു കൊണ്ട് മുട്ടോളം വരുന്ന ഒരു പാവാടയും ഒരു സ്ലീവ്ലെസ്സ് ടിഷർട്ടും ധരിച്ച് അവൾ ഇരിക്കുന്നു. പത്രം തുറന്നു പിടിച്ചിട്ടുണ്ടെങ്കിലും ഞാൻ അവളെ കടന്നു പോകുമ്പോൾ അവൾ എന്നെ നോക്കി വശ്യമായി ചിരിച്ചു. ഉടനെ ഞാൻ റിസപ്ഷനിസ്റ്റിനോട് അവളെപ്പറ്റി അന്വേഷിച്ചു. അയാൾ ശബ്ദമുണ്ടാക്കാതെ ചിരിച്ചു. എന്നിട്ട് ഒരു ജാലവിദ്യക്കാരനെപ്പോലെ ചോദിച്ചു:
"നിനക്ക് വേണോ?"
"ങേ...!?" ഞാനൊന്ന് ഞെട്ടി.
"2000 രൂപയാണ് ഒരു രാത്രി ചാർജ്ജ്. നിനക്ക് വേണോ?"
ഓഹോ, അപ്പോ അങ്ങനെയാണ് കാര്യങ്ങൾ. ഇത്ര സുന്ദരിയും ഇംഗ്ലീഷ് പത്രം വായിക്കാനുള്ള വിവരവും ഉള്ള ഇവളെന്തിനാണ് ഈ ജോലി ചെയ്യുന്നത്! ഉത്തരം കണ്ടെത്താനാവാതെ ഞാൻ കുഴങ്ങി.
"എനിക്ക് താത്പര്യമുണ്ട്. പക്ഷേ, അതിനു മുൻപ് എനിക്കവളോടൊന്ന് സംസാരിക്കണം"
രെജിസ്റ്ററിലേക്ക് നോക്കാൻ തുടങ്ങിയ റിസപ്ഷനിസ്റ്റ് അബ്ദുല്ലയോട് ഞാൻ പറഞ്ഞു. അയാൾ വീണ്ടും ശബ്ദമുണ്ടാക്കാതെ ചിരിച്ചു. ഇത്തവണ ആ ചിരിക്ക് 'അമ്പട കള്ളാ' എന്നൊരു ഭാവവും ഉണ്ടായിരുന്നു.
"എന്തിന് സംസാരിക്കണം? നിനക്കവളെ കെട്ടാനൊന്നുമല്ലല്ലോ"
"എന്നാലും എനിക്കൊന്ന് സംസാരിച്ച് കാര്യങ്ങൾ ഒന്ന് ഫൈനലൈസ് ചെയ്യണം. ചുമ്മാ ആരെയെങ്കിലുമൊക്കെ അങ്ങു കേറി ***** പറ്റുമോ?"
അയാളുടെ മുഖത്ത് ഗൗരവം നിറഞ്ഞു.
"ശരി, നമുക്ക് വഴിയുണ്ടാക്കാം"
"ഇവിടെ പറ്റുമോ?"
"ഇവിടെ പറ്റില്ല. അവൾക്കിന്നൊരാളുണ്ട്. മലയാളിയാണ്. അയാളിവിടെയാണ് താമസിക്കുന്നത്. പക്ഷേ, ഇവിടെ ഇപ്പരിപാടി പറ്റില്ല. വേറെ സ്ഥലമുണ്ട്. അയാളിപ്പോ വരും"
എന്നിട്ടയാൾ അവളുടെ അടുത്തേക്ക് നടന്നു. അയാളെ കണ്ട അവൾ പത്രം മടക്കി.
"അയാളെവിടെ? കണ്ടില്ലല്ലോ"
ശുദ്ധമായ ഇംഗ്ലീഷിലുള്ള അവളുടെ ചോദ്യം കേട്ട ഞാൻ ഞെട്ടി. അവൾ ഒരു ദുരൂഹതയായി എന്റെയുള്ളിൽ മാറാല കെട്ടാൻ തുടങ്ങിയിരിക്കുന്നു.
"ഇപ്പോ വരും, പായൽ. മാഡം കുറച്ചു കൂടി ക്ഷമിയ്ക്ക്"
അബ്ദുല്ല അവളെ തണുപ്പിക്കാനെന്ന വണ്ണം പറഞ്ഞു.
"പിന്നെ, ഇയാൾക്ക്..."
അയാൾ എന്റെ നേരെ കൈ ചൂണ്ടി. പായൽ അവളുടെ നീല മിഴികളുയർത്തി എന്നെയൊന്ന് കടാക്ഷിച്ചു.
"...ഒന്നു സംസാരിക്കണമെന്ന്"
അവൾ വീണ്ടും എന്നെ നോക്കി.
"നാളെ?"
"ഓ, മതി." ഞാൻ വാക്കുകൾ പരതുകയായിരുന്നു. വിയർക്കുന്നുണ്ട്.
"ഓകെ. നാളെ രാത്രി ഈ സമയത്ത് ഞാനിവിടെ കാണും"
അവൾ വീണ്ടും മാദകത്വം നിറഞ്ഞ ആ ചിരി ചിരിച്ചു.
അപ്പോൾ അബ്ദുല്ല ഇടപെട്ടു.
"മാഡം, അവന് ആദ്യമൊന്ന് സംസാരിക്കണമെന്ന്"
അവൾ പൊട്ടിച്ചിരിച്ചു. നിരയൊത്ത അവളുടെ പല്ലുകൾ പുറത്തു കണ്ടു. എന്റെ ശരീരത്തിലൂടെ ഒരു വിറ പാഞ്ഞു കയറി.
"എന്തിനാ? ഇന്റർവ്യൂ?"
അടങ്ങി വരുന്ന ചിരിക്കിടയിലൂടെ അവൾ ചോദിച്ചു. ഞാൻ ചിരിക്കാൻ ശ്രമിച്ചു.
"ശരി. നാളെ ഇപ്പറഞ്ഞ സ്ഥലത്ത് നമുക്ക് സംസാരിക്കാം. എന്നിട്ട് തീരുമാനിക്ക് വേണോ വേണ്ടയോ എന്ന്" അവളുടെ വാക്കുകളിൽ കാമം തുളുമ്പുന്നു. ഞാൻ എങ്ങനെയോ തല കുലുക്കിയെന്നു വരുത്തി. ലിഫ്റ്റിലൂടെ ആരോ താഴേക്ക് വരുന്നു. ഞാൻ വേഗം ലിഫ്റ്റിലേക്ക് നടന്നു. ലിഫ്റ്റിൽ നിന്നും പുറത്തിറങ്ങിയത് ഞങ്ങളുടെ മുറിയുടെ അടുത്ത മുറിയിൽ താമസിച്ചിരുന്ന ഒരു തൃശൂരുകാരനായിരുന്നു. ഞാനൊന്ന് തിരിഞ്ഞ് നോക്കി. അയാളെ കണ്ട പായൽ വശ്യമായി ചിരിച്ചു കൊണ്ട് എഴുന്നേൽക്കുന്നു. ഞാൻ തിരിഞ്ഞു നോക്കുന്നതു കണ്ട അവൾ എന്നെ നോക്കി കണ്ണിറുക്കി. ഞാൻ ലിഫ്റ്റിൽ കേറി, മുകളിലേക്ക്.

വെപ്രാളത്തിൽ ഞാൻ ഓടി റൂമിലെത്തി. സുഹൃത്തുക്കൾ റൂമിലെ ദേശീയ വസ്ത്രമായ 'വൺ പീസ്‌' ധരിച്ച്‌ നിലക്കണ്ണാടിയുടെ മുന്നിൽ നിന്ന് ചന്തം നോക്കുകയാണ്‌.
"നീ ഏത്‌ **** എടേലായിരുന്നു?"
റൂമിലേക്ക്‌ ചെന്നയുടനെ അവന്മാരുടെ ചോദ്യം.
"ഒരു പെണ്ണ്‌"
"പെണ്ണോ? എവിടെ?"
"താഴെ ഹോട്ടൽ ലോബിയിൽ"
"വാടാ പോയി നോക്കാം"
അവന്മാർ ആക്രാന്തിച്ച്‌ പാന്റും ഷർട്ടുമൊക്കെ വലിച്ചു കേറ്റാൻ തുടങ്ങി.
"അവള്‌ പോയി"
"ഡേയ്‌, അവള്‌ പോയി"
പരിണാമ ദശയിലെങ്ങോ ശങ്കിച്ചു നിന്ന് വംശനാശം സംഭവിച്ചു പോയ ഏതോ വിചിത്ര ജീവിയെപ്പോലെ ഒറ്റക്കാൽ പാന്റുമായി അവന്മാർ കുറച്ചു നേരം ഇതികർത്തവ്യാമൂഢരായി നിന്നു.
"ഒന്ന് വിളിക്കാൻ മേലായിരുന്നോടാ മൈ***?"
ഇച്ഛാഭംഗത്തോടെ അവന്മാർ വീണ്ടും വൺ പീസിലെത്തി.
"അന്നേരം ആ അവസ്ഥയിലല്ലായിരുന്നളിയാ"
അവന്മാർക്ക്‌ എന്തോ മണമടിച്ചു.
"എന്താ സംഭവം? തെളിച്ചു പറ"
സഹനത തീരെയില്ലാത്ത തെണ്ടികൾ എന്റെ ചുറ്റും കൂടി.
"താഴെ ഒരു പെണ്ണ്‌, കിടിലൻ ചരക്ക്‌. കണ്ടായിരുന്നോ?"
"ഇംഗ്ലീഷ്‌ പത്രം വായിച്ചോണ്ടിരുന്ന ഐറ്റമാണോ?"
"അതു തന്നെ. കണ്ടായിരുന്നോ?"
"അവള്‌ ഹിന്ദിക്കാരിയല്ലേ?"
"അതേ, പായൽ"
"പായലോ? വല്ല കൊളത്തിലും കെടന്നതായിരിക്കും"
അവന്മാർക്ക്‌ പുഛം.
"പോട തെണ്ടീ" unsure emoticon
ഞാനുമിട്ടു പുഛ സ്മയ്‌ലി പത്തെണ്ണം.
"പായല്‌. എന്ത്‌ പേരെടേ. നീ ബാക്കി പറ"
"ബാക്കി പറയാനൊന്നുമില്ല. നാളെ അവള്‌ വരും. നാളത്തെ രാത്രി അവളുടെ കൂടെ"
അവന്മാർ ശരിക്കും ഞെട്ടി. കുറച്ചു നേരം കനത്ത നിശബ്ദത.
"പിന്നേ, കോപ്പാ. ഒന്നു പോടാ മൈ***"
"വിശ്വാസമില്ലെങ്കിൽ നിങ്ങള്‌ നാളെ കണ്ടോ"
അവന്മാർ തണുത്തു.
"അളിയാ, ഞങ്ങളേം കൊണ്ടു പോടാ"
"വെരി സോറി ഡിയർ. അവൾക്ക്‌ ത്രീസം, ഫോർസ്സം ഒന്നും താത്പര്യമില്ല"
അവളെപാറ്റിയുള്ള നിരാശയുടെ പുഴുക്കുത്ത്‌ വീണ സംസാരങ്ങളിൽ അന്നത്തെ രാത്രി തെന്നി മാറി.
പിറ്റേന്ന് അവൾ പറഞ്ഞ സമയത്ത്‌ ഞാൻ, ഞങ്ങള്‌ ഹോട്ടൽ ലോബിയിലെത്തി.
"വന്നോ?"
അബ്ദുല്ല എപ്പോഴുമെന്ന പോലെ അപ്പോഴും രജിസ്റ്ററിൽ എന്തോ കാണാതെ പോയതു പോലെ പരതുകയായിരുന്നു. എന്റെ ചോദ്യം കേട്ട്‌ അയാൾ തലയുയർത്തി. അയാൾ പേന വിരലിലിട്ട്‌ കറക്കിക്കൊണ്ടിരുന്നു.
"വരും. എന്താ ഇത്ര തിടുക്കം?"
അയാൾ ഒരു ആക്കിയ ചിരി ചിരിച്ചു.
അപ്പോൾ പിന്നിൽ ഒരു കാൽപെരുമാറ്റം. അബ്ദുല്ലയുടെ കണ്ണിലെ തിളക്കം കണ്ട്‌ വന്നത്‌ പായലാണെന്നെനിക്ക്‌ മനസ്സിലായി. നെഞ്ച്‌ പടപടാ ഇടിക്കുന്നു. ഞാൻ തിരിഞ്ഞു. ഇന്നലെ കണ്ട രൂപമല്ല. ഒരു കുര്‌ത്തയും ജീൻസുമാണ്‌ വേഷം. മാറിലൂടെ ഷാൾ അലക്ഷ്യമായി ഇട്ടിരിക്കുന്നു. നെറ്റിയിലൊരു നീല പൊട്ട്‌. അവളെ കണ്ട സുഹൃത്തുക്കളും പാഞ്ഞെത്തി.
"പോകാം"
അവരുടെ നേർക്ക്‌ അലക്ഷ്യമായ ഒരു നോട്ടമെറിഞ്ഞ്‌ അവൾ എന്നോട്‌ ചോദിച്ചു. ഇംഗ്ലീഷ്‌ മാറി ഹിന്ദിയായിരിക്കുന്നു. മാനസാന്തരപ്പെട്ടതു പോലെ ആകെയൊരു മാറ്റം.
അവൾ പുറത്തേക്ക്‌ നടന്നു. യാന്ത്രികമായി ഞാൻ പിന്നാലെ നടന്നു. ഹോട്ടലിന്റെ മുറ്റത്ത്‌ ഒരു കാറ്‌. അവൾ അതിന്റെ ഡ്രൈവിംഗ്‌ സീറ്റിലേക്ക്‌ കയറി. ദുരൂഹത ഏറി വരുന്നു.
"വാ, കേറ്‌"
ഞാൻ പിന്നിലെ ഡോറ്‌ തുറന്നു.
"ങുഹും, ഇവിടെ കേറ്‌"
അവൾ മുന്നിലേക്ക്‌ ചൂണ്ടിപ്പറഞ്ഞു. ചിന്തകളുടെ ഭാരം പേറിക്കൊണ്ട്‌ ഞാൻ മുന്നിലെ ഡോറ്‌ തുറന്ന് കയറിയിരുന്നു.
"ആർ യൂ കംഫർട്ടബ്‌ൾ ദേർ?"
കാർ മുന്നോട്ടെടുത്തു കൊണ്ട്‌ അവളുടെ ചോദ്യം.
"യാ, വെരി മച്ച്‌"
ഞാനൊരു കള്ളം പറഞ്ഞു.
കാർ ഓടിത്തുടങ്ങി. പെട്ടെന്ന് മൊബെയിൽ ചിലയ്ക്കുന്നു. ഫോണെടുത്ത്‌ ഡിസ്പ്ലേയിലേക്ക്‌ നോക്കിയപ്പോ സുഹൃത്തുക്കളിൽ ഒരാളാണ്‌. കോൾ കട്ട്‌ ചെയ്ത്‌ സ്വിച്ചോഫ്‌ ചെയ്തു വെച്ചു.
"ആർ യൂ എ ജേണലിസ്റ്റ്‌?"
പെട്ടെന്നവളുടെ ചോദ്യം.
"നോ, നോ. അയാം ജസ്റ്റ്‌ എ സ്റ്റുഡന്റ്‌"
അവൾ കുറച്ചു നേരം മൗനം പാലിച്ചു.
"ഞാനുമായി രതിയിലേർപ്പെടാൻ നിങ്ങൾക്ക്‌ താത്പര്യമില്ല, അല്ലേ?"
നിസ്സംഗതയോടെ, എന്നാൽ കൗശലത്തോടെ അവളുടെ ചോദ്യം. അവളുടെ നീലക്കണ്ണുകൾ ഒരസ്ത്രം പോലെ ഹൃദയത്തിൽ തറയ്ക്കുന്നു.
"ഇല്ല, ഒരിക്കലുമില്ല"
അവൾ ഒന്ന് പുഞ്ചിരിച്ചു.
"പക്ഷേ, അതെങ്ങനെ മനസ്സിലാക്കി?"
ഞാൻ തുടർന്ന് ചോദിച്ചു.
"ഞാൻ ഈ ജോലി തുടങ്ങിയിട്ട്‌ വർഷം കുറേയായി മോനേ..."
അവൾ കണ്ണിറുക്കിക്കൊണ്ട്‌ പറഞ്ഞു.
കാർ ഒരു ചെറിയ ഹോട്ടലിന്റെ വളപ്പിലേക്ക്‌ കടന്നു. ഹോട്ടലിന്റെ ഒരു വശത്ത്‌ അവൾ കാർ നിറുത്തി.
"വാ"
യാന്ത്രികമായി ഞാനവളുടെ പിന്നാലെ നടന്നു. ഹോട്ടലിനു മുന്നിലും ഉള്ളിലും അങ്ങിങ്ങായി നിന്നിരുന്ന ആളുകളെല്ലാം ഞങ്ങളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. പടിക്കെട്ടുകൾ കയറി ഒരു മുറിയുടെ മുന്നിലത്തിയ അവൾ പേഴ്സിൽ നിന്നും താക്കോലെടുത്ത്‌ മുറി തുറന്നു.
"വാ, കേറ്‌"
ഞാൻ അകത്തേക്ക്‌ കയറി അന്തം വിട്ടു നിന്നു. അവൾ പിന്നിൽ വാതിൽ കുറ്റിയിടുന്ന ശബ്ദം.

"ഇരിയ്ക്കൂ"
വശത്തു കിടന്ന ഒറ്റക്കയ്യൻ കസേര നീക്കിയിട്ടു കൊണ്ട്‌ അവൾ പറഞ്ഞു. ഞാൻ ചുറ്റുപാടും ഒന്ന് നോക്കി. ചെറുതെങ്കിലും വൃത്തിയുള്ള മുറിയാണ്‌. മേശപ്പുറത്ത്‌ ഒരു ഫ്ലാസ്ക്‌. അടുത്ത്‌ കുറച്ച്‌ ഗുളികകൾ അലക്ഷ്യമായി കിടക്കുന്നു. കിടക്ക സുന്ദരമായി വിരിച്ചിരിക്കുന്നു. ഞാൻ മെല്ലെ കസേരയിലിരുന്നു. പായൽ മുടിയൊന്ന് ഒതുക്കിക്കെട്ടി കിടക്കയിലിരുന്നു.
"നിങ്ങളുടെ പേരെന്താണ്‌?"
അലക്ഷ്യമായി എന്റെ നേർക്ക്‌ നോട്ടമെറിഞ്ഞു കൊണ്ട്‌ അവൾ ചോദിച്ചു.
"ബാസിത്ത്‌"
"ങ്‌! എന്താ? മനസ്സിലായില്ല"
"പേര്‌ അജ്‌മൽ"
"ഓ, അപ്പോ നേരത്തേ മറ്റൊരു പേര്‌ പറഞ്ഞല്ലോ?"
"അതെന്റെ ഔദ്യോഗിക നാമമാണ്‌. അജ്‌മൽ എന്ന് വിളിച്ചോളൂ"
"ഓകെ. നിങ്ങൾ ഒരു എഴുത്തുകാരനാണെന്ന് തോന്നുന്നു. അല്ലേ?"
നെയിൽ പോളീഷ്‌ ചെയ്ത തന്റെ വിരലുകൾ ഞൊട്ടയിട്ടു കൊണ്ട്‌ അവൾ ചോദിച്ചു.
"ബ്ലോഗറാണ്‌. പക്ഷേ, എങ്ങനെ മനസ്സിലാക്കി?"
ഞാൻ മുന്നിലേക്ക്‌ ആഞ്ഞിരുന്നു.
അവൾ മൃദുവായി ചിരിച്ചു.
"ഞങ്ങളെപ്പോലുള്ളവരെ കാമത്തോടെ മാത്രം നോക്കാത്തത്‌ പത്രക്കാരും എഴുത്തുകാരും മാത്രമാണ്‌. നിങ്ങളൊരു പത്രക്കാരനല്ലെങ്കിൽ തീർച്ചയായും ഒരു എഴുത്തുകാരനാവും എന്ന് ഞാനൂഹിച്ചു"
ഞാൻ ഒന്നും മിണ്ടിയില്ല.
"എന്താണ്‌ നിങ്ങൾ എഴുതാറുള്ളത്‌?"
"കഥകളാണ്‌ കൂടുതൽ. പിന്നെ, ചില അനുഭവങ്ങൾ. മലയാളത്തിലാണെഴുത്ത്‌"
"ഓ, അതു ശരി. നിങ്ങൾക്കെന്താണറിയേണ്ടത്‌?"
"പറഞ്ഞോളൂ. ഇങ്ങനെയായ സാഹചര്യം"
"തമിഴ്‌നാടാണ്‌ ഞാൻ ജനിച്ചത്‌. അച്ഛനും അമ്മയും ഒരു അനിയനുമുണ്ട്‌. സ്ത്രീകൾക്കും പുരുഷന്മാർക്കുമിടയിലുള്ള ലൈംഗിക അരാജകത്വത്തെപ്പറ്റി ഞാൻ ചിന്തിച്ചു തുടങ്ങിയത്‌ ഹയർ സെക്കണ്ടറി പഠന കാലത്താണ്‌. പുരുഷൻ പണം മുടക്കി വേശ്യകളെ തേടിപ്പോകുന്നു. വേശ്യകൾക്ക്‌ പറയാനുള്ളത്‌ ഇല്ലായ്മയുടെ കഥകൾ മാത്രം. പൂർണ്ണമായ അർപ്പണ ബോധത്തോടെ എന്തു കൊണ്ട്‌ ഈ തൊഴിൽ ചെയ്തു കൂടാ എന്ന് ഞാൻ ചിന്തിച്ചു. ഇപ്പോ ഇവിടെ ഒരു ഐടി സ്ഥാപനത്തിലെ ഉദ്യോഗസ്ഥയാണ്‌ ഞാൻ. അവിടെ ഒരു ദിവസം കിട്ടുന്നതിന്റെ ഇരട്ടിയോളം എനിക്ക്‌ ഒരു രാത്രി കിട്ടും. പിന്നെ ബന്ധങ്ങൾ"
ഞാൻ അസ്വസ്ഥനായി.
"പക്ഷേ, സമൂഹത്തിന്റെ കണ്ണിൽ നിങ്ങൾ തെറ്റുകാരിയല്ലേ?"
"നോക്കൂ. തെറ്റെന്നത്‌ ആപേക്ഷികമാണ്‌. ഞാൻ ചെയ്യുന്നത്‌ എനിക്ക്‌ തെറ്റായി തോന്നാത്ത നാൾ വരെ ഞാൻ അത്‌ ചെയ്യും. കാരണം എന്റെ ശരിയാണത്‌. അത്‌ ചിലപ്പോ നിങ്ങൾക്ക്‌ തെറ്റായി തോന്നിയേക്കാം"
"ഒരിക്കൽ ഈ ജീവിതത്തെപ്പറ്റി കുറ്റബോധം തോന്നിയാൽ?"
അവളൊന്ന് പിടഞ്ഞു. കുറച്ചു നേരം അവൾ താടിയ്ക്ക്‌ കൈ കൊടുത്തു കൊണ്ട്‌ ആലോചനാമഗ്നയായിരുന്നു.
"അറിയില്ല. ഒരുപക്ഷേ, തോന്നില്ലായിരിക്കാം"
അവളുടെ ശബ്ദം താഴ്‌ന്നിരുന്നു. ഒട്ടും ആത്മവിശ്വാസമില്ലാത്ത ഉത്തരമാണെന്ന് എനിക്ക്‌ തോന്നി.
"ശരി. മാനസികമായ സുഖം ഇതിന്‌ പൂർണ്ണമായി കിട്ടുമെന്ന് നിങ്ങൾക്ക്‌ ഉറപ്പു പറയാമോ?"
അവൾ എന്നെയൊന്ന് വല്ലാതെ നോക്കി. അടുത്ത നിമിഷം മുറിയിൽ നിന്നും എന്നെയവൾ ഇറക്കി വിട്ടേക്കുമെന്ന് തോന്നി. പക്ഷേ, ഒന്നുമുണ്ടായില്ല. അവൾ സാവധാനം എഴുന്നേറ്റു. മേശപ്പുറത്തിരുന്ന ഫ്ലാസ്കിൽ നിന്നും ഒരു കാപ്പിലേക്ക്‌ ചായ പകർന്ന് അവൾ എനിക്ക്‌ നേരെ നീട്ടി. മറ്റൊരു കാപ്പിലേക്ക്‌ ചായ പകർന്ന് അവൾ അതുമായി വീണ്ടും കിടക്കയിലേക്കിരുന്നു. ചായ ഒരിറക്കു കുടിച്ച്‌ അവൾ പറഞ്ഞു.
"നിങ്ങൾ എന്നെ വെള്ളം കുടിപ്പിക്കുന്നു"
തമാശ ആസ്വദിച്ച്‌ ഞങ്ങൾ രണ്ടു പേരും ചിരിച്ചു.
"ഇവിടെ പലതരം ആൾക്കാർ വരാറുണ്ട്‌. ചിലരോടു മാത്രമേ മാനസികമായി അടുപ്പം തോന്നാറുള്ളൂ. അവരുമായി ബന്ധപ്പെടുമ്പോഴും സന്തോഷമാണ്‌. മറ്റു ചിലർ വെറും രണ്ടാം കിട വേശ്യയായി എന്നെ തരം താഴ്ത്തും. അവരെ തളർത്താനുള്ള വഴി എന്നോടുണ്ട്‌"
അവളുടെ കണ്ണുകളിൽ കുസൃതിയുടെ തിളക്കം.
"പക്ഷേ, എനിക്കറിയാം, ഇതൊക്കെ ഒരു രാത്രി മാത്രം നീണ്ടു നിൽക്കുന്ന ബന്ധമാണെന്ന്"
നിരാശയുടെ ഒരു പുകമറ അവളുടെ സംഭാഷണത്തിലുണ്ടോ എന്ന് സംശയം.
"കുടുംബക്കാർക്ക്‌ പ്രശ്നമൊന്നുമില്ലേ?"
അവളുടെ ചുണ്ടുകളിൽ പുഛം.
"അവർക്കിതു വരെ അറിയില്ല, ഇത്‌"
"പ്രണയമൊന്നും ഉണ്ടായിട്ടില്ലേ?"
അവൾ ചായക്കപ്പ്‌ തിരികെ മേശപ്പുറത്തേക്ക്‌ വെച്ചു. അവളുടെ മുഖം ഇരുളുന്നത്‌ ഞാൻ ശ്രദ്ധിച്ചു.
"ഉവ്വ്‌"
ഒറ്റ വാക്കിൽ പറഞ്ഞ ആ ഉത്തരത്തിൽ സങ്കടമായിരുന്നു കൂടുതൽ.
"എന്നിട്ട്‌?"
"ഒറ്റ രാത്രിയിലെ ബന്ധം. അത്‌ വിട്ടു"
ഞാൻ എഴുന്നേറ്റു.
"പോട്ടെ?"
"ങാഹാ. കഴിഞ്ഞോ ഇന്റർവ്വ്യൂ?"
അവളും കിടക്കയിൽ നിന്നെഴുന്നേറ്റു.
"ങാ, കഴിഞ്ഞു"
"എന്നിട്ടെന്ത്‌ തീരുമാനിച്ചു? വേണോ വേണ്ടയോ?"
കുസൃതിയോടെ അവൾ സ്വകാര്യമായി മന്ത്രിച്ചു.
"ങും, ഫീസ്‌ ഞാൻ താങ്ങില്ല"
ഞാൻ ചിരിക്കാൻ ശ്രമിച്ചു.
"സൗജന്യമായിട്ടാണെങ്കിലോ?"
വീണ്ടും അവളെന്നെ അത്ഭുതപ്പെടുത്തുന്നു.
"വേണ്ട. കാമം തോന്നാൻ പറ്റിയ ഒരു അവസ്ഥയല്ല എനിക്ക്‌"
ഹൃദയവ്യധയോടെ ഞാൻ പറഞ്ഞു.
അവൾ പൊട്ടിച്ചിരിച്ചു, ഞാനും.
"ഞാൻ ഡ്രോപ്പ്‌ ചെയ്യാം"
അവൾ മേശപ്പുറത്തിരുന്ന കാറിന്റെ താക്കോലെടുത്തു.
"വേണ്ട, അടുത്തല്ലേ. ചിന്തിക്കാനുണ്ട്‌ കുറച്ച്‌"
ഞാൻ വാതിൽ തുറന്നു പിടിച്ചു കൊണ്ട്‌ പറഞ്ഞു.
"എങ്കിൽ ശരി"
"കാണാം"
"ഇല്ല. കാണില്ല. ഞാൻ ഇവിടെ നിന്ന് പോവുകയാണ്‌"
"എങ്ങോട്ട്‌"
"അറിയില്ല"
മുഖത്തു നോക്കാതെയാണ്‌ അവൾ സംസാരിക്കുന്നത്‌. ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല. കൈ കൊണ്ട്‌ യാത്ര പറഞ്ഞ്‌ ഉത്തരം കിട്ടാത്ത ഒരുപാട്‌ ചോദ്യങ്ങൾ പേറിക്കൊണ്ട്‌ ഞാൻ തിരികെ നടന്നു.

Wednesday, February 18, 2015

ഡ്രാക്കുള റിട്ടേൺസ്


-അദ്ധ്യായം രണ്ട്-

എലീന എല്ലാം മൂളിക്കേട്ടു.
"ഇതൊക്കെ ജൊനാതൻ ഹാർക്കർ താമസിച്ചിരുന്ന സ്ഥലങ്ങളാണല്ലോ?"
"അതെ. അതു കൊണ്ട്‌ തന്നെയാണ്‌ അവിടെത്തന്നെ താമസിക്കണമെന്ന് തീരുമാനിച്ചതും"
പെട്ടെന്നെന്തോ ഓർത്തിട്ടെന്ന പോലെ ഗോമസ്‌ ചോദിച്ചു:
"താനെന്തിനാണ്‌ വീട്ടിൽ നിന്നും ഇറങ്ങിയതിനു ശേഷം കയറിപ്പോയത്‌?"
അതിനു മറുപടിയായി എലീന ഒന്നു പുഞ്ചിരിച്ചു. ശേഷം അവൾ കോട്ടിന്റെ പോക്കറ്റിൽ നിന്നും രണ്ട്‌ കുരിശുമാലകൾ പുറത്തെടുത്തു.
"ദാ, ഇതെടുക്കാൻ വേണ്ടി"
അവൾ ഒന്ന് കഴുത്തിലേക്കണിഞ്ഞു. മറ്റേ മാല അവൾ ഗോമസിനു നേർക്ക്‌ നീട്ടി.
"ഇതെന്തിനാ?"
"ഇരിക്കട്ടെ. എന്റെയൊരു സമാധാനത്തിനാണെന്നു കരുതിയാൽ മതി"
"ങും"
അയാൾ മാല വാങ്ങി.
"എന്തായാലും നമുക്കാവശ്യമുള്ളതൊക്കെ അവിടെ നിന്നു കിട്ടുമല്ലോ അല്ലേ?"
എലീന ചോദിച്ചു.
അതുറപ്പാണ്‌. ജൊനാതന്റെ കൃതികളിൽ അവിടുത്തെ സസ്യസമ്പത്തിനെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്‌. ഇപ്പോൾ അത്രയൊന്നും കാണില്ലെങ്കിലും ഉണ്ടാവും"
"ങും. ലെറ്റ്സ്‌ ഹോപ്‌"
"ട്രെയിൻ വരാൻ സമയമായി. വാ പോകാം"
ഗോമസ്‌ എഴുന്നേറ്റു. ഒപ്പം എഴുന്നേറ്റു. ബില്ല് പേ ചെയ്തതിനു ശേഷം അവർ പുറത്തിറങ്ങി. അൽപ സമയത്തിനുള്ളിൽ തന്നെ പച്ചച്ചായമടിച്ച ട്രെയിൻ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ കിതച്ചു കൊണ്ടു നിന്നു.
--------------------------------------------------------

തീവണ്ടി ബുഡാപെസ്റ്റ്‌ സ്റ്റേഷനിൽ ചൂളമടിച്ച്‌ നിന്നു. അവിടെ കാൽ മണിക്കൂറോളം ട്രെയിൻ നിറുത്തിയിടാറുണ്ട്‌. ട്രെയിനിന്റെ പതിമൂന്നാമത്തെ കമ്പാർട്ട്മെന്റിൽ നിന്നും ഗോമസും എലീനയും പുറത്തേക്കിറങ്ങി.
"നമുക്ക്‌ ഡാന്യൂബ്‌ നദിക്കര വരെ ഒന്നു നടന്നാലോ?"
എലീന ചോദിച്ചു.
"ആവാം"
അവർ റെയിൽ വേ സ്റ്റേഷനടുത്തുള്ള ഡാന്യൂബ്‌ നദിക്കരയിലേക്ക്‌ നടന്നു. പുഴ ശാന്തമായി ഒഴുകുന്നു. സൂര്യൻ മടക്കയാത്രയിലാണ്‌. ചെഞ്ചായം നദീജലത്തിന്‌ ഒരു കാൽപനിക ഭാവം നൽകിയിരിക്കുന്നു. 
"ഗോമസ്‌, ട്രെയിൻ എത്ര മിനിട്ട്‌ നിൽക്കും?"
"15 മിനിട്ട്‌"
"കോട്ടയിൽ ചെല്ലുമ്പോൾ ആരാണവിടെ നമുക്കൊരു സഹായത്തിന്‌?"
"ആ ദീപക്‌ തന്നെ. ആൾ കാര്യക്ഷമതയുള്ളവനാണെന്നാണ്‌ അറിഞ്ഞത്‌"
അവർ നദിക്കരയിലൂടെ കുറച്ചു സമയം നടന്നു. നദിയുടെ കളകളാരവം മാത്രമേ കേൾക്കാനുള്ളൂ. അത്‌ ആസ്വദിക്കാനെന്ന വണ്ണം അവരും നിശബ്ദത പാലിച്ചു.
"ഡാന്യൂബ്‌ സൗന്ദര്യവതി തന്നെ, അല്ലേ?"
എലീന ചോദിച്ചു.
"അതെ. എലീനയെപ്പോലെ"
അവൾ മൃദുവായി ഒന്നു ചിരിച്ചു.
നദിക്കരയിലെ ഇളം കാറ്റ്‌ അവളുടെ സ്വർണ്ണ മുടിയിഴകളെ പാറിപ്പറപ്പിക്കുന്നുണ്ട്‌. മുഖത്തേക്ക്‌ വീഴുന്ന മുടിയിഴകളെ അവൾ മാടിയൊതുക്കിക്കൊണ്ടിരുന്നു. അപ്പോൾ ട്രെയിനിന്റെ നീട്ടിയുള്ള ഹോണടി കേട്ടു.
"ട്രെയിൻ പുറപ്പെടാൻ സമയമായി. വാ"
ഗോമസ്‌ മുന്നോട്ട്‌ നടന്നു. കൂടെ എലീനയും.
ട്രെയിൻ പുറപ്പെടാനൊരുങ്ങി നിൽക്കുകയാണ്‌. സ്റ്റേഷനിൽ അധികം തിരക്കില്ല. അവർ തിരികെ ട്രെയിനിലേക്കു കയറി അൽപ സമയത്തിനുള്ളിൽ തന്നെ ട്രെയിൻ വീണ്ടും പുറപ്പെട്ടു. 
---------------------------------------------------------
ട്രെയിൻ വിയന്നയിലെത്തിയപ്പോൾ ഏതാണ്ട്‌ 8 മണി കഴിഞ്ഞിരുന്നു. ഗോമസും എലീനയും തിരക്കേറിയ വിയന്ന റെയില്വേ സ്റ്റേഷനിലേക്ക്‌ ഊളിയിട്ടു.
സ്റ്റേഷനിലെ തിരക്കിൽ നിന്നും ഒരു വിധേന അവർ പുറത്തിറങ്ങി.
"വാ, നമുക്ക്‌ ആ ഹോട്ടലിലേക്ക്‌ കയറാം"
അടുത്തുണ്ടായിരുന്ന ഒരു ലഘുഭക്ഷണശാല ചൂണ്ടിക്കാണിച്ചു കൊണ്ട്‌ ഗോമസ്‌ പറഞ്ഞു. അവർ അതിലേക്ക്‌ കയറി.
"ഗോമസ്‌, എനിക്കെന്തോ അകാരണമായ ഭയം"
കഴിച്ചു കൊണ്ടിരിക്കെ പതിഞ്ഞ ശബ്ദത്തിൽ എലീന പറഞ്ഞു.
"ഭയമോ? എന്തിന്‌?"
"ഡ്രാക്കുള പ്രഭു എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നു"
"അതൊക്കെ കഴിഞ്ഞ കഥകളല്ലേ എലീനാ? കുറച്ചു കൂടി പക്വത കാണിക്കൂ"
"ങും. ഗോമസ്‌ ആ മാല എവിടെ?"
കുരിശുമാലയെപ്പറ്റി പെട്ടെന്നാണ്‌ എലീന ചോദിച്ചത്‌.
"ഉണ്ടെടോ"
ഗോമസ്‌ കഴുത്തിലിട്ടിരുന്ന മാല കോട്ടിനുള്ളിൽ നിന്നും പുറത്തേക്കിട്ടു.
"ങും"
ഭക്ഷണം കഴിഞ്ഞിറങ്ങിയ അവർ പോയത്‌ ടാക്സി സ്റ്റാന്റിലേക്കാണ്‌. ഏറെ നേരം നിന്നിട്ടാണ്‌ അവർക്കൊരു ടാക്സി കിട്ടിയത്‌.
"സാർ, ഗുഡ്‌ ഷെപ്പേർഡ്‌ ഹോട്ടൽ വരെ പോകണം"
ഗോമസിന്റെ ആവശ്യം കേട്ട്‌ ചുളിഞ്ഞ മുഖമുള്ള ടാക്സി ഡ്രൈവർ അവരെയൊന്ന് ഉഴിഞ്ഞു നോക്കി.
"പറ്റില്ല"
"അങ്ങനെ പറയല്ലേ സാർ. കൂലി കൂടുതൽ തരാം"
"ശരി. കൊണ്ടു വിടാം. എത്തുമ്പോ ഞാൻ പറയുന്ന കൂലി തരണം. ഏറ്റോ?"
"ഏറ്റു"
"അവിടെത്തുമ്പോ കണാകുണാ പറഞ്ഞാ എന്റെ സ്വഭാവം മാറും"
"ഇല്ല. തരാം"
"ങാ, എന്നാ കേറ്‌"
'ഗുഡ്‌ ഷെപ്പേഡ്‌' ഹോട്ടലിനു മുന്നിൽ ടാക്സി നിന്നു. പുറമേ നിന്നു നോക്കിയാൽ തന്നെ അറിയാം, പഴയ ഹോട്ടലാണ്‌. ഹോട്ടലിന്റെ രൂപകൽപന ഗോഥിക്‌ ശൈലിയിലാണ്‌ എന്ന് അത്ഭുതത്തോടെ അയാൾ ഓർത്തു.
അവർ ടാക്സിക്കൂലി കൊടുത്തതിനു ശേഷം ഹോട്ടലിനകത്തേക്ക്‌ കയറി.
റിസപ്ഷനിൽ ഒരു തള്ളയാണ്‌ നിൽക്കുന്നത്‌. ആ സ്ത്രീ അവരെയൊന്ന് ആപാദചൂഡം നോക്കി.
"റൂം"
"ഇവിടെ സൗകര്യങ്ങളൊക്കെ കുറവാ. നിങ്ങൾ വേറെ ഏതെങ്കിലും ഹോട്ടൽ നോക്കൂ"
അവർ രജിസ്റ്റർ അടച്ചു വെച്ചു കൊണ്ട്‌ പറഞ്ഞു.
"കുഴപ്പമില്ല. ഞങ്ങൾക്ക്‌ ഇത്രയും സൗകര്യങ്ങൾ മതി"
എന്നു പറഞ്ഞു കൊണ്ട്‌ ഗോമസ്‌ കുറച്ച്‌ ഡോളറുകളെടുത്ത്‌ മേശപ്പുറത്ത്‌ വെച്ചു.
"ങാ, എങ്കിൽ നിങ്ങളുടെ ഇഷ്ടം"
ഞൊടിയിടയിൽ ആ പണം കൈക്കലാക്കിക്കൊണ്ട്‌ റിസപ്ഷനിസ്റ്റ്‌ തള്ള രെജിസ്റ്റർ തുറന്നു.
"റൂം നമ്പർ 13"
ഗോമസും എലീനയും പരസ്പരം നോക്കി.
തള്ള തിരിഞ്ഞ്‌ പിന്നിലെ ഭിത്തിയിൽ തൂക്കിയിരുന്ന താക്കോലുകളിൽ ഒന്നെടുത്ത്‌ അവർക്കു നേരേ നീട്ടി.
"ദാ, ഈ സ്റ്റെയർ കേസ്‌ വഴി മുകളിലേക്ക്‌ കയറിക്കോളൂ"
താക്കോൽ കൊടുത്ത ശേഷം തള്ള പറഞ്ഞു.
"ശരി. താങ്ക്സ്‌"
ഗോമസ്‌ താക്കോൽ വാങ്ങി.
അവർ സ്റ്റെയർ കേസ്‌ വഴി മുകളിലെത്തി. ഇരുണ്ട വെളിച്ചമുള്ള ഇടനാഴിയിലൂടെ അവർ 13ാം നമ്പർ മുറിയിലേക്ക്‌ നടന്നു.
"ഗോമസ്‌, ഒരു കാര്യം ശ്രദ്ധിച്ചോ?"
പഴകിയ പൂട്ടിൽ താക്കോൽ തിരിയുമ്പ്പോൾ കേൾക്കുന്ന കരകര ശബ്ദത്തിന്റെ മറവിൽ അടക്കിപ്പിടിച്ച ശബ്ദത്തിൽ എലീന ചോദിച്ചു.
"എന്ത്‌?"
ഒരു ഞരക്കത്തോടെ വാതിൽ തുറന്നു. അവർ അകത്തേക്ക്‌ കയറി.
വളരെ വിശാലമല്ലെങ്കിലും ചെറുതല്ലാത്ത ഒതുക്കമുള്ള ഒരു മുറി. ഭിത്തിയിലെ പെയിന്റൊക്കെ മങ്ങിയതാണ്‌. മുറിയുടെ വലത്തേ മൂലയോടു ചേർന്ന് ഭംഗിയായി ബെഡ്‌ ഷീറ്റ്‌ വിരിച്ച്‌ ഒരു കട്ടിൽ ഇട്ടിരിക്കുന്നു. മുൻവാതിലിനോട്‌ ചേർന്ന് ഒരു എഴുത്തു മേശ.
"എലീനാ, താനെന്താ പറഞ്ഞത്‌?"
മുറിക്കുള്ളിലെ ലൈറ്റിട്ടു കൊണ്ട്‌ ഗോമസ്‌ ചോദിച്ചു.
"അത്‌, നമ്മൾ കേറിയ ട്രെയിനിൽ നമ്മുടെ കമ്പാർട്ട്മെന്റിന്റെ നമ്പർ 13, ടാക്സിയുടെ നമ്പർ 13, ഇപ്പോ ഇതാ റൂം നമ്പരും"
"അതു കൊണ്ടെന്താ?"
"അല്ല. 13 ദൗർഭാഗ്യത്തിന്റെ നമ്പരായാണല്ലോ അറിയപ്പെടുന്നത്‌. അതു കൊണ്ട്‌ എനിക്കൊരു ഭയം"
"അതൊക്കെ വെറുതേ പറയുന്നതല്ലേടോ. ബീ കൂൾ"
ഗോമസ്‌ അങ്ങനെ പറഞ്ഞെങ്കിലും അയാളുടെ മനസ്സിലും ഭയം കൂടു കൂട്ടിയിരുന്നു.
അയാൾ മുറിയിലെ ജനലുകൾ തുറന്നു. നേരിയ കാറ്റ്‌ മുറിക്കകത്തേക്ക്‌ അരിച്ചു കയറി.
"ങും. തണുപ്പുണ്ട്‌"
അയാൾ സ്വയം പറഞ്ഞു.
പെട്ടെന്ന് വാതിലിൽ മുട്ടു കേട്ടു. ഗോമസ്‌ വാതിൽ തുറന്നു.
"സാർ, അത്താഴം?"
റൂം ബോയിയാണ്‌.
"വേണമെന്നില്ല. പക്ഷേ, പ്രാതൽ വേണം"
"ശരി സാർ. ഗുഡ്‌ നൈറ്റ്‌"
"ഓകെ. ഗുഡ്‌ നൈറ്റ്‌"
അയാൾ വാതിലടച്ചു കുറ്റിയിട്ടു.
"ഞാൻ ഒന്നു കുളിച്ചിട്ടു വരാം"
തന്റെ ബാഗിൽ നിന്നും നിശാവസ്ത്രമെടുത്തു കൊണ്ട്‌ എലീന പറഞ്ഞു.
"ശരി. എനിക്ക്‌ കുറച്ചെഴുതാറുണ്ട്‌"
എലീന കുളിമുറിയിലേക്ക്‌ കയറി. ഗോമസ്‌ ബാഗിൽ നിന്നും കുറച്ച്‌ കടലാസുകളും പേനയുമെടുത്ത്‌ എഴുത്തു മേശക്ക്‌ മുന്നിലിരുന്നു.
ഗോമസിന്റെ കത്ത്‌
----------------------------
സാർ,
ജനുവരി 8 വൈകിട്ട്‌ 9 മണിക്ക്‌ ക്ലൗസൻബർഗ്ഗിലെത്തി ഹോട്ടലിൽ മുറിയെടുത്തു. നാളെ കോട്ടയിലേക്ക്‌ പോവുകയാണ്‌. ഒരു മാസം കൊണ്ട്‌ ഗവേഷണം തീർക്കണമെന്നാണ്‌ ആഗ്രഹം. എന്തായാലും എലീനയുടെ അഭിപ്രായയും കൂടി അറിഞ്ഞിട്ട്‌ അറിയിക്കാം.
വിശ്വസ്ഥതയോടെ,
ഗോമസ്‌ ഹാർക്കർ,
ക്ലൗസൻബർഗ്ഗ്‌,
ജനുവരി-9
ഗോമസ്‌ ഒന്നു കൂടി കത്തു വായിച്ച ശേഷം ഒരു കവറെടുത്ത്‌ അതിൽ അഡ്രസ്സെഴുതി കത്ത്‌ അയാൾ അതിലേക്കിട്ടു. അപ്പോൾ കുളി കഴിഞ്ഞ എലീന നിശാവസ്ത്രമണിഞ്ഞു കൊണ്ട്‌ കുളിമുറിയുടെ വാതിൽ തുറന്ന് മുറിയിലേക്ക്‌ വന്നു.
"ങാഹാ, കഴിഞ്ഞോ?"
എലീനയുടെ നേർക്ക്‌ ഒരു നോട്ടമെറിഞ്ഞു കൊണ്ട്‌ ഗോമസ്‌ ചോദിച്ചു. മറുപടിയായി എലീന ഒന്നു മന്ദഹസിച്ചു.
അവൾ കിടക്കയിലേക്ക്‌ കയറി പുതപ്പ്‌ മുഖത്തേക്ക്‌ വലിച്ചിട്ടു.
"ഗോമസ്‌, ലൈറ്റണച്ചിട്ട്‌ ടേബിൾ ലാമ്പിട്‌"
പുതപ്പിനടിയിൽ കൂടി എലീന പറഞ്ഞു. ഗോമസ്‌ ലൈറ്റണച്ചിട്ട്‌ ടേബിൾ ലാമ്പിട്ടു. അയാൾ മറ്റൊരു കടലാസെടുത്തു.
ഗോമസ്‌ ഹാർക്കറുടെ കുറിപ്പ്‌
------------------------------------------
നാളെ ബോർഗ്ഗോ മലയിടുക്ക്‌ കടന്ന് ബിസ്ട്രിക്റ്റ്സ്‌ വഴി ബുക്കോവിനയിലെത്താം. അവിടെ നിന്നും ട്രാൻസിൽ, മോൾഡേവിയ, ബുക്കോവിന എന്നീ സ്ഥലങ്ങളിലായി പരന്നു കിടക്കുന്ന കാർപ്പേത്യൻ മല പിന്നിട്ട്‌ ഡ്രാക്കുളക്കോട്ടയിൽ.
എഴുതിത്തീർന്ന ശേഷം അയാൾ നെടുതായൊന്നു നിശ്വസിച്ചു. കുറിപ്പ്‌ ബാഗിലേക്കിട്ട്‌ അയാൾ കുളിമുറിയിലേക്ക്‌ കയറി.
കുളിമുറിയിൽ കേറി കതകടച്ച അയാൾ ടിഷർട്ടും പാന്റും ഊരി ഹാങ്ങറിൽ തൂക്കി. തന്റെ കഴുത്തിൽ കിടന്ന കുരിശുമാല അയാൾ ഭിത്തിയിലെ കൊളുത്തിൽ തൂക്കി.
(തുടരും)

Saturday, February 7, 2015

ഡ്രാക്കുള റിട്ടേൺസ്‌


-അദ്ധ്യായം ഒന്ന്-
അന്നു വൈകിട്ടത്തെ ക്യാബിനറ്റ്‌ യോഗത്തിൽ തന്റെ ചിരകാലാഭിലാഷം ഗോമസ്‌ ഹാർക്കർ നേടിയെടുത്തു. ഒട്ടേറെ തടസ്സ വാദങ്ങളുണ്ടായെങ്കിലും ഏറെ നേരം തർക്കിച്ചും വാദിച്ചും അയാൾ ആ തടസ്സ വാദങ്ങളെല്ലാം ഘണ്ഡിച്ചു. അവസാനം പ്രൊഫസർ പറഞ്ഞത്‌ 'തന്റെ ഇഷ്ടം' എന്നാണ്‌.
"അത്‌ യുവർ ഓൺ റിസ്ക്‌, തന്റെ ഇഷ്ടം"
"ഷുവർ സാർ"
"ഏതായാലും എലീനയും കൂടി വരുന്നുണ്ടല്ലോ. തന്റെ നിരുത്തരവാദിത്തം അവൾ നോക്കിക്കോളും"
ഗോമസ്‌ ഒന്നു ചിരിച്ചു.
"പറഞ്ഞതു പോലെ കക്ഷിയെവിടെ? കണ്ടില്ലല്ലോ"
"പുറത്തുണ്ട്‌ സാർ. ഷീ ഈസ്‌ വെയ്റ്റിംഗ്‌ ഫോർ മീ ദെയർ"
"ഓ. അതിനർത്ഥം എന്റെ കത്തി നിർത്തണമെന്ന്, അല്ലേ?"
പ്രൊഫസർ കുലുങ്ങിച്ചിരിച്ചു.
"നോ സാർ. അങ്ങനെയല്ല. ഞാൻ..."
"അറിയാമെടോ. ഞാനൊരു കളി പറഞ്ഞതാ. താൻ പോയിട്ട്‌ വാ. ബെസ്റ്റ്‌ ഓഫ്‌ ലക്ക്‌"
"താങ്ക്‌ യൂ സാർ"
ഇരുവരും ഹസ്തദാനം നടത്തി പിരിഞ്ഞു.
പുറത്തു വരുമ്പോൾ തന്റെ കാറിൽ ചാരി എലീന നിൽപ്പുണ്ടായിരുന്നു.
"മൂന്നു വർഷത്തെ എന്റെ ആഗ്രഹം!"
ഗോമസ്‌ ആരോടെന്നില്ലാതെ പറഞ്ഞു.
"താനൊരു വല്ലാത്ത മനുഷ്യൻ തന്നെ ഗോമസ്‌. എന്തു കൊണ്ട്‌ അവിടേക്കൊരു താത്പര്യം?"
"എടോ, തനിക്കറിയില്ല അവിടുത്തെ പുരാവസ്തുക്കളെപ്പറ്റി. നൂറ്റാണ്ടുകൾക്കു മുൻപ്‌ അന്നത്തെ പ്രബല രാജ വംശമായിരുന്ന 'ദ ഗ്രേറ്റ്‌ റോയൽ ഡ്രാക്കുള'യുടെ ആസ്ഥാന കൊട്ടാരമാണത്‌. ആ വംശം നശിച്ചിട്ട്‌ കാലങ്ങളേറെയായി. പക്ഷേ, അവിടുത്തെ പഴമയിൽ കൈ വെക്കാൻ മാത്രം ആരും ധൈര്യപ്പെട്ടിട്ടില്ല"
"അതെന്താ?"
തലമുറകൾക്കു മുൻപ്‌ എന്റെ ഒരു മുത്തച്ഛൻ ജൊനാതൻ ഹാർക്കർ ആ കൊട്ടാരത്തിൽ താമസിച്ചിരുന്നു. അന്ന് പ്രൊഫസർ വാൻ ഹെൽസിങ്ങിന്റെ നേതൃത്വത്തിൽ ഡ്രാക്കുള പ്രഭുവുലിനെ നശിപ്പിച്ചത്‌ തനിക്കറിയില്ലേ?"
"ങും"
"ആ സംഭവം കൊണ്ടാവും, ആർക്കും അവിടേക്ക്‌ പോകാൻ ധൈര്യമില്ല. ഇപ്പോൾ അത്‌ നോക്കി നടത്താൻ ഒരു ഇന്ത്യക്കാരനുണ്ട്‌, ദീപക്‌. അയാൾക്ക്‌ അതിലൊന്നും താത്പര്യവുമില്ല."
ഗോമസ്‌ തന്റെ വാച്ചിലേക്ക്‌ നോക്കി.
"ങാ. എലീനാ, നാളെ 7 മണിക്ക്‌ റെഡിയായി നിൽക്കൂ. ഞാൻ വരാം"
"ശരി"
അവൾ കാറിൽ കയറി ഡോറടച്ചു. കയ്യുയർത്തി വിഷ്‌ ചെയ്തു കൊണ്ട്‌ അവൾ കാർ മുന്നോട്ടെടുത്തു.
------------------------------------------------------
പിറ്റേന്ന് രാവിലെ തന്നെ ഗോമസ്‌ എലീനയുടെ വീട്ടിലെത്തി. അയാൾ കോളിംഗ്‌ ബെല്ലിൽ വിരലമർത്തി. അൽപസമയം കഴിഞ്ഞപ്പോൾ എലീനയുടെ അമ്മ വാതിൽ തുറന്നു.
"ങാ ഗോമസ്‌, കേറിയിരിക്ക്‌"
"എലീന റെഡിയായില്ലേ" എന്നു ചോദിച്ച്‌ അയാൾ അകത്തേക്ക്‌ കയറി.
"ദാ, ഞാനെത്തി"
കയ്യിലൊരു ബാഗുമായി എലീന പുറത്തേക്ക്‌ വൻഞ്ഞ്‌.
"എല്ലാം എടുത്തിട്ടില്ലേ?"
ഗോമസ്‌ ചോദിച്ചു.
"ഉവ്വ്‌"
അവർ പുറത്തേക്കിറങ്ങി. പെട്ടന്നവൾ ഒന്നു നിന്നു.
"ഗോമസ്‌, ഒരു സെക്കണ്ട്‌" എന്നു പറഞ്ഞ്‌ അവൾ അകത്തേക്കോടി.
"ഹോ, അവൾ എന്തോ മറന്നു"
ഗോമസ്‌ അക്ഷമനായി. ഉടൻ തന്നെ എലീന തിരിച്ചെത്തി.
"പോകാം"
"ഇനിയെന്തെങ്കിലും എടുക്കാനുണ്ടോ നിനക്ക്‌?"
കൃത്രിമ ദേഷ്യം അഭിനയിച്ച്‌ ഗോമസ്‌ ചോദിച്ചു.
"ഹഹ. ഇല്ലേയില്ല. പോകാം"
അവർ കാറിൽ കയറി.
"ശരി മമ്മീ. പോയി വരാം"
എലീന കൈ വീശി അമ്മയോട്‌ യാത്ര പറഞ്ഞു.
------------–-------------------------------------------
അവർ മ്യൂണിച്ച്‌ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ 10 മണി കഴിഞ്ഞിരുന്നു.
"ട്രെയിൻ വരാൻ അര മണിക്കൂർ കൂടിയുണ്ട്‌. നമുക്കെന്തെങ്കിലും കഴിക്കാം"
വാച്ചിൽ നോക്കി ഗോമസ്‌ പറഞ്ഞു.
അവർ തങ്ങളുടെ ബാഗുകളുമായി ഹോട്ടൽ കൊറോണയിലേക്ക്‌ കയറി. ഗോമസ്‌ രണ്ട്‌ ലൈം ജ്യോൂസുകൾ ഓർഡർ ചെയ്തു.
"ഗോമസ്‌, എങ്ങിനെയാണ്‌ നമ്മുടെ ഷെഡ്യൂൾ?"
ലൈം ജ്യോൂസ്‌ സിപ്പ്‌ ചെയ്തു കൊണ്ടിരിക്കെ എലീന ചോദിച്ചു.
"ട്രെയിനിൽ നമ്മൾ വിയന്നയിലെത്തുമ്പോൾ വൈകുന്നേരമാവും. അവിടെ നിന്ന് ക്ലൗസൻ ബർഗ്ഗിലേക്ക്‌ ഒരു ടാക്സിയിൽ പോകാം. അവിടെ ഏതെങ്കിലും ഒരു ഹോട്ടലിൽ അന്ന് തങ്ങുന്നു. പിറ്റേന്ന് രാവിലെ ട്രാൻസില്വേനിയയിലേക്ക്‌. അവിടെ നിന്നും കോട്ടയിലേക്കും"
(തുടരും)

Thursday, June 19, 2014

പ്രണയം ചിതലരിക്കപ്പെട്ടാല്


തല്ക്കാലം അവളെ നമുക്ക് ഷെമി എന്നു വിളിക്കാം. ഞങ്ങള് വീട് വെച്ച് താമസിക്കാന് തുടങ്ങിയതിന്റെ രണ്ടാം വര്ഷമാണ് അവര് ഞങ്ങളുടെ വീടിനടുത്തേക്ക് താമസം മാറുന്നത്. ആ സമയത്ത് ഞാന് ഹോസ്ടലില് പഠിക്കുകയായിരുന്നു. അവളുടെ വാപ്പ എന്റെ വാപ്പയുടെ സുഹൃത്തായിരുനു. ചെറുപ്പത്തില് വാപ്പയോടൊപ്പം പള്ളിയിലേക്കും മറ്റും പോകുമ്പോള് അയാളെ ഞാന് കണ്ടിട്ടുണ്ട്. ഒരു പാവം മനുഷ്യന്. അയാളായിരുന്നു എനിക്ക് ആദ്യമായി പോളോ വാങ്ങിത്തന്നത്. അയാളുടെ പേര് തത്കാലം പറയുന്നില്ല.
അപ്പോ പറഞ്ഞു വന്നത് അവര് താമസിക്കാന് വന്നതാണ്. ഇടക്കെപ്പോഴോ വീട്ടിലേക്ക് വിളിച്ചപ്പോള് ഉമ്മ പറഞ്ഞു, അവര് വീടിനടുത്തേക്ക് താമസം മാറിയെന്ന്. പ്രത്യേകിച്ചൊന്നും തോന്നിയില്ല. വാപ്പയുടെ കൂട്ടുകാരന്, എനിക്ക് പരിചയമുള്ള ഒരു ആള് കുടുംബത്തോടൊപ്പം താമസിക്കാന് വന്നു. അതിലിപ്പോള് എന്താ.
അവധിക്ക് ഞാന് നാട്ടിലെത്തി. വഴിയില് വെച്ചു തന്നെ അയാളെ കണ്ടു. പരസ്പരം വിശേഷങ്ങള് ചോദിച്ചറിഞ്ഞു.
"വീട്ടിലേക്കൊക്കെ വരണം. നമുക്ക് ക്രിക്കറ്റ് കളിക്കാം"
അതൊരു പ്രലോഭനപരമായ ക്ഷണമായിരുന്നു, എനിക്ക്.
അങ്ങനെ പിറ്റേന്ന് രാവിലെ അയാളുടെ വീട്ടില് ചെന്ന് പത്രത്തിലെ കായികം പേജ് വായിച്ച് പരസ്പരം അഭിപ്രായ പ്രകടനം നടത്തുന്നതിനിടയിലാണ് അവളെ ഞാന് ആദ്യമായി കാണുന്നത്.
"ഉമ്മീ, ഇന്നു വൈകിട്ട് ഞാന് വരുമ്പോള് ആ ചുരിദാര് തയ്ച്ചു വെച്ചേക്കണം"
എന്ന് ഉമ്മയോടു പറഞ്ഞ് വരാന്തയിലേക്ക് ഉമ്മയോടൊപ്പം അവള് ഇറങ്ങി വന്നു. അവള് എന്നെ ഒന്നു നോക്കി. ഞാന് അവളെയും. എന്നിട്ട് ഉമ്മയോടും വാപ്പയോടും യാത്ര പറഞ്ഞ് അവള് പോയി. അവള് പോയ പാടെ അവളുടെ ഉമ്മ അകത്തേക്കും കയറിപ്പോയി. അപ്പോള് അവളുടെ വാപ്പ ചോദിച്ചു-
"നീ കണ്ടിട്ടില്ലേ അവളെ?"
"ഇല്ല, ഓര്മയില്ല"
"കുഞ്ഞിലേ കണ്ടിട്ടുണ്ട്. മൂത്ത മോളാ"
"ഓ"
പിന്നെ എല്ലാ ദിവസവും രാവിലെ ഞാന് അവളുടെ വീട്ടില് ഹാജരുണ്ടായിരുന്നു. സത്യമായും അവളെ കാണാന് ആയിരുന്നില്ല. പത്രവും വായിച്ച് ക്രിക്കറ്റും കളിക്കാനായുള്ള പോക്കായിരുന്നു അത്. എന്റെ ഈ പതിവ് തുടര്ന്നപ്പോള് അവളുടെ ഉമ്മ ഒരിക്കല് അവളുടെയും അവളുടെ വാപ്പയുടെയും മുന്നില് വെച്ച് ആരോടെന്നില്ലാതെ പറഞ്ഞു-"ഇവിടെ ചിലര് വരുന്നത് എന്തിനാണെന്നൊക്കെ അറിയാം"
അവള് എന്നെയും ഉമ്മയേയും മാറി മാറി നോക്കി. എന്നും കാണുന്നുണ്ടെങ്കിലും ഇതു വരെ ഞങ്ങള് തമ്മില് ഒന്നു സംസാരിച്ചിട്ടു കൂടിയില്ല. പക്ഷെ, അവളുടെ ഉമ്മ അപ്പറഞ്ഞത് എനിക്ക് കൊണ്ട്. അപ്പോ തന്നെ ആ വീട്ടില് നിന്നും ഇറങ്ങി. പിന്നീട് കുറേ കാലത്തേക്ക് അങ്ങോട്ട്‌ പോയിട്ടേയില്ല.
അവധി കഴിഞ്ഞ് ഞാന് തിരിച്ചു പോയെങ്കിലും ഉടനേ വരേണ്ടി വന്നു. പോയി രണ്ടാഴ്ച്ച കഴിഞ്ഞപ്പോള് തന്നെ പനി പിടിച്ച് ഞാന് വീണ്ടും വീട്ടിലെത്തി. മഴക്കാലമായിരുന്നു. അവള് അപ്പോള് പ്ലസ് ടൂവിലായിരുന്നു പഠിച്ചിരുന്നത്. മിക്ക ദിവസവും അവള് സ്കൂള് കഴിഞ്ഞു വരുന്നത് ഞാന് കാണാറുണ്ടായിരുന്നു. ഒരിക്കലും സംസാരിക്കാന് ശ്രമിച്ചില്ല. കുറച്ചു ദിവസങ്ങള് കഴിഞ്ഞപ്പോള് പനി കുറഞ്ഞു. രണ്ടു ദിവസം കൂടി കഴിഞ്ഞു പോകാമെന്ന് കരുതി. അന്നു വൈകിട്ട് അവള് വരുമ്പോള് ഞാന് ഇത്തയുമായി സംസാരിച്ചു കൊണ്ട് മുറ്റത്തു നില്ക്കുകയായിരുന്നു. അവളെ കാണാത്തതു പോലെ ഞാനും എന്നെ കാണാത്തതു പോലെ അവളും പെരുമാറി. ഇത്തയോട് അവള് എന്തൊക്കെയോ സംസാരിക്കുന്നത് കേട്ടു.
"എന്തെടേ, നിങ്ങള് മിണ്ടില്ലേ?"
അവള് പോയിക്കഴിഞ്ഞപ്പോള് ഇത്ത എന്നോട് ചോദിച്ചു.
"ഇല്ല"
"അതെന്താ?"
ഒന്നും പറയാതെ ഞാന് ഒഴിഞ്ഞു മാറി.
പിറ്റേന്ന് നല്ല മഴയത്താണ്. ഞാന് കൊച്ച്ചാപ്പയുടെ ബൈക്കില് ഡ്രൈവിങ്ങ് പഠിക്കുകയായിരുന്നു. ഉമ്മ വീട്ടില് നിന്ന് എന്നെ വഴക്കു പറയുന്നു.
മഴ നനഞ്ഞ് ബൈക്ക് ഓടിച്ചു കൊണ്ടു വരുമ്പോള് അവള് നടന്നു വരുന്നത് ഞാന് കണ്ടു. പിങ്ക് നിറത്തിലുള്ള റോസാപ്പൂക്കളുടെ പടമുള്ള ഒരു കുടയും ചൂടിയാണ് വരവ്. അവള് കടന്നു പോയ്ക്കോട്ടെ എന്നോര്ത്ത് ഞാന് ബൈക്ക് നിര്ത്തി. അവള് അടുത്തേക്ക് വന്ന് ഒന്നു ചിരിച്ചു, ഞാനും.
"മഴയത്ത്താണോ ബൈക്കോടിക്കുന്നത്?"
ഞാന് വെറുതേ ഒന്നു ചിരിച്ചു.
"പനി അല്ലായിരുന്നോ?"
"ങും"
"ഇനിയും പനി പിടിക്കില്ലേ?"
"ഇല്ല, വെറുതേ ബൈക്ക് എടുത്ത്തെന്നെയുള്ളൂ. കഴിഞ്ഞു"
"ങാ"
കുറച്ച് സമയം കൂടി അവിടെ നിന്നിട്ട് ഒരു പുഞ്ചിരി സമ്മാനിച്ച് അവള് പോയി.
അന്നാണ് ഞങ്ങള് സംസാരിക്കുന്നത്. പിറ്റേന്ന് തന്നെ ഞാന് ഹോസ്ടലിലേക്ക് തിരിച്ചു പോയി. അത് കഴിഞ്ഞ് വന്നത് 2 മാസത്തെ നീണ്ട അവധിയായിരുന്നു. ആ അവധിക്ക് ഞങ്ങള് കുറച്ചു കൂടി അടുത്തു. നല്ല സുഹൃത്തുക്കളായി. അവള് എന്റെ വീട്ടിലേക്ക് വരാന് തുടങ്ങി. എന്നാലും അവളുടെ വീട്ടിലേക്ക് ഞാന് പോയില്ല.
ആയിടക്കാണ് അവളുടെ വാപ്പ സെക്കണ്ട് ഹാൻഡ് മൊബൈല് ഫോണിന്റെ കച്ചവടം തുടങ്ങുന്നത്. ഞാനും ഒരു ഫോണ് വാങ്ങി. Nokia 6030. ഫോണ് വാങ്ങുന്ന സമയത്ത് അവളും ഉണ്ടായിരുന്നു വീട്ടില്.
ഫോണ് വാങ്ങിക്കഴിഞ്ഞപ്പോള് ഫോണിന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നു നോക്കാന് വേണ്ടി അവളുടെ വാപ്പ അവളോട് അകത്തു നിന്നും അയാളുടെ ഫോണ് എടുത്തു കൊണ്ട് വരാന് പറഞ്ഞു. അവള് ഫോണ് എടുത്തു കൊണ്ട് വന്നിട്ട് എന്നോട് നമ്പര് പറയാന് പറഞ്ഞു. ഞാന് നമ്പര് പറഞ്ഞു. ഞങ്ങള് പരസ്പരം ഹലോ പറഞ്ഞു ഫോണിന്റെ ഇയര് പീസും മൈക്കുമൊക്കെ ചെക്ക്‌ ചെയ്തു. കുഴപ്പമൊന്നുമില്ല. ഞാന് പോകാനായി ഇറങ്ങി. അപ്പോള് അയാളും എനിക്കൊപ്പം ഇറങ്ങി. ഞാന് മുറ്റത്തേക്കിറങ്ങിയതും എന്റെ ഫോണിലേക്കൊരു കോള്.
'ഫോണ് എടുക്കുന്നതിനു മുന്പേ കോളോ?'
ഞാന് നോക്കുമ്പോള് ഏതോ പരിചയമില്ലാത്ത നമ്പരാണ്. കോള് എടുക്കാന് തുടങ്ങിയതും കട്ടായി. അപ്പോള് അവളുടെ വാപ്പ എന്താണെന്നു ചോദിച്ചു.
"ഏയ്‌, ഒരു മിസ്‌ കോള്"
"ങാ..."
എനിക്കപ്പോള് ഒരു സംശയം. ഇനിയിപ്പോ ഷെമി ആയിരിക്കുമോ മിസ്‌ കോള് അടിച്ചത്. വീട്ടിലേക്ക് ചെന്ന് ഇത്തയുടെ ഫോണില് നോക്കി സംശയ നിവാരണം നടത്തി. അതെ, നമ്പര് അവളുടേത്‌ തന്നെ! പിന്നെ കുറേ നാളുകള് ഒളിച്ചു കളി ആയിരുന്നു. നേരിട്ടു കാണുമ്പോഴൊക്കെ ഒരുപാട് സംസാരിക്കുമെങ്കിലും ആ നമ്പറിന്റെ കാര്യം മാത്രം അവള് ഒന്നും പറഞ്ഞില്ല. പക്ഷേ, മിസ്‌ കോളുകളായും എസ്എംഎസുകളായും ആ നമ്പര് എപ്പോഴും ആക്ടീവ് ആയിരുന്നു താനും.
കുറച്ച് നാളുകള്ക്ക് ശേഷം എനിക്ക് തിരിച്ച് ഹോസ്റ്റലിലെക്ക് പോകേണ്ട ദിവസമായി. വൈകുന്നേരം, ബാഗിലേക്ക് തുണികളും മറ്റും വെക്കുന്നതിനിടെ ഫോണ് ചിലച്ചു, എസ്എംഎസ്. നോക്കുമ്പോ അവളുടെ മെസേജ് ആണ്.
'Ith njaanaanu. pokunnathinu munp veettilekk vannu paranjittu ponam
-Shemi'
എന്നായിരുന്നു എസ്എംഎസ്.
'എന്തിനാണ് ഒരു പറഞ്ഞിട്ടു പോക്ക്?'
എന്നിട്ടും ഞാന് പോയി. അവള് വരാന്തയില് തന്നെ നില്പ്പുണ്ടായിരുന്നു. ഞങ്ങള്ക്കിടയില് സംഭാഷണം തുടങ്ങാന് കുറച്ച് വൈകി. എന്താണ് പറയേണ്ടത് എന്നെനിക്കും അവള്ക്കും അറിയില്ലായിരുന്നു. ഒരു തരം പരിഭ്രമം. മൌനത്തിന്റെ കെട്ടു പൊട്ടിച്ചത് അവളാണ്.
"പോകുവാ, അല്ലെ?"
"അതെ. ആറരക്കാ ബസ്സ്‌"
വീണ്ടും കുറച്ചു നേരത്തെ നിശബ്ദത.
"ഉമ്മച്ചി എവിടെ?"
ഇത്തവണ ഞാനാണ് ചോദിച്ചത്.
"ആശുപത്രിയില് പോയതാ"
വീണ്ടും കുറച്ചു നേരം കൂടി ഒന്നും മിണ്ടാതെ ഞങ്ങള് നിന്നു.
"ശരി. പോട്ടേ?"
ഞാന് തിരിഞ്ഞപ്പോള് അവളുടെ ചോദ്യം-
"ഇനി എപ്പോ വരും? എപ്പഴാ കാണാന് പറ്റുന്നത്?"
എനിക്ക് പരിചയമില്ലാത്ത ഒരു തരം ചോദ്യമായിരുന്നു അത്. ഞാന് അവളെ നോക്കുമ്പോള് അവളുടെ മുഖത്ത് വല്ലാത്ത ഒരു വീര്പ്പുമുട്ടലോ അല്ലെങ്കില് സങ്കടമോ, പിന്നെ നിര്വചിക്കാന് കഴിയാത്ത മറ്റേതോ ഒരു വികാരമോ ഒക്കെയായിരുന്നു. എന്നിട്ടും ഞാന് പറഞ്ഞത്-
"ഇനി അവധിക്ക് കാണാം"
എന്നായിരുന്നു.
തിരിച്ച് ബസ്സില് ഹോസ്റ്റലിലേക്ക് പോകുമ്പോള് ഇടയ്ക്കിടെ 'evidethi?' എന്ന മെസേജുകളും പിന്നെ വേറെന്തൊക്കെയോ മെസേജുകളുമായി അവള് എനിക്കു മുന്നില് മനസ്സ് തുറക്കുകയായിരുന്നു. അതങ്ങനെ മുന്നോട്ടു പോയി. പരസ്പരം ഇഷ്ടമാണെന്ന് ഞങ്ങള് പറഞ്ഞിട്ടേയില്ല. പക്ഷേ, എവിടെയോ എന്തോ ഒരടുപ്പം ഞങ്ങള്ക്കിടയിലുണ്ടായിരുന്നു.
കുറച്ചു നാളുകള്ക്ക് ശേഷം ഞാനറിഞ്ഞത് അവളുടെ കല്യാണം ഉറപ്പിച്ചു എന്ന വാര്ത്തയാണ്. സത്യം പറഞ്ഞാല് 'ഇത്ര നേരത്തേ എന്തിനാണൊരു കല്യാണം?' എന്ന് മാത്രമാണ് അപ്പോള് ഞാന് ചിന്തിച്ചത്.
പിന്നീട് വീട്ടിലേക്ക് അവധിക്ക് വരുമ്പോള് ബസ്സിറങ്ങിയപ്പോള് തന്നെ കണ്ടത് ഷെമിയെ ആണ്. തോട്ടുവക്കത്ത് കൂടി ഒരുമിച്ച് നടക്കുമ്പോള് അവള് ആദ്യം പറഞ്ഞത് 'എന്റെ കല്യാണം ഉറപ്പിച്ചു' എന്നായിരുന്നു.
"എവിടുന്നാ പയ്യന്?"
എന്താണെന്നറിയില്ല. അപ്പോള് ഞാന് ചോദിച്ചത് അങ്ങനെയാണ്. അവള് അവിശ്വസനീയതയോടെ എന്നെയൊന്നു നോക്കി.
"മലപ്പുറം"
"നിനക്ക് ഇഷ്ടപ്പെട്ടോ?"
എന്റെ ആ ചോദ്യത്തിന് അവള് മറുപടിയൊന്നും പറഞ്ഞില്ല. വെറുതേ ഒന്നു നോക്കി.
കല്യാണത്തിന് ഞാന് പോയില്ല. പക്ഷേ, കല്യാണത്തിന്റെ തലേന്ന് ഇത്ത എന്നെ വിളിച്ചു.
"നിങ്ങള് തമ്മില് എന്താ?"
ഫോണ് എടുത്തയുടനെ ഇത്തയുടെ ചോദ്യം.
"ആര് തമ്മില്?"
"നീയും ഷെമിയും തമ്മില്?"
"ഞങ്ങള് തമ്മില് ഒന്നുമില്ല"
"എന്നിട്ടാണോ ഈ കല്യാണം വേണ്ട എന്നു പറഞ്ഞ് അവള് കരഞ്ഞത്? അവള് എന്നോട് എല്ലാം പറഞ്ഞു. നിന്നെ അവള്ക്ക് കാണണം എന്നു പറഞ്ഞു"
ഞാന് പറഞ്ഞു-
"വേണ്ട. അത് വേണ്ട. ഞാന് വരില്ല. അതാണ്‌ നല്ലത്"

പിന്നീട് ഞാന് അവളെ കാണുന്നത് കഴിഞ്ഞ ദിവസമാണ്. ഇത്താക്ക് പനി ആയതു കൊണ്ട് അവളുടെ വീട്ടിലായിരുന്നു എല്ലാവരും. ഞാന് ടൌണിലേക്ക് പോകാനായി ഡ്രസ്സ് മാറുകയായിരുന്നു. കോളിംഗ് ബെല്ല് കേട്ട് ഞാന് വാതില് തുറന്നു. അവള് ഒന്നു ഷോക്ക് ആയതു പോലെ. എനിക്കാദ്യം അവളെ മനസ്സിലായില്ല. കാരണം അവള് ഒരുപാട് മാറിപ്പോയിരുന്നു. ഞാന് കണ്ടിട്ടുള്ളതില് വെച്ച് എറ്റവും സുന്ദരി ആയിരുന്നു അവള്. പക്ഷേ, ഇന്ന് വിളറി, മെലിഞ്ഞ്, ഓജസ് നഷ്ടപ്പെട്ട അവളുടെ പഴയ രൂപത്തിന്റെ നിഴല് മാത്രമാണ് എന്റെ മുന്നില് നില്ക്കുന്നത്.
"ഉമ്മച്ചിയൊന്നും ഇല്ലേ?"
അവള് അകത്തേക്ക് വന്നു.
"ഇല്ല. ഇത്തച്ചിക്ക് പനിയാ. അവിടെയാ"
"ഓ"
"നീ അവിടെയാണോ?"
"അതെ"
"എപ്പഴാ വന്നത്?"
"ഇന്നലെ"
വിശേഷങ്ങള് ചോദിച്ച് വാക്കുകള്ക്ക് ക്ഷാമമായി.
"എന്തിനാണ് അന്നെന്നെ കാണണമെന്നു പറഞ്ഞത്?"
ഒടുവില് ഞാന് ചോദിച്ചു.
അവള് ഒന്നു പരുങ്ങി.
"അത് അന്ന് പറയേണ്ടതായിരുന്നു. പക്ഷേ, അന്ന് നീ വന്നില്ല. ഇന്നു പറഞ്ഞിട്ട് കാര്യവുമില്ല"
"നിനക്ക് എന്താണ് പറ്റിയത്? ഒരുപാട് മാറിപ്പോയല്ലോ?"
പിന്നീടവള് പറഞ്ഞത് സുഖകരമല്ലാത്ത അവളുടെ കുടുംബ ജീവിതത്തിന്റെ പൊള്ളിക്കുന്ന യാധാർത്ഥ്യങ്ങളായിരുന്നു. കൊട്ടാരം പോലെ ഒരു രണ്ടു നില വീട്. രാവിലെ 8 മണിക്ക് ജോലിക്ക് പോകുന്ന ഭര്ത്താവ് മടങ്ങി വരുന്നത് രാത്രി 11 മണിക്ക്. അതു വരെ ആ വീട്ടില് അവള് ഒറ്റക്ക്. നാല് വര്ഷങ്ങളായി അവള് ഈ ഏകാന്തത അനുഭവിക്കുന്നു. ഞാന് ഞെട്ടി. എന്തൊരു വിധിയാണിത്! ഒരു തരത്തില് അവളുടെ ഈ വിധിക്ക് ഞാനും ഉത്തരവാദിയല്ലേ എന്ന ചോദ്യം എന്നെ നോക്കി പള്ളിളിച്ചു.
കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം അവള് ചോദിച്ചത് ഉത്തരമില്ലാത്ത ഒരു ചോദ്യമായിരുന്നു.
"എന്നെ നിനക്ക് ശരിക്കും ഇഷ്ടമല്ലായിരുന്നോ?"
എനിക്ക് ഒന്നും പറയാന് കഴിഞ്ഞില്ല.
"അല്ലെങ്കില് തന്നെ അത് ഇപ്പൊ ചോദിച്ചിട്ട് എന്തു കാര്യം, അല്ലേ? അതൊക്കെ കഴിഞ്ഞ കഥ"
അവള് എഴുന്നേറ്റു.
"ഞാന് പോകുവാ"
"അല്ല, ഉമ്മച്ചി വന്നിട്ട് പോയാല് പോരേ?"
"വേണ്ട, ഞാന് ഇത്തയുടെ വീട്ടിലേക്ക് പൊക്കോളാം"
അവള് മുറ്റത്തേക്കിറങ്ങി എന്നെയൊന്നു നോക്കി. അന്ന്, ഞാന് യാത്ര പറയാന് അവളുടെ വീട്ടില് ചെന്നപ്പോള് കണ്ട അതേ ഭാവം വീണ്ടും ഞാന് കണ്ടു. നഷ്ടം ആര്ക്കാണ്, എനിക്കോ അവള്ക്കോ?

Friday, May 2, 2014

അവിയല് പോലൊരു ഓര്മ്മക്കൂട്ട്


ഇനി ഞാന് എന്നെക്കുറിച്ച് പറയാം. ബോറിംഗ് ആയിരിക്കും. എന്നാലും എന്നെ കണ്ടാല് പാവമാണെന്നു തോന്നിക്കുമെന്നും വയസ്സ് തോന്നിക്കില്ല എന്നുമൊക്കെ പറയുന്ന അസൂയാലുക്കള് അറിയാന് വേണ്ടി 

ഞാന് അബ്ദുല് ബാസിത്ത്. അടുപ്പമുള്ളവര് 'ബാസി' എന്നോ 'ബാസു' എന്നോ വിളിക്കും. ഉമ്മ എന്നെ ഇപ്പോഴും 'മോനേ' എന്നേ വിളിക്കൂ. ഉമ്മ മാത്രമല്ല, ചെറുപ്പത്തിലേ എന്നെ വിളിച്ചിരുന്ന 'മോൻ' എന്ന ചെല്ലപ്പേര് ഉറച്ചു പോയതു കൊണ്ട് നാട്ടില് എന്റെ കുടുംബവുമായി ബന്ധമുള്ളവർക്കെല്ലാം ഞാന് 'മോൻ' ആണ്. എന്റെ താഴെയുള്ള കുടുംബത്തിലെയും നാട്ടിലെയും മറ്റു കുട്ടിപ്പട്ടാളങ്ങൾക്ക് 'മോനിക്ക'യും.
നഴ്സറി മുതല് നാലാം ക്ലാസ് വരെ അടുത്തുള്ള മുസ്ലിം എല്. പി. സ്കൂളില്. സ്കൂളിലേക്ക് ഞാനും എന്നെക്കാള് 2 വയസ്സ് മുതിര്ന്ന എന്റെ ഇത്തയും ഒരുമിച്ചായിരുന്നു പോയിക്കൊണ്ടിരുന്നത്. അത്യാവശ്യം അക്ഷരങ്ങള് കൂട്ടി വായിക്കാന് പഠിച്ചപ്പോള് തന്നെ ഞാന് വഴിയരികിലെ സിനിമാ പോസ്റ്റരും കടകളുടെ ബോർഡും ഒക്കെ വായിച്ച് മെല്ലെയാവും നടക്കുക. അതിന് ഇത്തയുടെ വക ചീത്തയും കിട്ടിയിട്ടുണ്ട്. വഴിയില് വീണു കിടക്കുന്ന പത്രക്കടലാസുകള് പെറുക്കിയെടുത്ത് അതു പോലും വായിക്കുമായിരുന്നു അന്നൊക്കെ. എന്റെ ഈ മെല്ലെപ്പോക്ക് കാരണം എന്നെ വഴിയിലുപേക്ഷിച്ച് ഇത്ത പലതവണ അവളുടെ പാട്ടിനു പോയിട്ടുണ്ട്. കണ്ടവരുടെ പറമ്പിലൂടെ, വെള്ളം കുറവുള്ളപ്പോള് മുട്ടോളമുള്ള നിക്കര് വീണ്ടും ഉയര്ത്തിപ്പിടിച്ച്ച് ആറ് മുറിച്ചു കടന്നും ആറ്റില് വെള്ളം കൂടുതലുള്ളപ്പോള് എന്റെ ഉപ്പുപ്പയുടെ (ഉമ്മയുടെ വാപ്പ) ജ്യേഷ്ഠന്റെ കടത്തു വള്ളത്തില് 50 പൈസക്ക് അക്കരെയെത്തിയും കടത്ത് കടന്ന് കേറുമ്പോള് രണ്ടാമത് കാണുന്ന വീട്ടിലെ ചാമ്പക്ക അവരറിയാതെ പറിച്ച് അവര് വരുമ്പോള് ഓടി മറഞ്ഞ് ചിരിച്ചുല്ലസിച്ച് ചാമ്പക്കയും തിന്ന് സ്കൂളിലെക്കെത്തുന്ന സുന്ദരമായ ബാല്യകാലം. അന്നത്തെ വിശേഷങ്ങള് പറയാന് ഒരുപാടുണ്ട്. പിന്നൊരിക്കലാവാം.
5 മുതല് 7 വരെ കുറച്ചകലെയുള്ള സെന്റ്‌. മേരീസ് ഹയര് സെക്കണ്ടറി സ്കൂളില്. ബസ്സിലാണ് യാത്ര. സാധാരണയായി 8.45നുണ്ടായിരുന്ന ഞങ്ങള് 'പറക്കും തളിക' എന്ന ഓമനപ്പേരില് വിളിച്ചിരുന്ന തല്ലിപ്പൊളി ബസ്സിലായിരുന്നു സ്കൂളിലേക്കുള്ള യാത്ര. 50 പൈസയായിരുന്നു അന്ന് ബസ് കൂലി. വൈകിട്ട്, പലപ്പോഴും സ്കൂളിനു മുന്നില് ബസ്സുകള് നിര്ത്തില്ല. നിർത്തിയാലും നിര്ത്തിയില്ലെങ്കിലും ചിലപ്പോഴൊക്കെ ബസ്സിനു കൊടുക്കുന്ന 50 പൈസ ലാഭിക്കാന് വേണ്ടി സ്കൂളില് നിന്നും നടന്ന് വീടു വരെ വരും. 8 കിലോമീറ്ററോളം ദൂരമുണ്ട് ഈ നടത്തത്തിന്. എന്നിട്ട് ആ 50 പൈസക്ക് നാരങ്ങാ മിട്ടായി വാങ്ങി കഴിക്കും. ഏഴാം ക്ലാസ് ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞപ്പോള് ഞാന് ആ സ്കൂളില് നിന്നും പടിയിറങ്ങി. ഒരു പറിച്ചു നടലില് ബലി കഴിക്കേണ്ടി വന്ന എന്റെ ദുരവസ്ഥയുടെ കഥ അവിടെ തുടങ്ങുന്നു.
വീണ്ടും 7 മുതല് പത്തു വരെ തിരുവനന്തപുരത്ത്. 8 മുതലുള്ള കഥകളേ പറയപ്പെടേണ്ടതുള്ളൂ. ആ 3 വര്ഷം ഞാന് പഠിച്ചത് തിരുവനന്തപുരത്തെ ഗവ. വി. എച്ച്. എസ്. എസ്. സ്കൂളിലായിരുന്നു. പൂവച്ചല് എന്ന സ്ഥലത്ത്. അവിടെ വെച്ചാണ് എന്റെ വഴി എനിക്ക് മനസ്സിലാവുന്നത്. എഴുത്തും വായനയുമൊക്കെ അവിടെ വെച്ചാണ് ഗൌരവമാകുന്നത്. അവിടെ വെച്ചാണ് ആദ്യ പ്രണയവും ആദ്യ പ്രണയ പരാജയവും സംഭവിക്കുന്നത്.


ആദ്യ പ്രണയം! സത്യമാണ്. മറക്കാന് കഴിയില്ല.
ഞാന് അന്ന് എട്ടാം ക്ലാസ്സില് പഠിക്കുന്നു. സ്കൂള് തുറന്ന ആദ്യ ആഴ്ചയാണ്. സുഹൃത്തുക്കളെയൊക്കെ പരിചയപ്പെട്ട് വരുന്നതേയുള്ളൂ. ഒരു ദിവസം സ്കൂളിലെ ആദ്യ ഇടവേളയുടെ സമയത്ത് പുതുതായി കിട്ടിയ കൂട്ടുകാരോടൊത്ത് ക്ലാസിനു വാതിലില് നിന്ന് പുറത്തേക്ക് നോക്കി നില്ക്കുകയായിരുന്നു ഞാന്. പെട്ടെന്നാണ് അവള് എന്റെ മുന്നിലൂടെ കടന്നു പോയത്. കണ്ണട വെച്ച്, മെലിഞ്ഞ്, തലമുടി ഇരു വശത്തേക്കും പിന്നിയിട്ട് കൂട്ടുകാരിയോട് എന്തോ പറഞ്ഞു കൊണ്ട് അവള് നടന്നു പോയി. അന്നാദ്യമായി എന്റെ അടിവയറ്റില് മഞ്ഞു വീഴുന്ന ഒരു സുഖം എനിക്ക് അനുഭവപ്പെട്ടു.  പിന്നീട് അവിചാരിതമായി പലപ്പോഴും അവളെ കണ്ടു. അപ്പോഴൊക്കെ നേരത്തേ പറഞ്ഞ മഞ്ഞു വീഴ്ചയുടെ സുഖം ഞാനറിഞ്ഞു. പിന്നീടാണ് അവളെ പരിചയപ്പെടണമെന്ന് ആഗ്രഹമുദിക്കുന്നത്. അതിനെന്താ ഒരു വഴി? തല പുകഞ്ഞ് ആലോചിച്ചു. അങ്ങനെയൊരു ദിവസം ഞാന് ഇച്ഛിച്ചതും ദൈവം കല്പ്പിച്ചതും ഒന്നായി. അതായത്, താല്കാലികമായി ഞങ്ങളുടെ ക്ലാസ് റൂമിന് തൊട്ടടുത്ത മുറിയിലേക്ക് അവരുടെ ക്ലാസ് മാറ്റി. കണക്ക് പിരിയഡ് വന്നപ്പോള് ജ്യോമട്രി ബോക്സ് ഇല്ലാ എന്ന വ്യാജേന അപ്പുറത്ത് അവരുടെ ക്ലാസിലേക്ക് ചെന്ന് ഒരു ബോക്സ് തരാമോ എന്ന് ചോദിച്ചു. വീണ്ടും ഭാഗ്യം! കിട്ടിയത് അവളുടെ ബോക്സ്. കണക്ക് പിരിയഡ് സമയത്ത് അവളുടെ ബോക്സിനെ തൊട്ടു തലോടി സമയം കളഞ്ഞു. തിരികെ കൊണ്ടു പോയി കൊടുത്തപ്പോ ബോക്സ് വാങ്ങിയിട്ട് അവള് പറഞ്ഞു:-
"നില്ല്. എന്തെങ്കിലും കുഴപ്പം പറ്റിയോന്നു നോക്കട്ടെ" 
ബോക്സ് അടിമുടി തുറന്ന് പരിശോധിച്ച അവള് പെന്സില് കയ്യിലെടുത്തു കൊണ്ട് രൂക്ഷമായി എന്നെയൊന്നു നോക്കി.
"ഈ പെന്സിലിന് ഇതിനേക്കാള് നീളമുണ്ടായിരുന്നു" 
ഞാന് നിന്നു പരുങ്ങി. അങ്ങനെ ഞങ്ങള് സുഹൃത്തുക്കളായി. ആ സമയത്താണ് എനിക്ക് എഴുത്തിന്റെ അസ്ക്യത തുടങ്ങുന്നത്. അവളും കവിതയൊക്കെ എഴുതുമായിരുന്നു. അങ്ങനെ എന്റെ ചളികള് ആദ്യമായി വായിക്കാനും മാര്ക്കിടാനും യോഗമുണ്ടായത് അവള്ക്കാണ്. ആ വര്ഷം അങ്ങനെ ബഹളങ്ങളൊന്നുമില്ലാതെ കടന്നു പോയി. എന്റെ ക്ലാസിലെ കുറച്ചു പേരൊക്കെ എന്റെ ഇഷ്ടം അറിഞ്ഞു തുടങ്ങി. ഒന്പതാം ക്ലാസ് പകുതിയായപ്പോള് എന്റെ വണ്‍ വേ ലൈനില് അസൂയ മൂത്ത എന്റൊരു സഹപാഠി എന്റെ അസുഖ വിവരം അവളെ അറിയിച്ചു. അത് പക്ഷേ, ഞാനറിഞ്ഞില്ല.
അങ്ങനെയിരിക്കെ സ്കൂളില് എക്സിബിഷന്റെ തിരക്കുകള് തുടങ്ങി. അവളുള്പ്പെടെ ഞങ്ങള് കുറച്ചു പേര് എക്സിബിഷന് ജോലികളുമായി ലൈബ്രറിയിലിരിക്കുമ്പോഴാണ് അവള് എന്നോട് ചോദിക്കുന്നത്:-
"ഞാന് ഒരു കാര്യം കേട്ടു. സത്യമാണോ അത്?"
കാര്യമെന്താണെന്ന് എനിക്ക് മനസ്സിലായി. ഞാന് ഒരു കള്ളം പറഞ്ഞു-
"അല്ല"
കണ്ണടക്ക്‌ മുകളിലൂടെ രൂക്ഷമായി എന്നെയൊന്നു നോക്കിയിട്ട് അവള് നടന്നു മാറി. പിന്നീട് ഒരു വര്ഷത്തോളം ഞങ്ങള് സംസാരിച്ചില്ല.
ഞാന് മത്സരങ്ങല്ക്കൊക്കെ പങ്കെടുക്കാറുണ്ടായിരുന്നു. പ്രസംഗം, പാട്ട്, ദഫ്ഫ് മുട്ട്, കോല്ക്കളി അങ്ങനെ കഴിയുന്നത്ര മത്സരങ്ങളില് പങ്കെടുത്ത് എല്ലാവരേയും വെറുപ്പിക്കുക എന്നതായിരുന്നു അന്നത്തെ എന്റെ അജണ്ട. അത്യാവശ്യം സമ്മാനങ്ങളും കിട്ടിയിരുന്നു. ആയിടക്കാണ് കേരളാ വനം വകുപ്പ് സംസ്ഥാന തലത്തില് നടത്തിയ പ്രസംഗ മത്സരത്തില് എനിക്ക് ഒന്നാം സ്ഥാനം ലഭിക്കുന്നത്. അതോടെ എനിക്ക് പണി കൂടി. പത്താം ക്ലാസ് തുടങ്ങി ഓണപ്പരീക്ഷക്ക് മുന്പ് എന്നോട് ശിശു ഭവന് നടത്തിയ ഉപന്യാസ മത്സരത്തില് പങ്കെടുക്കണമെന്ന് സ്കൂളില് നിന്നും അറിയിച്ചു. ഒരു വെള്ളിയാഴ്ച്ചയാണ് എന്നോടിതു പറയുന്നത്. പിറ്റേന്ന്, ശനിയാഴ്ച്ചയാണ്‌ മത്സരം. അങ്ങോട്ടേക്ക് പോകാനുള്ള വണ്ടിക്കൂലിയും സ്കൂളില് നിന്ന് തന്നെ തരും എന്നറിയിച്ചിരുന്നതു കൊണ്ട് വെള്ളിയാഴ്ച്ച വൈകിട്ട് ആ പൈസയും വാങ്ങി ഞാന് ഹോസ്ടലിലെക്ക് പോകുകയാണ്. സ്കൂളിനു സമീപത്തായി രണ്ട് ട്യൂഷന് സെന്ററുകളുണ്ട്. അതിലൊന്നിലാണ് കഥാനായികയും എന്റെ രണ്ട് പെണ് സുഹൃത്തുക്കളും പഠിക്കുന്നത്. ഞാന് അതിനു മുന്നിലൂടെയാണ്‌ നടന്നു പോകുന്നത്. അപ്പോള് ട്യൂഷന് സെന്ററിന്റെ മുകളില് നിന്നും ഒരു വിളി. ഞാന് നോക്കുമ്പോ അവിടെ കഥാനായികയും രണ്ടു സുഹൃത്തുക്കലും നില്പ്പുണ്ട്. അതിലൊരാളെ ഞാന് ഒരു പേരു വിളിച്ച് കളിയാക്കാറുണ്ടായിരുന്നു. (ഇടക്ക് ഒരു കാര്യം. ആ സുഹൃത്ത് തൃശൂര് പോയി എന്ജിനീയറിംഗ് ഒക്കെ പഠിച്ചപ്പോള് ഒരുപാട് മാറിപ്പോയി. ഇപ്പോ അവള്ക്ക് വലിയ തലക്കനമാണ്) ആ പേരൊന്നു വിളിച്ച് അവളെ കളിയാക്കിയിട്ടു പോകൂ എന്ന അര്ത്ഥത്തില് മറ്റേ സുഹൃത്ത് "പറഞ്ഞിട്ട് പോടാ" എന്ന് എന്നോട് പറഞ്ഞു. ഞാന് അത് മനസ്സിലാക്കാതെ കഥാനായികയോട് "ങാ, പോകുവാ" എന്നു പറഞ്ഞിട്ട് നടന്നു. അതിന്റെ പേരില് എന്തൊക്കെ പ്രശ്നമാണ് ഇനി തിങ്കളാഴ്ച്ച ഉണ്ടാകാന് പോകുന്നത് എന്ന ടെന്ഷന് കാരണം എനിക്ക് നന്നായി ഉപന്യാസം എഴുതാന് പോലും പറ്റിയില്ല. രണ്ടാം സ്ഥാനമേ കിട്ടിയുള്ളൂ.
തിങ്കളാഴ്ച എന്റെ ക്ലാസായിരുന്നു അസംബ്ലി നടത്തേണ്ടത്. എന്ന് വെച്ചാല് പ്രാർഥനാ ഗാനം, അന്നത്തെ പത്രത്തിലെ പ്രധാന തലക്കെട്ടുകള്, പ്രതിജ്ഞ ഇവയൊക്കെ ഞങ്ങളുടെ ക്ലാസുകാരാണ്‌ അവതരിപ്പിക്കേണ്ടത്. ഞാന് വാര്ത്ത വായിക്കാനായി ദാ, ഈ ഫോട്ടോയില് കാണുന്ന സ്ഥലത്ത് ടെന്ഷനടിച്ചു പണ്ടാരമടങ്ങി നില്ക്കുമ്പോഴാണ് അവളുടെ ക്ലാസ് വരി വരിയായി സ്കൂള് മുറ്റത്തേക്ക് വരുന്നത്. കണ്ടപ്പോഴേ പതിവില്ലാത്ത ഒരു ചിരി അവളുടെ മുഖത്ത്. ആ ചിരിയുടെ ഷോക്കില് എങ്ങനെയൊക്കെയോ വാര്ത്ത വായിച്ചു തീർത്തു. ഉച്ച ഭക്ഷണ സമയത്ത് നേരത്തെ ഞാന് പറഞ്ഞ എന്റെ പെണ് സുഹൃത്ത് "നിന്നോട് ഒരു കാര്യം പറയാനുണ്ട്" എന്ന് എന്നോട് പറഞ്ഞു. നേരത്തേ കിട്ടിയ ചിരി എന്റെ മനസ്സിലുണ്ടായിരുന്നത് കൊണ്ട് എനിക്ക് അറിയാന് ആകാംക്ഷയായി. "എന്താ കാര്യം?" എന്ന് ഞാന് ചോദിച്ചെങ്കിലും "നീ നേരിട്ട് അറിയും" എന്ന് പറഞ്ഞ് എന്റെ രക്തസമ്മർദം അവര് കൂട്ടി.
അങ്ങനെ, വൈകുന്നേരത്തെ ഇടവേള സമയത്ത് ഇവിടെ വെച്ച് അവള് എന്നോട് അവളുടെ ഇഷ്ടം പറഞ്ഞു
"ആരോടും പറയണ്ട"
ഞാന് അന്തം വിട്ടു നില്ക്കുകയായിരുന്നു.
പക്ഷേ, ആദ്യ പ്രണയം അധിക നാള് നീണ്ടു നിന്നില്ല. ഒന്നോ രണ്ടോ മാസങ്ങള്ക്ക് ശേഷം എന്നെ കളഞ്ഞിട്ട് അവള് പോയി. കുറേ നാള് മാനസ മൈനേയോക്കെപ്പടി തേരാപാരാ നടന്നു. പിന്നീട് എല്ലാം ശരിയായി. ഒരു അനുഭവമായിരുന്നു അത്, പ്രണയ പരാജയം.
'പ്രണയം ഒരു അനുഭൂതിയാണെങ്കില് പ്രണയ പരാജയം ഒരു അനുഭവമാണ്'

പത്താം ക്ലാസില് വെച്ച് സ്കൂള് ലൈബ്രറിയില് നിന്നും ഏറ്റവും കൂടുതല് പുസ്തകം വായിക്കുന്നവര്ക്ക് സമ്മാനം എര്പ്പെടുത്തി. ഒന്നാം സ്ഥാനം എനിക്കായിരുന്നു. പക്ഷേ, അന്ന് ലൈബ്രറിയിലെ രജിസ്ടരില് എഴുതിയതിന്റെ മൂന്നിരട്ടി പുസ്തകങ്ങളെങ്കിലും അന്ന് ഞാന് വായിച്ചിട്ടുണ്ട്. കാരണം, ഓരോ തവണ പുസ്തകം എടുത്ത് ലൈബ്രറിയില് രേഖപ്പെടുത്തുമ്പോഴും ഒന്നോ രണ്ടോ പുസ്തകങ്ങള് എന്റെ അരയിലുണ്ടാവും. ആഴ്ചയില് ഒരു പുസ്തകം മാത്രമേ ലൈബ്രറിയില് നിന്ന് കിട്ടുമായിരുന്നുള്ളൂ. എനിക്ക് വായിക്കാതിരുന്നാല് വല്ലാത്ത അസ്വസ്ഥതയാണ്.
പ്ലസ് വണ്ണും പ്ലസ് ടൂവും പിന്നെ ഡിഗ്രിയും പ്രൈവറ്റായി പഠിച്ചു. ഏറെയൊന്നും ഓർക്കാനില്ലാത്ത 5 വര്ഷങ്ങള്.
ഇതാണ് എല്ലാവരും അറിയുന്ന ഞാന്. അറിയാത്ത ഞാനുണ്ട്. 23 വയസ്സ് ആയെങ്കിലും 16ഇല് നിന്നും വളരാത്ത മനസ്സുള്ള ഒരു ബാലിശന്. ശരാശരിയില് താഴെ മാത്രം സൌന്ദര്യമുള്ളയാളാണെന്ന സ്വബോധമുണ്ട്. മടുക്കാതെ പെണ്‍കുട്ടികളെ വായില് നോക്കാനും മടുക്കാതെ പ്രകൃതിയെ നോക്കാനും ഇഷ്ടപ്പെടുന്ന ഒരു സൌന്ദര്യാരാധകന്. കുന്നോളം സ്നേഹം ഉള്ളിലുണ്ടെങ്കിലും സഹോദരങ്ങളോട് പോലും അത് പ്രകടിപ്പിക്കാന് അറിയാത്ത മുരടന്. മാതാപിതാക്കളുടെ ആഗ്രഹങ്ങളൊന്നും തന്നെ സാധിപ്പിച്ചു കൊടുക്കാന് കഴിഞ്ഞിട്ടില്ലാത്ത പരിപൂർണനല്ലാത്ത ഒരു മകന്. പുസ്തകങ്ങള് ഏറെയിഷ്ടപ്പെടുന്ന ഒരു പുസ്തകപ്പുഴു.' ദൈവം ഉണ്ടോ' എന്ന് പല തവണ ചിന്തിച്ച് എല്ലായ്പ്പോഴും 'ഉണ്ട്' എന്ന വിശ്വാസത്തില് എത്തിച്ചേരുന്ന ഒരു വിശ്വാസി. ശരികേട് ആരുടെ ഭാഗത്തു നിന്ന് കണ്ടാലും മുഖത്തു നോക്കി ചോദ്യം ചെയ്യാന് ചങ്കുറപ്പുള്ള ഒരു തന്റേടി. വ്യക്തമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളുമുള്ള, ആരുടേയും മൂട് താങ്ങാന് സൌകര്യമില്ലാത്ത ഒരു താന്തോന്നി. ശരിയെന്നു തോന്നുന്നത് ചെയ്യാന് മടിക്കാത്ത തെറ്റാണെന്ന് ബോധ്യപ്പെട്ടാല് തിരുത്താന് മടിയില്ലാത്ത ഒരു നിഷേധി. ആഗ്രഹിച്ചതൊന്നും കിട്ടാത്തതു കൊണ്ട് ആഗ്രഹങ്ങളും പ്രതീക്ഷകളുമില്ലാതെ യന്ത്ര സമാനമായി ജീവിക്കുന്ന ഒരു നിര്ഭാഗ്യന്. മുഖത്ത്തെപ്പോഴും സ്ഥായിയായ പുച്ഛ ഭാവമോ ദേഷ്യ ഭാവമോ കാത്തു സൂക്ഷിക്കുന്ന കഠിനഹൃദയന്. പഴയ പാട്ടുകളും പഴയ സിനിമകളും പുസ്തകങ്ങളുമൊക്കെ ഇഷ്ടപ്പെടുന്ന, ലോ വെയ്സ്റ്റ് പാന്റോ കാന്വാസോ കൂളിംഗ് ഗ്ലാസോ പഥ്യമില്ലാത്ത പഴഞ്ചന്. ബന്ധങ്ങള്ക്ക് വില കല്പ്പിക്കുന്ന ഒരു സാമൂഹ്യ ജീവി. കേവലം ലൈക്കിനും കമന്റിനും ചാറ്റ് ബോക്സിനുമൊക്കെ അപ്പുറത്ത് സൗഹൃദം വളരണമെന്നും ആരോഗ്യകരമായ ബന്ധങ്ങള് ഉണ്ടാവണമെന്നും ആഗ്രഹിക്കുന്ന ഒരു അതിമോഹി. ലോകത്ത് ഏറ്റവും പവിത്രമായത് സൗഹൃദമാണ് എന്ന് വിശ്വസിക്കുന്ന നല്ലൊരു സുഹൃത്ത്.

B-Bad
A-Arrogant
S-Stupid
I-Idiot
T-Tough
H-Hungry

എന്റെ നമ്പര്: 9544684369
വാട്ട്സപ്പും സ്കൈപ്പും വൈബരും ഹൈക്കും എല്ലാ തേങ്ങയും ഇത് തന്നെ!

Saturday, April 19, 2014

ദൈവത്തിനു നിരക്കാത്തത്


വെയിലാറിത്തുടങ്ങിയപ്പോഴാണ്‌ ജയശ്രീ തമ്പാനൂരെത്തിയത്‌. ബസ്‌ സ്റ്റാന്റിനു മുന്നിലെ 'ഇന്ത്യന്‌ കോഫീ ഹൗസി'നു മുന്നില്‌ അവള്‌ നിന്നു. വളരെ കഷ്ടപ്പെട്ട്‌ മുഖത്തൊട്ടിച്ചു വെച്ച വിളറിയ ചിരി അവള്‌ക്ക്‌ ഒട്ടും ചേരുന്നുണ്ടായിരുന്നില്ല. മുല്ലപ്പൂ വാടിത്തുടങ്ങിയിരിക്കുന്നു. ഓജസും നിറവും മണവും നഷ്ടപ്പെട്ട്‌ അവളുടെ തന്നെ പ്രതീകം പോലെ ആ മുല്ലപ്പൂ മാല മുടിയിഴകളെ ചുംബിച്ച്‌ വിശ്രമിച്ചു.
പലരും കടന്നു പോകുന്നുണ്ട്‌. ചിലര്‌ വെറുതേ ഒന്നു നോക്കിപ്പോകുന്നു. മറ്റു ചിലര്‌ കണ്ട്‌ മുഖം ചുളിച്ച്‌ ഏതോ നികൃഷ്ട ജീവിയെപ്പോലെ അകന്നു മാറുന്നു. മറ്റു ചിലര്‌ക്ക്‌ ശൃംഗാര ഭാവമാണ്‌. എന്തോ അര്‌ത്ഥം വെച്ച്‌ തല കുലുക്കുന്നുണ്ട്‌ അവര്‌. ആ 'എന്തോ'യുടെ അര്‌ത്ഥം അവള്‌ക്ക്‌ നന്നായറിയാം.
ഈ നില്‌പ്പ്‌ തുടങ്ങിയിട്ട്‌ 5 വര്‌ഷങ്ങള്‌ കഴിഞ്ഞു. ഭര്‌ത്താവ്‌ ഉപേക്ഷിച്ചു പോയതിന്റെ മൂന്നാം മാസമാണ്‌ അവള്‌ ആദ്യമായി തമ്പാനൂര്‌ ബസ്‌ സ്റ്റാന്റിനു മുന്നില്‌ ചുവപ്പിച്ച ചുണ്ടുകളും മുല്ലപ്പൂ മാലയും വശ്യമായ ചിരിയുമായി ആരെയെന്നില്ലാതെ കാത്തു നിന്നത്‌. അന്നൊക്കെ ഒരുപാട്‌ ആവശ്യക്കാരുണ്ടായിരുന്നു. അവള്‌ക്ക്‌ ഇതിനേക്കാള്‌ ഓജസും നിറവും ഉണ്ടായിരുന്നു. പക്ഷേ, ഇന്ന് കാലം ഒരുപാട്‌ മാറിയിരിക്കുന്നു. വഴിയരികില്‌ കാത്തു നില്‌ക്കുന്ന, 500 രൂപയ്ക്ക്‌ ശരീരം വില്‌ക്കുന്ന 'വെടി'കളെ ആര്‌ക്കും വേണ്ട. വെടികള്‌! ആ പദത്തിന്റെ വിസ്ഫോടനാത്മകതയോര്‌ത്ത്‌ അവളുടെ ചുണ്ടില്‌ ഒരു പുച്ഛച്ചിരി വിരിഞ്ഞു. പൊട്ടാന്‌ വെമ്പി നില്‌ക്കുന്ന, അല്ലെങ്കില്‌ പെട്ടെന്ന് പൊട്ടുന്ന, അതുമല്ലെങ്കില്‌... ഹും, എന്തായാലും ഈ പേരു വിളിച്ചവന്‌ പട്ടിണിയുടെ കടുപ്പം അറിയില്ല.
ഇനി കഥാകാരന്‌ കുറച്ചു നേരത്തേക്ക്‌ മാറി നില്‌ക്കുകയാണ്‌. ജയശ്രീക്ക്‌ കുറച്ചൊക്കെ പറയാനുണ്ട്‌. ഫ്ലാഷ്‌ ബാക്ക്‌ ഇഷ്ടമല്ലെന്നുണ്ടോ? ഓഹ്‌, സഹിച്ചേ പറ്റൂ. അവള്‌ പറയട്ടെ...
ദാരിദ്ര്യത്തിനു നടുവിലേക്കാണ്‌ ഞാന്‌ ജനിച്ചു വീണത്‌. അച്ഛന്റെ ബിസിനസ്‌ തകര്‌ന്ന് കുടുംബം പാപ്പരായ സമയത്താണ്‌ എന്റെ ജനനം. അതല്ലെങ്കില്‌ ഞാന്‌ ജനിച്ചപ്പോഴാണ്‌ അച്ഛന്റെ ബിസിനസ്‌ തകര്‌ന്ന് ഞങ്ങള്‌ പാപ്പരായത്‌ എന്നും പറയാം. അതാവണം ശരി. കാരണം, കുടുംബത്തിലെ ഈ ദുര്‌വിധിക്കു കാരണം എന്റെ ജനനമാണെന്നാണ്‌ കവിടി നിരത്തി ഒരു മഹാന്‌ പറഞ്ഞത്‌. അന്നു തൊട്ട്‌ ഞാന്‌ കുടുംബത്തില്‌ വെറുക്കപ്പെട്ടവളായി. തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റം കണ്ടെത്തുന്ന അച്ഛനും പരിഹസിച്ച്‌ പരിഹസിച്ച്‌ കരയിക്കുന്ന ചേച്ചിമാരുടെയും നടുവില്‌ ഞാന്‌ ഒറ്റപ്പെട്ടു. ആത്മഹത്യ ചെയ്യാതിരുന്നത്‌ പേടി കൊണ്ടല്ല. മറിച്ച്‌ അതിജീവിക്കാനുള്ള മോഹം കൊണ്ടായിരുന്നു.
കൊച്ചപ്പന്‌ വരുമ്പോഴായിരുന്നു ഞാന്‌ ആകെ സന്തോഷിച്ചിരുന്നത്‌. അച്ഛന്റെ അനിയനായിരുന്നു കൊച്ചപ്പന്‌. കൊച്ചപ്പന്റെ കയ്യും പിടിച്ച്‌ ഞാന്‌ തൊടിയിലെല്ലാം നടക്കുമായിരുന്നു. എന്റെ സംസാരം എത്ര നേരം വേണമെങ്കിലും മടിയില്ലാതെ കൊച്ചപ്പന്‌ കേട്ടിരിക്കുമായിരുന്നു. കൊച്ചപ്പനെ 'കൊപ്പച്ചാ' എന്നു കളിയാക്കി വിളിച്ച്‌ ഞാന്‌ ഓടും. കൊച്ചപ്പന്‌ പിന്നാലെ വന്ന് എന്നെ പൂണ്ടടക്കം പിടിച്ച്‌ ഇക്കിളിയിടും. മൂന്നോ നാലോ മണിക്കൂറുകള്‌ മാത്രം നീളുന്ന സന്തോഷത്തിന്റെ ഈ സുന്ദരമായ ലോകത്തു നിന്നും പെട്ടെന്ന് എടുത്തെറിയപ്പെടുക കുത്തുവാക്കുകളുടെ മറ്റൊരു ലോകത്തേക്കാണ്‌. പക്ഷേ, ആ സന്തോഷവും പൊലിഞ്ഞത്‌ വളരെ പെട്ടെന്നാണ്‌.
ഞാന്‌ ഋതുമതിയായി രണ്ടോ മൂന്നോ ആഴ്ച്ചകള്‌ക്കു ശേഷം ഒരു ദിവസം കൊച്ചപ്പന്‌ വീട്ടില്‌ വന്നു. ചായ വെക്കാന്‌ വേണ്ടി ഞാന്‌ അടുക്കളയിലേക്ക്‌ കയറി. ചായപ്പാത്രം അടുപ്പില്‌ വെച്ച്‌ അല്‌പം കഴിഞ്ഞതും പിന്നില്‌ നിന്നും ഒരു കൈ എന്നെ വരിഞ്ഞു മുറുക്കി. സാവധാനം ആ കൈകള്‌ എന്റെ ശരീരത്തിന്റെ ശൈശവാസ്ഥയില്‌ മാത്രം എത്തി നില്‌ക്കുന്ന നിമ്നോന്നതങ്ങളിലൂടെ ഇഴയാന്‌ തുടങ്ങി. ഒരു നിമിഷം, ഞാന്‌ കുതറി മാറി. കൊച്ചപ്പന്‌! ഞാന്‌ ഞെട്ടി. അപ്പോള്‌ കൊച്ചപ്പന്റെ കണ്ണുകളില്‌ കണ്ട ആ ഭാവം പിന്നീട്‌ ഒരു ദുസ്വപ്നമായി പല രാത്രികളും എന്റെ നിദ്രയെ അപഹരിച്ചു. പിന്നീട്‌ കൊച്ചപ്പനില്‌ നിന്നും ഞാന്‌ ഒഴിഞ്ഞു മാറി നടന്നു.
പ്രീഡിഗ്രി കഴിഞ്ഞ്‌ വീട്ടില്‌ വെറുതേയിരിക്കുമ്പോഴാണ്‌ തയ്യല്‌ പഠിക്കാന്‌ തീരുമാനിച്ചത്‌. അമ്മയുടെ പാതി സമ്മതത്തോടെയാണ്‌ പോയത്‌. തയ്യല്‌ പഠിക്കുന്നതിനേക്കാള്‌ ആ വീട്ടില്‌ നിന്നും രക്ഷപ്പെടാമല്ലോ എന്ന ചിന്തയായിരുന്നു തയ്യല്‌ പഠിക്കാന്‌ എന്നെ പ്രേരിപ്പിച്ചത്‌. ഇതിനിടയില്‌ എപ്പൊഴൊക്കെയോ ചേച്ചിമാരുടെ കല്യാണം കഴിഞ്ഞിരുന്നു. അവര്‌ക്കങ്ങനെ എന്റെ കഥയില്‌ വലിയ സ്ഥാനമില്ല.
തയ്യല്‌ പഠിക്കാന്‌ പോകുമ്പോ വഴിയരികില്‌ നിന്നുള്ള ചൂളം വിളികളും കണ്ണേറുകളും നന്നായി ആസ്വദിച്ചിരുന്നു. ഒരു വൈകുന്നേരമാണ്‌ അല്‌പം തടിച്ച ഒരാള്‌ എന്നോട്‌ വന്ന് പറയുന്നത്‌; "നിന്നെ ഇഷ്ടമാണ്‌" എന്ന്. ഒരു ഞെട്ടലോടെ ഞാന്‌ ഒന്നും മിണ്ടാതെ വഴി മാറി നടന്നു. പക്ഷേ, അന്ന് മുഴുവന്‌ ഞാന്‌ കണ്ണാടിയില്‌ നോക്കി സമയം കലഞ്ഞു. 'എന്നെ കാണാന്‌ അത്ര സുന്ദരിയാണോ, ഒരു പുരുഷന്‌ പ്രണയം തോന്നാന്‌ തക്കവണ്ണം?' എന്ന് പല തവണ സ്വയം ചോദിക്കുകയും ചെയ്തു. പക്ഷേ, അയാളെ എനിക്ക്‌ ഇഷ്ടമായിരുന്നില്ല.
പിറ്റേന്നും അയാള്‌ വഴിയില്‌ തടഞ്ഞു നിര്‌ത്തി ഇഷ്ടം പറഞ്ഞു. "തന്നെ എനിക്കിഷ്ടമല്ല. ഇനി എന്നെ ശല്യപ്പെടുത്തരുത്‌" എന്നു പറഞ്ഞ്‌ ഞാന്‌ നടന്നു. അപ്പോള്‌ അത്രയും പറയാനുള്ള ധൈര്യം എനിക്ക്‌ എവിടെ നിന്നുണ്ടായി എന്നറിയില്ല. ഒരു പക്ഷേ, ഇനിയുള്ള ജീവിതത്തില്‌ ഇതും ഇതിലപ്പുറവും പറയേണ്ടി വരും എന്ന് ജീവിതം തന്നെ എനിക്ക്‌ മനസ്സിലാക്കിത്തന്നതാവാം. അപ്പോള്‌ അങ്ങനെ പറഞ്ഞെങ്കിലും എനിക്ക്‌ ഉള്ളില്‌ പേടിയുണ്ടായിരുന്നു. തയ്യല്‌ പഠിക്കാന്‌ പോകുമ്പോഴൊക്കെ ഭീതിയോടെയാണ്‌ ഞാന്‌ പൊയ്ക്കൊണ്ടിരുന്നത്‌. പക്ഷേ, പിന്നീട്‌ കുറേ നാളത്തേക്ക്‌ അയാളെ കണ്ടില്ല.
ഇതിനിടെ വീട്ടില്‌ എന്തൊക്കെയോ രഹസ്യ ചര്‌ച്ചകള്‌ നടക്കുന്നുണ്ടായിരുന്നു. എന്നെ കൂട്ടാതെ എന്തൊക്കെയോ ഗൗരവമായ ചര്‌ച്ചകള്‌. ഒരിക്കല്‌ അച്ഛന്‌ വിളിച്ച്‌ എന്റെ കല്യാണം ഉറപ്പിച്ചെന്നും ഇത്രാം തീയതിയാണെന്നും പറഞ്ഞു. ഞാന്‌ ഒന്നും പറഞ്ഞില്ല. ഒരു തരം മരവിപ്പായിരുന്നു എനിക്ക്‌. ആദ്യ രാത്രി വരെ എന്റെ ഭര്‌ത്താവിനെ ഞാന്‌ കണ്ടില്ല. പക്ഷേ, ആദ്യ രാത്രി ആ മുഖം കണ്ട്‌ ഞാന്‌ ഞെട്ടി. അന്ന് എന്നോട്‌ ഇഷ്ടം പറഞ്ഞ ആള്‌. അയാള്‌ കട്ടിലില്‌ എന്റെ അടുത്ത്‌ വന്നിരുന്നു. ഞാന്‌ വിറയ്ക്കുകയായിരുന്നു.
"നിനക്കെന്നെ ഇഷ്ടമല്ല, അല്ലേടീ പുല്ലേ..?"
എന്നൊരലര്‌ച്ചയായിരുന്നു ആദ്യം. മദ്യത്തിന്റെ മണമുണ്ട്‌. പക്ഷേ, ഒരുപാടൊന്നും കുടിച്ചിട്ടില്ല. എന്തൊക്കെയോ പറഞ്ഞ്‌ അയാള്‌ അട്ടഹസിക്കുന്നുണ്ടായിരുന്നു. അന്ന് കൊച്ചപ്പന്റെ കണ്ണുകളില്‌ കണ്ട, എന്നെ ഭയപ്പെടുത്തിയ ആ ഭാവം ഇന്ന് ഞാന്‌ അയാളുടെ കണ്ണുകളില്‌ കാണുന്നു.
അന്ന് രാത്രി, പതിനേഴാം വയസ്സില്‌ സ്വന്തം ഭര്‌ത്താവിനാല്‌ ഞാന്‌ ആദ്യമായി ബലാത്സംഗം ചെയ്യപ്പെട്ടു.
വിയര്‌പ്പ്‌, പറഞ്ഞറിയിക്കാന്‌ കഴിയാത്ത വേദന. ഞാന്‌ മരിച്ചു പോകുമെന്ന് തോന്നി. അയാളുടെ ശരീര ഭാരം സഹിക്കാന്‌ കഴിയുന്നതിനും അപ്പുറമായിരുന്നു. ഒരു പോരുകാളയെപ്പോലെ പലപ്പോഴും അയാള്‌ അമറി. എവിടെയൊക്കെയോ രക്തം പൊടിയുന്നതായി എനിക്ക്‌ അനുഭവപ്പെട്ടു. അരുതാത്തതൊക്കെയോ സംഭവിക്കുന്നത്‌ പോലെ...
എല്ലാം കഴിഞ്ഞ്‌ ഞാന്‌ കട്ടിലിന്റെ ഒരു വശത്തിരുന്ന് തേങ്ങിക്കരഞ്ഞു. എന്താണ്‌ സംഭവിച്ചതെന്ന് ഓര്‌ത്തെടുക്കാന്‌ പോലും എനിക്ക്‌ ഭയമായിരുന്നു. പക്ഷേ, പിന്നീടൊരിക്കലും ഞങ്ങള്‌ ലൈംഗികമായി ബന്ധപ്പെട്ടിട്ടില്ല. അയാള്‌ വേറെയും ബന്ധങ്ങളുണ്ടായിരുന്നു. ഒരു വീട്ടില്‌, ഒരു മുറിയില്‌, ഒരു കട്ടിലില്‌ ഞങ്ങള്‌ 15 വര്‌ഷം രണ്ട്‌ ആത്മാക്കളായി ജീവിച്ചു. ഒരു സുപ്രഭാതത്തില്‌ എങ്ങോട്ടോ പോയ അയാള്‌ പിന്നെ തിരിച്ചു വന്നില്ല. എനിക്ക്‌ എന്റെ മോനെ വളര്‌ത്തണമായിരുന്നു. പല ജോലികളും ചെയ്തു. അവസാനമാണ്‌ ഈ ജോലിയിലേക്കിറങ്ങിയത്‌. അവനും അറിയാം എന്റെ ജോലി. പക്ഷേ, ഇന്നു വരെ അവന്‌ എന്നോട്‌ ഒന്നും ചോദിച്ചിട്ടില്ല. ശ്രീക്കുട്ടന്‌ എന്നാണ്‌ അവന്റെ പേര്‌. ഞാന്‌ കുട്ടാ എന്നാണ്‌ വിളിക്കാറുള്ളത്‌. എന്നെ വലിയ സ്നേഹമാണവന്‌. 'അമ്മേ' എന്ന് തികച്ചും വിളിക്കില്ല അവന്‌.

അവള്‌ ചുറ്റും നോക്കി. ഇല്ല, തന്നെ നോക്കുന്നതായി ആരുമില്ല. പെട്ടെന്നൊരു മുഖം, പയ്യനാണ്‌. കുട്ടനോളം പ്രായമേ കാണൂ. അവന്‌ നോക്കുന്നത്‌ തന്നെയാണ്‌. അവള്‌ പെട്ടെന്ന് കുട്ടന്റെ മുഖം ഓര്‌ത്തു. അവള്‌ വല്ലാതായി. 'ദൈവമേ, അവന്‌ എന്റടുത്തേക്ക്‌ വരല്ലേ' എന്ന് അവള്‌ ഉള്ളുരുകി പ്രാര്‌ത്ഥിച്ചു. ലോകത്താദ്യമായിട്ടായിരിക്കണം ഒരു വേശ്യ തന്റെ ക്ലയന്റ്‌ തന്റെ അടുത്തേക്ക്‌ വരല്ലേ എന്നു പ്രാര്‌ത്ഥിക്കുന്നത്‌. പക്ഷേ, വേശ്യാ വൃത്തി ദൈവത്തിനു നിരക്കാത്ത കൊടിയ പാപം ആയതു കൊണ്ട്‌ ദൈവം അവളുടെ പ്രാര്‌ത്ഥന പിന്‌കാലു കൊണ്ട്‌ തട്ടിയെറിഞ്ഞു.
"അതേ..." എന്ന വിളി കേട്ട്‌ അവള്‌ തിരിഞ്ഞു നോക്കി. ആ പയ്യനാണ്‌. പരിഭ്രമമാണ്‌ ആ മുഖത്ത്‌.
"എന്താ?"
ചോദ്യത്തിന്‌ ആവശ്യത്തില്‌ കൂടുതല്‌ ഗൗരവം അവള്‌ കൊടുത്തു.
"വരുന്നോ?"
സങ്കോചത്തോടെ അവന്റെ ചോദ്യം കേട്ട അവള്‌ തളര്‌ന്നു. തീരുമാനമെടുക്കാനാവാതെ അവള്‌ കുഴങ്ങി. അപ്പോള്‌ പയ്യന്‌ പേഴ്സ്‌ തുറന്ന് ആയിരത്തിന്റെ ഒരു നോട്ടെടുത്തു.
"ഇത്‌ അഡ്വാന്‌സ്‌. ഇതു പോലെ രണ്ടു നോട്ടുകള്‌ കൂടി തരാം"
ആയിരം രൂപ! കണ്ട കാലം മറന്നു. മൊത്തം മൂവായിരം. അതൊരു വലിയ തുകയാണ്‌. കിട്ടിയാല്‌ കുട്ടന്‌ ഒരു പുതിയ പാന്റും ഷര്‌ട്ടും വാങ്ങിക്കൊടുക്കാം. അവള്‌ മനസാക്ഷിയെ വഞ്ചിച്ച്‌ ആ നോട്ട്‌ വാങ്ങി.
"ശരി, വാ പോകാം"
അവള്‌ ആ പയ്യനു പിന്നാലെ നടന്നു. അവന്റെ കാറിലിരുന്ന് ഏതോ ഒരു വലിയ ഹോട്ടലിലെത്തി മുറിയിലെത്തുന്നതു വരെയും അവര്‌ ഒന്നും സംസാരിച്ചില്ല. മുറിയിലേക്ക്‌ കയറിയതും സങ്കോചത്തോടെ അവന്‌ പറഞ്ഞു.
"ചേച്ചീ, ഇതൊന്നും എനിക്ക്‌ മുന്‌പ്‌ പരിചയമില്ല. അതു കൊണ്ട്‌..."
അവള്‌ക്ക്‌ ആ തുറന്നു പറച്ചിലിന്റെ ധ്വനി മനസ്സിലായി.
ഇടക്കെപ്പൊഴോ അവന്റെ പരിഭ്രമത്തിന്റെയും പരിചയക്കുറവിന്റെയും മദ്ധ്യേ, വിയര്‌പ്പിന്റെയും കിതപ്പിന്റെയും മദ്ധ്യേ അവള്‌ കണ്ടു. കട്ടിലില്‌ കുട്ടനാണ്‌, തന്റെ മകന്‌! അവള്‌ പിറ്റഞ്ഞെഴുന്നേറ്റു.
"കുട്ടാ, നീ..."
പക്ഷേ കുട്ടന്‌ അപ്പോള്‌ മറ്റൊരാളായിരുന്നു.
"അമ്മേ, പോകല്ലേ. എന്റെ വികാരം ഒന്നു ശമിപ്പിക്കൂ. വരൂ"
അവള്‌ക്ക്‌ തല ചുറ്റി. ലോകം അവസാനിക്കുകയാണോ? അവള്‌ രക്ഷപ്പെടാനുള്ള വഴിയിലേക്ക്‌ നോക്കി. വിജനമാണ്‌. രക്ഷപ്പെടാന്‌ ആരുമില്ലെന്നോ? ഈ ജീവിതത്തില്‌ എല്ലാവരും തൃപ്തരാണെന്നോ? അവള്‌ ഒരായിരം ചോദ്യങ്ങള്‌ സ്വയം ചോദിച്ചു. കണ്ണെത്താ ദൂരമുള്ള ആ വഴിയിലേക്ക്‌ കടന്ന് താന്‌ നഗ്നയാണെന്നു പോലും ഓര്‌ക്കാതെ അവള്‌ ഓടി. പിന്നില്‌ അപ്പോഴും അവന്റെ വിളി കേള്‌ക്കാമായിരുന്നു.
"അമ്മേ..."